Asianet News MalayalamAsianet News Malayalam

Malayalam Short Story: പ്രണയച്ചുവപ്പ്, ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ

chilla malayalam poem by Grince George bkg
Author
First Published Feb 14, 2023, 5:56 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Grince George bkg

 


പ്രണയ ചിഹ്നത്തിലുള്ള ഒരു പുല്‍മേട്. കാറ്റടിക്കുമ്പോള്‍ പുല്‍ത്തുമ്പുകള്‍ പച്ചത്തിരകള്‍ പോലെ ഇളകി മറിയും. ഒരുകാലത്ത് ഇതു പ്രണയിതാക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഇടമായിരുന്നു.

'ഇതിനെ പൂന്തോട്ടമെന്നു വിളിക്കാന്‍ പറ്റുമോ?' ഓര്‍മ്മയുടെ വനാന്തരങ്ങളില്‍നിന്നും ഒരു പെണ്‍ശബ്ദം ചോദിക്കുന്നു. അന്നു ഞാന്‍ മറുപടി പറഞ്ഞില്ല. അല്ലെങ്കിലും ഞാന്‍ അങ്ങനെ മറുപടികള്‍ പറയാറില്ലല്ലോ.
ആകാശത്തു മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നുമൊരു മാലാഖ തന്‍റെ നക്ഷത്രക്കണ്ണുകള്‍കൊണ്ട് ഇവിടം എങ്ങനെ കാണുന്നുവെന്നു അപ്പോള്‍ ഞാന്‍ വെറുതേ ചിന്തിച്ചു.
 
പച്ച പൊട്ടു പോലൊരു ലൗ. ആ പൊട്ടില്‍ ഉറുമ്പുകള്‍ പോലിരിക്കുന്ന ഞങ്ങളെ അവര്‍ കാണാനിടയില്ല.

ഒരു കാറ്റു വീശി. പുല്‍ത്തലപ്പുകള്‍ കാറ്റിലിളകി. പ്രണയ ചിഹ്നത്തിന്റെ ഒരു മൂലയില്‍ നിന്നിരുന്ന കണിക്കൊന്നയുടെ പൂവുകള്‍ കാറ്റില്‍ നിലത്തു വീണു. പച്ചക്കടലിനു മുകളില്‍ മഞ്ഞ തിരകളായി കണിക്കൊന്നപ്പൂക്കള്‍ വെയിലിനെ തഴുകി.

പുല്‍മേടിന് ഇടതുവശത്തായൊരു വെളുത്ത ചാരുബെഞ്ചു കിടക്കുന്നു. പച്ചപ്പുല്‍മേടിന്‍റെ ഹൃദയം പോലെയാണാ ബെഞ്ച്.

അതിനോട് ചേര്‍ന്നൊരു ചെറിയ ചാമ്പമരം കുണുങ്ങി നില്‍ക്കുന്നു. ആ പെണ്‍കുട്ടിയെ പോലെ. രണ്ടാള്‍പൊക്കം ഉയരംവരും അതിന്. അവളുടെ കൈകള്‍ പോലെ മെലിഞ്ഞ  ശിഖരങ്ങള്‍ക്കിടയിലൂടെ പഴുത്തുതുടുത്ത ചാമ്പയ്ക്കകള്‍ ബെഞ്ചിനുമുകളില്‍ വീണുകിടക്കുന്നതു കണ്ടു. പച്ചപ്പുല്‍മേടിന്റെ ഹൃദയത്തിനു മുകളില്‍ കിടക്കുന്ന അവ ആരും പെറുക്കാനില്ലാത്ത ഏതോ അവധിദിനത്തിന്റെ ഓര്‍മ്മകള്‍ പോലെയാണ്.

ആ ചുവന്ന ചാമ്പയ്ക്കകള്‍ കാണുമ്പോള്‍ എനിക്ക് വീണ്ടും ആ പെണ്‍കുട്ടിയെ ഓര്‍മ്മ വരുന്നു. അവനെയും.
അവളുടെ അധരങ്ങള്‍ ഈ ചാമ്പയ്ക്കകള്‍പോലെ ചുവന്നതായിരുന്നു. അവനേറ്റവും ഇഷ്ടം ആ ചുണ്ടുകളായിരുന്നുവല്ലോ.

വീണ്ടും കാറ്റു വീശി. ആ കാറ്റില്‍ രണ്ടു കുസൃതിപ്പൂക്കള്‍ എന്‍റെ കണ്ണിനെ തൊട്ടു തടവി. പിന്നെയവ നിലം പതിച്ചു. ഞാന്‍ അവയെ നോക്കി ചുമ്മാ ചിരിച്ചു.

എന്‍റെ ഇടത്തേക്കണ്ണിനു ചെറിയ പൊട്ടലുണ്ട്. വലതു കൈക്ക് ഒടിവും. ചെറിയൊരാക്‌സിഡന്റില്‍ പറ്റിയതാണ്. അതിന്റെ ചെറിയ അസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും ഈ പുല്‍മേട് എന്നെ ഇപ്പോള്‍ ആശ്വസിപ്പിക്കുന്നു. എന്റെ ചിന്തകളുടെ പുല്‍മേട്ടില്‍   കണിക്കൊന്നപ്പൂക്കളായി ഇവിടം എന്നെ തഴുകുന്നു. അതിനാല്‍ തന്നെ ആളരവങ്ങള്‍ ഒഴിഞ്ഞെങ്കിലും ഇവിടെ ഇരിക്കുവാന്‍ ഇപ്പോഴും ഞാന്‍ ഇഷ്ടപ്പെടുന്നു. സദാചാരക്കാരെ പേടിക്കുന്ന പേടിത്തൂറികളായ കോളേജു കമിതാക്കളെ പോലെയല്ലല്ലോ ഞാന്‍. എനിക്കു ധൈര്യം ഒരിത്തിരി കൂടുതലാണ് കേട്ടോ. എനിക്കു യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. ചില സ്ഥലങ്ങള്‍ സ്‌കൂള്‍കുട്ടികള്‍ കമ്പിളിനൂലില്‍ തുന്നിതീര്‍ത്ത തൂവാലയിലെ ഒരു ശലഭത്തെപ്പോലെ എന്റെ ഹൃദയത്തെ കൊളുത്തി വലിക്കാറുണ്ട്. അങ്ങനെയുള്ള ഇടങ്ങളില്‍ വീണ്ടുംവീണ്ടും പോകാന്‍ എന്റെ ഹൃദയം എപ്പോഴും ഇരമ്പി. വിലക്കുകളെ ലംഘിച്ചുകൊണ്ട് അത്തരമിടങ്ങളില്‍ കണ്ണു ചിമ്മിയിരുന്നു പ്രണയസലാപങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.

ജീവന്‍ തുടിക്കുന്ന കവിതകള്‍ കേള്‍ക്കാനും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഇവിടെ ഇപ്പോള്‍ സ്വസ്ഥമായി ഇരിക്കുമ്പോള്‍ ആ ചാമ്പയില്‍നിന്നും പൊലിയുന്ന പഴുത്ത മഞ്ഞ ഇലകള്‍ പോലെ പ്രണയസല്ലാപങ്ങള്‍ എന്റെ ഓര്‍മ്മയിലും പൊലിയുന്നു. അങ്ങനെയാണ് ആ പെണ്‍കുട്ടിയെയും, കടുംനിറത്തിലുള്ള ബനിയനുകള്‍ മാറിമാറി അണിഞ്ഞിരുന്ന തലയില്‍ കറുത്ത ക്യാപ്പ് വയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അവനെയുംകുറിച്ച് ഇപ്പോള്‍ ഞാന്‍ ചുമ്മാ ഓര്‍ത്തു പോകുന്നത്. അവരെക്കുറിച്ചു നിങ്ങളോടു കുറച്ചു വര്‍ത്തമാനം പറയാമെന്നും വച്ചത്.  അവര്‍ ഇടയ്ക്കിടയ്ക്ക് ഇവിടെ വന്നിരുന്നു. അപ്പോഴൊക്കെയും ഞാനും.

 രണ്ട്

ഈ പുല്‍മേട്  പ്രധാന നഗരത്തിന്‍റെ ഹൃദയഭാഗത്താണ്. ഇരിട്ടി എന്നാണ് ഈ സുന്ദര പട്ടണത്തിന്‍റെ പേര്. മുന്‍പേ പറഞ്ഞ പുല്ലുകള്‍ക്കു നടുവിലെ ചാരുബെഞ്ചുപോലെ കമിതാക്കളുടെ പ്രിയപ്പെട്ട ഹൃദയമായി ഇവിടമൊരിക്കല്‍ തുടിച്ചിരുന്നു. ഇവിടെനിന്നു നോക്കിയാല്‍ നഗരത്തിലെ പ്രധാനപ്പെട്ട പള്ളി കാണാം. പള്ളിമണികള്‍ക്കൊപ്പം സായന്തനത്തില്‍ വെളുത്ത ദേവാലയത്തിനു മുകളില്‍ വലിയ ചാമ്പയ്ക്കകളായി ചുവക്കുന്ന മേഘങ്ങളെ കാണാനായിമാത്രം കമിതാക്കള്‍ ഇടതടവില്ലാതെ എത്തിയിരുന്നു.

പള്ളിയില്‍നിന്നും കുറച്ചു മാറിയാണ് വിമന്‍സ് കോളേജ്. മിക്‌സഡ് ഗവണ്‍മെന്‍റ് കോളേജും അടുത്തു തന്നെ. പിന്നെ ഹയര്‍സെക്കന്‍ഡറിയും. ഇവിടെനിന്നുനോക്കിയാല്‍ ഇതെല്ലാം കാണാം.  എല്ലാമെന്നു വച്ചാല്‍.. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ തുറന്ന ജാലകങ്ങള്‍ക്കുമപ്പുറം മഞ്ഞ അഴികള്‍ നിറഞ്ഞ ക്ലാസ്സ്മുറികളും, ക്ലാസ്സ്‌റൂമില്‍ ഒരല്പം ഉയര്‍ന്ന സ്റ്റേജില്‍നിന്നു കറുത്ത ബ്ലാക്ക്‌ബോര്‍ഡില്‍ കണക്കിലെ കടിച്ചാല്‍ പൊട്ടാത്ത അവലോസുണ്ട പോലുള്ള ഏതോ ഇക്ക്വേഷന്‍ പകര്‍ത്തിയെഴുതുന്ന വെളുത്തു മെലിഞ്ഞ ടീച്ചറുടെ സാരിയുടെ മുന്താണിയില്‍ വിരിഞ്ഞ കുഞ്ഞു കുഞ്ഞു പൂക്കളെയും വരെ.. അതിനപ്പുറം കാഴ്ചകള്‍ മങ്ങിപ്പോകും.(ഹോ എന്തൊരു സൂക്ഷ്മദൃഷ്ടി എന്നു നിങ്ങള്‍ അസൂയ വയ്ക്കുന്നുണ്ടാകുമല്ലേ. സാരമില്ല എനിക്ക്  അസൂയയില്ല. പകയും. പൂക്കള്‍... പൂക്കള്‍ മാത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ്. പൊട്ടിയ ഇടതുകണ്ണിനുമുകളില്‍ പൂ വന്നു വീണിട്ടും എനിക്കു നീറാതിരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ!)

ഇവിടെ വരുന്നതിനുമുന്‍പ് ഞാനാ സ്‌കൂളിന്‍റെ മുന്നില്‍, കൈകള്‍  തുറന്നുപിടിച്ചുനില്‍ക്കുന്ന നീലഅങ്കിയണിഞ്ഞ മാതാവിന്റെ രൂപത്തിനുകീഴില്‍ ആരെയോ കാത്തുനിന്നിട്ടുണ്ട്. മണിക്കൂറുകളോളം.  ഉറക്കം ബാക്കിനിന്ന എന്റെ കണ്ണുകളില്‍ പടര്‍ന്ന മെഴുകുതിരികളുടെ മഞ്ഞവെളിച്ചം ഓര്‍മ്മ വരുന്നു.
മാതാവിനു പുറകിലെ ദേവാലയത്തില്‍ ആദ്യവെള്ളിയാഴ്ചകള്‍ക്കു മുന്‍പുള്ള വൈകുന്നേരങ്ങളില്‍ മുഴങ്ങുന്ന കുട്ടികളുടെ കുമ്പസാരരഹസ്യംപോലെ നേര്‍ത്തുമിടിക്കുന്ന ഹൃദയവുമായി ഞാന്‍ പലപ്പോഴും ആര്‍ക്കോവേണ്ടി അവിടെ മടുപ്പില്ലാതെ കാത്തു കിടന്നു. അവിടെ വച്ചാണ് അവളെയും അവനെയും ഞാന്‍ ആദ്യമായി കാണുന്നതെന്നു തോന്നുന്നു.

(ക്ഷമിക്കൂ കേട്ടോ.. ആ ആക്‌സിഡന്‍റില്‍ കൈ ഒടിഞ്ഞതിനൊപ്പം എന്റെ ഓര്‍മ്മയ്ക്കും ചെറിയ പ്രശ്‌നങ്ങള്‍ സംഭവിച്ചിരിക്കുന്നു. അതാണ് ഇങ്ങനെ ഉറപ്പില്ലാത്ത നീണ്ട കണക്ഷന്‍ കുറഞ്ഞ വാചകങ്ങള്‍. ഓര്‍മ്മകള്‍ സിഗ്‌നലുകളാണെന്നു നിങ്ങള്‍ക്കറിയാമല്ലോ.)

മഴയില്‍ നനഞ്ഞ വലിയ ചരല്‍മുറ്റം അവനൊപ്പം ഒരു കുടക്കീഴില്‍ മുറിച്ചു കടന്നു വരുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. സ്‌കൂള്‍ബാഗിനു പുറകില്‍ തൂങ്ങിനിന്നിരുന്ന കടുംകാപ്പിനിറമുള്ള യൂണിഫോമിന്റെ ഷോള്‍ അവള്‍ മഴ നനയാതിരിക്കാന്‍ രണ്ടു കൈകളുംകൊണ്ട് മുന്നിലേക്കാക്കി പിടിച്ചിരുന്നു. അവന്റെ കണ്ണുകളില്‍ കൗമാരക്കാരന്റെ നക്ഷത്രത്തിളക്കവും അവളുടെ മിഴികളില്‍ ഒരല്പം ലജ്ജയും മഴ പോലെ വളരുന്നതു ഞാന്‍ കണ്ടു. ആ ലജ്ജ ആരെങ്കിലും കാണുമോ എന്നുള്ള ഭയത്തില്‍ നിന്നുമാണെന്ന് എനിക്കു നന്നായി അറിയാമായിരുന്നു. ഇപ്പോഴും മഴയില്‍ നനഞ്ഞ ഒരു പെയിന്റിംഗ്‌പോലെ ആ ദൃശ്യം ഞാന്‍ ഓര്‍ക്കുന്നു. അവര്‍ അടുത്തേക്കെത്തുമ്പോള്‍ വിറ കൊണ്ടിരുന്ന എന്റെ ശരീരം.. വര്‍ദ്ധിക്കുന്ന നെഞ്ചിരപ്പ് എല്ലാം വീണ്ടും ഞാന്‍ അനുഭവിക്കുന്നു.

വീണ്ടും പലപ്പോഴായി അവരെ ഞാന്‍ കണ്ടു.  ഈ വലിയ പ്രണയചിഹ്നത്തില്‍ വെളുത്തയാ ചാരുബെഞ്ചില്‍.  അവള്‍ക്കും എന്നെപ്പോലെ കവിതകള്‍ ഒരുപാട് ഇഷ്ടമായിരുന്നു. എപ്പോഴോ അവര്‍ മറന്നുവച്ചു പോയ വെളുത്ത കടലാസിലെ ജിബ്രാന്‍റെ വരികള്‍.

For even as love crowns you os shall he
crucify you. Even as he is for your growth
os is he for your pruning.

Even as he ascends to your height and
caresses your tenderest branches that quiver
in the sun,

So shall he descend to your roots and
shake them in their clinging to the earth.

ഹാ..  ഞാന്‍ ഒരല്പം കാടു കയറിപ്പോയതില്‍ ക്ഷമിക്കൂ കേട്ടോ..

പുല്‍മേട്ടിലെ വെളുത്ത ചാരുബെഞ്ചില്‍ അവര്‍ മറന്നു വച്ച വൈകുന്നേരങ്ങള്‍.
പറയാതെ പോയ വാക്കുകള്‍.. അവര്‍ക്കായി വേണ്ടി മാത്രം പൊഴിഞ്ഞ കണിക്കൊന്നപ്പൂക്കള്‍.

അവരുടെ പ്രണയം നിഷ്‌കളങ്കമായിരുന്നു. അതിനൊരു സൗന്ദര്യമുണ്ടായിരുന്നുവെന്നതു സത്യമാണ് കേട്ടോ. ഈ പ്രണയചിഹ്നത്തിലെ  പുല്‍നാമ്പുകള്‍ പോല്‍ വളരെ നേര്‍ത്തതും സുതാര്യവുമായിരുന്നത്. എങ്കിലും എല്ലാ പ്രണയങ്ങളും വിജയങ്ങളല്ല എന്ന് എന്നെപ്പോലെ നിങ്ങള്‍ക്കുമറിയാം. ചിലതിന്റെ പരിസമാപ്തിയില്‍ ഈ ചുവന്ന ചാമ്പയ്ക്കകള്‍പോല്‍ ദുഃഖം കലരുമെന്നറിയാത്ത കമിതാക്കള്‍ ആരാണുള്ളത്?

ഒരു പതിവുവൈകുന്നേരം സ്‌കൂളിനു മുന്നില്‍ ബസ്സു കാത്തുനിന്ന അവളെ പാഞ്ഞുവന്നയൊരു ബൈക്ക് ഇടിച്ചുതെറുപ്പിച്ചു. ഹോ അതിന്റെ ഇരമ്പല്‍. എനിക്കിപ്പോള്‍ അതോര്‍ക്കാന്‍പോലും ഒട്ടും ഇഷ്ടമല്ല. ഗ്രോട്ടോയ്ക്കു കീഴില്‍ ആരെയോ കാത്തുനില്‍ക്കുമ്പോള്‍ മിടിക്കാറുള്ള എന്റെ ഹൃദയത്തിന്റെ പത്തിരട്ടി പ്രകമ്പനം പോലെ തോന്നി ആ ഇരമ്പല്‍. ഓടിക്കൂടിയ ആളുകള്‍ക്കു നടുവില്‍ ചുവന്ന ചാമ്പയ്ക്കാപോലെ അവളുടെ രക്തം മഴയില്‍ കുതിര്‍ന്നു. ആ ബൈക്കിനു വന്നവന്‍ അവളെ പ്രണയിച്ചിരുന്നു. അവള്‍ പ്രണയം നിഷേധിച്ചതാണ് കൊലയ്ക്കു കാരണമെന്ന് പത്രങ്ങളില്‍ വാര്‍ത്ത വന്നു. എത്ര പെട്ടെന്നാണല്ലേ കണിക്കൊന്ന പൊഴിയുന്നതുപോല്‍ ചില മനുഷ്യരുടെ സ്വപ്നങ്ങളും പൊഴിഞ്ഞു പോകുന്നത്? ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. പിന്നീട് കാര്‍മേഘങ്ങള്‍ കറുത്തിരുണ്ട വൈകുന്നേരങ്ങളില്‍ ഹൃദയ ചിഹ്നത്തിലെ ചാരുബെഞ്ചില്‍ ഏകനായി അവനെ ഞാന്‍ കണ്ടു. അധികകാലം കണ്ടില്ല. അതിനുമുന്‍പേ അവളെ ബൈക്കിടിച്ചു വീഴ്ത്തിയവന്‍ അറസ്റ്റിലാവുകയും പ്രണയപ്പകയുടെ വേരുകള്‍ അന്വേഷിച്ച പോലീസ് കപ്പിള്‍സിന്റെ താവളമായ ഈ ചെറു പുല്‍മേടിന് വിലക്കു കല്‍പ്പിച്ചുകൊണ്ട് താഴിട്ടു പൂട്ടുകയും ചെയ്തു. പിന്നീട് അനാവശ്യമായി ഇവിടെ വരുന്നവരെ അവര്‍ അടിച്ചോടിച്ചു. ഒപ്പം അവനെയും. അവള്‍ എപ്പോഴോ ആ വെളുത്തബെഞ്ചില്‍ മറന്നു വച്ച കടലാസിലെ വരികള്‍ പോലെ 'അങ്ങനെ ഈ ഇടം അനാഥമായി'.

മേഘങ്ങള്‍ ചുവക്കുന്ന വൈകുന്നേരങ്ങള്‍ ശോകം പൂണ്ടു ചക്രവാളത്തില്‍ നിലകൊണ്ടു. പ്രണയഗീതങ്ങള്‍ കേട്ടു ചിരിച്ചു നാണിച്ച ചാമ്പയ്ക്കാപ്പെണ്ണിന്റെ ഇലകള്‍ സങ്കടത്താല്‍  വാടിക്കരിഞ്ഞു.

ഉപേക്ഷിക്കപ്പെട്ട ഈ പ്രണയ ഇടം പോലീസുകാര്‍ ആക്‌സിഡന്റുകളില്‍ പിടിച്ചെടുക്കുന്ന ടു-വീലര്‍ വാഹനങ്ങള്‍ സൂക്ഷിക്കുവാനായി ഉപയോഗിച്ചു. പുല്‍മേട്ടില്‍ അവിടിവിടായി പണിത സിമന്റുസ്തൂപങ്ങളില്‍ ആര്‍ക്കോ ഉള്ള മുന്നറിയിപ്പുകള്‍ പോലെ ആ വാഹനങ്ങളെ അവര്‍ സ്ഥാപിച്ചു. അവയ്ക്കു താഴെ കവിത പോലെ ചില വരികള്‍ അവര്‍ എഴുതിച്ചേര്‍ത്തു..

'ഞാനൊരു ദുഷ്ടനായിരുന്നു. ഒരു പാവം പിടിച്ച പെണ്‍കുട്ടിയെ ഞാന്‍ ഇടിച്ചു വീഴ്ത്തിക്കൊന്നു. അതിന്റെ അടയാളങ്ങളുമായി ഞാനിന്നു നരകിക്കുന്നു.'

കുറച്ചുനാളുകള്‍ക്കുമുന്‍പ് എന്‍റെ അടിയിലെ സിമന്‍റുസ്തൂപത്തില്‍ ഭാവനാസമ്പന്നനായ പോലീസുദ്യോഗസ്ഥന്‍ ഇങ്ങനെ എഴുതിച്ചേര്‍ക്കുമ്പോള്‍ എന്റെ പൊട്ടിയ കണ്ണുകള്‍ അറിയാതെ നിറഞ്ഞിരുന്നു.

ഇനിയും കഥയിലെ എല്ലാം അറിയുന്ന  എന്നെ നിങ്ങള്‍ക്കു മനസ്സിലായില്ല? ഞാന്‍ രാജകുടുംബത്തില്‍  ജനിച്ച എന്‍ഫീല്‍ഡു ഹിമാലയന്‍. (royal enfield himalayan) കരുത്തുറ്റ ശരീരം. എനിക്ക് യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്.  മരത്തലപ്പുകള്‍ക്കു മുകളില്‍ പക്ഷിക്കൂടുകള്‍ പോലെ മഞ്ഞു വന്നു നിറയുന്ന പാല്‍ച്ചുരത്തിലെ വൈകുന്നേരങ്ങള്‍ ഇപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ മാത്രമാണ്. കാരണം എന്റെ മുകളിലിരുന്നാണവന്‍ മഴത്തുള്ളി പോലുള്ള ആ പെണ്‍കുട്ടിയെ ഇടിച്ചു വീഴ്ത്തിയത്. അതിനാല്‍ ഞാനുമിവിടെ തടങ്കലിലാണ്. ഇപ്പോള്‍ ഒരു കൈയില്‍ (handle ) പൊട്ടലുണ്ട്. കുറച്ചുകാലമായി അനങ്ങാതെ കിടക്കുന്നതിനാല്‍ ബാറ്ററിസിഗ്‌നലില്‍ ചെറിയ വേരിയേഷനുകളും. സിഗ്‌നലിന്റെ പ്രശ്‌നംമൂലം കഥയില്‍ വന്ന ചില ദീര്‍ഘങ്ങളായ വാചകങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. നേരത്തെ കണിക്കൊന്നപ്പൂവ് വന്നു വീണതു കൊണ്ടായിരിക്കാം എന്റെ കണ്ണുകള്‍ ഇപ്പോള്‍ ചെറുതായി നീറിത്തുടങ്ങിയിട്ടുണ്ട്!

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios