ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  മോചിത എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


താളവും 
വൃത്തനിബദ്ധവുമായിരുന്നു
അവളുടെ കവിതകള്‍
പഴയ താളുകളിലെ
ഇരുളിടങ്ങളില്‍ ഒളിപ്പിച്ച
ശലഭകോശങ്ങള്‍
വവ്വാല്‍ കണ്ണുമായി
ചുറ്റും പറന്ന്
മഴ മേഘങ്ങളാല്‍ നീലിച്ച
അവളുടെ നെറ്റിയില്‍
ഉമ്മ വെച്ചപ്പോഴാണ്
കുളിര്‍ന്ന് പെയ്ത മഴയില്‍
കവിതയുടെ താളം
ഒലിച്ചുപോയത്

അത്രമേല്‍ നനുത്ത
കണ്ണുകളില്‍
വിരിഞ്ഞ നീലയാമ്പലുകള്‍
ആഴത്തില്‍ വേരിടങ്ങള്‍
തീര്‍ത്തപ്പോഴാണ്
ഈണം ഓര്‍മയായി
തളം കെട്ടിയത്

കണ്ണീര്‍ ചാലുകളാല്‍
തീര്‍ത്ത കവിളിലെ
ഉപ്പു തടാകം
ചുടുനിശ്വാസത്താല്‍
വറ്റിയപ്പോഴാണ്
കാവ്യബിംബങ്ങള്‍
പരല്‍ മീനുകളെ പോലെ
വഴുതി പിടഞ്ഞത്

ചുംബന ദാരിദ്ര്യത്താല്‍
വരണ്ട ചുണ്ടില്‍
ചുണ്ടുകള്‍
കൊരുത്തപ്പോഴാണ്
ചായക്കോപ്പയിലെ
കൊടുങ്കാറ്റിനാല്‍
പ്രാസം പറന്നു പോയത്

അഭാവത്താല്‍
കനക്കുന്ന ഇരുളിടങ്ങള്‍
നെഞ്ചിലെ ശ്വാസമായ്
പുനര്‍ജ്ജനിച്ചപ്പോഴാണ്
വാക്കും അര്‍ത്ഥവും
കലഹിച്ച്
പൊള്ളിയടര്‍ന്ന്
വേര്‍പിരിഞ്ഞതും

പ്രണയം വറ്റിയ മുലകള്‍
ഊമ്പി ഊമ്പി 
കുതിര്‍ന്നപ്പോഴാണ്
പളുങ്കുപാത്രങ്ങള്‍ പോലെ
അലങ്കാരങ്ങള്‍
തറയില്‍ വീണുടഞ്ഞത്

അമര്‍ത്തിയ
ചുംബനത്താല്‍
പതിഞ്ഞ
അടിവയറ്റിലെ
ചോരചുവപ്പുകള്‍
മറയ്ക്കാന്‍
ശ്രമിച്ചപ്പോഴാണ്
ധ്വനികള്‍
കൂരമ്പുകളായ്
കണ്ണാടിയില്‍ തുളച്ച്
പ്രതിധ്വനിച്ചത്

ഒടുവില്‍...
കടലാഴങ്ങളെ കടപുഴക്കി
ഒഴുക്കിയ അമൃതിന്റെ നുരയാല്‍
തീര്‍ത്ത ഉപ്പു പരലിനാല്‍
തണുത്തുറഞ്ഞ ഭ്രൂണങ്ങള്‍
ചിതറിതെറിച്ച്
ആര്‍ത്തവ രക്തംപുരളാതെ
താഴ്‌വാരങ്ങളിലേക്ക്
നനഞ്ഞിറങ്ങി,
വൃത്ത ബന്ധനമില്ലാത്ത
മഹാകാവ്യമായി

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം