Asianet News MalayalamAsianet News Malayalam

നിര്‍മലം ഹിരണ്മയം, ശ്യാംസുന്ദര്‍ പി ഹരിദാസ് എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്യാംസുന്ദര്‍ പി ഹരിദാസ് എഴുതിയ കഥ

chilla malayalam poem by Shyam sundar P Haridas
Author
Thiruvananthapuram, First Published Jun 24, 2021, 6:30 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam poem by Shyam sundar P Haridas

 

ഒരു രാത്രി കൂടി സുഭാഷ് മോര്‍ച്ചറിയില്‍ കിടന്നു. പിറ്റേന്ന് രാവിലെ തുന്നിക്കെട്ടി കിട്ടും വരെ നിര്‍മല കരഞ്ഞു കൊണ്ടിരുന്നു. പിന്നെ കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റിയ അവസ്ഥയില്‍ അവള്‍ ഹിരണ്മയിയുടെ ചുമലിലേക്ക് തളര്‍ന്നു വീണു. വെള്ളത്തുണിയില്‍ പൊതിഞ്ഞ സുഭാഷിനെ സ്ട്രെച്ചറില്‍ ചേര്‍ത്തു കെട്ടി ആംബുലന്‍സ് പുറപ്പെട്ടു.

ഇനി ദീര്‍ഘദൂരം യാത്രയാണ്. 

പൊടുന്നനെ അണഞ്ഞു പോയ പലവിധ ജീവിതങ്ങളുടെ അവസാന കെട്ടിക്കിടപ്പിന് സാക്ഷിയാകേണ്ടി വന്ന ആ കെട്ടിടം അകന്നകന്നു പോകുന്നത് ആംബുലന്‍സിന്റെ പുറകിലെ ചില്ലു ജാലകത്തിലൂടെ ഹിരണ്മയി നോക്കിയിരുന്നു. കഠിനമായ വിഷാദത്തോടെ ഭൂമിയിലേക്ക് അമര്‍ന്നിരിക്കുകയായിരുന്ന ആ കെട്ടിടത്തിനു മുമ്പിലെ 'മോര്‍ച്ചറി' എന്ന് ഇംഗ്ലീഷില്‍ എഴുതി വെച്ച ബോര്‍ഡിന് മുകളില്‍ അപ്പോഴും വിളറിയ മഞ്ഞ വെളിച്ചം തെളിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. 

കഴിഞ്ഞുപോയ ദിവസം, മോര്‍ച്ചറിയുടെ നീളന്‍ വരാന്തയിലൂടെ നടന്ന്, അടഞ്ഞു കിടന്ന വാതില്‍ തുറന്ന് മോര്‍ച്ചറി സൂക്ഷിപ്പുകാരനോടൊപ്പം അകത്തേക്ക് കടക്കുമ്പോള്‍ അനുഭവപ്പെട്ട മരണത്തിന്റെ സാന്ദ്രമായ തണുപ്പ് ആംബുലന്‍സിനുള്ളിലും തങ്ങി നില്‍ക്കുന്നതായി ഹിരണ്മയിക്കു തോന്നി. തണുത്തുറഞ്ഞ തട്ടുകളിലേതോ ഒന്നില്‍ തന്നെ കാത്തു കിടക്കുന്നത് സുഭാഷ് ആയിരിക്കരുതെയെന്ന് അവളപ്പോള്‍ തീവ്രമായി അറവാനോട് പ്രാര്‍ത്ഥിച്ചിരുന്നു. നിശബ്ദതയെ നെടുകെ പിളര്‍ത്തി ഒരു ഞെരക്കത്തോടെ മോര്‍ച്ചറിയിലെ ഒരു തട്ട് അവളുടെ നേര്‍ക്ക് നിരങ്ങി വരികയായിരുന്നു.അതിനകത്ത് തുറിച്ച കണ്ണുകളോടെയും കോടിയവായ് പാതി തുറന്ന് വെച്ചും തണുത്തുറഞ്ഞ് തന്നെ നോക്കി കിടക്കുന്നത് സുഭാഷ് തന്നെയെന്ന് ഉറപ്പിക്കാന്‍ അവള്‍ക്കധികം സമയം വേണ്ടി വന്നില്ല. 

അപകടത്തില്‍പ്പെട്ട് വികൃതമായിരുന്നു സുഭാഷിന്റെ മുഖം. ചതഞ്ഞ വിരല്‍ത്തുമ്പുകളിലൂടെ സഞ്ചരിച്ച് ഹിരണ്മയിയുടെ നോട്ടം അയാളുടെ കൈത്തണ്ടയില്‍ ചെന്നു നിന്നു.അവിടെ അയാള്‍ അമ്മയുടെ പേര് പച്ചകുത്തിയിരുന്നു. ശിവജി നഗറിലെ ഒരു വൈകുന്നേര നടത്തത്തിനിടയിലാണ് സുഭാഷ് അമ്മയുടെ പേര് കൈത്തണ്ടയില്‍ പച്ചകുത്തിയത്. ഹിരണ്മയിയും അന്ന് അയാള്‍ക്കൊപ്പമുണ്ടായിരുന്നു. 

അല്‍പനേരം അവള്‍ സുഭാഷിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. പിന്നെ പതിയെ തിരിഞ്ഞ് മോര്‍ച്ചറി സൂക്ഷിപ്പുകാരനെ നോക്കി 'ആളിത്' തന്നെ എന്നര്‍ത്ഥത്തില്‍ തലകുലുക്കികൊണ്ട് പുറത്തേക്ക് കടക്കുകയായിരുന്നു.

ഏതാനും നിമിഷങ്ങള്‍ക്കകം നിര്‍മലയെയും കൂട്ടികൊണ്ട് നഞ്ചപ്പ അവിടേക്ക് കടന്നു വന്നു.സുഭാഷിന്റെ കിടപ്പുകണ്ട് പൊട്ടിച്ചിതറിയ ഒരു നിലവിളിയായി തൂവല്‍ പോലെ നിലത്തേക്കൂര്‍ന്നു വീണ നിര്‍മലയെ ഹിരണ്മയി താങ്ങിപിടിച്ചു- ''നിര്‍മലാ'.. എന്നാര്‍ദ്രമായി വിളിച്ചുകൊണ്ട്. 

നിര്‍മലയെ സംബന്ധിച്ച് തികച്ചും അപരിചിതയായിരുന്നിട്ടും ഒറ്റനോട്ടത്തില്‍ ഉള്‍ക്കൊള്ളനാവാതിരുന്ന രൂപ ഭാവങ്ങളായിരുന്നിട്ടും ഒറ്റപ്പെടലിന്റെയും ദുഃഖത്തിന്റെയും കഠിനമായ ആ നിമിഷത്തെ അതിജീവിക്കുവാന്‍, തന്നെ അറിയാവുന്ന ഒരാള്‍കൂടിയുണ്ടെന്ന തിരിച്ചറിവ് അവളെ ഹിരണ്മയിയിലേക്ക് തന്നെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. 

ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ഇളംചൂടുള്ള ആലിംഗനം നിര്‍മല അനുഭവിച്ചു. അവിചാരിതമായ ഒരു സന്ദര്‍ഭത്തെയാണ് ഹിരണ്മയി അപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്നത്.അത്തരമൊന്ന് വിദൂരഭാവിയില്‍ പോലും അവള്‍ പ്രതീക്ഷിച്ചിരുന്നതല്ല. നേര്‍ക്കുനേര്‍ കണ്ടുമുട്ടുവാനുള്ള യാതൊരുവിധ സാധ്യതകള്‍ക്കും ഇടകൊടുക്കുകയില്ലെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നിട്ടും സകല കണക്കുകൂട്ടലുകളും വ്യര്‍ത്ഥമാക്കിക്കൊണ്ട് കാലം അതിന്റെ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുകയായിരുന്നു. 

ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതമെന്ന് പറയുന്നത് ശരിതന്നെ. ചുരുങ്ങിയപക്ഷം ഹിരണ്മയിയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളമെങ്കിലും അത് അങ്ങനെത്തന്നെയായിരുന്നു.. ആരോ ഒരാള്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥയില്‍, കഥയെന്തെന്നറിയാതെ ഓരോരോ വേഷങ്ങളായി അവള്‍ ആടിക്കൊണ്ടിരുന്നു.

ആംബുലന്‍സില്‍ സുഭാഷിന്റെ ദേഹത്തിനരികെ വിഷാദം പുരണ്ട മൗനവുമായി അവര്‍ രണ്ടുപേര്‍ യാത്രതുടര്‍ന്നു. ട്രാഫിക് ബ്ലോക്കുകളില്‍ കെട്ടു പിണഞ്ഞ് ഒച്ചിഴയും വേഗത്തില്‍ ആംബുലന്‍സ് മുന്നോട്ട് നീങ്ങുകയായിരുന്നു. എല്ലാ കെട്ടുപാടുകളില്‍ നിന്നും ഒറ്റയടിക്ക് രക്ഷപ്പെട്ട് തികച്ചും സ്വസ്ഥനായി സുഭാഷ് അതിനുള്ളില്‍ കിടന്നു. നിര്‍മല ഒറ്റരാത്രി കൊണ്ട് ആത്മാവ് പോലെ മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീയായി മാറിയിരിക്കുന്നുവെന്ന് ഹിരണ്മയിക്ക് തോന്നി. വിളറിയ വിരലുകളില്‍ ഒരു പഞ്ഞിത്തുണ്ടുമായവള്‍ സുഭാഷിന്റെ മൂക്കില്‍ നിന്നൊലിച്ചിറങ്ങുന്ന ദ്രവം തുടച്ചുകൊടുത്ത് , പിന്നെ സ്ട്രെച്ചറില്‍ മുറുകെ പിടിച്ചത് നോക്കിയിരുന്നു ഹിരണ്മയി. മനുഷ്യന് പ്രിയപ്പെട്ടവരുടെ മരണവുമായി താദാതമ്യം പ്രാപിക്കുവാന്‍ കുറച്ചധികം കണ്ണീരൊഴുക്കി കളയേണ്ട കാര്യമേ ഉള്ളൂ. അതവള്‍ വേണ്ടുവോളം ഒഴുക്കി തീര്‍ത്തിരിക്കുന്നു. ഇനിയുള്ളത് നിര്‍ജ്ജീവമായ ഒരവസ്ഥയാണ്. അതും ക്രമേണ മാറും. മാറാത്തതായി ഒന്നുമില്ല. ചിലപ്പോള്‍ മടുപ്പിക്കുന്ന ഒരു ശൂന്യത അവശേഷിച്ചെന്നിരിക്കും.

സുഭാഷിനെ കാണാതായെന്ന വിവരം ഹിരണ്മയിയെ വിളിച്ചറിയിച്ചത് നഞ്ചപ്പയായിരുന്നു. ഹൗസ് ഓണര്‍ എന്നതിനേക്കാള്‍ കവിഞ്ഞൊരടുപ്പം അയാള്‍ക്കും സുഭാഷിനുമിടക്ക് ഉണ്ടായിരുന്നത് കൊണ്ട് ആ വാര്‍ത്ത വിളിച്ചറിയിക്കുമ്പോള്‍ നഞ്ചപ്പയുടെ ശബ്ദം ഇടറി മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.അശുഭകരമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നു എന്ന ആശങ്കയില്‍ അയാള്‍ പറഞ്ഞു - 'ആ പെണ്‍കുട്ടി കരച്ചിലോടു കരച്ചിലാണ്. അതിവിടെ വന്നിട്ട് മൂന്ന് നാളുകള്‍ പോലുമായില്ല.ഒന്ന് സമാധാനിപ്പിക്കാന്‍ അതിന്റെ ഭാഷയും എനിക്കറിയില്ല. അതിനിവിടെ ആരെയും പരിചയവുമില്ല. ഹിരണ്മയി ഇവിടെ വരെ ഒന്ന് വരൂ.''

എല്ലാമറിഞ്ഞു കൊണ്ട് തന്നെയാണ് നഞ്ചപ്പ അത്തരമൊരു അപേക്ഷയുമായി അവളെ സമീപിച്ചത്. വളരെ വിചിത്രമായിരുന്ന, ഒരുപക്ഷേ മറ്റുള്ളവരുടെ കണ്ണില്‍ അസന്മാര്‍ഗികം എന്ന് തോന്നിയേക്കാവുന്ന തരത്തില്‍ വിചിത്രമായിരുന്ന, ആ ബന്ധത്തിന് ഏക സാക്ഷിയും നഞ്ചപ്പയായിരുന്നു. ഒരിക്കലും താനും നിര്‍മലയും തമ്മില്‍ നേരില്‍ കാണില്ലെന്ന് സുഭാഷിന് കൊടുത്ത വാക്ക് പാലിക്കപ്പെടേണ്ടതിനാല്‍ അയാളുടെ അപേക്ഷയെ മറ്റു നിവൃത്തികളൊന്നുമില്ലാതെ നിഷേധിച്ചുവെങ്കിലും സുഭാഷിനെ അന്വേഷിച്ചു കണ്ടെത്തുന്നതിന്റെ പുറകെയായിരുന്നു ഹിരണ്മയി. ആ അന്വേഷണമാണ് മോര്‍ച്ചറിക്ക് മുന്നിലെത്തി നിന്നത്. 

ചുറ്റുപാടുകളുമായി ഇനിയും പരിചയമായിട്ടില്ലാത്ത നിര്‍മലയെ തനിച്ചിരുത്തി വീട്ടാവശ്യങ്ങള്‍ക്കുള്ള ചില സാധനങ്ങള്‍ക്കൂടി വാങ്ങിക്കുവാന്‍ പുറപ്പെട്ടു പോയ സുഭാഷിന്റെ ആക്ടീവ ഒരപകടത്തില്‍ പെടുകയായിരുന്നു. ജനനങ്ങളും മരണങ്ങളും ഒന്നും അത്ര വലിയ സംഭവമേയല്ലാത്ത ഒരു മഹാനഗരത്തില്‍ അയാള്‍ കണ്ണില്‍പ്പെടാവുന്നതില്‍ വെച്ചേറ്റവും ചെറിയൊരു മനുഷ്യജീവിയായിരുന്നുവല്ലോ.

ആംബുലന്‍സ് അതിവേഗം നഗരത്തെ പിന്നിലാക്കി കുതിച്ചു കൊണ്ടിരുന്നു. നിര്‍മലയപ്പോള്‍ സുഭാഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞുകിടന്നു, അയാള്‍ക്ക് വേദനിച്ചേക്കുമെന്ന് കരുതി എത്രത്തോളം മൃദുവാകാമോ അത്രയും മൃദുവായി. സാരി തുമ്പിനടിയില്‍ വിറയ്ക്കുന്ന നിര്‍മലയുടെ വിരല്‍ത്തുമ്പിലേക്ക് വെറുതേ നോക്കിയിരുന്നു ഹിരണ്മയി. ആംബുലന്‍സിനകത്ത് തങ്ങി നിന്നിരുന്ന കനത്ത നിശബ്ദതയെ പിളര്‍ത്തി അവളുടെ ഓര്‍മകള്‍ ഇടയ്ക്കിടെ കുതറിയുയര്‍ന്നു.

ജീവിതത്തിലെ ഏറ്റവും അസുലഭ നിമിഷങ്ങളെല്ലാം മുന്‍കൂട്ടി അറിയിക്കാതെ,ആരവങ്ങളില്ലാതെ, അപ്രതീക്ഷിതമായി തീര്‍ത്തും ശാന്തമായാണ് മനുഷ്യരെ കടന്നു പോവുക. പോയി കഴിഞ്ഞതിനു ശേഷം മാത്രമാണ് അതെത്രത്തോളം ആഹ്ലാദകരമായിരുന്നു എന്ന് തിരിച്ചറിയുക. ജീവിതത്തിന്റെ പിന്നിട്ട വഴികളിലും ഇനി വരാനിരിക്കുന്ന തിരിവുകളിലും അത്തരമൊന്ന് ഉണ്ടാകാനിടയില്ലായിരുന്നുവെങ്കിലും സുഭാഷ് എന്ന അനുഭവം അങ്ങനെയാണ് അവളെ കടന്നുപോയത്. 

നിര്‍മലവും ശീതളവുമായ ഒരരുവി കടന്നു പോകും പോലെ, അത് ഒഴുകിയൊഴുകി അകന്നു. ചിലത് അങ്ങനെയാണ്, തടഞ്ഞു നിര്‍ത്താനാകില്ല. ഒഴുക്കാണ് ഭംഗി. ഒഴുക്കിലാണ് അതിന്റെ താളം. അണകെട്ടി തടഞ്ഞു നിര്‍ത്തുമ്പോള്‍ അത് നിര്‍ജ്ജീവമാകുന്നു. സുഭാഷ് ഒരിക്കല്‍ ഒഴുകിപോകേണ്ടവന്‍ എന്നറിഞ്ഞു കൊണ്ടു തന്നെയായിരുന്നു കുറച്ചു നാളുകള്‍ അവര്‍ ഒന്നിച്ചു ജീവിച്ചത്.

സൂര്യന്‍, ശിവജി നഗറിലെ നരച്ച കെട്ടിടങ്ങളുടെ തലയ്ക്കു പിറകില്‍ ഒളിച്ചു തുടങ്ങുകയും പാര്‍ക്കിലെ ബോഗേയ്ന്‍ വില്ലപ്പടര്‍പ്പുകളുടെ നിഴല്‍, ഇരിപ്പിടങ്ങളില്‍ വീഴുകയും ചെയ്ത ഇളം ഓറഞ്ച് നിറമുള്ള ആ വൈകുന്നേരം ഹിരണ്മയി പറഞ്ഞു - 'സ്വപ്നങ്ങളില്ലാതെ വെറും തൊണ്ടു മാത്രമായ ശരീരമൊന്നുമല്ല എന്റേത് . സെക്‌സ് എനിക്കാവശ്യമില്ല സുഭാഷ്. ഹമാമില്‍ വെച്ച് ആവശ്യത്തിലേറെ ആണുങ്ങളുമായി അതുണ്ടായി. എനിക്ക് വേണ്ടത് ഒരു കൂട്ടാണ്. സാധാരണ സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരോടൊപ്പമെന്ന പോലെ കുറച്ചു നാള്‍ എനിക്ക് നിന്നോടൊപ്പം കഴിയണം'.

സുഭാഷ് അവളുടെ കണ്ണുകളില്‍ ഉറ്റുനോക്കിയിരുന്നു.അതിലൊരു കടല്‍ അലയടിച്ചുയരുന്നുണ്ടായിരുന്നു. 

അവള്‍ തുടര്‍ന്നു.

''എന്റെ ജീവിതത്തില്‍ ആദ്യത്തെ സെക്‌സ് എപ്പോഴായിരുന്നു എന്നറിയാമോ നിനക്ക്? നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍.. സുന്ദരനായ എന്റെ ഹെഡ്മാസ്റ്റര്‍..''

സുഭാഷിന്റെ അന്നനാളത്തില്‍ കൈപ്പുനീര്‍ തികട്ടി.

''അയാള്‍ക്ക് എന്നെ ഇഷ്ടമായിരുന്നു എന്നാണ് ഞാന്‍ കരുതിയത്. എന്നെ മടിയിലൊക്കെ ഇരുത്തുമായിരുന്നു, സ്‌നേഹിച്ചിരുന്നപ്പോള്‍ പണ്ട് അച്ഛന്‍ ചെയ്തിരുന്നത് പോലെ. ഒരിക്കല്‍ വേനലവധിക്ക് സ്‌കൂള്‍ അടച്ച ദിവസം ബെഞ്ചുകളും ഡെസ്‌ക്കുകളും പിടിച്ചിടാന്‍ എന്ന് പറഞ്ഞ് മാഷ് എന്നെ സ്‌കൂളില്‍ പിടിച്ചു നിര്‍ത്തി. മാഷിനോടുള്ള സ്‌നേഹം കൊണ്ട് ഞാന്‍ അതനുസരിച്ചു. അടച്ചിട്ട ഒരു ക്ലാസ്സ് മുറിയുടെ ഇരുട്ടില്‍ വെച്ചായിരുന്നു അത്. എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല.ഞാന്‍ കരഞ്ഞില്ല എന്നായിരുന്നു എന്റെ ഓര്‍മ്മ. മാഷ് എന്നില്‍ നിന്ന് അടര്‍ന്നു മാറും വരെ ഞാന്‍ അനങ്ങാതെ നിന്നു. അതില്‍ പിന്നെ അയാള്‍ എന്നോട് സ്‌നേഹം കാണിച്ചിട്ടില്ല.''

ഹിരണ്മയി അവളുടെ നോട്ടം വിദൂരതയിലേക്ക് പായിച്ചു. തിര തീരം തൊടുന്നത് പോലെ ഓര്‍മ്മകള്‍ ഒന്നൊന്നായി അവളില്‍ തല തല്ലി ചിലമ്പി.

''പിന്നീടൊരിക്കല്‍ അമ്മ മരിച്ചതറിഞ്ഞ് മദ്രാസില്‍ നിന്ന് നാട്ടിലേക്ക് പോകുമ്പോഴായിരുന്നു, അമ്മയുടെ ഒരകന്ന ബന്ധുവിന്റെ കൂടെ.. അയാളെ ഞാന്‍ മാമന്‍ എന്നാണ് വിളിച്ചിരുന്നത്. അന്ന് രാത്രി എന്നെയും വലിച്ചു കൊണ്ട് അയാള്‍ ട്രെയിനിന്റെ ടോയ്ലെറ്റില്‍ കയറി. എന്നിട്ടായിരുന്നു അത്. അന്ന് പക്ഷേ ഞാന്‍ കരഞ്ഞു കേട്ടോ. അത് അമ്മ മരിച്ചത് കൊണ്ടായിരുന്നോ അതോ അയാള്‍ അങ്ങനെ ചെയ്തത് കൊണ്ടായിരുന്നോ എന്ന് എനിക്കിപ്പോഴുമറിയില്ല..''
ജീവിതമെന്നാല്‍ ഇത്രമാത്രം സങ്കീര്‍ണ്ണമായ അനുഭവങ്ങളുടെ കുത്തൊഴുക്കാണെന്നും അതില്‍ ഇങ്ങനെയും ചില സത്യങ്ങളുണ്ടെന്നും തനിക്ക് ആവശ്യമില്ലാത്ത സത്യങ്ങളോടും കാഴ്ചകളോടും മനുഷ്യര്‍ വെറുതേ എതിരിടാന്‍ നില്‍ക്കാറില്ലെന്നും അപ്പോഴാണ് സുഭാഷ് തിരിച്ചറിഞ്ഞത്.

''അതിനു ശേഷമാണ് സെക്‌സ് എന്നാല്‍ ഒരു വികാരവുമില്ലാത്ത ഒരേര്‍പ്പാട് തന്നെ എന്ന് എനിക്ക് തോന്നി തുടങ്ങിയത്. മുഖങ്ങള്‍ മാറുന്നു. ചെയ്യുന്നത് ഒരേ കാര്യം തന്നെ.''

അയാള്‍ ഹിരണ്മയിയുടെ വിരലുകളില്‍ മൃദുവായി സ്പര്‍ശിച്ചു. പിന്നെ അവളെ തന്നിലേക്ക് ചേര്‍ത്തു. 

താന്‍ അന്ന് സുഭാഷിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയത് പോലെയാണല്ലോ ഇപ്പോള്‍ നിര്‍മല ആംബുലന്‍സിനുള്ളില്‍ സ്ട്രെച്ചറില്‍ കെട്ടിമുറുക്കി കിടത്തിയിരുന്ന അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്നതെന്ന് ഹിരണ്മയി ഓര്‍ത്തെടുത്തു. അന്ന് സുഭാഷിന്റെ നെഞ്ചില്‍ ചൂടുണ്ടായിരുന്നു. ഇന്ന് മരണത്തിന്റെ ശൂന്യമായ തണുപ്പാണ്. അതോ നിര്‍മലക്ക് മാത്രം തിരിച്ചറിയാന്‍ കഴിയുന്ന ഒരു നേര്‍ത്ത സ്പന്ദനമോ ഇളം ചൂടോ ഇപ്പോഴും ആ നെഞ്ചില്‍ കെട്ടികിടക്കുന്നുണ്ടാകുമോ?

ഉണ്ടാകുമായിരിക്കും.

ആംബുലന്‍സ് അപ്പോള്‍ വഴിയരികില്‍ ഒരിടത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. മിനറല്‍ വാട്ടര്‍ വാങ്ങിക്കുവാന്‍ ഇറങ്ങിപ്പോയ പോയ ഡ്രൈവര്‍ തിരിച്ചു വരും വരെ അത് അങ്ങനെ കിടന്നു.പിന്നെ ഞെട്ടിയുണര്‍ന്ന് യാത്ര തുടര്‍ന്നു.

ആയുഷ്‌കാലം മുഴുവന്‍ ഒരുഭയജീവിതം നയിക്കേണ്ടി വരുമെന്ന സങ്കടത്തില്‍ മാറ്റാരുടെയോ ശരീരത്തില്‍ ആവേശിച്ചത് പോലെ, അതിന്റേതായ എല്ലാവിധ പരിമിതികളോടെയും കുടുങ്ങിക്കിടന്ന ഒരു പെണ്ണാത്മാവുമായാണ് പണ്ടൊരിക്കല്‍ ഹിരണ്മയി അള്‍സൂരിലേക്ക് പുറപ്പെട്ടത്.

''നീ അള്‍സൂരിലേക്ക് പോ.. പോയ് ജീവിക്ക്. അവിടെ സാരിയുടുത്തു നടക്കുന്ന ആണുങ്ങളുണ്ട്''
എന്ന് അവളുടെ മദ്രാസ്ജീവിത കാലത്ത്, അവള്‍ പണിയെടുത്തിരുന്ന ഹോട്ടലിലെ മറ്റൊരു സഹായിയായ മുത്തുസ്വാമിയില്‍ നിന്നാണ് ഹിരണ്മയി അറിഞ്ഞത്. 

അതൊരര്‍ത്ഥത്തില്‍ രക്ഷപ്പെടലായിരുന്നു. അള്‍സൂരില്‍ എത്തിപ്പെട്ടത്തോടെ ഭൂതകാലം അവളെ പൂര്‍ണമായും കയ്യൊഴിഞ്ഞു. കടന്നു വന്ന കാലം ഒന്നുമവശേഷിപ്പിക്കാതെ അവളില്‍ നിന്നോടിയകന്നു. ദേശം,അവളുടേതെന്ന് കരുതിയിരുന്ന കുടുംബം,ബന്ധങ്ങള്‍ ഇവയെല്ലാം ഒരുതരം തുടല്‍ ആയിരുന്നുവെന്നും അത് കഴുത്തില്‍ കുടുങ്ങി ശ്വാസമെടുക്കാനാവാതെ വലയുകയായിരുന്നു താന്‍ ഇത്രയും കാലമെന്നും ആദ്യമായി അള്‍സൂരില്‍ എത്തിയപ്പോള്‍ അവള്‍ തിരിച്ചറിഞ്ഞു. ഭൂമിയിലെ എല്ലാ ബന്ധങ്ങളും അത്തരത്തില്‍ ബന്ധനങ്ങളാണെന്നായിരുന്നു സുഭാഷ് കടന്നു വരുന്നത് വരെ അവള്‍ കരുതിപ്പോന്നത്.

ജീവിതത്തില്‍ ഒരിക്കല്‍പോലും യാഥാര്‍ഥ്യമാകുമെന്ന് ചിന്തിച്ചിട്ടില്ലാത്ത ഒരദ്ഭുതമായിരുന്നു സുഭാഷ്. 

തന്നെപ്പോലൊരുത്തിക്ക് വേണ്ടുവോളം കോരിയെടുക്കാന്‍ പാകത്തില്‍ സൗഹൃദത്തിന്റെ നിലാവ് തന്നിലേക്ക് ചൊരിഞ്ഞ, അത് ദാനമായിട്ടോ ഔദാര്യമായിട്ടോ അനുകമ്പ മൂലമോ, എന്തുമാകട്ടെ, അയാളോട് അവള്‍ക്ക് ആരാധനയും കടപ്പാടുമായിരുന്നു. കാലാവധി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സന്തോഷത്തിന്റെ കുറച്ചു നാളുകള്‍ വീണുകിട്ടിയാല്‍ അത് സ്വീകരിക്കാതെ, വരാന്‍ പോകുന്ന അതിന്റെ ദുഃഖഭരിതമായ പരിസമാപ്തിയെ കുറിച്ചോര്‍ത്ത് ആ സന്തോഷം നിഷേധിച്ചുകളയാന്‍ ഒരുക്കമായിരുന്നില്ല അവള്‍. 

അവര്‍ ഒന്നിച്ചു ജീവിച്ചു. ഒരുമിച്ചായിരുന്നപ്പോഴെല്ലാം അവള്‍ അയാള്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിളമ്പി.അവര്‍ ഒന്നിച്ചുണ്ടു. ഒരുമിച്ചുറങ്ങി-ശരീരം കൊണ്ട് യാതൊരുവിധ കെട്ടുപാടുകളുമില്ലാതെ. സുഭാഷ് കമ്പനിയിലേക്ക് പുറപ്പെടാന്‍ നേരം അയാള്‍ക്ക് വേണ്ടതെല്ലാം ഒരുക്കി കൊടുത്ത് ഗേറ്റില്‍ നിന്നവള്‍ യാത്ര പറഞ്ഞു. സന്ധ്യക്ക് അതേ ഗേറ്റില്‍ അയാള്‍ക്ക് വേണ്ടി കാത്തു നില്‍ക്കുകയും ചെയ്തു. അയാള്‍ അവള്‍ക്കു വേണ്ടി പുതിയ ഉടുപ്പുകളും ആഭരണങ്ങളും, അവള്‍ ആവശ്യപ്പെടും പ്രകാരം പലചരക്കും പച്ചക്കറിയും വാങ്ങി വന്നു. രാത്രി ഒരു തീന്മേശക്ക് അപ്പുറവും ഇപ്പുറവും ഇരിക്കുമ്പോള്‍ അന്നത്തെ ദിവസത്തെ മുഴുവനായും അയാള്‍ അവള്‍ക്ക് മുന്നില്‍ വിരിച്ചിട്ടു. 

അവള്‍ ഹമാമിലേക്ക് പോകുമ്പോഴൊന്നും അയാള്‍ തടസ്സമായില്ല. 'അത് നിന്റെ തൊഴില്‍. നിന്റെ സ്വാതന്ത്ര്യം' എന്നായിരുന്നു സുഭാഷിന്റെ നിലപാട്. ഒരിക്കല്‍ അവള്‍ സുഭാഷിനെയും ഹമാമിലേക്ക് കൂട്ടി കൊണ്ട് പോയി . ''ഇതാണ് ഞാന്‍ ബിസിനസ് നടത്തുന്ന ഇടം'' എന്നു പറഞ്ഞാണ് അവള്‍ സുഭാഷിനവിടം പരിചയപ്പെടുത്തിയത്. റെയില്‍വേ പാളത്തിനോട് ചേര്‍ന്ന് ഇരുട്ടുപിടിച്ച രണ്ട് കുടുസ്സുമുറികളുള്ള ആ ഹമാം അവളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. അവിടെയുള്ളവര്‍ക്കിടയില്‍ ഗുരുബായ് എന്നായിരുന്നു ഹിരണ്മയി വിളിക്കപ്പെട്ടിരുന്നത്. ഉച്ചത്തിലുള്ള സംസാരവും കേട്ടാല്‍ അറക്കുന്ന അസഭ്യവര്‍ഷങ്ങളും ആ കുടുസ്സുമുറിയില്‍ തങ്ങിനിന്നു.

''എന്തിനാണ് ഇവരൊക്കെ ഇത്ര ഉച്ചത്തില്‍ സംസാരിക്കുന്നത്? തെറി പറയുന്നത്?'' സുഭാഷ് ചോദിച്ചു.

''ഉച്ചത്തില്‍ ചിരിക്കുകയും സംസാരിക്കുകയും തെറി പറയുകയും ചെയ്യുന്ന സ്ത്രീകളെ സമൂഹത്തിനു പേടിയാണ് സുഭാഷ്. അതൊരു പടച്ചട്ടയാണ്. ഇല്ലായിരുന്നെങ്കില്‍ പകലുകളും രാത്രികളും നഷ്ടപ്പെട്ട എന്നെപോലെയുള്ളവരെയെല്ലാം, എന്നേ ആരെങ്കിലും വഴിയരികില്‍ പിച്ചിച്ചീന്തിയിട്ടേനെ..!''

ഹിരണ്മയി പൊട്ടിച്ചിരിച്ചു. 

സുഭാഷ് അവളുടെ ചിരിയില്‍ മുങ്ങി. ശബ്ദവും ഒരായുധമാണെന്ന് അയാള്‍ പഠിച്ചെടുത്തു.

ഓര്‍മ്മയിലെ ഏറ്റവും മനോഹരമായ കാലത്തെ സ്വയം ദഹിക്കാന്‍ വിട്ട് അവള്‍ ആംബുലന്‍സില്‍ ചടഞ്ഞിരുന്നു. അതിനിടെ എപ്പോഴോ നിര്‍മല അവളുടെ ചുമലിലേക്ക് ചാഞ്ഞിരുന്നു. അസംതൃപ്തമായ തന്റെ ആത്മാവിന്റെ മോക്ഷപ്രാപ്തിക്ക് സുഭാഷിനോടൊന്നിച്ചുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ തന്നെ ധാരാളമായിരുന്നു. പക്ഷേ നിര്‍മലയെ സംബന്ധിച്ചിടത്തോളം അവള്‍ക്കത് മതിയാകുമോ.. ഹിരണ്മയി ഒരു വലിയ നെടുവീര്‍പ്പായി.

ആംബുലന്‍സ് ചുരമിറങ്ങി തുടങ്ങിയിരുന്നു. ഹെയര്‍പിന്‍ വളവു തിരിഞ്ഞപ്പോഴുണ്ടായ അപ്രതീക്ഷിതമായ ഇളക്കത്തില്‍ സുഭാഷ് ഒന്നുലഞ്ഞു. കെട്ടി വെച്ചിരുന്നെങ്കിലും വീണുപോയേക്കുമെന്ന് കരുതി ഞെട്ടിയുണര്‍ന്ന നിര്‍മല പിന്നെയും സ്ട്രെച്ചറില്‍ മുറുകെ പിടിച്ചു. താന്‍ ഇത്രയും ദൂരം തനിക്കൊപ്പമുള്ള ഈ അപരിചിതയുടെ ചുമലിലേക്ക് ചാഞ്ഞു കിടക്കുകയായിരുന്നു എന്ന് അവള്‍ മനസ്സിലാക്കിയിരുന്നു.

''വയസ്സ് മുപ്പത്തിയഞ്ചായി. ഇനി നിന്നെ വെറുതേ വിടാന്‍ ഒരുക്കമല്ല. ദാ ഈ കല്ല്യണം ഞാനങ്ങുറപ്പിച്ചു'' എന്നു പറഞ്ഞ് സുഭാഷിന്റെ അമ്മ അയച്ചുകൊടുത്ത പെണ്‍കുട്ടിയുടെ ഫോട്ടോ ആദ്യം കൈയിലെടുത്ത് നോക്കിയത് ഹിരണ്മയിയായിരുന്നു.

''നിര്‍മല. നല്ല കുട്ടി.'' ഫോട്ടോയിലേക്ക് നോക്കി ചിരിച്ചു കൊണ്ടങ്ങനെ പറയുമ്പോഴും ആത്മാവിന്റെ ഏതോ ചില നിഗൂഢമായ അറകളില്‍ നഷ്ടബോധത്തിന്റെ ഒരു തുള്ളി ഗദ്ഗദം തങ്ങി നില്‍ക്കുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു.അന്ന് ഫോട്ടോയില്‍ കണ്ട ചെറിയ പെണ്‍കുട്ടിയാണ് ഒരു വിധവയുടെ വേഷമണിഞ്ഞ് തനിക്കൊപ്പം യാത്ര ചെയ്യുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു ഹിരണ്മയിക്ക്.

വളരെ നാടകീയമായിരുന്നു സുഭാഷിനോടുള്ള യാത്ര പറച്ചില്‍, അങ്ങനെയാവരുതേ എന്നാഗ്രഹിച്ചിട്ടും, അതങ്ങനെ തന്നെ വന്നു ഭവിക്കുകയായിരുന്നു. 

കല്യാണമുറപ്പിച്ച ദിവസം തൊട്ട് ഹിരണ്മയി അയാളുടെ വീട്ടിലേക്ക് വരാതെയായിരുന്നു. അവള്‍ സദാ അവളുടെ ഹമാമിനോട് ചേര്‍ന്നുള്ള ഒറ്റമുറി വീട്ടില്‍ കഴിച്ചു കൂട്ടി. വല്ലപ്പോഴുമൊക്കെ ശിവജിനഗറിലെ പാര്‍ക്കില്‍ വെച്ചവര്‍ കണ്ടുമുട്ടി. അപ്പോഴെല്ലാം അവള്‍ നിര്‍മലയുടെ വിശേഷങ്ങള്‍ മാത്രം അന്വേഷിച്ചു. ഒരുമിച്ചുണ്ടായിരുന്ന കുറച്ചധികം നാളുകളുടെ ഓര്‍മകളില്‍ ഒന്നുപോലും വീണ്ടെടുക്കപ്പെടാനാവാത്ത വിധം എന്നെന്നേക്കുമായി അടക്കം ചെയ്യാന്‍ അവള്‍ കിണഞ്ഞു പരിശ്രമിച്ചു. ചിലപ്പോഴെല്ലാം അതില്‍ വിജയിച്ചു. ചിലപ്പോള്‍ പരാജയപ്പെട്ടു. ഓര്‍മകളുടെ കാര്യമാണ്. അതിനെവിടെയും അടങ്ങി ഒതുങ്ങിയിരുന്ന് ശീലമില്ല.

''എനിക്കവളെ, നിന്റെ നിര്‍മലയെ കാണണമെന്നുണ്ട്.''. അവള്‍ പറഞ്ഞു. തൊട്ടടുത്ത നിമിഷം ''പക്ഷേ അത് വേണ്ട. എന്നെയവള്‍ അറിയണ്ട'' എന്ന തിരുത്തലുമായി അവള്‍.

കല്യാണത്തിനു നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ സുഭാഷിന്റെ ബാഗൊരുക്കിയതിന്റെ കൂട്ടത്തില്‍ ഒരു സമ്മാനപ്പൊതി കൂടി ഹിരണ്മയി അതിനകത്തേക്ക് വെച്ചിരുന്നു. 'എന്താണതില്‍' എന്ന് നോക്കി നിന്ന അയാളോടവള്‍ പറഞ്ഞു - 'ഒരു സാരി.''
അയാള്‍ അവളുടെ കണ്ണുകളിലേക്ക് ആര്‍ദ്രമായി നോക്കി. 

എല്ലാ വാക്കുകളും അപ്രസക്തമായിപ്പോയേക്കാവുന്ന വിധത്തിലൊരു മൗനം അവരെ ചൂഴ്ന്നു നിന്നു . പിന്നെ ഒരുമിച്ചവര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പ്ലാറ്റ്‌ഫോമിലെ വാടിയ വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക് നീണ്ടു കിടക്കുകയായിരുന്നു റെയില്‍പാളം. അതിന്റെ അങ്ങേയറ്റത്ത് ചുവന്ന വെളിച്ചം കത്തിനിന്നു. റെയില്‍വേ സ്റ്റേഷന്റെ പേരെഴുതിയ മഞ്ഞ ബോര്‍ഡിലേക്ക് ഉറ്റുനോക്കിക്കൊണ്ട്  ഹിരണ്മയി ചോദിച്ചു.

''പുരാണത്തിലെ അറവാന്റെ കഥയറിയുമോ സുഭാഷിന്?''

''ഇല്ല. ആരാണ് അറവാന്‍?''

''അര്‍ജുനന്റെ മകന്‍ അറവാന്‍.''

''മഹാഭാരതയുദ്ധത്തിനു തൊട്ട് മുന്‍പ് കാളി ദേവിക്ക് ബലികൊടുക്കപ്പെടാന്‍ വിധിക്കപ്പെട്ടവനായിരുന്നു അവന്‍. നിന്റെ അവസാനത്തെ ആഗ്രഹമെന്തെന്ന് ചോദിച്ച കൃഷ്ണനോട് അറവാന്‍ പറഞ്ഞത് അവനൊരു പെണ്ണിനോടൊപ്പം കഴിഞ്ഞതിനു ശേഷം മരിക്കണമെന്നാണ്. നഷ്ടപ്പെടുമെന്നുറപ്പുള്ളവനെ സ്വീകരിക്കാന്‍ ഏത് പെണ്ണാണ് തയ്യാറാവുക. ഒടുവില്‍ കൃഷ്ണന്‍ മോഹിനി രൂപം സ്വീകരിച്ച് അറവാന്റെ ആഗ്രഹം സഫലീകരിച്ചു.പിറ്റേന്ന് അറവാന്‍ ജീവത്യാഗം ചെയ്തു.''

സുഭാഷ് അവളുടെ ചുമലില്‍ കൈവെച്ചു. അസാധാരണമായ തണുപ്പ് പടര്‍ന്നു വിളറിയിരുന്നു, അപ്പോള്‍ അയാളുടെ വിരലുകള്‍.

''നിന്റെ കല്ല്യാണദിവസം ഞാന്‍ കൂവഗത്ത് പോകും. അവിടെയാണ് അറവാന്റെ കോവിലുള്ളത്.അവിടെ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. വധുവിന് ദീര്‍ഘസുമംഗലിയായിരിക്കാനും സന്താനങ്ങള്‍ ഉണ്ടാകാനും ഹിജഡകളുടെ അനുഗ്രഹം വേണമെന്നാണ് വിശ്വാസം.''

ഹിരണ്മയി നിര്‍ജ്ജീവമായി ചിരിച്ചു.

പിടിവിട്ടു പോയേക്കാവുന്ന ഒരു നിമിഷത്തെ മെരുക്കി നിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു. റെയില്‍വേ അറിയിപ്പ് മുഴങ്ങി. സുഭാഷിന് കയറേണ്ടുന്ന ട്രെയിന്‍ ഏതാനും നിമിഷങ്ങള്‍ക്കകം പ്ലാറ്റ്‌ഫോമിലേക്കേത്തും. അവര്‍ ബെഞ്ചില്‍ നിന്ന് എഴുന്നേറ്റു നിന്നു. ഒരു കൂലി ബാഗുകളും പെട്ടിയും ചുമലിലെടുത്തുകൊണ്ട് അവരെ അനുഗമിച്ചു. ട്രെയിന്‍ കിതച്ചുകൊണ്ട് പ്ലാറ്റ്‌ഫോമില്‍ വന്നു നിന്നു. സുഭാഷ് അതിനകത്തേക്ക് കയറി. പുറപ്പെടും മുന്‍പ് അവള്‍ അവസാനമായി ചോദിച്ചു -

'നമ്മള്‍ ഇനി കാണുമോ?''

''ഇല്ല... കാണരുത്.''

സുഭാഷ് പറഞ്ഞു. പച്ച വെളിച്ചം മിന്നി. ഇരുട്ടിനെ കീറിമുറിച്ച് ട്രെയിന്‍ അതിന്റെ യാത്ര തുടങ്ങി.അയാള്‍ മാഞ്ഞു പോകുന്നത് വരെ ഹിരണ്മയി കൈവീശിക്കൊണ്ട് നോക്കി നിന്നു.

സുഭാഷ് ഇനി തന്നെ ഓര്‍ക്കുമോ.

ഓര്‍ക്കുമായിരിക്കും. എങ്കിലും ജീവിതത്തിന്റെ വളരെ സ്വഭാവികമായ ഒഴുക്കില്‍ ചിലതെല്ലാം, ചില വ്യക്തികളെയും അനുഭവങ്ങളെയുമെല്ലാം മനുഷ്യര്‍ കുടഞ്ഞു കളയാറുണ്ടല്ലോ. അത്തരത്തില്‍ കുടഞ്ഞുകളഞ്ഞപ്പെട്ടേക്കാം. രാത്രി കൂടുതല്‍ക്കൂടുതല്‍ ഇരുട്ടിലേക്ക് മുങ്ങി. അത് അവസാനത്തെ യാത്രപറച്ചിലായിരിക്കുമെന്ന് അവള്‍ കരുതിയതല്ല. സുഭാഷിന്റെ മൃതദ്ദേഹത്തെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവളോര്‍ത്തു.

''നമ്മള്‍ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു സുഭാഷ്. ആര്‍ക്കൊപ്പമാകരുത് എന്ന് കരുതിയോ, അവള്‍ക്കൊപ്പം.!''

അവര്‍ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. പ്രധാന പാത വിട്ട് കല്ലുകള്‍ ചിതറിക്കിടന്ന ഒരു ഇടവഴിയിലൂടെ ആംബുലന്‍സ് മുന്നോട്ട് നീങ്ങി. ''എവിടെയെത്തിക്കാണും'' എന്ന് ഹിരണ്മയി സ്വയം ചോദിച്ചു. എത്താറായിരിക്കുന്നു. സുഭാഷ് പറഞ്ഞ കഥകളില്‍ ഈ റോഡ് ഒരു തെങ്ങിന്‍ തോപ്പിന് സമീപം ചെന്നവസാനിക്കും. അതിന്റെ അതിരില്‍ കൈതക്കാടുകള്‍ പൂവിട്ടു നില്‍ക്കുന്നുണ്ടാകും. മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകുന്ന തോടുകള്‍ കയറിയിറങ്ങിവേണം വീട്ടിലേക്കെത്താന്‍. വൈകാതെ കൈതക്കാടുകള്‍ക്കരികു ചേര്‍ന്ന് ആംബുലന്‍സ് നിന്നു. സുഭാഷിന്റെ ദേഹം ഇറക്കി വെച്ചതിനു ശേഷം വന്നതിനേക്കാള്‍ ഇരട്ടി വേഗത്തില്‍ അത് തിരികെപ്പോയി. 

ആംബുലന്‍സിനകത്ത് അനുഭവിക്കാതിരുന്ന ഒറ്റപ്പെടല്‍, ആംബുലന്‍സ് വിട്ടുപോയപ്പോള്‍ ഹിരണ്മയി അനുഭവിച്ചു. കൈതകാടുകള്‍ക്കപ്പുറവും തോട്ടിന്‍ വരമ്പിലുമൊക്കെയായി ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെട്ടു വന്നു. ആരെക്കെയോ ചേര്‍ന്ന് സുഭാഷിനെ ചുമന്നു കൊണ്ട് മുന്‍പില്‍ നടന്നു, തോടുകള്‍ കയറിയിറങ്ങി നിര്‍മലയും ഹിരണ്മയിയും അതിനു പുറകെയും.

ചെറിയൊരു വീടായിരുന്നു അത്. ചിന്നിച്ചിതറിയ നിലവിളിയുമായി സുഭാഷിന്റെ അമ്മ പുറത്തേക്ക് കുതിച്ചു വന്ന് മുറ്റത്തെ ഒരു മരക്കട്ടിലിലേക്ക് കിടത്തിയ സുഭാഷിലേക്ക് ചാഞ്ഞു വീണു .അവര്‍ കരഞ്ഞു കൊണ്ടിരുന്നു.

''ഇനിയാര്‍ക്ക് വേണ്ടിയാടാ ഞാന്‍ കാത്തിരിക്കേണ്ടത് എന്റെ പൊന്നു മോനേ.''

കാത്തിരിക്കാന്‍ ആളുണ്ടാകുന്നതും കാത്തിരിക്കപ്പെടാന്‍ ആളുണ്ടാകുന്നതുമാണ് ഈ ഭൂമിയിലെ സ്വര്‍ഗം. ആ സ്ത്രീക്ക് അതാണ് നഷ്ടമായത്. 

ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. നിലവിളികള്‍ ഒടുങ്ങിയപ്പോള്‍ അവിടെ നിറഞ്ഞു നിന്ന അസാധാരണമായ മൗനത്തെ മുറിച്ച് ആരോ ഒരാള്‍ ഉരുവിടുന്ന രാമായണ വാക്യങ്ങള്‍ മുഴങ്ങി കേള്‍ക്കുവാന്‍ തുടങ്ങി. അതിനിടയില്‍ തീര്‍ത്തും അപരിചിതയായി ഒറ്റപ്പെട്ട ഒരു തുരുത്തുപോലെ നിന്നിരുന്ന തന്നിലെ അസാധാരണ വ്യക്തിത്വത്തിലേക്കാണ് ചുറ്റും കൂടി നില്‍ക്കുന്നവരുടെ തുറിച്ചു നോട്ടങ്ങള്‍ വന്നു പതിക്കുന്നതെന്ന് തിരിച്ചറിഞ്ഞ നിമിഷം ഹിരണ്മയി പതുക്കെ അവിടെ നിന്ന് നീങ്ങി ഒരൊട്ടുമാവിന്റെ സമീപത്തേക്ക് നിന്നു. അവിടെ നിന്നുകൊണ്ടവള്‍ കട്ടിലിന്നരിക് ചേര്‍ന്ന് ഇരിക്കുകയായിരുന്ന നിര്‍മലയെ നോക്കി. ഇനിയും കണ്ടു മതിവരാത്ത വിധത്തില്‍ അവള്‍ സുഭാഷിന്റെ മുഖത്തേക്ക് ഉറ്റുനോക്കി നിശബ്ദയായി കരയുകയായിരുന്നു.

ഒട്ടൊരു പഴകിയ ശരീരമാണ്. 

മോര്‍ച്ചറിയില്‍ നിന്നും പുറത്തെടുത്തതിന് ശേഷം ഒരു ദീര്‍ഘയാത്ര കഴിഞ്ഞിരിക്കുന്നു. ഇനിയുമതിനെ ഇങ്ങനെ കിടത്തുന്നത് ഒരു ശരീരത്തിനോട് കാണിക്കുന്ന നീതികേടാണെന്ന് വിളിച്ചു പറയണമെന്ന് ഹിരണ്മയി തീവ്രമായി ആശിച്ചു. വൈകാതെ ചിതയൊരുങ്ങി. സുഭാഷിനെ ചിതയിലേക്കെടുത്തു.ഏറ്റവുമൊടുവിലായി വെച്ച വിറകുകൊള്ളിക്ക് താഴെ സുഭാഷിന്റെ മുഖം പൂര്‍ണമായും മൂടിപ്പോകുന്നത് അവള്‍ നോക്കി നിന്നു. ചിതക്ക് ആര്  കൊള്ളിവെക്കും എന്നൊരാശങ്കക്കൊടുവില്‍ ആരോ ഒരാള്‍ അതേറ്റെടുത്തു. 

ചിത കത്തി തുടങ്ങുകയും തീനാളം ആകാശത്തേക്കുയരുകയും ചെയ്ത നിമിഷം കൂടി നിന്നവര്‍ പിരിഞ്ഞു തുടങ്ങി. ഇരുട്ടില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഹിരണ്മയി അവിടെ തുടര്‍ന്നു. സുഭാഷ് ഒരു പിടി ചാരമായി മാറുകയാണ്. ഇത്രേയുള്ളൂ ഒരു മനുഷ്യന്‍. ചിതയ്ക്ക് സമീപം നിന്നിരുന്നയാള്‍ തീ കത്തി തീരുന്നതിനനുസരിച്ച് ചിതയില്‍ നീളമുള്ള കമ്പിക്കൊണ്ട് കുത്തിയിളക്കുന്നുണ്ടായിരുന്നു. എല്ലുകള്‍ പൊടിയുന്ന ശബ്ദം അവളെ അസ്വസ്ഥയാക്കി. അയാള്‍ അവിടെ ഇല്ലായിരുന്നുവെങ്കില്‍ സുഭാഷ് ഒരിക്കല്‍ തന്റെ കഴുത്തിലണിയിച്ച മഞ്ഞ ചരട് അവള്‍ ചിതയിലേക്കിടുമായിരുന്നു. 

കഴുത്തില്‍ നിന്നഴിച്ചെടുത്ത ചരട് അവള്‍ ഉള്ളം കൈയില്‍ ഒതുക്കി പിടിച്ചു. ഇരുട്ടില്‍ ഉയരുന്ന ചുവന്ന തീനാളം മാത്രം അവിടെ ബാക്കിയായി.

പിറ്റേന്ന് രാവിലെ, കത്തിത്തീര്‍ന്ന ചിതയില്‍ ചാരമായി കിടക്കുന്ന സുഭാഷിനെ നോക്കി നില്‍ക്കുമ്പോഴാണ് കൂടെ വന്ന ഹിരണ്മയിയെ കുറിച്ച് നിര്‍മല ഓര്‍ത്തത്. അവര്‍ എവിടേക്ക് പോയി. ആരോടും ഒന്നും പറയാതെ പൊയ്ക്കളഞ്ഞോ. മുറ്റത്തും തൊടിയിലുമെല്ലാം അവള്‍ അന്വേഷിച്ചു.എവിടെയും കണ്ടില്ല.

''അവര്‍ എവിടെ പോയി?''. ഒരു രാത്രി മുഴുവന്‍ കരഞ്ഞു തളര്‍ന്ന് നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് നിന്ന് വരുന്നതെന്ന് തോന്നിപ്പിക്കുന്ന ശബ്ദത്തില്‍ സുഭാഷിന്റെ അമ്മ ചോദിച്ചു.

''ആരായിരുന്നു അത്?''

''അറിയില്ല''!. നിര്‍മല പറഞ്ഞു.

ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ആലിംഗനം പകര്‍ന്നു നല്‍കിയ ഇളം ചൂട്, അപ്പോഴും അവളില്‍ ബാക്കിയായിരുന്നു. അവള്‍ അത് അനുഭവിക്കുകയും ചെയ്തു. 

ആരോ ഒരുവള്‍. വീണ്ടുമൊരിക്കല്‍ക്കൂടി കണ്ടുമുട്ടുവാന്‍ ഒരു സാധ്യതയുമില്ലാത്ത ഒരുവള്‍.
 
ഉച്ചഭാഷിണിയില്‍ നിന്നുള്ള ഭക്തിഗാനം അന്തരീക്ഷമാകെ പരന്നു തുടങ്ങിയിരുന്നു. കൂത്താണ്ടവര്‍ കോവിലിനു മുന്നില്‍ ചെന്നവസാനിക്കുന്ന, ഉളുണ്ടൂര്‍പേട്ടയില്‍ നിന്നുള്ള പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ തിരുന്നങ്കയ്മാര്‍ ഒഴുകി നടന്നു. ആ കൂട്ടത്തിനു നടുവില്‍ അവളുണ്ടായിരുന്നു.

തെരുവ് ഉത്സവത്തിലേക്കുണരുകയാണ്. കുളിച്ചൊരുങ്ങി ഹിരണ്മയി അറവാന്റെ ഭാര്യയാവാന്‍ ഊഴം കാത്തു നിന്നു. ക്ഷേത്രപുരോഹിതന്‍ മഞ്ഞളില്‍ മുക്കിയ മംഗല്യസൂത്രമുള്ള താലിച്ചരട് അവളുടെ കഴുത്തില്‍ കെട്ടി. നെറ്റിയില്‍ കുങ്കുമമണിഞ്ഞു.അവളിപ്പോള്‍ അറവാണിച്ചിയാണ്. അറവാന്റെ ഭാര്യ -ഒരു രാത്രിക്ക് വേണ്ടി മാത്രം.

അറവാണിച്ചികള്‍ ആനന്ദ നൃത്തമാരംഭിച്ചു.വാദ്യഘോഷങ്ങളുടെയും ആരവങ്ങളുടെയും രാത്രി വെളിച്ചത്തിലേക്കുണര്‍ന്നപ്പോള്‍ കുപ്പിവളകള്‍ ബലിപീഠത്തിലടിച്ചുടച്ച്, നെറ്റിയിലെ കുങ്കുമം മായ്ചുകളഞ്ഞ് വെള്ള വസ്ത്രമണിഞ്ഞ് കണ്ണീരോടെ ഹിരണ്മയി അറവാന് മുന്‍പില്‍ നിന്നു. 

ഒരു രാത്രി മാത്രം ആയുസ്സുള്ള ദാമ്പത്യത്തിനു അവസാനമാവുകയായിരുന്നു. കൂത്താണ്ടവര്‍ക്ക് മുന്നിലെ വരണ്ട നദിയില്‍ മുങ്ങിക്കുളിച്ച്, വൈധവ്യത്തിന്റെ ഭാരവുമായി അവള്‍ ഇടുങ്ങിയ തെരുവുകളിലെവിടെയോ അപ്രത്യക്ഷയായി.

Follow Us:
Download App:
  • android
  • ios