ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സ്മിത്ത് അന്തിക്കാട് എഴുതിയ കവിത  

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


മൊബൈലില്‍ 
ഓരോ പേരിനുമുണ്ടോരോ താളം 

പതിഞ്ഞൊരീ വിരഹഗാനം 
നാട്ടില്‍ 
വീട്ടില്‍ ഒറ്റയ്ക്ക്
മകനെയുറക്കി കിടത്തി 
മില്‍ന എന്നെയോര്‍ത്ത് 
നെടുവീര്‍പ്പിടുന്നതാണ് 

സാംബാ താളമിത് ബാബു 
നഖീലിലെ ബാറില്‍ നിന്ന് 
പാതിരാത്രിയിലെപ്പോഴോ തിരിച്ചെത്തി 
പുലര്‍ച്ചയില്‍ 
ഞാനെണീറ്റ് പോന്നത് 
അവനറിഞ്ഞത് ഇപ്പോഴായിരിക്കണം 
ചൊരുക്കുന്നുണ്ടാകും ഞരമ്പുകളില്‍ 
അവനിപ്പോഴും 
ബ്രസീലിയന്‍ താളം 

ഷാബിയ സഹ്‌റയിലേക്കുള്ള
ഒഴിഞ്ഞ പാതയിലൂടെ പോകെ 
എന്റെ ചുണ്ടുകളേറ്റ് തിണര്‍ത്ത 
ഒരോര്‍മയില്‍ 
അനുമോള്‍ മാത്യു വിളിക്കുമ്പോള്‍ 
എന്‍ഗേദിയിലെ 
മുന്തിരിതോപ്പുകളില്‍ 
അരിപ്രാവ് കുറുകും സ്വരം 

എന്തെയിതുവഴിയൊക്കെ 
മറന്നുവോയെന്ന
പരിഭവതാളമിതേടത്തി
നിനക്കൊന്നു വിളിച്ചാലെന്തെന്ന 
കലഹസ്വരമാണെങ്കില്‍ 
അത് ദാസേട്ടന്‍
ഒരുപാട് നാളായല്ലോ 
നീ വന്നിട്ടെന്ന സ്‌നേഹശാസനയോടെ 
അച്ഛന്‍ വിളിക്കുന്നതപൂര്‍വം

നീ മറന്നുവോ 
നമ്മുടെ യാത്രകളും എന്നെയുമെന്ന്
പറയാതെ പോയ 
പ്രണയമൗനത്താല്‍ 
ഓക് ലാന്‍ഡില്‍ നിന്നും 
അവള്‍ വിളിക്കുമ്പോള്‍ 
ഇലകളില്‍ മഞ്ഞു വീഴും സ്വരം 

പിന്നെയും വരും ചിലര്‍ 
മകരക്കുളിരിലാലിലപോലെ വിറച്ചു 
ഇരുട്ടിലൂടെ 
പാതിചാരിയ വാതില്‍ 
ഒച്ചയില്ലാതെ തുറന്ന്
പ്രാരബ്ധ കെട്ടഴിച്ച്
പഴയ ചങ്ങാതി 
ഒരൊറ്റ നാദത്തില്‍ മുറിഞ്ഞ്
പത്രക്കാരന്‍ 
തിയ്യതി വൈകിയെന്നു 
പലിശക്കാരന്‍ 
പരിചയമില്ലാത്ത ഒരുസ്വരം 
വന്നിടറിതിരക്കുമിടയ്ക്ക് 
പാതിരായ്ക്ക് വണ്ടിയിടിച്ചു മരിച്ച 
സഹമുറിയനെക്കുറിച്ച് 

അല്ലെങ്കില്‍
മൃദുഹാസം
അടക്കിയൊരു തേങ്ങല്‍
ശാപവാക്ക് 
മേലില്‍ കടക്കരുതീപടിയെന്ന 
ലക്ഷ്മണ മൂര്‍ച്ചകള്‍ 

മൊബൈല്‍
എന്റെ ഹൃദയത്തിനൊപ്പമിടിക്കുന്നു 
എനിക്കൊപ്പം ചിരിക്കുന്നു 
കരയുന്നു 
ഒടുവിലൊരു അറിയാ നമ്പറില്‍ 
ആരുമെടുക്കാത്ത 
ഫോണ്‍വിളിപോലെ 
ഡിസ്‌കണക്ടാകുന്നു 

ഈ നമ്പര്‍ 
ഇപ്പോള്‍ നിലവിലില്ലെന്ന് 
പല ഭാഷകളില്‍ ആവര്‍ത്തിക്കുന്ന 
വിശദീകരണം മാത്രം 
ബാക്കിയാവുന്നു

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...