ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സ്മിത്ത് അന്തിക്കാട് എഴുതിയ കവിത  

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Add Asianetnews as a Preferred SourcegooglePreferred


മൊബൈലില്‍ 
ഓരോ പേരിനുമുണ്ടോരോ താളം 

പതിഞ്ഞൊരീ വിരഹഗാനം 
നാട്ടില്‍ 
വീട്ടില്‍ ഒറ്റയ്ക്ക്
മകനെയുറക്കി കിടത്തി 
മില്‍ന എന്നെയോര്‍ത്ത് 
നെടുവീര്‍പ്പിടുന്നതാണ് 

സാംബാ താളമിത് ബാബു 
നഖീലിലെ ബാറില്‍ നിന്ന് 
പാതിരാത്രിയിലെപ്പോഴോ തിരിച്ചെത്തി 
പുലര്‍ച്ചയില്‍ 
ഞാനെണീറ്റ് പോന്നത് 
അവനറിഞ്ഞത് ഇപ്പോഴായിരിക്കണം 
ചൊരുക്കുന്നുണ്ടാകും ഞരമ്പുകളില്‍ 
അവനിപ്പോഴും 
ബ്രസീലിയന്‍ താളം 

ഷാബിയ സഹ്‌റയിലേക്കുള്ള
ഒഴിഞ്ഞ പാതയിലൂടെ പോകെ 
എന്റെ ചുണ്ടുകളേറ്റ് തിണര്‍ത്ത 
ഒരോര്‍മയില്‍ 
അനുമോള്‍ മാത്യു വിളിക്കുമ്പോള്‍ 
എന്‍ഗേദിയിലെ 
മുന്തിരിതോപ്പുകളില്‍ 
അരിപ്രാവ് കുറുകും സ്വരം 

എന്തെയിതുവഴിയൊക്കെ 
മറന്നുവോയെന്ന
പരിഭവതാളമിതേടത്തി
നിനക്കൊന്നു വിളിച്ചാലെന്തെന്ന 
കലഹസ്വരമാണെങ്കില്‍ 
അത് ദാസേട്ടന്‍
ഒരുപാട് നാളായല്ലോ 
നീ വന്നിട്ടെന്ന സ്‌നേഹശാസനയോടെ 
അച്ഛന്‍ വിളിക്കുന്നതപൂര്‍വം

നീ മറന്നുവോ 
നമ്മുടെ യാത്രകളും എന്നെയുമെന്ന്
പറയാതെ പോയ 
പ്രണയമൗനത്താല്‍ 
ഓക് ലാന്‍ഡില്‍ നിന്നും 
അവള്‍ വിളിക്കുമ്പോള്‍ 
ഇലകളില്‍ മഞ്ഞു വീഴും സ്വരം 

പിന്നെയും വരും ചിലര്‍ 
മകരക്കുളിരിലാലിലപോലെ വിറച്ചു 
ഇരുട്ടിലൂടെ 
പാതിചാരിയ വാതില്‍ 
ഒച്ചയില്ലാതെ തുറന്ന്
പ്രാരബ്ധ കെട്ടഴിച്ച്
പഴയ ചങ്ങാതി 
ഒരൊറ്റ നാദത്തില്‍ മുറിഞ്ഞ്
പത്രക്കാരന്‍ 
തിയ്യതി വൈകിയെന്നു 
പലിശക്കാരന്‍ 
പരിചയമില്ലാത്ത ഒരുസ്വരം 
വന്നിടറിതിരക്കുമിടയ്ക്ക് 
പാതിരായ്ക്ക് വണ്ടിയിടിച്ചു മരിച്ച 
സഹമുറിയനെക്കുറിച്ച് 

അല്ലെങ്കില്‍
മൃദുഹാസം
അടക്കിയൊരു തേങ്ങല്‍
ശാപവാക്ക് 
മേലില്‍ കടക്കരുതീപടിയെന്ന 
ലക്ഷ്മണ മൂര്‍ച്ചകള്‍ 

മൊബൈല്‍
എന്റെ ഹൃദയത്തിനൊപ്പമിടിക്കുന്നു 
എനിക്കൊപ്പം ചിരിക്കുന്നു 
കരയുന്നു 
ഒടുവിലൊരു അറിയാ നമ്പറില്‍ 
ആരുമെടുക്കാത്ത 
ഫോണ്‍വിളിപോലെ 
ഡിസ്‌കണക്ടാകുന്നു 

ഈ നമ്പര്‍ 
ഇപ്പോള്‍ നിലവിലില്ലെന്ന് 
പല ഭാഷകളില്‍ ആവര്‍ത്തിക്കുന്ന 
വിശദീകരണം മാത്രം 
ബാക്കിയാവുന്നു

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...