ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുജേഷ് പി പി എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

അഴിച്ചെടുക്കുകയായിരുന്നു
സൂര്യനില്‍ നിന്ന് 
ഒറ്റകള്ളി ജനല്‍ പോലെ,
ചൂളയില്‍ നിന്നൊരു 
പെണ്‍കുട്ടി, ഇഷ്ടികയെ
അതിന്റെ പുറമാകെ
പൂവിന്റെ ഇതളില്‍
കവിള്‍ ചേര്‍ത്ത ഇളം ചൂട്,

Also Read: ഉള്ളിലെ നിലാരാവില്‍, രാജന്‍ സി എച്ച് എഴുതിയ കവിത

ഓര്‍ക്കുകയായിരുന്നു
മുന്നിലെ പാടം മുഴുവന്‍
പൂവിട്ട പൂക്കാലത്തെ,
അകത്തെ വേവ്
പുറത്തറിയിക്കാതെ
നടക്കുന്ന പെണ്‍കുട്ടി അത്രയും

അവള്‍ മെനയുന്ന ഇഷ്ടികകളെല്ലാം
കാലത്തിന്റെ വീടാവുന്നു
അതിന്റെ മുറ്റം നിറയെ പൂക്കളം 
തുമ്പയും പേരറിയാ പൂക്കളും
ജമന്തിയും വാടാമല്ലിയും,

Also Read : ഒരാള്‍ മരമാകുമ്പോള്‍, വിനു കൃഷ്ണന്‍ എം എഴുതിയ കവിത

ഒരിക്കലൊന്നു നോക്കി
കുഴച്ചു വെച്ച കളിമണ്ണിലാകെ
പൂവിന്റെ വിത്തുകള്‍ ഇട്ടുവെച്ചത്
അവ വെയിലേറ്റാലും വിരിയാറില്ല
ചൂളയ്ക്കകത്തെ പാതി 
സൂര്യനെ തൊട്ടല്ലാതെ ,

നോക്കൂ ,
കളിമണ്ണ് പാകപ്പെടുത്തുന്ന
പെണ്‍കുട്ടിയെ, അവളുടെ 
നിലാവ് മിനുസപ്പെടുത്തിയ
വിരലുകളെ അതിന്
അറ്റത്ത് തെളിയുന്ന 
കുഞ്ഞു കുഞ്ഞു വെളിച്ചത്തെ

Also Read : ഉപേക്ഷിക്കപ്പെട്ട താക്കോലുകള്‍, സുജേഷ് പി പി എഴുതിയ കവിത

അപ്പോഴും,
നിര്‍മ്മിച്ചെടുക്കുന്ന 
വീടുകളെല്ലാം
മുന്നില്‍ പൂക്കളമുള്ള
വിളക്കേന്തലിനെ
ഓര്‍ത്തെടുക്കുകയാണ്