ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്യാം കൃഷ്ണ ലാല്‍ എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


ഉദയം മാത്രവള്‍ കാണുന്നു.

തിരകളുടെ
തിരിച്ചുപോക്ക്
ഇഷ്ടമല്ലെങ്കിലും 
തീരത്തവള്‍
ലോകത്തെ വരയ്ക്കുന്നു.

കിളിപ്പറക്കലും
ശലഭരാജ്യവും
പ്രതീക്ഷക്കപ്പുറത്തേക്കുള്ള
പരുന്തിന്‍കുതിപ്പും
സ്വപ്നം കാണുന്നു.

ഈയിടെ
താലിച്ചോദ്യങ്ങള്‍ 
കതക് തുളച്ച്
ആര്‍ത്തലയ്ക്കാറുണ്ട്.

അന്നേരമവള്‍ 
പുസ്തകത്തില്‍ നിന്ന്
കണ്ണെടുക്കാതെ
കടലോരത്ത് നടക്കും.

ഭിത്തി തകര്‍ത്ത് 
ഓളക്കൈകള്‍ 
അവളെത്തലോടും.

ഒരു നക്ഷത്രം,
മീന്‍ വേഷത്തില്‍
പൂഴിയിലാണ്ട
കാല്‍പ്പാടുകളെ
ചുംബിയ്ക്കും.

കയറിക്കയറി
കുടിലെടുത്തുപോയാലും
കടലേ...
വിട്ടുതരില്ലെന്റെ
അക്ഷരങ്ങളെന്നവള്‍
അട്ടഹസിക്കും..


അത് കേട്ടാണ്
ഇക്കാണുന്ന 
സൂര്യന്മാരെല്ലാം 
അസ്തമിക്കാന്‍
പോകാറ്.