Asianet News MalayalamAsianet News Malayalam

Malayalam Short Story: മൗനം: ഒരാള്‍ സ്‌നേഹത്തെ ഓര്‍ത്തെടുക്കുന്ന വിധം, കെ പ്രദീപ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. കെ പ്രദീപ് എഴുതിയ ചെറുകഥ

chilla malayalam short story by K Pradeep bkg
Author
First Published Mar 11, 2023, 3:45 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by K Pradeep bkg

 

തലയ്ക്കുള്ളിലെ ജൈവ ഘടികാരത്തിന്‍റെ ഭ്രമണം തെറ്റിച്ച് രാത്രിയില്‍ സിനിമ കാണാനിരിക്കും, പകല്‍,  പ്രാവുകളെ നോക്കിയിരിക്കും.

സിനിമയെക്കുറിച്ച് എനിക്ക് മാത്രമായ് പറയാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട്, ഞാന്‍ പ്രാവുകളെക്കുറിച്ച് പറയാം.

നവംബറിന്‍റെ തുടക്കത്തിലാണ് അവരെ ആദ്യം കണ്ടത്.  ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ ഒരു തട്ട് താഴെ, ജനല്‍പ്പടിയില്‍ രണ്ട് പ്രാവുകള്‍ - രണ്ട് ചെറിയ പ്രാവുകള്‍. കൊക്കുകള്‍ കൊണ്ട് അവ ചെറു നാരുകള്‍ നിവര്‍ത്തിവയ്ക്കുന്നത് ഞാന്‍ നോക്കിക്കൊണ്ടിരുന്നു.

എനിക്ക് അപരിചിതമായിരുന്നു പക്ഷികളുടെ രീതികള്‍. എങ്കിലും എനിക്ക് തോന്നി, ഇതാ രണ്ട് പക്ഷികള്‍ ഒരു വീട് വരയ്ക്കുന്നു. അല്ല വരച്ചു കഴിഞ്ഞു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, മുട്ടകള്‍ക്ക് മീതെ പക്ഷി അടയിരുന്നു തുടങ്ങി. പെണ്‍ പ്രാവും ആണ്‍ പ്രാവും ഒരുപോലെ. സമയം പങ്കുവെച്ച്; സ്‌നേഹവും .

മുട്ടകള്‍. 1,2,3.

മരമില്ലാതെ - ചില്ലകള്‍ക്കിടയില്ലാതെ - തുറസ്സായ ഒരിടത്ത്- നിരപ്പായ- പരുക്കന്‍ പ്രതലത്തില്‍ - ചിലനേരങ്ങളില്‍ കാറ്റ് ശക്തമായടിക്കുന്ന ഒരിടത്ത് - പക്ഷി അടയിരിക്കുന്നത് - അടയിരിക്കുന്ന നേരങ്ങള്‍ തമ്മില്‍ വീതം വയ്ക്കുന്നത് - ഒരാളുടെ ചിറകുകള്‍ക്കടിയില്‍ നിന്ന് മുട്ടകള്‍ മറ്റൊരാളുടെ നെഞ്ചിന്‍ ചൂടിലേക്ക് കൈമാറുന്നത് - കണ്ട് നില്‍ക്കുക ശീലമായിരിക്കുന്നു.

ഒരിയ്ക്കല്‍ മൂന്നില്‍ ഒരു മുട്ട അവര്‍ ഉപേക്ഷിച്ചത് ഞാന്‍ കണ്ടു. അതിജീവനത്തിന് അര്‍ഹതയില്ലാത്ത ഒന്നിനെ പ്രകൃതി തിരിച്ച് വിളിക്കുന്നത് പോലെ.

ആ നേരം എനിക്ക് വന്ന സങ്കടം! പാതിയില്‍ നിലച്ച സിനിമയേക്കാളേറെ!

അച്ഛന്‍ കിളിയുടേയും അമ്മക്കിളിയുടേയും ശ്രദ്ധയര്‍ഹിക്കാതെ ജനല്‍പ്പടിയില്‍ നേര്‍ത്ത നാരുകള്‍ ചുറ്റിലും നിരത്തിവെച്ച കൂടെന്നോ വീടെന്നോ വിളിക്കാവുന്ന ഒരിടത്തിന് പുറത്ത് കാറ്റില്‍ ഉലഞ്ഞ് ജനിക്കും മുന്നേ ജീവിതം കൊണ്ട് വട്ടം ചുറ്റി എപ്പോഴോ ആറാമത്തെ നിലയിലെ ജനല്‍പ്പടിയില്‍ നിന്ന് താഴേക്ക്...

അന്ന് നവംബര്‍ 14. ശിശുദിനം.

നവംബറിലെ അവസാനത്തെ ദിവസമായിരുന്നു ആദ്യ മുട്ട വിരിഞ്ഞത്. ഓറഞ്ച് നിറമുള്ള കുഞ്ഞു പക്ഷി.

വിരിഞ്ഞ് പുറത്ത് വന്ന ജീവന്‍റെ പിടപ്പിനേയും വിരിയാന്‍ ബാക്കിയായ മുട്ടയേയും ഉടലിനടിയില്‍ ഒതുക്കാനുള്ള വലുപ്പം പ്രാവുകള്‍ക്കില്ലെന്ന് പലപ്പോഴും എനിക്ക് തോന്നി. സാധാരണയിലും വലുപ്പം കുറഞ്ഞ രണ്ട് പ്രാവുകളായിരുന്നല്ലോ അവര്‍.

എങ്കിലും അവയുടെ ആ ശ്രമം.

ഒരാള്‍ക്ക് തീറ്റതേടി പോകേണ്ടി വരുമ്പോള്‍ മറ്റേയാളിന്‍റെ നെഞ്ചിനടിയിലേക്ക് മുട്ടയേയും കുഞ്ഞിനേയും ഒരുപോലെ കൈമാറാനുള്ള ആ ചലനങ്ങള്‍. ആ ശ്രദ്ധ.

പ്രാവുകള്‍ കുഞ്ഞുങ്ങളെ 'പാലൂട്ടുന്നത് ' നോക്കിയിരിക്കുമ്പോള്‍ ഏതോ ഓര്‍മ്മയില്‍ എനിക്ക് സങ്കടം കനക്കും.

ഒരു പക്ഷി കുഞ്ഞിനെ മാത്രമേ കാണാന്‍ കിട്ടാറുണ്ടായിരുന്നുവെങ്കിലും വിരിയാന്‍ ബാക്കിയായ ആ മുട്ടയും വിരിഞ്ഞിട്ടുണ്ടാവുമെന്ന് ഞാന്‍ കരുതി. രണ്ട് കുഞ്ഞ് ജീവനുകളേയും ഒന്നിച്ച് കാണാന്‍ ദിവസങ്ങള്‍ കാത്തിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍, രണ്ട് നില താഴെ, മറ്റൊരു ജനല്‍പ്പടിയില്‍, ഒരു അമ്മക്കിളി മാത്രമായി വളര്‍ത്തിയ രണ്ട് പ്രാവിന്‍ കുഞ്ഞുങ്ങളെ ഞാന്‍ ഓര്‍ത്തു. അവര്‍ ഒന്നിച്ച് വളര്‍ന്നത്. അമ്മയോളം വളര്‍ന്നിട്ടും പറക്കാതെ തീറ്റയ്ക്ക് അമ്മയെ കാത്തിരുന്ന രണ്ട് പേര്‍. പരസ്പരം തൂവലുകള്‍ക്കിടയില്‍ തലതാഴ്ത്തിയുള്ള അവരുടെ ഒന്നിച്ചുറക്കങ്ങള്‍. അവര്‍ ആദ്യം പറന്ന ദിവസങ്ങള്‍.

എന്‍റെ ബാല്‍ക്കണിയിലേക്ക് അവര്‍ ഉയര്‍ന്ന് പറന്നത്. ബാല്‍ക്കണിയിലേക്ക് തുറക്കുന്ന വാതിലിന് മുകളില്‍ പേടിക്കാതെ വന്നിരുന്നത്.

പ്രാവുകള്‍ അങ്ങനെ വന്നിരിക്കുന്നത് ഇഷ്ടപ്പെടാന്‍ മാത്രം ഹൃദയവിശാലത എനിക്കുണ്ടായിരുന്നില്ല. കാരണം അവിടെ നിറയെ ഞാന്‍ തുണികള്‍ അലക്കി ഉണക്കാനിട്ടിരിക്കും. അതില്‍ പലപ്പോഴും പ്രാവുകളുടെ വന്നിരിപ്പിന്‍റെ വാട്ടര്‍മാര്‍ക്കുകളും ഉണ്ടാകും. കൃത്യം ഇസ്തിരിയിടാന്‍ നേരത്ത് മുന്നില്‍ തെളിയുന്ന ചിലത്. അരിശത്തിന്, അനിഷ്ടത്തിന്, അത് മതിയാകുമല്ലോ.

ആദ്യം പറന്നതിന്‍റെ ക്ഷീണം ഏറെ ആയത് കൊണ്ടാണോ, മനുഷ്യനില്‍ ഒരു ശത്രു ഉണ്ടെന്ന് ഇനിയും പഠിച്ചിട്ടില്ലാത്തത് കൊണ്ടാണോ എന്നറിയില്ല, പറന്ന് വന്ന് ഇരിപ്പുറപ്പിച്ചയാളെ ആട്ടിപ്പായിക്കാന്‍ ഒച്ചവെച്ചിട്ടും അത് അനങ്ങിയില്ല. അവസാനം പക്ഷിയെ അവിടെ ഇരിക്കാന്‍ വിട്ട് തുണികള്‍ എടുത്തുമാറ്റുക എന്ന കാര്യം ചെയ്യേണ്ടി വന്നു.

എനിക്ക് ശ്രദ്ധിക്കാന്‍ തോന്നിയ ആദ്യത്തെ പ്രാവിന്‍ കുടുംബം അതായിരിക്കും.

ഇപ്പോഴിതാ ഇവര്‍. എനിക്ക് കാണാന്‍ വളരെ അടുത്ത്. ഓടിയോടിപ്പോയി എനിക്ക് നോക്കാന്‍ തോന്നും വണ്ണം അടുത്ത്.

'ഞാനതിനെ വിട്ടുവന്ന നിമിഷത്തിലേത് പോലെത്തന്നെ അതിപ്പൊഴുമില്ലേ' എന്നൊരു നെഞ്ചിടിപ്പോടെ വീണ്ടും വീണ്ടും അതിലേക്ക്, അതിലേക്കെന്ന്, ചെന്നെത്തി നോക്കുന്ന ഒരാളാകുന്നു, ഞാന്‍.

പ്രണയവും പക്ഷികളും പാട്ടും എന്നോടിത് ചെയ്യാറുണ്ട്.

ചിന്തകളില്‍ അത് മാത്രം ചുറ്റിക്കറങ്ങുന്ന ഒരാളാക്കുന്നു എന്നെയവ.

എനിക്ക് അറിയില്ല, അടുത്ത നിമിഷം പ്രകൃതി അതിനോട് എന്ത് ജാലം കാട്ടുമെന്ന്.

എന്നിലത് എന്ത് അവശേഷിപ്പിക്കുമെന്ന്.

ഒരേ നെഞ്ചിടിപ്പ്, ഒരേ അനിശ്ചിതത്വം, ഒരേ ഇഷ്ടം.

ഇത്രയുമായിരുന്നു അന്ന് എഴുതിയത്.

ഇപ്പോള്‍, ദിവസങ്ങള്‍ പലത് കഴിഞ്ഞപ്പോള്‍ എഴുതാന്‍ ചിലത് കൂടി ഉണ്ടെന്നായിരിക്കുന്നു.

ദിവസങ്ങളായി മഴയും തണുപ്പും.


അതിനും എത്രയോ മുന്നേ, പ്രാവുകള്‍, -ആ അച്ഛനും അമ്മയും മുകളിലത്തെ ജനാലയിലേക്ക് മുറി മാറ്റിയിരിക്കുന്നു.

ഇരു തട്ടുകളുള്ള ഒരു വീടുണ്ടായിരിക്കുന്നു അവര്‍ക്ക്.

വിരിയാന്‍ ബാക്കിയായ മുട്ട അവര്‍ക്ക് എങ്ങനെയോ നഷ്ടപ്പെട്ട് പോയിരിക്കുന്നു. ഒറ്റക്കുട്ടിയായി ആ പ്രാവിന്‍ കുഞ്ഞ് വളര്‍ന്ന് വരുന്നു.

അത് ഒറ്റയ്ക്കുറങ്ങിയ ആദ്യ ദിവസം എനിക്ക് എന്ത് സങ്കടം ആയിരുന്നു എന്നറിയാമോ! അതിന് ഒറ്റയ്ക്കിരിക്കേണ്ടി വന്ന വെയില്‍. തണുത്ത പകല്‍ നേരങ്ങള്‍. ഒരു ശിശുവിന്‍റെ ഏകാന്തതയോടെ വീട്ടിലങ്ങനെ ഒറ്റയ്ക്കിരിക്കാറുള്ള ദിവസങ്ങള്‍ ഞാനോര്‍ത്തു.

പല ദിവസങ്ങള്‍ അങ്ങനെ കടന്ന് പോയിക്കഴിഞ്ഞ്, നാലഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, മുകളിലത്തെ ജനല്‍പ്പടിയില്‍ അവരുടെ പുതിയ മുറിയില്‍ പ്രാവുകള്‍ ചെറുനാരുകള്‍ കൊണ്ട് മുട്ടയിടാന്‍ ഇടം ഒരുക്കിത്തുടങ്ങി.

നാരുകള്‍ കണ്ടെത്തുന്ന, കുഞ്ഞിക്കിളിക്ക് തീറ്റകൊടുക്കുന്ന, ഇടയില്‍ അമ്മപ്പക്ഷി തീറ്റ തേടി പോകുന്ന നേരം കൂടിന് കാവല്‍ നില്‍ക്കുന്ന, അച്ഛന്‍ പ്രാവിന്‍റെ തിരക്കുകള്‍

ഇടയ്ക്ക് മുട്ടകള്‍ നശിപ്പിക്കാനായി ചില പ്രാവുകള്‍ പറന്നു വരും. അവര്‍ക്കിതിനോട് എന്തിനിത്ര ശത്രുത എന്ന് എനിക്ക് അത്ഭുതം തോന്നും. പിന്നീട് ശത്രുക്കളും മിത്രങ്ങളുമായി ഭൂമിയിലെ ജീവിതങ്ങള്‍ പലതാകുന്നതിനെക്കുറിച്ച് ഞാനോര്‍ക്കും.

ശബ്ദവും ഗന്ധവും കൊണ്ട് കൊണ്ട് ജീവികള്‍ ആകാശത്തും ഭൂമിയിലും വരച്ചെടുക്കുന്ന അനേകം അതിരുകള്‍ ഞാനോര്‍ക്കും. ഭൂമിയിലെ വിശപ്പിനേയും വേട്ടയേയും കുറിച്ച്, ഒന്നിന് മറ്റൊന്ന് ആഹാരമാകുന്നതിനെക്കുറിച്ച്, ആഹാരം പങ്കിടേണ്ടിവരുന്നവരുടെ എണ്ണം കുറഞ്ഞുകിട്ടാനുള്ള വഴികള്‍ കൂട്ടത്തിലുള്ളവര്‍ കണ്ടെത്തുന്നതിനെക്കുറിച്ച്,അങ്ങനെ പലതും.

ചിലകാലങ്ങളില്‍ ചില ജീവിതങ്ങളെക്കുറിച്ച് അറിയാന്‍ എന്നില്‍ കൗതുകമുണ്ടാകും.

ചെയ്യാനുള്ള പണികള്‍ ചെയ്യുക. അല്ലാതെ മറ്റൊന്നുമില്ല എന്ന് നിരന്തരം എന്നോട് പറയുന്നവര്‍..

ഇത്തവണ ഒഴിവ് നേരങ്ങളില്‍ ഞാന്‍ കാടുകളിലെ, സമുദ്രങ്ങളിലെ, ജീവിതങ്ങളെക്കുറിച്ചുള്ള അവതരണങ്ങള്‍ കണ്ടു.

അതില്‍  വിശന്ന്.

ഇപ്പോള്‍ അമ്മക്കിളി രണ്ട് മുട്ടകള്‍ക്ക് മീതേ അടയിരുന്നു തുടങ്ങിയിരിക്കുന്നു.  അച്ഛന്‍ പക്ഷിയാണ് കുഞ്ഞിപ്രാവിന് തീറ്റകൊടുക്കാറുള്ളത്. ഈ ദിവസങ്ങളില്‍ അവര്‍ ഒന്നിച്ചാണ് രാത്രിയില്‍.

ഞാന്‍ എപ്പോഴും ആലോചിയ്ക്കും, അവര്‍ തമ്മില്‍ മിണ്ടുന്നത് എന്തിനെക്കുറിച്ചായിരിക്കും. മനുഷ്യന്‍റെ തിരക്കുകളെക്കുറിച്ചും അവരുണ്ടാക്കുന്ന ശബ്ദങ്ങളെക്കുറിച്ചും അതിന് പറഞ്ഞു കൊടുക്കുന്നുണ്ടാകുമോ? ഈ മഴയെക്കുറിച്ചും തണുപ്പിനെക്കുറിച്ചും അവര്‍ പറയുന്നുണ്ടാകുമോ?  മുകളിലത്തെ തട്ടില്‍ അമ്മയും അച്ഛനും മാറിമാറി മുട്ടകള്‍ക്ക് മീതേ മാറിമാറി അടയിരിക്കുന്നത് കുഞ്ഞിപ്രാവിന് അറിവുണ്ടാകുമോ?

ഇത്രയും എഴുതി ഉറങ്ങാന്‍ പോയതാണ് ഞാനിന്നലെ.

ഇന്ന് രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ താഴത്തെ ജനാലപ്പടിയില്‍, അതിന്റെ മുറിയില്‍, കുഞ്ഞിപ്രാവിനെ കാണാനില്ല.

അത് പറന്നു പോയിട്ടുണ്ടാകും.

മുകളിലെവിടെയോ ഒരു ജനല്‍പ്പടിയിലേക്ക്. കൂടുതല്‍ ഉയരത്തിലേക്ക്.

പ്രണയവും കൂട്ടിലടച്ചിടാത്ത പക്ഷികളും ഒരുപോലെയാണ്. ഇതുപോലെയാണ്.

എനിക്കറിയില്ല, അവയുടെ രീതികള്‍.  അവ എപ്പോള്‍ കടന്ന് വരുമെന്ന്, കൂട് കൂട്ടുമെന്ന്, ചിറകടിച്ച് അതെന്ന് പറന്നകലുമെന്ന്....

കൂട്ടത്തിലേക്ക് അത് ചേര്‍ന്നു കഴിഞ്ഞാല്‍, പലതില്‍ ഒന്ന് എന്ന് മാത്രമായികഴിഞ്ഞാല്‍, അതിനെ തിരിച്ചറിയാന്‍ എനിക്ക് അടയാളങ്ങള്‍ ഇല്ല.

സ്‌നേഹത്തേക്കാള്‍ സ്വീകരിയ്ക്കാന്‍ എളുപ്പമായ വേര്‍പിരിയലുകള്‍, തനിച്ചാവുമെങ്കിലും നിലനില്‍പ്പ് സാധ്യമാക്കുന്ന യാത്ര പറച്ചിലുകള്‍, അത് മാത്രം അവയെന്നില്‍ ബാക്കിയാക്കുന്നു.

നാം ഇനിയും സ്‌നേഹത്തിലായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോട് കൂടിയുള്ള തീര്‍ത്ഥാടനമാവുന്നു ജീവിതം.

പറയട്ടെ, ജീവിച്ചിരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സുന്ദരമാകുന്ന ചില ജീവിതങ്ങള്‍ ഉണ്ട്. അനേകം ആളുകള്‍ അറിഞ്ഞില്ല എങ്കില്‍, അവരുടെ ആദരവോ അംഗീകാരമോ കിട്ടിയില്ല എങ്കില്‍ അപ്രസക്തമാകുന്നു ഭൂമിയിലെ ജീവിതം എന്ന് കരുതുന്നവരില്‍ അവരില്ല.

ആള്‍ക്കൂട്ടത്തില്‍ നിന്ന് വേര്‍പെട്ട് ജീവിയ്ക്കാന്‍ അവര്‍ക്ക് വനാന്തരങ്ങളോ പര്‍വ്വതശിഖരങ്ങളോ വേണമെന്നുണ്ടാവില്ല, നഗരമധ്യത്തിലും അവര്‍ അങ്ങനെത്തന്നെയായിരിക്കും. മനുഷ്യരുടെ അടുപ്പത്തില്‍ നിന്നും അകലത്തില്‍ നിന്നും വേര്‍പെട്ട്...

അവര്‍ക്ക് പ്രാവുകളും കുരുവികളും മൈനകളും പറന്നു വന്നിരിക്കുന്ന ബാല്‍ക്കണികളുണ്ടാകും. തത്തകള്‍ പാര്‍ക്കുന്ന മരങ്ങള്‍ നടത്തത്തിനിടെ അവര്‍ കണ്ടെത്തിയിട്ടുണ്ടാകും. ഇലകളേക്കാള്‍ ചെറിയ കിളികള്‍ പാര്‍ക്കുന്ന - പുലര്‍കാലങ്ങളിലും സായന്തനങ്ങളിലും നിറയെ പാടുന്ന - ചില്ലകള്‍ മരങ്ങളില്‍ അവര്‍ തേടും.

അങ്ങനെ ഒരാളായിരിക്കുന്നു.

'എവിടെ നീ എന്ന്?' നിന്നെപ്പോലെ എന്നോട് ചോദിച്ച ഒരാളോട് ഈ ഉത്തരം ഈ നേരം ഞാന്‍ പറഞ്ഞു വയ്ക്കുന്നു. 'നീ എഴുതാതിരിക്കുമ്പോള്‍ അടുത്തൊരാള്‍ മിണ്ടാനില്ലാത്ത പോലെ' എന്ന് സന്ദേശമയച്ച സുഹൃത്തിനേയും ഓര്‍ക്കുന്നു.

ഈ വര്‍ഷമാദ്യം എനിക്കയച്ച് കിട്ടിയ സന്ദേശമൊന്ന് ഇങ്ങനെ ആയിരുന്നു: 'നിന്നെ അറിയുമോ എന്ന് ഒരാള്‍ എന്നോട് ചോദിച്ചു. അറിയില്ല എന്ന് ഞാന്‍ പറഞ്ഞില്ല. അറിയില്ല എന്ന് പറയുമ്പോള്‍ നീ എഴുതുന്നത് ഒന്നും എനിക്ക് വേണ്ടിയല്ല എന്ന് ഞാന്‍ എന്നോട് പറയുന്നതിന് തുല്യമാവില്ലേ.'

എന്നെ ഓര്‍ക്കുന്നവരെ എല്ലാം ഓര്‍ക്കുന്നു. വീണ്ടും സ്‌നേഹം വരുന്നു.

ചിലപ്പോള്‍ സ്‌നേഹത്തെക്കുറിച്ച്, ചിലപ്പോള്‍ സങ്കടങ്ങളെക്കുറിച്ച്, ചിലപ്പോള്‍ സങ്കടങ്ങളെ മായ്ച്ചു കളയാന്‍ പോന്ന സ്‌നേഹത്തെക്കുറിച്ച്, ചിലപ്പോള്‍ സങ്കടങ്ങള്‍ എന്നാല്‍ സ്‌നേഹം തന്നെ എന്നതിനെക്കുറിച്ച്
എഴുതാറുണ്ടായിരുന്ന ഒരാള്‍ എന്ന് എന്നെ ഞാന്‍ ഈ നേരം ഓര്‍ക്കുന്നു.

സ്‌നേഹം നിറയ്ക്കുന്ന ഓര്‍മ്മകള്‍.

പല തട്ടുകളുള്ള പാര്‍പ്പിടം പോലെ ആരൊക്കെയോ അവിടെ ചില കാലങ്ങളില്‍ പാര്‍ക്കുന്നു. ഞാനും എന്റെ ആകാംക്ഷകളില്‍ നിന്ന് അവരെ അടര്‍ത്തിമാറ്റുന്നു.

എഴുതി അവസാനിപ്പിക്കും മുന്‍പ് വീണ്ടും ഞാന്‍ പ്രാവുകളുടെ വീട്ടിലേക്ക് എത്തി നോക്കുന്നു. പകല്‍ മുഴുവന്‍ കുഞ്ഞിപ്രാവ് ഇവിടെ ഉണ്ടായിരുന്നില്ല.

ഇപ്പോഴതാ, അവര്‍ മൂന്ന് പേരും അവിടെയിരിക്കുന്നു. ഈ രാത്രി ഉറങ്ങുന്നു.

ആനന്ദം!

തിരിച്ചു വരാന്‍ ഇഷ്ടങ്ങളില്‍ ഒരിടമുണ്ടായിരിക്കുക, തൊട്ടടുത്തിരിക്കാന്‍ പ്രിയപ്പെട്ട ചിലരുണ്ടായിരിക്കുക
എന്നതിന്റെ ആനന്ദം!

ഞാനും അതിപ്പോള്‍ പങ്കുവയ്ക്കുന്നു; നിറയെ സ്‌നേഹവും. 'മനുഷ്യര്‍ എന്നില്‍ സങ്കടം നിറയ്ക്കുന്നു. അവരുടെ അടുപ്പവും അകലവും ഒരുപോലെ. പക്ഷികളും പാട്ടുകളും എന്നോട് അതു തന്നെ ചെയ്യുന്നു.
കടലും കാറ്റും മഴയും നക്ഷത്രങ്ങളും ചെയ്യുന്നതും മറ്റൊന്നല്ല.'

'നിനക്ക് വേണ്ടി എഴുതി, അയച്ച്, മായ്ച്ചു കളഞ്ഞ ആ കത്ത് തുടങ്ങിയത് ഇങ്ങനെ ആയിരുന്നു.

അവസാനിപ്പിച്ചതോ ഇങ്ങനേയും:

'പക്ഷികള്‍ എന്നില്‍ സങ്കടം നിറയ്ക്കുന്നു. അവരുടെ സ്‌നേഹവും അവരോടുള്ള സ്‌നേഹവും മനുഷ്യരും എന്നില്‍ സങ്കടം നിറയ്ക്കുന്നു.  ചിലനേരങ്ങളില്‍ മനുഷ്യനായിരിക്കുന്നു എന്നത് തന്നെ എന്നില്‍ സങ്കടം നിറയ്ക്കുന്നു. 'പ്രിയപ്പെട്ടവളേ ഞാനതോര്‍ക്കുന്നു. ജൈവഘടികാര ഭ്രമണം തെറ്റിയോടുമ്പോഴും 'മറന്നോ?'

'ഇല്ല.'

'എന്തേ?'

'മറന്നിരുന്നെങ്കില്‍ അപരിചിതരെപ്പോലെ വീണ്ടും കണ്ടുമുട്ടാമായിരുന്നു. തമ്മില്‍ വീണ്ടും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ആകാമായിരുന്നു.'
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios