Asianet News MalayalamAsianet News Malayalam

Malayalam Short Story : ഞാന്‍ അനാമിക, അവന്‍ എന്റെ ഫെയ്ക്ക്; കെ പ്രദീപ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  കെ പ്രദീപ് എഴുതിയ ചെറുകഥ

chilla malayalam  short story by  K pradeep
Author
First Published Mar 28, 2023, 6:14 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

'മരം പെയ്യുന്നതിനു മുമ്പ് പെയ്ത മഴ,
മഴപെയ്യുന്നതിനു മുമ്പു പെയ്ത മരം.
ഇതിലാരാണ് നീ?'

നിന്റെ പൊക്കിള്‍ക്കുഴിയില്‍ ചുണ്ടുകള്‍ ചേര്‍ത്തുറങ്ങി, ഒരു പല്ലിയോടൊപ്പം രാത്രിയില്‍ വിരഹം പങ്കിട്ടെന്ന്, 
പിറ്റേന്നു പുലര്‍ച്ചെ സ്റ്റാറ്റസ് ഇടുന്ന പതിവുണ്ടായിരുന്നു എനിയ്ക്ക്.

ആ സ്റ്റാറ്റസിനടിയില്‍ നീയെഴുതിയ കമന്റ്  ഇതായിരുന്നു:

'നിന്റെ പൊക്കിള്‍ക്കുഴിയില്‍  
മുഖം ചേര്‍ത്തുറങ്ങി.
ഉണര്‍ന്നപ്പോള്‍ ഞാനൊരു കാട്ടുപല്ലി.
നിന്നിലേക്കെന്ന് കൈകാലുകള്‍.
മുറിച്ചിടുന്നു, ഓര്‍മ്മ എന്ന എന്റെ വാല്.'

കാന്താരിമുളകും കല്ലുപ്പും എന്നായിരുന്നു നമ്മളന്യോന്യം വിളിച്ചുകൊണ്ടിരുന്നത്. 

സംശയിക്കേണ്ട, നീ തന്നെയായിരുന്നു കാന്താരിമുളക്.  നിന്നെ ചുംബിക്കുമ്പോഴെല്ലാം 'എന്തൊരു എരിവാണ് നിനക്കെന്ന്' കണ്ണുകള്‍ നിറഞ്ഞു ഞാന്‍ അലിഞ്ഞു പോകാറുണ്ടായിരുന്നു.  'നിന്റെ വിയര്‍പ്പു വീണ മധുരപലഹാരങ്ങള്‍' എന്ന് പങ്കിട്ട എല്ലാറ്റിലും ഉപ്പുരസം തിരയുന്ന കിറുക്ക് നിനക്കുമുണ്ടായിരുന്നു.

'എത്ര രസകരമായ നുണകള്‍ ചേര്‍ത്തുവെച്ചാണ്  ഓരോരുത്തരും അവരുടെ പ്രണയപുസ്തകം എഴുതുന്നത്?' എന്ന് ഞാന്‍ പറഞ്ഞപ്പോഴൊക്കെ,

'പ്രണയത്തെക്കുറിച്ച് മാത്രമേ നീ
നുണ പറയാതിരുന്നിട്ടുള്ളൂ'
എന്ന് മറുപടി .

സുന്ദരമായ പ്രൊഫൈല്‍ ചിത്രങ്ങളില്‍ ഒളിച്ചിരുന്ന കൂട്ടുകാരികള്‍ എന്റെ കണ്ണുകളിലെ വിരഹത്തെ അവരുടെ ഹൃദയത്തിലേക്കെടുത്തുവെച്ചു. 'നിന്റെ വിഷാദം ഇത്രമേല്‍ നീലിച്ചു പോയതെന്തേ' എന്നാരാഞ്ഞു. 

സ്വപ്നങ്ങളിലെ തെരുവുകളില്‍ നിന്ന് സൈക്കിള്‍ ചക്രങ്ങള്‍ ചവിട്ടി അവരുടെ സ്‌നേഹത്തിലേക്ക് ഞാന്‍ വന്നുകയറുന്നത് അവര്‍ കാത്തിരുന്നു.

അവരുടെ  അത്തരം കമന്റുകള്‍ക്കടിയില്‍, 'സൈക്കിളോട്ടക്കാരാ, സൈക്കിളോട്ടക്കാരാ, നാം പാര്‍ത്ത കുന്നിറങ്ങി ചക്രം ചവിട്ടി നീ എന്നെ കടന്നുപോകുമോ?' എന്ന് നീ എഴുതിച്ചോദിച്ചു.

ഞാന്‍ അവര്‍ക്ക് ഏകാകി, യാത്രികന്‍, മുറിവുകള്‍ പേറുന്നവന്‍, എഴുത്തുകാരന്‍,  അവരുടെ സ്വപ്നങ്ങളില്‍ അവര്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ വരച്ചിടുന്നവന്‍,  അവര്‍ കാണാത്തിടങ്ങളില്‍ അവരെ കാത്തിരിയ്ക്കുന്നവന്‍.

'നീ മിണ്ടിയില്ലെങ്കില്‍ അവസാനിച്ചു പോകുന്ന ഒരു ഗ്രഹത്തില്‍ ചെന്ന് പാര്‍ക്കണം'-എന്നൊക്കെ എന്നോട് ആഗ്രഹം പറഞ്ഞവരുണ്ട്.

നീയെന്ന അറ്റ്‌ലാന്റിക്കില്‍ ഉറച്ചുപോയ ഐസ് ബര്‍ഗ് ആണ് ഞാന്‍! നിന്നിലൂടെ തുഴയുന്ന നാവികര്‍ എന്നെ ഭയക്കേണ്ടതാണ്! -എന്ന് ഓരോ പുതിയ കൂട്ടുകാരികളുടെ വരവിലും നീ എന്നെ ഓര്‍മ്മിപ്പിച്ചു.

പ്രണയിക്കുന്നവരുടെ കൂട്ടധര്‍ണ്ണയെന്ന് ഞാന്‍ കണ്ട കിനാവിലൊക്കെയും പാഞ്ഞു ചെന്ന് ലാത്തി വീശി; എന്റെ മാത്രം എന്ന ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റു ചെയ്ത് ഹൃദയത്തിലടച്ചു.  എന്നിട്ടും കൂട്ടുകാരികള്‍ എന്നില്‍ അവകാശം പറഞ്ഞെത്തി.  ഓരോരുത്തരും എനിക്ക് പാര്‍ക്കാന്‍ ഓരോ കുടില്‍ കെട്ടി; എന്നോടൊപ്പം ഉച്ചവെയില്‍ കാഞ്ഞിരുന്നു.

ഞാന്‍ സ്‌നേഹഭംഗങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ കണ്ണീര്‍ പൊഴിച്ചൊരു മഴവില്‍ പാവാടക്കാരി, എനിക്കു പ്രിയപ്പെട്ടവളായുണ്ട്.

അവള്‍ വെയിലിലേക്ക് കൈകള്‍ നീട്ടി, ' നീ വെയിലാകുമ്പോള്‍ മാത്രം എനിയ്ക്ക് നിഴലുകള്‍ ഉണ്ടാകുന്നു' എന്ന് എന്നോട് പറഞ്ഞു.

ഇടയ്ക്കിടെ നീ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി എനിക്കു  മാത്രം വായിച്ചെടുക്കാവുന്ന സന്ദേശങ്ങള്‍ രചിച്ചു. 
ഞാന്‍ കാണാന്‍ വേണ്ടി നിന്നെത്തന്നെ അലങ്കരിച്ചു.

നേര്‍ത്ത വിരലുകളും നനവുള്ള ചാരക്കണ്ണുകളും ഉള്ള, നെറുകമേല്‍ മുടികെട്ടിവെച്ച  ഒരാളായി, എന്നെ അവള്‍ സങ്കല്‍പിച്ചു.  ഞാന്‍ യാത്രകളെക്കുറിച്ചെഴുതിയപ്പോഴൊക്കെ അവിടങ്ങളില്‍ ചെന്നു. ഭംഗിയുള്ള ചിത്രങ്ങളെടുത്ത് 'നീയും ഇവിടം ഇതു പോലെയല്ലേ കണ്ടതെന്ന്' എന്റെ ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു. 

പ്രാചീനമായൊരു പുഴ കടന്ന് ഞാന്‍ വരുന്നത് സ്വപ്നം കണ്ടു.മുന്തിരിക്കുല പോലെ തോന്നുന്ന എന്തോ ഒരു പേരുള്ള ഒരുവളായിരുന്നു രണ്ടാമത് വന്നത്. എന്നെ ഏകാകിയെന്ന് അവളോമനിച്ചു. 

ആരെയോ കാത്തിരിയ്ക്കുന്ന ഒരാളാണവനെന്നുറപ്പിച്ച് ഞാന്‍ കാത്തിരിയ്ക്കുന്ന ആ ഒരാളാകാന്‍ മത്സരിച്ചു. 
നിന്റെ സ്വപ്നത്തിലെ എനിക്കു  കറുത്ത നിറമായിരുന്നു. അതിനേക്കാള്‍ ഭംഗിയുള്ള ഒരാളെ സങ്കല്‍പിക്കാനേ കഴിയില്ലെന്നവള്‍ ആണയിട്ടു. ഇത്രയും മുറിവുകള്‍ ഞാന്‍ മുന്‍പൊരാളിലും കണ്ടിട്ടില്ലെന്ന് പലപ്പോഴും വാക്കുകള്‍ കൊണ്ട് മുറുകെ കെട്ടിപ്പിടിച്ചു. 

എന്റെ പിന്‍കഴുത്ത്  ആ നേരങ്ങളില്‍ ജമന്തിപ്പൂക്കള്‍ മണത്തു.

'നിന്റെ നിഘണ്ടുവില്‍ ഏകാകി എന്നതിന്റെ അര്‍ത്ഥം എന്താണ്?' എന്ന് എന്റെ മടിയില്‍ കിടന്ന്  ചോദ്യങ്ങള്‍ക്ക് മറുപടി ടൈപ്പ് ചെയ്യുന്ന എന്നോട് നീ കലഹിച്ചു. 

'കാറ്റുപോലെ അലഞ്ഞു തിരഞ്ഞു നടക്കുന്ന' ഒരാളായ് സ്‌നേഹിച്ചാണ് മൂന്നാമത്തെ പെണ്‍കുട്ടി വന്നത്. ചിരിയ്ക്കുമ്പോള്‍ കുട നിവര്‍ത്തുന്നത് പോലെയെന്ന് അവളുടെ ഫോട്ടോകള്‍ കാണുമ്പോഴെല്ലാം എനിയ്ക്ക് തോന്നും.

മൂന്ന് പേരും ഓരോരോ കാലങ്ങളില്‍, മൂന്നിടത്ത്,  ഞാന്‍ എത്തുമെന്ന് കരുതി വളരെ നേരം കാത്തുനിന്നു. 'കാത്തുനില്‍ക്കുന്ന സ്റ്റേഷനുകളില്‍ നിര്‍ത്താതെ പാഞ്ഞു പോകുന്ന പ്രണയമെന്ന്' ഒടുക്കം സങ്കടപ്പെട്ടു.

സിനിമയിലും പുസ്തകത്തിലും കവിതയിലും കാണാത്ത പ്രണയമൊന്നും ബാക്കിയില്ല. എന്നാലും ഇതുവരെയില്ലാത്തൊരു പ്രണയത്തെ കാത്തിരിയ്ക്കുന്നവരാണ് നമ്മളിലേറെയുമെന്ന് എനിക്ക് തോന്നാറുണ്ട്.

പ്രണയകാലമെന്നാല്‍ 
മഞ്ഞുകാലമെന്നാണ്.
വഴികളെല്ലാം ഒളിപ്പിച്ച്  
ഇലകളെല്ലാം പൊഴിച്ച്
മറ്റെല്ലാം മാറ്റിവെച്ച് 
നാം 
സ്‌നേഹമെന്ന സൂര്യനെ മാത്രം ധ്യാനിച്ചിരിക്കും;
പ്രിയപ്പെട്ട ഒരാളുടെ ഉടല്‍ച്ചൂടിനെ.
മരവിച്ചൊരുകാലത്തിന്റെ  തണുപ്പ് മാത്രം ബാക്കിയാവും;
ചിലരതിനെ മരണമെന്ന് പോലും പേരിടും. 

ഞാനോര്‍ക്കും:
എത്രയായിരം പ്രണയങ്ങളാണിങ്ങനെ 
മഞ്ഞു പോലെ
പൊഴിഞ്ഞു  വീഴുന്നത്!
എത്രയായിരം പ്രണയങ്ങളാണിങ്ങനെ 
സങ്കടങ്ങളായ് 
ഉറഞ്ഞുപോകുന്നത് 

'ഏകാകിയും നിനക്ക് അപരിചിതനുമായ ഒരാളുടെ പ്രണയിനിയായിരുന്നു ഒരിയ്ക്കല്‍; ഇപ്പോള്‍ ഒറ്റയ്ക്കിരുന്ന് പ്രണയ നഷ്ടങ്ങളെക്കുറിച്ച് പുസ്തകം എഴുതുന്നു'-ഞാന്‍ ആ കൂട്ടുകാരികളോട് പറഞ്ഞിട്ടുണ്ട്:

അപരിചിതരുടെ സ്‌നേഹത്തെക്കുറിച്ചുള്ള എന്റെ മുന്നറിയിപ്പുകള്‍ അവര്‍ അവഗണിച്ചു. തമ്മിലടിയ്ക്കുന്ന പെണ്ണാടുകള്‍  ആയിരുന്നല്ലോ അവര്‍. ഒരു പുരുഷന് വേണ്ടി യുദ്ധംചെയ്യുന്ന പെണ്ണുങ്ങളെക്കാള്‍ ഹൃദയശൂന്യരായ്, പരസ്പരം വിശ്വാസമില്ലാത്തവരായ്, മറ്റാരും ഈ ഭൂമിയില്‍ ഉണ്ടാകില്ല.

ആര്‍ക്കും ഒരാളെ മാത്രമായ് സ്‌നേഹിയ്ക്കാന്‍ കഴിയില്ലെന്നു ഞാന്‍ പഠിച്ചത് എന്നില്‍ നിന്ന് തന്നെയാണ്. 

പങ്കുവയ്ക്കാതെയിരിയ്ക്കാന്‍ കഴിയാത്തതായ് ഒന്നേയുള്ളൂ- സ്‌നേഹം!

എന്റെ കാമുകന്റെ കൂട്ടുകാരികളേ, എന്റെ പേര് അനാമിക

എത്ര മത്സരിച്ചാലും അവന്റെ സ്‌നേഹത്തില്‍ എന്നെ ജയിക്കാന്‍ നിങ്ങള്‍ക്കാവില്ല! കാരണം  ഒരാളെ അയാളെക്കാള്‍ കൂടുതലായ് മറ്റാരും സ്‌നേഹിയ്ക്കില്ല എന്നത് തന്നെ. 

ലളിതമായ് പറഞ്ഞാല്‍, അവന്‍ ഞാന്‍ തന്നെയാണ്.

ഒരു ഫെയ്ക് ഐഡി! മറ്റൊരു ജീവിതം!

കാന്താരിമുളക് ഞാന്‍ തന്നെയാണ്. കല്ലുപ്പും ഞാന്‍ തന്നെ. എന്റെ പൊക്കിള്‍ക്കുഴിയില്‍ ചുണ്ടുകള്‍ ചേര്‍ത്തുറങ്ങിയതും ഞാന്‍, കാട്ടുപല്ലിയായ് പിറ്റേന്ന് ഉണര്‍ന്നെഴുന്നേറ്റതും ഞാന്‍. 

ഒരേസമയം
ഒന്നിലധികം ജീവിതങ്ങള്‍
ജീവിയ്ക്കുന്നവരെയാണ്
'ഈ ലോകത്ത്'  
മനുഷ്യരെന്ന് വിളിക്കാറുള്ളത്!

സ്‌കൂള്‍ യൂണിഫോമില്‍ ഒളിച്ചിരുന്ന കുട്ടിക്കാലത്ത്; എന്റെ കൂട്ടുകാര്‍ക്ക് വേണ്ടി, എന്റെ കൂട്ടുകാരികള്‍ക്ക് ഞാന്‍ പ്രണയലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അതിനുവേണ്ടി പല കൈയക്ഷരങ്ങള്‍ എനിക്കുണ്ടായിരുന്നു. എഴുത്തിന്റെ പലഭാഷകള്‍.

ആദ്യത്തെ ബെഞ്ചുകളിലായിരുന്നു എന്നും ഇരുന്നത്. ഒന്നു തിരിഞ്ഞു നോക്കിയാല്‍ ആ കത്തുകളിലെ സ്‌നേഹം പടര്‍ന്ന് നാണം കൊണ്ട് കൊണ്ട് ചുവന്നുപോയ മുഖങ്ങള്‍ കാണാം. ഇന്നും കണ്ണടച്ചാല്‍ അത് മനസ്സില്‍ തെളിയും.  ഇരുപക്ഷവും ചേര്‍ന്ന് 'ആരുടെതെന്ന് നിനക്കും എനിയ്ക്കും അറിയാത്ത ആ കത്തുകള്‍' ഞാന്‍ തന്നെ വായിച്ചിട്ടുണ്ട്. 

ഇന്ന് അത്ര ബുദ്ധിമുട്ടില്ല; ഒന്നിലേറെ ജീവിതങ്ങള്‍ എളുപ്പം ജീവിയ്ക്കാം. ഒരുപോലെ കവിത എഴുതുന്നവര്‍ എന്നൊരു സാമ്യത ആരോപിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നേ ഉള്ളൂ. 

ഞാന്‍ എന്നെത്തന്നെ കോപ്പിയടിയ്ക്കുകയാണ്; പലരും മുന്‍പെന്നോ എഴുതിയ കവിതയുമായ് അതിന് സാമ്യതയുണ്ട്.  അതുകൊണ്ട് ഞാന്‍, എന്റെ ജീവിതമായ്,  ആരോ എന്നോ എഴുതിവെച്ച  കവിത കോപ്പിയടിയ്ക്കുകയാണ്!

കൂട്ടുകാരികളേ,

'വര്‍ത്തമാനകാലത്തിലെ മനുഷ്യജീവിത' ത്തില്‍ ഞാനും നിങ്ങളും എഴുതിയിട്ടുള്ള സ്റ്റാറ്റസുകളുടെ, കമന്റുകളുടെ ക്രമപ്പെടുത്തലാണ് ഇത്രയും നേരം നിങ്ങള്‍ വായിച്ചത്. അനാമിക എന്ന ഞാനും കാമുകി എന്ന ഞാനും തമ്മിലുള്ള സംഭാഷണങ്ങളാണത്. അതിനിടയില്‍ വന്നുപോയ നിങ്ങളുടെ സന്ദേശങ്ങളും കമന്റുകളും  നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമല്ലോ .

മഴവില്‍ പാവാടക്കാരീ, 
മുന്തിരിക്കുട്ടീ, 
കുട നിവര്‍ത്തുന്നതുപോലെ ചിരിച്ചവളേ- 
എഴുതാത്ത ഒരു പേജെടുത്ത്
നിന്റെ പേരെഴുതുന്നു;
അത് കവിതയായ് മാറുന്നു.
കവിത എഴുതിയിടത്ത്
നിന്റെ പേരെഴുതുന്നു;
അത് നിന്നോടുള്ള പ്രണയമായി മാറുന്നു.

അവന്‍ നിന്നെ പ്രണയിച്ചിരുന്നു.

നീ  അവനു വേണ്ടി കാത്തു നിന്ന കടല്‍പ്പാലത്തില്‍, മരത്തണലില്‍, റയില്‍വേ സ്റ്റേഷനില്‍ ഒക്കെ അവന്‍ വന്നിട്ടുണ്ട്. നിന്നെ  അവന്‍ കണ്ടിട്ടുണ്ട്. 

നീ  കാത്തുനിന്ന ഇടങ്ങളില്‍  വന്നു ചേര്‍ന്ന്, മറ്റെവിടെയോ പോകാനുള്ള വഴി ചോദിച്ച് മിണ്ടിയിട്ടുണ്ട്. 
നിന്റെ പ്രണയത്തിന്റെ ചൂടില്‍ വിയര്‍ത്തു പോയിട്ടുണ്ട്.  

പലദേശങ്ങളിലെ പൊടിയണിഞ്ഞ, 
ഇരുമ്പിന്റെ മണമുള്ള കുപ്പായമിട്ട,
ഒരാളായിരുന്നില്ല അവന്‍. 
ഉയരം കുറഞ്ഞ്, മെല്ലിച്ച്, 
കണ്ണടയ്ക്കിടയിലൂടെ 
കണ്ണുകളില്‍ നോക്കുന്ന ഈ ഞാന്‍. 

നാം പറഞ്ഞുറപ്പിച്ചതുപോലെ, കടല്‍പ്പാലത്തിനരികെ നിന്ന് നമുക്ക് സൂര്യാസ്തമനം കാണേണ്ടേ? 

മരത്തണലില്‍ നിന്ന് ഇളനീര്‍ കുടിച്ചു തലേരാത്രി വായിച്ചു എന്ന് പറഞ്ഞ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കേണ്ടേ?

സുഖമില്ലെന്നൊരു കള്ളം പറഞ്ഞ് തീവണ്ടിത്തിരക്കില്‍ എന്റെ മടിയില്‍ തലവെച്ചു കിടക്കേണ്ടേ?
-എനിയ്ക്ക് ഓരോരുത്തരോടും ചോദിയ്ക്കാന്‍ തോന്നും.

നാം ഇന്‍ബോക്‌സുകളില്‍ പങ്കിട്ട രഹസ്യങ്ങള്‍ നിന്നെ നോക്കിയിരിക്കെ ഞാന്‍ ഓര്‍ത്തെടുക്കും.

രഹസ്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കണം; അത് നമ്മുടെ സ്വപ്നങ്ങളുടെ ചിറകുകളാണ് 

ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നിന്ന് എല്ലാവരും അവരവര്‍ക്കിടയിലെ സാമ്യതകളെക്കുറിച്ച് പറയും; 
'നീ  എന്റെ ഹൃദയം പറയുന്നത് എഴുതുന്നു' എന്നൊക്കെ പലവട്ടം ആവര്‍ത്തിക്കും. തനിച്ചു കാണുമ്പോള്‍ പക്ഷേ, തമ്മിലെത്ര അകലമുണ്ടെന്നളക്കും. 

നമ്മളില്‍ പലരും അങ്ങനെയാണ്. ആരാധിച്ചു തുടങ്ങുമ്പോഴേക്ക് ഉടഞ്ഞു പോയ വിഗ്രഹങ്ങള്‍ എന്ന് നമ്മളന്യോന്യം അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. പക്ഷേ, ഓരോ ഉയര്‍ത്തെഴുന്നേല്പിലും നമ്മള്‍ ആദ്യം ചെയ്യുക അതുവരെ ജീവിച്ച ജീവിതങ്ങള്‍ മറക്കുക എന്നതാണ്! 

സത്യമായിട്ടും പെണ്‍കുട്ടികളുടെ കഥകള്‍ കേള്‍ക്കാന്‍- അവരിലൊരാളുടെ പ്രേമഭാജനമാകാന്‍- ഉണ്ടാക്കിയതായിരുന്നില്ല അവന്റെ പ്രൊഫൈല്‍.

ചില ചങ്ങാതിമാരോട് ആണ്‍കുട്ടികളെപ്പോലെ ഇടപഴകാന്‍ വേണ്ടിയുള്ളതായിരുന്നു. പെണ്‍കുട്ടിയായ് കാണുമ്പോള്‍ അവരില്‍  പലരും കാണിയ്ക്കുന്ന കരുതലില്‍  നിന്നും രക്ഷപ്പെടാന്‍ വേണ്ടി. അതിലാരെങ്കിലും ഒരാളോട് പ്രണയത്തിലാകാനുള്ള സാധ്യത ഒഴിവാക്കാന്‍. 

അതിനിടയില്‍  മുറിവുകള്‍ പേറിയ ഏകാകിയുടെ ഒറ്റവരി കവിതകളില്‍ ഹൃദയമുടക്കി ചിലര്‍ കടന്നു വന്നു എന്ന് മാത്രം. ഒരാളിലെ പെണ്‍ജീവിതത്തോട് കലാപമുണ്ടാക്കുകയും അവളിലെ തന്നെ പുരുഷമുഖത്തെ നെഞ്ചിലേറ്റുകയും ചെയ്തു, ആ കൂട്ടുകാരികള്‍!

ഒരാളുടെ അല്ല, എല്ലാവരുടേയും ഹൃദയത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ചിലര്‍, അത് കിട്ടാതെ വരുമോ എന്ന് ഭയന്ന് ആരുടെയും ആരുമാകാതിരിയ്ക്കാന്‍ സ്വയം സജ്ജമാക്കും. അലസനും  അലഞ്ഞുതിരിയുന്നവനും അപരിചിതനുമാണെന്ന് നടിയ്ക്കും. 

അങ്ങനെ ഒരു നാട്യം എപ്പോഴും കൊണ്ടു നടന്നിരുന്നു. ഗ്രൂപ്പുകളില്‍, കൂട്ടായ്മകളില്‍ അരൂപിയായിരുന്നു അവന്‍. ചെന്നുകയറി പിടികൊടുക്കാന്‍ കഴിയില്ലല്ലോ. പകരം ഏകാകിയും നിനക്ക് അപരിചിതനുമായ ഒരാളെന്ന് ആവര്‍ത്തിയ്ക്കും.

വിരസമായ സത്യസന്ധതയ്ക്കിടയില്‍, കഴിഞ്ഞ രാത്രി മഴ നനഞ്ഞ് ചുരമിറങ്ങിയതിനെക്കുറിച്ചും നല്ല കക്കയിറച്ചി കഴിച്ചതിനെക്കുറിച്ചും അവള്‍ക്കൊപ്പം സ്പാനിഷ് തെരുവുകളില്‍ സൈക്കിള്‍ ചവുട്ടിയതിനെക്കുറിച്ചും രസകരമായ നുണകള്‍ നിര്‍മ്മിയ്ക്കും. കുസൃതികളും കുരുത്തക്കേടുകളും കൂട്ടിവെച്ച് അവയിലൂടെ സാഹസികരാകും.

ഒരു ഫലിതം പറഞ്ഞ് ചിരിപ്പിയ്ക്കുന്നതിനേക്കാള്‍ എളുപ്പമാണ് നാലഞ്ച് വരികളില്‍ പ്രണയം ക്രമപ്പെടുത്താന്‍; മൂര്‍ച്ചയുള്ള മൂന്ന് നാല് വാക്കുകള്‍ മറ്റൊരാളിന്റെ ഹൃദയവിഷാദത്തിന്റെ വൃത്തത്തില്‍ എയ്തു കൊള്ളിയ്ക്കാന്‍, ഒറ്റവരിയിലെ മുറിവുകള്‍ കൊണ്ട് നീറാന്‍! 

ചില വരികള്‍ അപരിചിതരോട്, ആമുഖമില്ലാതെ സ്‌നേഹം പ്രഖ്യാപിയ്ക്കാനുള്ള ചില വഴികളാണ്. 

എന്നില്‍ നിനക്കോ, നിനക്ക് എന്നിലോ അവകാശമുണ്ടെന്ന് തെറ്റായ് തോന്നിപ്പിക്കലാണ്. അതില്‍ കവിതയും സ്‌നേഹവും ഇല്ലെന്ന് വിവേകം ഉള്ളവര്‍ക്ക് അറിയാം. ചിലര്‍ അവരുടെ ഭയങ്ങളോട്, ഭീരുത്വത്തോട് സമരം ചെയ്യുന്ന രീതി അതാണെന്ന് കരുതിയാല്‍ മാത്രം മതി. അല്ലാതെ വല്ലാതങ്ങ് ഹൃദയത്തില്‍  എടുത്തവയ്ക്കണ്ടതില്ല അതൊന്നും.

രസകരമായിരുന്നു ആ ജീവിതം. പലരും അവരുടെ ഫോട്ടോപ്രദര്‍ശനത്തിന്, പുസ്തകപ്രകാശനത്തിന്, ട്രെക്കിങ്ങിന്, മരം നടാന്‍ ഒക്കെ ക്ഷണിയ്ക്കും. ചിലയിടങ്ങളില്‍ പോകും. ആരുമറിയാതെ ആഘോഷങ്ങളുടെ ഭാഗമാകും. ചില ഫോട്ടോകള്‍ എടുത്ത് വയ്ക്കും. ടൈംലൈനില്‍ അത് പങ്കിട്ട് ചിലരെ അത്ഭുതപ്പെടുത്തും.

യാത്രകളെക്കുറിച്ച്, പുസ്തകങ്ങളെയും സിനിമകളെയും കുറിച്ച്, മരണത്തെയും ജീവിതത്തെയും കുറിച്ച് ഇഷ്ടമുള്ളതെല്ലാം എഴുതി. ചില ചര്‍ച്ചകളില്‍ തലവെച്ചു കൊടുത്തു.  ചിലരുടെ ഇഷ്ടവും ഇഷ്ടക്കേടും രുചിച്ചു.

ചില ഭ്രാന്തുകള്‍ അങ്ങനെ മാറിക്കിട്ടും. പുതിയ ചിലത് കണ്ടെത്താനുള്ള സാധ്യതകള്‍ തെളിയുകയും ചെയ്യും.

മറ്റു ചിലപ്പോള്‍ വല്ലാതെ മടുക്കും. നന്നായി പണിയെടുത്ത് ജീവിയ്ക്കാമെന്ന് ഉറപ്പിയ്ക്കും. ഭൂമി മുഴുവനും നടന്ന് മരങ്ങള്‍ നടണമെന്ന് ഒക്കെ തോന്നും.

മറ്റു ചിലപ്പോള്‍ അക്കൌണ്ട് ഡീ ആക്ടിവേറ്റാക്കി ആത്മഹത്യ ചെയ്യും.  ആ മരണാവസ്ഥ അധികനാള്‍ നില്‍ക്കില്ല.

'നിനക്കുവേണ്ടിയെന്ന'  ആമുഖത്തോടെ ഓരോ വട്ടവും പുനര്‍ജനിയ്ക്കും:

'ഞാന്‍, 
നിന്നെ സ്‌നേഹിക്കാതിരുന്ന ദിവസങ്ങളിലൊന്നും 
ഈ ഭൂമിയില്‍ 
ജീവിച്ചിരിപ്പില്ലായിരുന്ന 
ആ ഒരാള്‍.'

-എന്ന് ആരുടെയെങ്കിലും സ്‌നേഹത്തിനുവേണ്ടി യാചിയ്ക്കും.

'എന്നില്‍ 
നിന്നെ ഒളിപ്പിച്ചു വെച്ചയിടം 
ഏതാണെന്ന് 
മറന്നുപോയത് കൊണ്ട് മാത്രം 
ഞാന്‍  തോറ്റുപോയ 
നിധിവേട്ട.   ' 

  - എന്ന് പരാജയം സമ്മതിയ്ക്കും.
 
ആരെങ്കിലും ഒരാള്‍ക്ക് അത് തന്നോടാണെന്ന് തോന്നും! തോന്നണം. മറ്റൊരു സ്‌നേഹകാലത്തിന് അത് ഒരു തുടക്കമാവും. 

ഇനി പരിചയപ്പെടണം എന്നുണ്ടോ എന്നെ?

റയില്‍വേസ്റ്റേഷന്‍ റോഡിലുള്ള ആ ചെറിയ പുസ്തകക്കടയില്ലേ, അവിടെ വന്നാല്‍ മതി. അത് എന്റെ കടയാണ്. ചിലപ്പോഴൊക്കെ കട അടച്ചിട്ടുണ്ടാകും. അടുത്ത ചിലയിടങ്ങളിലേക്ക് യാത്ര പോകുന്നതാണ്.

ഇന്‍ഡോനേഷ്യന്‍ ദ്വീപുകളിലും യൂറോപ്യന്‍  നാടുകളിലും സഞ്ചരിയ്ക്കണം എന്നാണ് ആഗ്രഹം. സ്‌പെയിനിലൂടെ സൈക്കിളോടിയ്ക്കുക, ബാലിയില്‍ വീട് വെച്ചു താമസിയ്ക്കുക. ഓരോ നാട്ടിലും ചെന്ന് അവരുടെ ഭാഷയില്‍ സംസാരിയ്ക്കുക.

തല്ക്കാലമിപ്പോള്‍  ഒരു ബസ്സിലോ ലോക്കല്‍ ട്രെയിനിലോ  അടുത്ത എവിടെയെങ്കിലും ചെല്ലും. എവിടെയാണെന്ന് പെട്ടെന്നാര്‍ക്കും മനസ്സിലാകാത്ത ആംഗിളുകളില്‍ ആ പ്രദേശത്തിന്റെ ചിത്രങ്ങള്‍ എടുത്ത് മടങ്ങും. ചില വാക്കുകളില്‍  നിഗൂഢത ഒളിപ്പിച്ച് അവ നിന്റെ യാത്രകളാക്കും.

അത് കണ്ട്  ഒരസാധാരണയിടമെന്ന് ആര്‍ക്കെങ്കിലും തോന്നും. അടുത്ത തവണ നമുക്കൊന്നിച്ചൊരു ട്രിപ്പ് പോണം' എന്ന് ആ  പറയുകയും ചെയ്യും. 

ഇത്രയും പറഞ്ഞു കഴിഞ്ഞിട്ടും എന്നെ കാണണം എന്നുണ്ടെങ്കില്‍, ഒരുദിവസം നമ്മള്‍ കണ്ടുമുട്ടാതിരിയ്ക്കില്ല. കണ്ണടയ്ക്കിടയിലൂടെ ഞാന്‍ നിന്റെ കണ്ണില്‍  നോക്കാതിരിയ്ക്കില്ല. 

സംസാരിച്ചു തുടങ്ങുമ്പോള്‍ കുറച്ചധികം വിക്കുണ്ടോ എനിക്ക് എന്ന് തോന്നും. ഒരു ജീവിതകാലം മുഴുവന്‍  സംസാരിയ്‌കേണ്ടവരാണ് നമ്മളെങ്കില്‍ ആ വിക്ക് ഒരു നിമിഷം കൊണ്ട് മാറും. അല്ലായെങ്കില്‍ , ഞാനങ്ങനെ വിക്കിക്കൊണ്ടേയിരിക്കും. 

അപ്പോള്‍  എങ്ങനെയാണ് കാര്യങ്ങള്‍?

ഇന്നൊരു ഒരു ബോട്ടിംഗ് ആയാലോ? 

തണുത്ത ബിയര്‍ കുടിച്ച് പാതിരാ വരെ അലഞ്ഞാലോ?

അല്ലെങ്കില്‍  അവള്‍ക്ക് ഒരു മഴ കൊണ്ട് കൊടുക്കാന്‍  വേനലിന്റെ ബസ്സ് പിടിച്ച് പോയാലോ?

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios