Asianet News MalayalamAsianet News Malayalam

Malayalam Short Story : പച്ചമള്‍ബറിയുടെ രുചി, രമ്യ ഭാരതി കെ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രമ്യ ഭാരതി കെ എഴുതിയ ചെറുകഥ

chilla malayalam short story by Ramya Bharati k
Author
First Published Sep 27, 2022, 3:02 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Ramya Bharati k

 

'എങ്ങട്ടാ ഇത്ര രാവിലെ?'

ശബ്ദം കേട്ടൊന്ന് തിരിഞ്ഞു നോക്കി. ഉമ്മറത്തെ ചാരു കസേരയില്‍ കിടന്ന് പത്രം വായിച്ചു കൊണ്ട് അച്ഛനാണ്. ഈ വീട്ടില്‍ കയറി വന്ന കാലം തൊട്ട് രാവിലെ മുടങ്ങാതെ കാണുന്ന കാഴ്ച. ഇതിനിടെ മൂന്നു വട്ടം അമ്മയുടെ ചായയും വാങ്ങി കുടിക്കും.

അറിയാതെ ചുമരിലേക്ക് നോക്കി. ശിവേട്ടന്റെ ഫോട്ടോയുടെ തൊട്ടപ്പുറത്തു അമ്മ. അമ്മ പോയിട്ട് വര്‍ഷം അഞ്ചായി.

'ചേച്ചിക്ക് ചായ വേണോ?' അനിയന്റെ ഭാര്യയാണ്. അവളാണിപ്പോള്‍ ഗൃഹഭരണം. അവളുടെ ചിരി കണ്ടാല്‍ അപ്പൊ കെട്ടി പിടിക്കാന്‍ തോന്നും. അത്ര നല്ലൊരു കുട്ടി.

'വേണ്ട ഗംഗേ. ഞാനൊന്ന് അമ്പലത്തില്‍ പോവാ. അവിടുന്ന് വേറെ ഒന്ന് രണ്ടിടത്തേക്കും പോകാനുണ്ട്. പഴയ ഒന്ന് രണ്ടു പേരേ കാണണം. ഉണ്ണിക്കുട്ടന്‍ എണീറ്റാല്‍ പറഞ്ഞോളൂ ട്ടോ.'

'ഇന്നലെ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു. രണ്ടൂസം കഴിഞ്ഞിട്ടൊക്കെ പോരെ ഈ കറക്കം?'

അച്ഛന്റെ ശബ്ദത്തില്‍ പാതി കരുതലും പാതി കാര്‍ക്കശ്യവും. സത്യത്തില്‍ മുഴുവന്‍ സ്‌നേഹമാണ്. 

'അപ്പഴേക്കും കല്യാണ തിരക്കുകള്‍ ആയില്ലേ അച്ഛാ. എനിക്ക് നേരിട്ട് ക്ഷണിക്കേണ്ട ഒന്നു രണ്ടു പേരുണ്ട്. അവരെ ഒക്കെ ഒന്ന് നേരിട്ട് കാണണം.'

പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ അച്ഛന്‍ തലയാട്ടി. ഗംഗ കൊടുത്ത ചായ ഊതി കുടിക്കാന്‍ തുടങ്ങി. മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ മള്‍ബറിയുടെ അടുത്തൊന്നു നിന്നു. ചുവന്നു തുടുത്ത നാലഞ്ചു പഴം നില്‍പ്പുണ്ട്. പറിക്കാനായി ചില്ലയില്‍ പിടിച്ചപ്പോള്‍ ഇന്നലെ പെയ്ത മഴയുടെ ബാക്കി തലയിലേക്കും സാരിയിലേക്കും ചാടി.

'ചേച്ചി പോയിട്ട് വരു. ഞാന്‍ ശിവാനിയെ കൊണ്ട് പറിപ്പിച്ചു വെക്കാം.' കേട്ടതും ശിവാനി ഓടി വന്നു. ഇന്നലെ ഞങ്ങള്‍ കൊണ്ടു വന്ന ചോക്ലേറ്റ് കഴിക്കായിരുന്നു എന്ന് കയ്യിലെ മിട്ടായി കടലാസ്സില്‍ നിന്ന് വ്യക്തം.

'ഞാന്‍ പറിച്ചു തരാം വല്യമ്മേ.'

ചിരിച്ച് കൊണ്ട് സ്വകാര്യം പോലെ അവളോട് പതിയെ പറഞ്ഞു.

'കുറച്ച് പച്ചയും പറിക്കണേ.'

എന്തിന് എന്ന ചോദ്യം അവളുടെ മുഖത്ത് വന്നത് ശ്രദ്ധിക്കാതെ ഇറങ്ങി നടന്നു. അവള്‍ക്കറിയില്ലല്ലോ ആ പച്ച മള്‍ബറിയുടെ പുളിക്കു പിന്നിലെ കഥകള്‍.

വഴിയൊക്കെ പഴേ ഓര്‍മയാണ്. പത്തിരുപതു കൊല്ലം മുന്നേ അമ്പലത്തിലേക്കു നടന്നു പോയ വഴി. അമ്മയുടെ കൂടെ അമ്പലത്തില്‍ പോയിരുന്ന ഓര്‍മ്മകള്‍. പിന്നെയെപ്പോഴോ, വിധവയാണെന്ന ദയനീയ നോട്ടം ഏറ്റവും അസഹനീയമായത് ആ അമ്പലകെട്ടിന് അകത്താണെന്ന് മനസ്സിലായപ്പോള്‍, പോക്ക് നിര്‍ത്തി. സുമംഗലിയായ അമ്മായിയമ്മയുടെ കൂടെ വിധവയായ മരുമകള്‍ നടക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് തോന്നുന്ന സഹതാപം സഹിക്കാന്‍ വയ്യായിരുന്നു.

രണ്ട്

'ശിവാനി... അമ്മയെവിടെ?'

'വല്യമ്മ ഇതാ ഇപ്പൊ പോയെ ഉള്ളു. എന്തേ ഉണ്ണിയേട്ടാ?'

'അമ്മ ഫോണ്‍ എടുക്കാന്‍ മറന്നിരിക്കുന്നു.'

'അതൊന്നും സാരമില്ല. ഇവിടത്തെ വഴികളിലൂടെ നടക്കാന്‍ അവള്‍ക്ക് ഫോണൊന്നും വേണ്ട.'

ഗൗരവം വിടാതെ പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ പറയുന്ന മുത്തശ്ശനെ നോക്കി ചിരിച്ച് കൊണ്ട് ഉണ്ണികൃഷ്ണന്‍ അടുത്ത് ചെന്നു.

'മുത്തശ്ശനു അറിയാഞ്ഞിട്ടാ. അമ്മക്ക് ഫോണില്ലാതെ വയ്യ. അമ്മേടെ കൂട്ടുകെട്ടുകളും എഴുത്തു കുത്തും ജോലിയും എല്ലാം ഇതിലാ. ഇന്നലെ രാത്രി വന്നപ്പോ ചാര്‍ജ് ചെയ്യാന്‍ വെച്ചതാ. പക്ഷെ പതിവ് പോലെ ചാര്‍ജര്‍ ഓണാക്കാന്‍ മറന്നിരുന്നു. കൊണ്ടോയിട്ടും കാര്യം ഒന്നും ഇല്ല.'

'അയ്യോ മോനെ ചേച്ചിക്ക് ബുദ്ധിമുട്ടാവുമോ? കൊണ്ടോയി കൊടുക്കണോ?'

'അതൊന്നും വേണ്ട. ഒരൂസം ഫോണ്‍ ഇല്ലാഞ്ഞാല്‍ എന്താ പറ്റാ ന്നു നോക്കട്ടെ. മിക്കവാറും ഇപ്പൊ തന്നെ ഇത് ഓര്‍മ വന്നു തിരിച്ചു വരും. അമ്മേടെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാ ഇത്.'

'വേറെ എവിടേക്കൊക്കെയോ പോണം ന്നു പറയുന്നുണ്ടായിരുന്നു.'

'ചെറിയമ്മ ടെന്‍ഷന്‍ അടിക്കണ്ട. അമ്മ എവിടെ പോയാലും സേഫ് ആയി തിരിച്ചു വരും. ഞാനിത് എന്തായാലും ചാര്‍ജ് ചെയ്യാന്‍ വെക്കട്ടെ. തിരിച്ചു വന്നാല്‍ അപ്പൊ തന്നെ തുടങ്ങാലോ അമ്മക്ക്.'- ഉണ്ണി ചിരിച്ചും കൊണ്ട് അകത്തേക്ക് പോയി.

മുന്ന്

അമ്പലമാകെ മാറി പോയിരിക്കുന്നു. എന്തൊക്കെ മാറ്റങ്ങള്‍ ആണ്. രണ്ടു ചിന്തയില്‍ മനസ്സ് നിന്നു, പുഷ്പാഞ്ജലി കഴിപ്പിക്കണോ വേണ്ടയോ? ചന്ദനവും പുഷ്പവും ഇലക്കീറില്‍ കയ്യിലേക്ക് വാങ്ങുന്നതിന്റെ ഒരു സുഖം കുറെ കാലങ്ങള്‍ക്ക് ശേഷം അനുഭവിക്കാന്‍ കിട്ടിയ ചാന്‍സ് ആണ്. കളയണ്ട. എന്തായാലും വല്ലപ്പോഴും അല്ലേ. വഴിപാട് കഴിപ്പിച്ചേക്കാം.

നേരെ ശീട്ടാക്കാന്‍ ചെന്നു. മോന്റെ പേരും നാളും പറഞ്ഞു. മോളുടെ നക്ഷത്രം എന്തായിരുന്നു? അത് മറന്നു. അല്ലേലും ഈയിടെയായി പുതിയ കാര്യങ്ങള്‍ ഒക്കെ പെട്ടെന്ന് മറക്കും. പഴയത് പലതും നല്ല ഓര്‍മയാണ്. ഒരു മെസേജ് അയച്ചു ചോദിക്കാം. ബാഗില്‍ തപ്പി. ഫോണില്ല.

'ശേ. അത് ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ട് മറന്നു. ഇനി പ്പോ...?'

എന്നാലും എന്തായിരുന്നു നക്ഷത്രം? ഓര്‍ക്കുന്നില്ലല്ലോ. ഇതിലൊന്നും വലിയ വിശ്വാസം ഇല്ലാത്തത് കൊണ്ട് ജാതകം നോക്കലും നാള് കുറിക്കലും ഒക്കെ മോളുടെ വീട്ടുകാര് തന്നെയാണ് ചെയ്തത്. അവര്‍ക്ക് വിശ്വാസം ഉണ്ടേല്‍ ആയിക്കോട്ടെ. പണ്ടെന്നോ അമ്മ എഴുതിച്ച മോന്റെ ജാതകം കൊടുക്കുക മാത്രം ചെയ്തു.

'ശിവന്റെ നാള്'. അങ്ങനെ ആരോ എപ്പഴോ പറഞ്ഞത് ഓര്‍മ വന്നു. അതിനിപ്പോ ഏതാണാവോ മൂപ്പരുടെ നാള്. ഫോണുണ്ടായിരുന്നേല്‍ ഗൂഗിള്‍ ചെയ്യാമായിരുന്നു. രണ്ടും കല്പ്പിച്ചു ശീട്ട് എഴുതാന്‍ ഇരുന്ന ആളോട് ചോദിച്ചു.

'ശിവന്റെ നാളേതാ?'

ഇത്രേം പ്രായമായ സ്ത്രീയെ... നിങ്ങള്‍ക്ക് ഇതറിയില്ലേ? എന്ന മട്ടില്‍ അയാളുടെ ഒരു നോട്ടം. ഡൈ ചെയ്യാത്ത എന്റെ തലയിലേക്ക്. എന്നിട്ട് ആരോടോ ഉള്ള ദേഷ്യം പോലെ

'തിരുവാതിര.'

എനിക്കത്ര പ്രായമൊന്നും ഇല്ല ഞാന്‍ ഇപ്പോഴും കൂള്‍ മോം ആണ്. അടുത്ത ആഴ്ച തൊട്ട് കൂള്‍ അമ്മായിയമ്മയും ആവാനുള്ളതാണ്. പിന്നെ തലയിങ്ങനെ കുമ്പളങ്ങ പോലെ വെച്ചത്. അതെന്താ എനിക്ക് ഡൈ ചെയ്യാതെ നടന്നൂടെ? എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അയാളോട് പറഞ്ഞു

'എന്നാ ഒരു പുഷ്പാഞ്ജലി കൂടെ. ഗായത്രി. തിരുവാതിര.'

അമ്മ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഉള്ള പുകില്‍ ഓര്‍ത്ത് ചിരിച്ച് കൊണ്ട് ശ്രീകോവിലില്‍ നോക്കി കണ്ണടക്കാതെ കൈ കൂപ്പി നിന്നു. എന്തു ഭംഗിയാണ് ഈ ശ്രീകോവില്‍ ഇങ്ങനെ നോക്കി കാണാന്‍. ഈ വിളക്കുകളുടെ വെളിച്ചവും മണവും.

ആരതി ഉഴിഞ്ഞു തൊഴുമ്പോള്‍ അമ്മയെ ഓര്‍മ വന്നു. പിന്നെ രവി മാഷെയും. ഒരിക്കലെ ഒരുമിച്ച് തൊഴുതിട്ടുള്ളു. പക്ഷെ അന്ന് മാഷേ നോക്കി നിന്ന ഒരുത്തി ഇപ്പഴും ഉള്ളില്‍ ഉണ്ട്.

'എന്റെ മാഷേ വിശ്വാസം ഇല്ലേല്‍ എന്തിനാ ഇങ്ങനെ ആര്‍ക്കോ വേണ്ടി?' ഞാനന്ന് കളിയാക്കി ചിരിച്ചപ്പോള്‍ ചിരിച്ച് കൊണ്ട് തിരികെ പറഞ്ഞ വാക്കുകള്‍.

'ചിലതൊന്നും വിശ്വാസത്തിനു വേണ്ടിയല്ലെടോ. ചിലരുടെ സന്തോഷത്തിനു വേണ്ടിയാ. നമുക്കൊട്ടും ഇഷ്ടമില്ലേലും അവരോടുള്ള ഇഷ്ടം കൊണ്ട് നമ്മള് ചെയ്യുന്നു എന്നറിയുമ്പോള്‍ അവരുടെ കണ്ണില്‍ വരുന്ന സന്തോഷം ഇല്ലേ അത് കാണാന്‍.'

അമ്പലത്തില്‍ നിന്ന് ഇറങ്ങാന്‍ നേരം ഒന്നൂടെ നോക്കി ബാഗിലേക്ക്. കല്യാണ കത്തുകള്‍. തരം തിരിച്ചു പേരെഴുതി വെച്ചിട്ടുണ്ട്. പഴയ കൂട്ടുകാര്‍ക്ക്. പഴയ സഹപ്രവര്‍ത്തകര്‍ക്ക്. ഒന്ന് വിളിച്ചു പറഞ്ഞേക്കാം. ഒന്നൂടെ കൈ ബാഗിന് അകത്തേക്ക് പോയി. അപ്പോഴാണ് വീണ്ടും ഓര്‍മ. ഫോണില്ലല്ലോ. വീട്ടില്‍ പോയി എടുത്താലോ? വേണ്ട ഇനിയും ഇത്രേം ദൂരം വരണം ബസ് കേറാന്‍. അപ്പൊ പിന്നെ ഉണ്ണിയും കൂടെ വരാന്‍ വാശി പിടിക്കും. അവന്റെ കൂടെ കാറില്‍ പോകേണ്ടി വരും. വേണ്ട ഈ യാത്ര ഒറ്റക്ക് തന്നെ.

ഒരു കണക്കിന് നന്നായി. ഇടയ്ക്കിടെയുള്ള വിളി ഒഴിവാക്കാലോ. പഴയ പോലെ ഫോണിന്റെ ഇടപെടല്‍ ഇല്ലാത്ത കാലം പോലെ ഒരൂസം. അത്യാവശ്യത്തിനുള്ള കാശൊക്കെ കയ്യില്‍ ഉണ്ട്. അപ്പൊ ആ ചിന്തയില്ല. എന്നാലും എന്തേലും ഒരു ആവശ്യത്തിന് നമ്പര്‍ വേണ്ടി വന്നാല്‍? നാട്ടിലെ ആരുടെയും നമ്പര്‍ അറിയില്ല എന്ന് ആശ്ചര്യത്തോട്ടെ ഓര്‍ത്തു. പണ്ട് ലാന്‍ഡ്‌ഫോണ്‍ ആയിരുന്ന കാലത്ത് എത്ര നമ്പര്‍ ഉണ്ടായിരുന്നു ഓര്‍മയില്‍. വീട്ടിലെ പഴയ നമ്പര്‍ ഒക്കെ ഇപ്പഴും ഓര്‍മ. പക്ഷെ മോന്റെ പുതിയ നമ്പര്‍ പോലും ഓര്‍മയില്ല. ബാഗില്‍ വിസിറ്റിംഗ് കാര്‍ഡ് കിടപ്പുണ്ട്. അതില്‍ കാണും നമ്പര്‍.

ഫോണ്‍ കയ്യില്‍ ഉണ്ടായിരുന്നേല്‍ അമ്പലത്തിന്റെ മുന്നില്‍ നിന്നൊരു സെല്‍ഫി എടുത്തു ഇന്‍സ്റ്റാഗ്രാമില്‍ ഇടാമായിരുന്നു. ഉണ്ണി കളിയാക്കും. അമ്മക്ക് ഇത്രേം പ്രായം ആയില്ലേ ന്ന് പക്ഷെ ഗായു മോള് ഫുള്‍ സപ്പോര്‍ട്ട് ആണ്.

ഇറങ്ങി നേരെ നടന്നു ബസ് സ്റ്റോപ്പിലേക്ക്. ഒന്ന് രണ്ടു കട പഴയത് പോലെയുണ്ട്. ഇന്നലെ രാത്രി ഈ വഴി വന്നപ്പോള്‍ ഇവിടെ ഉണ്ടായ മാറ്റങ്ങള്‍ ഒന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇക്കണ്ട കാലമൊന്നും ഈ നാട്ടിലേക്ക് വരാതെ വാശി പിടിച്ചത് എന്തിനായിരുന്നു? എന്തായാലും വന്നല്ലോ. അത് മതി.

പലരെയും നേരത്തെ വിളിച്ചു സംസാരിച്ചിരുന്നു എങ്കിലും, വരുമെന്ന് പറഞ്ഞിരുന്നെങ്കിലും, ഫോണ്‍ കയ്യില്‍ ഇല്ലാത്തത് കൊണ്ട് അവസാന നിമിഷത്തെ വിളി ഇല്ലാഞ്ഞത് കൊണ്ട് വരവ് സത്യത്തില്‍ അപ്രതീക്ഷിതമായി പലര്‍ക്കും.

അവിടേക്ക് കൊണ്ടു പോകാന്‍ വല്ലതും കടയില്‍ കയറി വാങ്ങുമ്പോഴാണ് കൂടുതല്‍ തമാശ. ചെയിഞ്ചില്ലാത്തത് കൊണ്ട് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിക്കോളാന്‍. ഫോണ്‍ കയ്യിലില്ല എന്ന് പറഞ്ഞപ്പോള്‍ നമ്മളെ നോക്കി ഒരു പഴഞ്ചന്‍ ലുക്ക്. അപ്പൊ നേരെ ചെന്നു അവന്റെ ഫോണില്‍ എന്റെ ഇന്‍സ്റ്റയും എഫ്ബിയും കാട്ടിയാലോ എന്ന് കരുതി. പിന്നെ പേടിപ്പിക്കണ്ട എന്ന് കരുതി വെറുതെ വിട്ടു. ഒരു കടയില്‍ കയറി ചിരിച്ച് കാണിച്ചു കുറെ ചെയിഞ്ചു വാങ്ങി.

രണ്ടുമൂന്നിടത്തു പോയി കല്യാണ കത്തൊക്കെ കൊടുത്തു ഓരോ സെല്‍ഫിയും എടുത്തു.

'ഞാന്‍ ഫോണെടുത്തിട്ടില്ല. ആ ഫോട്ടോയൊക്കെ എന്റെ വാട്സ്സാപ്പിലേക്ക് ഒന്ന് അയച്ചേക്കണെ.'

കേട്ടപ്പോള്‍ പലര്‍ക്കും ചിരി. മറ്റാരേക്കാളും കൂടുതല്‍ ഫോണില്‍ മെസേജും വിളികളും ഫോട്ടോ ഇടലും ഒക്കെയായി നടക്കുന്ന ഞാന്‍ ഫോണെടുക്കാന്‍ മറന്നു എന്ന് കേട്ടപ്പോള്‍ ചിരി.

നാലാമത്തെ വീട്ടില്‍ എത്തി ഫോട്ടോ എടുത്തു എന്റെ നമ്പറിലേക്ക് അയച്ചപ്പോള്‍ അതാ വരുന്നു ഒരു വിളി. ഉണ്ണിയാണ്. നളിനി ടീച്ചര്‍ ഫോണ്‍ എനിക്ക് നേരെ നീട്ടി.

'ഞാന്‍ തന്നെയാ മോനെ. പറഞ്ഞോ.'

'അത് മനസ്സിലായി. എങ്ങനെയുണ്ട് ഫോണില്ലാതെ?'

'നീ എന്നേ പറ്റി എന്താ കരുതിയെ എനിക്ക് ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നോ? ഇപ്പൊ മനസ്സിലായില്ലേ?'

'പിന്നെ, അമ്മ മനസ്സ് വെച്ചാല്‍ എന്തും സാധിപ്പിക്കും എന്നെനിക്ക് അറിയാലോ. അല്ല, ഇപ്പൊ എവിടെയാ?'

'നിന്റെ ഈ ലൈവ് ട്രാക്കിങ് ഒഴിവാക്കാന്‍ കൂടെ വേണ്ടിയാ ഞാന്‍ ആ ഫോണ്‍ എടുക്കാഞ്ഞത്.'

'ഓഹോ. പുതിയ കഥയുണ്ടാക്കുന്നോ? മറന്നതാണെന്ന് സമ്മതിക്കാന്‍ മടി. അല്ലേ?'

'ഒരിടത്തു കൂടെ പോണം. ഇത്തിരി ദൂരെയാണ്. തിരിച്ചു വരാന്‍ ഇത്തിരി വൈകിയേക്കും. നീ പേടിക്കണ്ട.'

'എനിക്കെന്തു പേടി. അമ്മയെ ബാക്കി ഉള്ളവരു പേടിച്ചാ മതി. പിന്നെ ഈ ഓട്ടത്തിന്റെയും ചാട്ടത്തിന്റെയും ഇടയില്‍ ആ ഐഡി കാര്‍ഡ് എടുത്തു പ്രായം ഒന്ന് ചെക്ക് ചെയ്യുന്നത് നന്നാവും. ഗായുനെ കെട്ടുന്നത് അമ്മക്ക് കുഴമ്പിട്ടു തരാനല്ല എന്ന് ഓര്‍ത്താല്‍ നന്ന്.െ

ഇടക്കൊക്കെ അവന്‍ അവന്റെ അച്ഛന്റെ കര്‍ക്കാശ്യരൂപം വിട്ട് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന എന്റെ മോനാവും. അവനൊരു ബൈ പറഞ്ഞു ഫോണ്‍ വെച്ചു. ഇറങ്ങാന്‍ നേരം നളിനി ടീച്ചര്‍ ചോദിച്ചു.

'ഇനി എങ്ങോട്ടാ?െ

'അതൊക്കെ ഉണ്ടെടോ. താന്‍ കല്യാണത്തിന് വരുമ്പോ പറയാം.െ

ബസില്‍ കയറി ടിക്കറ്റ് എടുത്തപ്പോള്‍ തൊട്ട് ഹൃദയം മിടിക്കാന്‍ തുടങ്ങി. രവി മാഷുടെ വീട്ടിലേക്ക് ആണ് യാത്ര. കുറച്ച് കാലമേ ഒരുമിച്ച് ജോലി ചെയ്തുള്ളു എങ്കിലും, ആ കുറച്ച് കാലം കൊണ്ട് ഒത്തിരി അടുത്ത് പോയവര്‍. തെറ്റായിട്ട് ഒന്നും ഇല്ലാഞ്ഞിട്ടും പഴി കേള്‍ക്കേണ്ടി വന്ന്, ആ അടുപ്പം ഉപേക്ഷിക്കേണ്ടി വന്നതും, രണ്ടു പേര്‍ക്കും ഒടുക്കം ആ നാട് തന്നെ വിട്ടു പോകേണ്ടി വന്നതും, എല്ലാം ഒരിക്കല്‍ കൂടെ മനസ്സില്‍ വന്നു പോയി. വീണ്ടും ഫോണിന് വേണ്ടി കൈ ബാഗിനുള്ളില്‍ തപ്പി. നിരാശയോടെ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.

ഈയടുത്തു മാഷുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കണ്ട് പിടിച്ചിരുന്നു. പഴയ ഫോട്ടോകള്‍ ഒക്കെ വെച്ച് ആള് അത് തന്നെ എന്ന് ഉറപ്പിച്ചു. എന്നാലും നേരിട്ട് മിണ്ടാനോ നമ്പര്‍ ചോദിക്കാനോ മടി. നേരിട്ട് ചെന്നേക്കാം. ഇപ്പോള്‍ ഒരു കാരണവും ഉണ്ടല്ലോ. മകന്റെ കല്യാണത്തിന് ക്ഷണിക്കാന്‍ ചെല്ലുന്നു. എന്നാലും ഇന്ദിര. അവള്‍ക്ക് ഇഷ്ടാവാതെ വരുമോ?

ആ വീട്ടിലേക്ക് പണ്ടൊരിക്കല്‍ പോയതിന്റെ ഓര്‍മയെ ഉള്ളു. ഒരിക്കല്‍ അവിടെ ഒരു ദിവസം താമസിച്ചിട്ടുണ്ട്. അന്ന് മാഷുടെ മകളുടെ പിറന്നാള്‍ ആയിരുന്നു. അവിടെ അടുത്തൊരു സ്‌കൂളില്‍ ഒരു ഔദ്യോഗിക ഡ്യൂട്ടിക്ക് പോയതായിരുന്നു. മാഷുടെ ക്ഷണം സ്വീകരിച്ചു കൂടെ വീട്ടിലേക്ക് പോയി. അന്നത്തെ ദിവസം അവിടെ തങ്ങി. അന്നാണ് മാഷുടെ ഭാര്യ ഇന്ദിരയുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരുടെ അമ്പലത്തില്‍ പോയത്.

മാഷുടെ നാടും പ്രിയപ്പെട്ട സ്ഥലങ്ങളും എല്ലാം കൊണ്ടോയി കാണിച്ച് തന്നു. പുല്ലുകള്‍ നിറഞ്ഞ കുന്നിന്‍പുറത്തു നിന്നു അസ്തമയം കണ്ട് തിരികെ ഇറങ്ങി വീട്ടിലെത്തി, ഇന്ദിര വിളമ്പിയ കഞ്ഞി കുടിച്ചപ്പോഴും, പിന്നെ നിലാ വെളിച്ചത്തില്‍ മുറ്റത്തെ മള്‍ബറിയില്‍ നിന്ന് പച്ച പൊട്ടിച്ചു തിന്നപ്പോഴും, ഉറങ്ങാനായി ഇന്ദിരയോടൊപ്പം മാഷ് മുറിയിലേക്ക് പോയിട്ടും പിന്നെയും കുറെ നേരം ജനലിലൂടെ മള്‍ബറിക്ക് മുകളിലെ ചന്ദ്രനെ നോക്കി നിന്നപ്പോഴും, മനസ്സില്‍ വീണ്ടും വീണ്ടും ആ വാക്കുകള്‍ ആയിരുന്നു. ആ കുന്നിന്‍ മുകളിലെ അസ്തമയം കണ്ടു നിന്ന് അന്ന് മാഷ് പറഞ്ഞതും മാഷോട് പറഞ്ഞതും.

അത്രേം മനോഹരമായൊരു അസ്തമയം അതിനു മുന്നെയോ പിന്നെയോ ഉണ്ടായിട്ടില്ല. അന്ന് ഫോണുണ്ടായിരുന്നെങ്കില്‍ അതൊക്കെ ഫോട്ടോ എടുത്തു വെക്കാമായിരുന്നു. അത് മാത്രമല്ല. മറ്റു പലതും.

കാലം തെറ്റി കണ്ട് മുട്ടിയ രണ്ടുപേര്‍ക്കിടയിലെ സൗഹൃദം. സൗഹൃദമല്ലാതെ മറ്റൊന്നും പങ്കുവെക്കാനില്ലാതെ വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍. കൂടെയുള്ള നിമിഷങ്ങള്‍ ഒത്തിരി മധുരമുള്ളതായി തോന്നിയിട്ടും, ഇതിവിടെ വരെ മതി എന്ന് പരസ്പരം പറയാതെ പറഞ്ഞ നിമിഷങ്ങള്‍.

എന്തായിരുന്നു അത്? പ്രണയമോ? അതോ അത്രയും കാലത്തിനിടെ കണ്ടിട്ടില്ലാത്ത പോലെ ഒരാള്‍, ഇത്രയും മനസ്സിലാവുന്ന ഒരാള്‍, ഉള്ളിലുള്ള വാക്കുകളെ പറയാതെ മനസ്സിലാക്കാനും, തിരികെ ഒരു നോട്ടം കൊണ്ടോ ഒന്നോ രണ്ടോ വാക്ക് കൊണ്ടോ ആശ്വസിപ്പിക്കാനും സാധിച്ചിരുന്ന മാജിക്. അങ്ങോട്ടും ഇങ്ങോട്ടും.

അഞ്ചോ ആറോ വരികളില്‍ അങ്ങോട്ടും ഇങ്ങോട്ടും പറയാനുള്ളത് പറഞ്ഞു തീര്‍ക്കാവുന്നത്ര അടുപ്പം. പക്ഷെ യോഗമില്ലായിരുന്നു എന്ന് പറഞ്ഞാല്‍, അതൊരു പൈങ്കിളി പ്രയോഗമാവും.

ആളുകള്‍ അതൊരു വര്‍ത്തമാനമാക്കി. അത് ആരൊക്കെയോ പറഞ്ഞ് ഇന്ദിരയുടെ ചെവിയില്‍ എത്തി. ശിവേട്ടന്റെ ബന്ധുക്കളുടെയും. ഒടുവില്‍ മോനെയും കൂട്ടി ചേട്ടന്റെ കൂടെ വിദേശത്തേക്ക്. പിന്നീട് മാഷേ പറ്റി അന്വേഷിച്ചതേ ഇല്ല.

പിന്നീട് ഇങ്ങോട്ട് വരവും ഉണ്ടായില്ല. നാട്ടില്‍ വരുമ്പോള്‍ മോന്‍ വല്ലപ്പോഴും വന്നു നിന്നാലും, ഈ നാട്ടിലേക്ക് ഒരു തിരിച്ചു വരവ് എനിക്ക് സാധിക്കുമായിരുന്നില്ല. ഇതിപ്പോള്‍ ഗായുമോളുടെ വീട് ഇവിടെ അടുത്താണ്. അപ്പൊ കല്യാണത്തിന് എളുപ്പം ഇവിടെ നിന്നാണ്. പിന്നെ അച്ഛന്റെ സ്‌നേഹം നിറഞ്ഞ നിര്‍ബന്ധവും. 

ഓര്‍മ്മകള്‍ പിന്നെയും കാട് കയറി പോയി. സ്ഥലം എവിടെ എത്തിയോ എന്തോ? ഗൂഗിള്‍ മാപ് ഉണ്ടായിരുന്നെങ്കില്‍? പോണ വഴിയിലെ ഓരോരോ സ്ഥലങ്ങള്‍ കാണുമ്പോള്‍ ഫോട്ടോ എടുക്കാന്‍ വല്ലാത്ത തോന്നല്‍ ഉണ്ടാവും. പിന്നെ ഓര്‍ക്കും ഫോണ്‍ ഇല്ലല്ലോ എന്ന്. വല്ലാത്ത കഷ്ടമായി ഫോണ്‍ ഇല്ലാഞ്ഞത്. പക്ഷെ കുഴപ്പമില്ല. ഫോണ്‍ ഇല്ലാതെയും ജീവിക്കാം. അല്ലേല്‍ തന്നെ ഈ ഫോണൊക്കെ എന്നാ ഉണ്ടായേ.

ബസില്‍ വെച്ച ആരോചകമായ പാട്ടുകള്‍ കേട്ടപ്പോള്‍ വീണ്ടും തോന്നി ഫോണുണ്ടായിരുന്നെങ്കില്‍ ഇഷ്ടമുള്ള പാട്ടൊക്കെ കേട്ട്, രസായി പോവായിരുന്നു എന്ന്.

ഇതിപ്പോ പണ്ടത്തെ പോലെ, വഴിയും നോക്കി, ബസിലെ ആള്‍ക്കാരെ നോക്കി, ഓരോരോ സ്റ്റോപ്പിലെയും കടകളുടെ ബോര്‍ഡ് നോക്കി സ്ഥലങ്ങള്‍ മനസ്സിലാക്കി. അവസാനം സ്ഥലം എത്തി.

മാഷുടെ വീട്ടിലേക്കുള്ള വഴി ഓര്‍മയുണ്ടായിരുന്നെങ്കിലും ഒന്നൂടെ കവലയില്‍ ചോദിച്ച് ഉറപ്പു വരുത്തി. അവസാനം ഓട്ടോക്ക് പോകാമെന്നു തീരുമാനിച്ചു.

അവിടെ എത്തിയപ്പോള്‍, മാഷെങ്ങോട്ടോ പോവാന്‍ നില്‍ക്കായിരുന്നു. വലിയ മാറ്റമൊന്നുമില്ല. തല നരക്കാഞ്ഞതോ അതോ ഡൈയോ?

എന്നേ കണ്ടിട്ട് മനസ്സിലായിട്ടില്ല.

'മാഷേ എന്നേ മനസ്സിലായോ?'

മാഷുടെ മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായില്ല എന്നറിഞ്ഞപ്പോള്‍ ഒരു പരിഭവം തോന്നിയോ? ഏയ്.

'ഞാനാ മാഷേ സുധ.' മാഷ് സൂക്ഷ്മമായി നോക്കുന്നതും തിരിച്ചറിയുന്നതും പുഞ്ചിരി വിരിയുന്നതും ഞാന്‍ കണ്ണു നിറയെ കണ്ടു. ഫോണില്‍ റെക്കോര്‍ഡ് ചെയ്തു വെക്കേണ്ട നിമിഷങ്ങള്‍ ആയിരുന്നു.

അതിലും മനോഹരമായി കണ്ണ്‌കൊണ്ട് റെക്കോര്‍ഡ് ചെയ്ത് മനസ്സിനുള്ളില്‍ സൂക്ഷിച്ചേക്കാം ഈ നിമിഷം. അന്നത്തെ അസ്തമയ സൂര്യനെ പോലെ.

പെട്ടെന്നാണ് മാഷുടെ മകള്‍ പുറത്തേക്ക് വന്നത്. ഞാന്‍ വേഗം ശ്രദ്ധ അങ്ങോട്ടാക്കി. അവളെ അടുത്ത് ചേര്‍ത്ത് പിടിച്ചു. 

'ഹായ്. വല്യ കുട്ടിയായല്ലോ, ഞാന്‍ മോളെ മോളുടെ രണ്ടാം പിറന്നാളിന് കണ്ടതാ?'

അവള്‍ മനോഹരമായി ചിരിച്ചു കൊണ്ട് മാഷേ നോക്കി. ഇന്ദിരയുടെ ചിരി പോലെ തന്നെ ഉണ്ട്. ഇന്ദിര എവിടെയാണോ ആവോ?

'ഇതാണ് അച്ഛന്‍ പറയാറുള്ള സുധ ടീച്ചര്‍.'

അത് കേട്ടതും അവളുടെ ചിരി സന്തോഷത്തിന്റെതാകുന്നത് കണ്ടപ്പോള്‍ അഭിമാനത്തോടൊപ്പം ഇത്തിരി അഹങ്കാരവും തോന്നിയോ? മാഷ് എന്നെ പറ്റി മോളോട് പറഞ്ഞിരിക്കുന്നു. പക്ഷെ ഞാനിതു വരെ മോനോട് മാഷേ പറ്റി പറഞ്ഞില്ലല്ലോ. പറയണം. തിരിച്ചു ചെന്ന് എന്തായാലും പറയണം.

'അല്ല മാഷേ ഇന്ദിര എവിടെ? പതിവ് പോലെ അടുക്കളയില്‍ ആവും ല്ലേ?'

'ഇല്ലെടോ അവള് പോയി. ഇപ്പോള്‍ പതിനഞ്ചു കൊല്ലം ആവാറായി. തന്നോടുള്ള ദേഷ്യവും പരാതിയും എല്ലാം മറന്നിട്ടാണ് പോയത് കേട്ടോ. തന്നെ അറിയിക്കാന്‍, തന്റെ കോണ്‍ടാക്ട് ഒന്നും കയ്യില്‍ ഇല്ലായിരുന്നല്ലോ.'

എന്റെ ഉള്ളിലെ സങ്കടം പൊങ്ങി വന്നെന്റെ ശ്വാസം മുട്ടുന്നത് പോലെ തോന്നി.

'വിധി. അല്ലാതെന്താ പറയാ. താന്‍ കേറി ഇരിക്കു. മോളെ ചായയെടുക്ക്.'

അവള്‍ അകത്തേക്ക് പോയി. എന്തു പറയണം എന്നറിയാതെ ഞാനും മാഷും കുറച്ച് നിമിഷങ്ങള്‍ പരസ്പരം നോക്കി ഇരുന്നു.

'മാഷ്‌ക്ക് ഇത്രേം നല്ലൊരു മോളുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നേല്‍ എന്റെ മോന് വേണ്ടി ആലോചിക്കായിരുന്നു.'

മാഷ് കുടുകുടാ ചിരിക്കാന്‍ തുടങ്ങി.

'ന്നിട്ട് വേണം പണ്ട് നമ്മളെ പറ്റി പറഞ്ഞ അതെ നാട്ടുകാര്, നമ്മള് ഒന്നിക്കാന്‍ വേണ്ടി മക്കളെ ഉപയോഗിച്ചു എന്ന് പറയാന്‍. എന്റെ ടീച്ചറെ, ഈ പൊതുജനം എന്ന് പറയുന്നത് വെറും ചെറ്റകളാ. അതിരിക്കട്ടെ. ടീച്ചര്‍ ഇപ്പോള്‍ എവിടെയാ? എന്താണ് ആഗമന ഉദ്ദേശം?'

'ഞാന്‍ ചേട്ടന്റെ കൂടെ വിദേശത്താണ്. അന്ന് പോയതാ. പിന്നെ തിരികെ വന്നില്ല. ഞാനും മോനും കൂടെ അവിടെ ഒരു സ്‌കൂള്‍ നടത്തുന്നു. മകന്റെ വിവാഹമാണ് അടുത്ത ഞായറാഴ്ച. മരുമകള്‍ ഞങ്ങടെ സ്‌കൂളിലെ ടീച്ചര്‍ തന്നെയാണ്. അവസാന നിമിഷമാണ് വിളിക്കുന്നത് എന്നറിയാം. എന്നാലും രണ്ടാളും എന്തായാലും വരണം.'

ബാഗില്‍ നിന്ന് കല്യാണക്കുറി എടുത്തു കൊടുത്തു. അപ്പഴേക്കും മാഷുടെ മോള് ചായ കൊണ്ടു വന്നു വെച്ചു. കുറി തുറന്നു നോക്കുന്നതിനിടെ, മാഷ് ചോദിച്ചു

'ഉണ്ണികൃഷ്ണന്‍ എന്നല്ലായിരുന്നോ മോന്റെ പേര്?' കാര്‍ഡില്‍ ഒന്നൂടെ വായിച്ചു ഉറപ്പു വരുത്തി ഒന്ന് ചിരിച്ചു.

'ആഹാ പെണ്‍കുട്ടിയുടെ വീട് ഇവിടെ അടുത്താണല്ലോ.'

'അതുകൊണ്ട് കൂടെയാ നാട്ടിലേക്ക് വന്നത്. ശിവേട്ടന്റെ അച്ഛന് നിര്‍ബന്ധം. അവന്‍ കല്യാണം കഴിച്ചു കുട്ടിയെ കൊണ്ട് ആ വീട്ടിലേക്ക് ഗൃഹപ്രവേശം ചെയ്യണം എന്ന്. അല്ലേലും അവിടെ ആകെയുള്ള ഒരു ആണ്‍കുട്ടി അവനാണ്. അവന്റെ വീടല്ലേ. ഞാനും എതിര് പറഞ്ഞില്ല.'

'അത് നന്നായെടോ. ഇത്രയൊക്കെ അല്ലേ നമുക്ക് ചെയ്യാന്‍ പറ്റു.'

'മാഷെന്റെ മോനെ കണ്ടില്ലല്ലോ...' വീണ്ടും ഫോണെടുക്കാന്‍ കൈ ബാഗിലേക്ക്

'ശ്ശെടാ...'

'എന്തു പറ്റിയെടോ?'

'ഞാനെന്റെ ഫോണ്‍ എടുക്കാന്‍ മറന്നു പോയി. എവിടെ പോകുമ്പഴും മറക്കാത്തതാണ്. ഞാനൊരിത്തിരി കൂടുതല്‍ ആക്റ്റീവ് ആണേ ഈ സോഷ്യല്‍ മീഡിയയില്‍ ഒക്കെ. ഇതൊന്നും കൊച്ചു പിള്ളേര്‍ക്ക് മാത്രം അല്ലല്ലോ. നമുക്കും പറ്റും.'

'അത് സാരമില്ല. കല്യാണത്തിന് വരുമ്പോള്‍ കാണാലോ.'

'ആന്റി അടിപൊളി ആണല്ലോ. അച്ഛന്‍ പറഞ്ഞത് പോലെ തന്നെ.'

ഞാന്‍ സംശയത്തോടെ മാഷുടെ മുഖത്തേക്ക് നോക്കി.

'നമ്മുടെ കഥയെല്ലാം ഇവള്‍ക്ക് അറിയാം. ഇടയ്ക്കിടെ കുത്തിക്കുത്തി ചോദിച്ച് എല്ലാം മനസ്സിലാക്കിയിട്ടുണ്ട് തന്നെ പറ്റി.'

അതിനിടെ അവള്‍ എണീറ്റു പോയി ഫോണെടുത്തിട്ട് വന്നു. അവള് തന്നെ സെര്‍ച്ച് ചെയ്ത് എന്നെ കണ്ടു പിടിച്ച് ഉണ്ണിയുടെ ഫോട്ടോ മാഷെ കാണിച്ചു.

'ഒരു റിക്വസ്റ്റ് അയച്ചേക്കണേ. മാഷുടെ ഒരു പ്രൊഫൈല്‍ ഞാന്‍ കണ്ടിരുന്നു.'

'അത് ഞാന്‍ തന്നെ ഉണ്ടാക്കിയതാ. അച്ഛനിതൊന്നും ഇഷ്ടമേ അല്ല.'

മൂന്നു പേരും കൂടെ ചിരിച്ച് കുറെ ഫോട്ടോയൊക്കെ എടുത്തു. മറക്കാതെ അതൊക്കെ അയക്കാന്‍ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങി. മാഷും കൂടെ വന്നു. സ്റ്റോപ്പ് വരെ. വായനശാലയില്‍ പോകാന്‍ ഇറങ്ങിയതായിരുന്നു മാഷ്.

ഒരിക്കല്‍ കൂടെ ആ നാട്ടുവഴികളിലൂടെ മാഷോട് വര്‍ത്തമാനം പറഞ്ഞു നടക്കുമ്പോള്‍ ഞാന്‍ പഴയ ഇരുപതുകളില്‍ ആണെന്ന് തോന്നി.

തിരികെ പോരാന്‍ ബസില്‍ കയറിയപ്പോള്‍ ഒരിക്കല്‍ പോലും തോന്നിയില്ല 'ഫോണില്ലേല്‍ ഒരു രസമില്ല' എന്ന്. റെക്കോര്‍ഡ് ചെയ്തു വെച്ചത് വീണ്ടും വീണ്ടും കാണുന്നതിനേക്കാള്‍ മനോഹരമായി ഓരോരോ നിമിഷങ്ങളും മനസ്സിലേക്ക് ഓടി വന്നു.

നന്നായി ഫോണില്ലാഞ്ഞത്.

തിരിച്ച് വീട്ടിലെത്തി മേല് കഴുകി എത്തിയപ്പോഴേക്കും ശിവാനി വിളക്ക് വെച്ചു നാമം ചൊല്ലാന്‍ തുടങ്ങിയിരുന്നു. അതിനിടെ അവള്‍ കണ്ണ് കൊണ്ട് അരമതിലില്‍ പേപ്പറില്‍ പൊതിഞ്ഞു വെച്ച മള്‍ബറിയിലേക്ക് ചൂണ്ടി. പൊതി തുറന്നു നോക്കി. പല നിറങ്ങളില്‍ ഉള്ള മള്‍ബറികള്‍. ആദ്യം പഴുത്തതൊന്ന് കഴിച്ചു. എന്താ മധുരം. പിന്നെ ഒരു പച്ച എടുത്തു. അതൊന്ന് കടിച്ചതും ഓര്‍മ്മകള്‍ ഒഴുകാന്‍ തുടങ്ങി. ആ നിലാവുള്ള രാത്രിയില്‍ മാഷോട് സംസാരിച്ചതും, അന്നത്തെ തണുപ്പും ചൂടും ആഹ്ലാദവും നിരാശയും എല്ലാം ഒരു വീഡിയോ ക്ലിപ്പില്‍ എന്നപോലെ മനസ്സില്‍ ഓടാന്‍ തുടങ്ങി.

'അമ്മേ, ഫോണ്‍ വേണ്ടേ? ഇതില്ലാതെ അമ്മ ശ്വാസം മുട്ടി മരിച്ചു പോകാറായിട്ടുണ്ടാവും എന്നാ ഞാന്‍ കരുതിയത്.' ഉണ്ണി ഫോണും കൊണ്ടു വന്നു എന്റെ നേരെ നീട്ടി.

'ഒന്ന് പോയെടാ ചെക്കാ. എനിക്കിന്ന് ഫോണ്‍ വേണ്ട. ഞാന്‍ ഫോണില്ലാത്ത ലോകത്തിന്റെ സുഖത്തിലാ ഇന്ന്.'

പൊതിയില്‍ നിന്ന് മള്‍ബറി എടുത്തു കൊറിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവന്റെ കൈ തട്ടി.

' അതെ... പഴുത്തത് മാത്രം എടുക്കാവു. പച്ചയെനിക്ക് വേണം.'

'ഏഹ്? അതെന്താ അങ്ങനെ?'

ഞാനവനെ അടുത്ത് പിടിച്ചിരുത്തി, പച്ച മള്‍ബറിയുടെ പുളിപ്പിന്റെ കഥ പറയാന്‍ തുടങ്ങി. അവന്‍ എന്നെ ചേര്‍ത്ത് പിടിക്കുന്നത് മുറുകാനും...

Follow Us:
Download App:
  • android
  • ios