Asianet News MalayalamAsianet News Malayalam

Malayalam Short Story : തീര്‍ത്ഥാടനം, രഞ്ജിനി ഇ പി എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രഞ്ജിനി ഇ പി എഴുതിയ കഥ

chilla malayalam short story by Ranjini EP
Author
Thiruvananthapuram, First Published Dec 28, 2021, 3:06 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Ranjini EP

 

രാത്രി ലോകം മുഴുവന്‍ നിദ്രയിലേക്കാഴ്ന്നു പോവുമ്പോഴാണ് അയാളുടെ അമ്മ ഉറക്കമുണരുക. മനസിനകത്തും  പുറത്തും നിറഞ്ഞു നില്‍ക്കുന്ന ഇരുട്ട് വല്ലാതെ മടുപ്പുളവാക്കുമ്പോള്‍ ചിലപ്പോഴൊക്കെ സ്‌നേഹപൂര്‍വം തന്റെ മകന്റെ പേര് അവര്‍ ഉറക്കെ വിളിക്കും. മറ്റു ചിലപ്പോള്‍ ആരും കാണാതെ ഒളിച്ചു വച്ചിരുന്ന ഒരു പാത്രം കൊണ്ട് കട്ടിലിന്റെ പലകയില്‍  ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി അപ്പുറത്തെ മുറിയില്‍ ഉറങ്ങുന്ന മകന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഉറക്കച്ചടവോടെ തന്റെ അടുത്ത് മകന്‍ വന്നിരിക്കുമ്പോള്‍ ഓരോ വയ്യായ്മകള്‍ പറഞ്ഞ് വെളുക്കുവോളം അവിടെ പിടിച്ചിരുത്തും. ഭയങ്കര പേടി തോന്നുന്ന ചില അവസരങ്ങളിലൊക്കെ അവര്‍ തന്റെ  മകന്റെ കൈയില്‍ മുറുകെ പിടിക്കും. കുട്ടിക്കാലത്തൊക്കെയും പേടി വരുമ്പോള്‍ മകന്‍ തന്റെ കയ്യില്‍ മുറുകെ പിടിക്കാറുള്ള ഓര്‍മ്മ നല്‍കിയ ധൈര്യം അപ്പോള്‍ ആ വയസായ മുഖത്ത് നിഴലിക്കുന്നതു കാണാം. പലപ്പോഴും കാലത്തിന്റെ കളിയരങ്ങില്‍ രംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ചിലര്‍ മാത്രം വിജയിക്കുന്നു. മറ്റു ചിലര്‍ ഒരിക്കലും കര കയറാനാവാത്ത ഇരുള്‍ നിറഞ്ഞ അഗാധഗര്‍ത്തത്തിലേക്ക് വീണു പോവുന്നു.

അവരെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന മകന്‍ ഒരിക്കല്‍ പോലും ദേഷ്യപ്പെടുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. വല്ലാതെ ക്ഷീണം തോന്നുന്ന അവസരങ്ങളില്‍ അയാള്‍ തന്റെ ഭാര്യയോടും കുട്ടികളോടും അത് പ്രകടമാക്കുകയും ചെയ്തിരുന്നു. തങ്ങള്‍ ചെയ്ത കുറ്റം തിരിച്ചറിയാനാവാതെ അപ്പോഴൊക്കെ അവര്‍ അമ്പരപ്പോടെ അയാളെ നോക്കിയിരുന്നു. 'കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നത് വല്ലാത്ത അവസ്ഥ തന്നെയാണ്' എന്ന് തന്റെ ഭാര്യ പരിഭവം പറയുമ്പോഴൊക്കെ ഒരു കുറ്റവാളിയെ പോലെ അയാള്‍ തല കുനിച്ചിരിക്കും. 

നടക്കുമെന്നുറപ്പില്ലാത്ത പല കാര്യങ്ങളും പറഞ്ഞ് അവര്‍ തന്റെ മകനെ നിരന്തരം ബുദ്ധിമുട്ടിക്കാറുണ്ട്. ഒരിക്കല്‍ തന്റെ ചുക്കിച്ചുളിഞ്ഞ കൈ കാണിച്ച് അവര്‍ പറഞ്ഞു.

'കുട്ടാ നീ ആ ഡോക്ടറോടു പറഞ്ഞ് ഈ തൊലിയിലെ ചുളിവ് മാറാനുള്ള മരുന്ന് വാങ്ങിക്കൊണ്ടു വാ'

പലപ്പോഴായി പല ഡോക്ടര്‍മാരില്‍ നിന്നും വാങ്ങി  അവരുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മരുന്നുകളിലേക്ക് നോക്കി ഇരിക്കുകയായിരുന്നു മകനപ്പോള്‍. പൂര്‍ത്തിയാകാത്ത ഒരു കഥ പോലെ ഇനിയും മരുന്നുകള്‍ അവശേഷിച്ചിരുന്ന ആ കുപ്പികള്‍ക്കിടയിലൂടെ ഓടി പോയ ഒരു പല്ലി അപ്പോള്‍ ടിക് എന്ന ശബ്ദത്തോടെ താഴേക്ക് വീഴുകയും ഒന്നും സംഭവിക്കാതെ വാതിലിനു പുറകിലെവിടെയോ പോയി മറയുകയും ചെയ്തു. 

പാലിക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങള്‍ ആര്‍ക്കും നല്കരുതെന്ന് പണ്ടെങ്ങോ അമ്മ പറഞ്ഞ കാര്യം മനസിലോര്‍ത്തു വാര്‍ദ്ധക്യം ബാധിച്ച അവരുടെ കൈകളില്‍ തലോടിക്കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളു അയാള്‍.

ചിലപ്പോള്‍ ചില മൗനങ്ങള്‍ വാക്കുകളേക്കാള്‍ മൂര്‍ച്ചയുള്ളതാവാറുണ്ട്. രണ്ടു പേരുടെ സംസാരങ്ങള്‍ക്കിടയിലൊളിച്ചിരിക്കുന്ന ചതി ഒരു പക്ഷേ അവരുടെ മൗനങ്ങള്‍ക്കിടയിലുണ്ടാവാറില്ല. മൗനങ്ങള്‍ എന്നും സത്യസന്ധതയുള്ളവയാണ്. ഒരാള്‍ക്ക് തന്റെ മൗനത്തിനോടെന്നും നീതി പുലര്‍ത്താന്‍ കഴിയുന്നു. അതുപോലെ തന്റെ പ്രിയപ്പെട്ടവരുടെ മൗനത്തിനോടും.

ഒരു പക്ഷേ അതാവാം അയാള്‍ എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും അമ്മ നിദ്രയുടെ തീരങ്ങള്‍ തേടി പോയത്.

വേറൊരിക്കല്‍ അര്‍ദ്ധരാത്രിയില്‍ അമ്മ വിളിക്കുന്നതു കേട് അയാള്‍ മുറിയിലേക്ക് ചെന്നപ്പോള്‍ മുറിയില്‍ കറങ്ങുന്ന ഫാനില്‍ നോക്കിക്കിടക്കുന്ന അമ്മയെയാണ് കണ്ടത്.

അമ്മയുടെ മുടിയില്‍ തഴുകിക്കൊണ്ട് ചുണ്ടുകള്‍ അമ്മയുടെ ചെവിയോടടുപ്പിച്ച് അയാള്‍ ചോദിച്ചു.

'അമ്മ വിളിച്ചുവോ?'

ക്ഷീണിച്ച മിഴികള്‍ തുറന്ന് അമ്മ അയാളെ നോക്കി. എന്നിട്ട് പറഞ്ഞു.

'അമ്മയ്ക്ക് ഒരു ഉരുള ചോറ് താ മോനേ. വിശന്നിട്ടു വയ്യാത്തതു കൊണ്ടാ.'

ഈയിടെയായി എന്നും അത്താഴത്തിന് അമ്മയ്ക്ക് ദോശ കൊടുക്കാറുള്ള കാര്യം അയാളോര്‍ത്തു. ചോറാണെങ്കില്‍ ഇറക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് അമ്മ തന്നെയാണ് ആ ശീലം തുടങ്ങി വച്ചത്. അതിനു ശേഷം ഒരിക്കല്‍ പോലും അമ്മയോട് ചോറ് വേണോ എന്ന് ചോദിക്കാത്തതില്‍ അയാള്‍ക്ക് കുറ്റബോധം തോന്നി. നമ്മുടെ സൗകര്യത്തിനനുസരിച്ച് ചില ചോദ്യങ്ങള്‍ നമ്മള്‍ മന:പൂര്‍വം ഒഴിവാക്കാറുണ്ടല്ലോ? ചിലപ്പോഴൊക്കെ സംസാരത്തില്‍ നിന്നും, മറ്റു ചിലപ്പോള്‍ ജീവിതത്തില്‍ നിന്നും.

ദേ ഇപ്പോ കൊണ്ടു വരാം എന്ന് അമ്മയോട് പറഞ്ഞ് മുറിയില്‍ ഉറങ്ങുന്ന ഭാര്യയെ ശല്യപ്പെടുത്താതെ അയാള്‍ നേരെ അടുക്കളയിലേക്ക് നടന്നു. നിരാശയുടെ പടുകുഴിയിലേക്ക് അയാളെ തള്ളിയിട്ടു കൊണ്ട് അവിടെ  കഴുകി കമഴ്ത്തി വച്ചിരുന്ന കഞ്ഞിക്കലം നോക്കി ഇനിയെന്തു ചെയ്യും എന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് വക്കുകള്‍ പൊട്ടിയ ആ പാത്രം അയാളുടെ കണ്ണില്‍ പെടുന്നത്. ഒരു കാലത്ത് തന്റെ ജീവിതത്തിലെ പ്രതീക്ഷയുടെ പര്യായമായിരുന്നു ആ പാത്രവും അതിലെ ചുളിഞ്ഞ നോട്ടുകളും എന്ന് മനസിലോര്‍ത്തു കൊണ്ട്  വെറുതെ ആ പാത്രം തുറന്നു നോക്കവേ അതില്‍ ഒരു ചെറിയ പൊതി ഇരിക്കുന്നതു കണ്ടു. ആകാംക്ഷയോടെ അയാളത് തുറന്നു നോക്കി. അയാളുടെ അച്ഛന്റെ ബലിക്ക് വാങ്ങിയ ഉണക്കലരി മിച്ചം വന്നത് അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്നതായിരുന്നു അത്. പതിവുപോലെ  അന്നും തന്റെ വിഷമത്തിന് പരിഹാരം നല്‍കിയ ആ പാത്രത്തിനോട് അയാള്‍ക്ക് ബഹുമാനം തോന്നി. ഒരു പാത്രത്തില്‍ വെള്ളം അടുപ്പത്ത് വച്ചപ്പോളാണ് വീണ്ടും അമ്മ വിളിച്ചത്. 

അയാള്‍ ചെല്ലുമ്പോ അമ്മ പഴയതു പോലെ മുകളിലേക്ക് നോക്കി കിടക്കുകയായിരുന്നു. അയാള്‍ അമ്മയുടെ അടുത്ത് ഇരുന്നിട്ടു പറഞ്ഞു.

'അമ്മേ ചോറ് ഇപ്പോ കൊണ്ടു വരാട്ടോ'

'ആരാ ഇപ്പാ ചോറ് ചോദിച്ചെ? ഞാന്‍ വിളിച്ചതേ ഒരു കാര്യം പറയാനായിരുന്നു.'

'എന്താ?'

'ഞാന്‍ നാളെ ഒന്നമ്പലത്തില്‍ പോകും കേട്ടോ. രാമന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്'

'രാമേട്ടനോ?'

'ഉം. രാമന്‍ തന്നെ. അവന്‍ പകലേ ഇവിടെ വന്നിരുന്നു. അപ്പോഴാ കൊണ്ടു പോകാമെന്നു പറഞ്ഞത്. കുറേ നാളായി ദേവിയെ ഒന്നു കാണണമെന്നു വിചാരിക്കുന്നു.'

അമ്മ ദേവിയുടെ ഏതോ കീര്‍ത്തനം ചൊല്ലിത്തുടങ്ങിയപ്പോ അയാള്‍ മുറിയില്‍ നിന്നിറങ്ങി. 

അമ്മയുടെ മുറിയില്‍ നിന്നു പുറത്തേക്കിറങ്ങവേ ഉത്തരം കിട്ടാത്ത ചോദ്യമായ് തന്റെ ജീവിതത്തിലുടനീളം നിറഞ്ഞു നിന്ന രാമന്റെ മുഖം അയാളുടെ മനസിലേക്കെത്തി. 

അയാള്‍ക്ക് ഓര്‍മ്മ വച്ച നാള്‍ മുതലേ രാമന്‍ വീട്ടിലുണ്ടായിരുന്നു. രാമന്‍ ആരാണെന്നുള്ള ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം അമ്മയുടെ പക്കല്‍ പോലും ഇല്ല എന്നുള്ളത് അയാള്‍ക്ക് അത്ഭുതമായിരുന്നു.  ഒരിക്കല്‍ നാട്ടുകാര് ആരോ ആണ് രാമനെ പറ്റിയുള്ള രഹസ്യം അയാളോട് പറഞ്ഞത്. അതിനു ശേഷം രാമന്‍ ആരാണെന്ന് ചോദിച്ച് ശല്യം ചെയ്ത അയാളോട് അമ്മ പറഞ്ഞു.

'രാമന്‍ ആരാണെന്നൊന്നും എനിക്കറിയില്ലെന്റെ കുട്ടാ. നീ ജനിക്കുന്നതിനു മുമ്പേ ഒരിക്കല്‍ തീര്‍ത്ഥാടനത്തിനു പോയ നിന്റെ അച്ഛന്‍ തിരിച്ചു വന്നപ്പോ കൂടെ രാമനും ഉണ്ടായിരുന്നു. അച്ഛനോട് എന്തെങ്കിലും ചോദിക്കാനുള്ള ധൈര്യം എനിക്കില്ലാത്തതു കൊണ്ട് ഞാനവനെ ഇവിടെ പാര്‍പ്പിച്ചു. ആദ്യമൊക്കെ അനിഷ്ടമുണ്ടായിരുന്നു. എങ്കിലും നാളുകള്‍ കഴിഞ്ഞപ്പോ അവനിലെ നന്മ തിരിച്ചറിഞ്ഞ ഞാന്‍ അവനെ സ്‌നേഹിച്ചു തുടങ്ങി. നീ വേറൊന്നും ചിന്തിക്കണ്ട. അവന്‍ നമ്മുടെ കുടെയുള്ള ഒരാളാണ്. അത്രമാത്രം മനസില്‍ വയ്ക്കു.'

അമ്മയുടെ വാക്കുകള്‍ അയാള്‍ അക്ഷരംപ്രതി അനുസരിക്കുക തന്നെ ചെയ്തു. അന്നു മുതല്‍ രാമന്‍ അയാള്‍ക്ക് രാമേട്ടന്‍ ആയി. രാമേട്ടാ എന്നായിരുന്നു അയാള്‍ വിളിച്ചതെങ്കിലും ഒരു ഏട്ടന്റെ സ്ഥാനമല്ലായിരുന്നു അയാളുടെ മനസില്‍ രാമനുള്ളത്.

ആരോടും പറയാതെ ജീവിതയാത്ര ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച തന്റെ അച്ഛന്റെ മുഖമായിരുന്നു അയാളുടെ മനസില്‍ രാമന്.

എന്നിട്ടും ഇടയ്‌ക്കെപ്പോഴോ തന്റെ ഓര്‍മ്മയില്‍ നിന്ന് അയാള്‍ രാമന്റെ മുഖം സ്വയം മായ്ച്ചു കളയുകയായിരുന്നു. മായ്ച്ചതോ അതോ കാലത്തിന്റെ വികൃതിയില്‍ മായ്ക്കപ്പെട്ടതോ എന്ന് അയാള്‍ക്ക് തന്നെ നിശ്ചയമില്ലായിരുന്നു.

അങ്ങനെ ഇരിക്കുമ്പോ രാമന് ഒരു തീര്‍ത്ഥാടനം പതിവുണ്ട്. ഒരിക്കല്‍ തീര്‍ത്ഥാടനത്തിനു ഇറങ്ങാന്‍ നേരം രാമന്‍ അയാളുടെ  അമ്മയോട് പറഞ്ഞു.

'ഉടന്‍ തന്നെ ഞാന്‍ തിരിച്ചെത്തും. എന്നിട്ട് ഒരു പാട് സ്ഥലങ്ങളിലേക്ക് നമുക്ക് ഒരുമിച്ച് ഒരു തീര്‍ത്ഥയാത്ര പോണം.'

പക്ഷേ ഒരിക്കലും പാലിക്കപ്പെടാത്ത ഒരു വാക്കിന്റെ ഭാണ്ഡക്കെട്ടുമായിട്ടായിരുന്നു അന്നയാള്‍ യാത്ര ചൊല്ലി പോയത്. ഉടന്‍ തിരിച്ചെത്തുമെന്നു പറഞ്ഞ രാമന്‍ പിന്നെ മടങ്ങി വന്നില്ല. മരിച്ചോ അതോ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുവോ എന്ന് ആര്‍ക്കും അറിയില്ല. എന്തായാലും രാമന്‍ മരിച്ചു എന്ന് അയാളുടെ അമ്മ കരുതിയിട്ടില്ല. രാമന്‍ എന്നെങ്കിലും തിരികെ വരുമെന്നുള്ള പ്രതീക്ഷ തന്നെയായിരുന്നു അല്‍പ്പം മുമ്പ് പറഞ്ഞ ആ വാചകത്തില്‍ നിറഞ്ഞു നിന്നത്.

അരി ഇടാന്‍ അടുപ്പത്ത് വച്ചിരിക്കുന്ന പാത്രത്തിന്റെ തീ ഓഫ് ചെയ്യണോ എന്ന് ഒരു നിമിഷം അയാള്‍ സംശയിച്ചു. പെട്ടെന്നുണ്ടായ ഒരുള്‍ പ്രേരണയില്‍ ഗ്യാസ് ഓഫ് ചെയ്യാതെ എടുത്തു വച്ചിരുന്ന അരി കഴുകി അടുപ്പത്തെ പാത്രത്തില്‍ തിളച്ചു തുടങ്ങിയ വെള്ളത്തിലേക്കിട്ടിട്ട് അയാള്‍ അവിടെ തന്നെ ഇരുന്നു. 

എവിടെ നിന്നോ അടുക്കളയിലെ ജനലിങ്കലേക്ക് പറന്നു വന്ന ഒരു മിന്നാമിന്നിയെ കണ്ടതും അയാളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് തിളങ്ങി. കുറേ നാളുകള്‍ക്കു ശേഷമാണ് ഒരു മിന്നാമിന്നിയെ കാണുന്നത്. കുട്ടിക്കാലത്ത് തന്റെ വീട്ടില്‍ ഒരു പാട് മിന്നാമിന്നികള്‍  പറന്നു വന്നിരുന്ന കാര്യം അയാള്‍ അപ്പോള്‍ ഓര്‍മ്മിച്ചു. അതിനെ പിടിച്ച് കൈവെള്ളയില്‍ വയ്ക്കുന്നത് അയാളുടെ വിനോദങ്ങളിലൊന്നായിരുന്നു. അങ്ങനെ ഒരു ദിവസം പറന്നു വന്ന മിന്നാമിന്നിയെ പിടിക്കാന്‍ നോക്കുമ്പോളാണ് അമ്മ അത് പറഞ്ഞത്.

'കുട്ടാ മിന്നാമിന്നിയെ പിടിക്കേണ്ടാട്ടോ. മരിച്ചു പോയവരുടെ ആത്മാക്കള്‍ നമ്മളെ കാണാനായി വരുന്നതാണ്' 

'പിന്നെ അമ്മ നുണ പറയുകയാ. ആത്മാക്കള്‍ കാക്കകളായല്ലേ വരിക?' 

''കാക്കകളായി മാത്രമല്ല ആത്മാക്കള്‍ വരിക. അവര്‍ക്ക് ഏതു രൂപവും സ്വീകരിക്കാന്‍ പറ്റും. ചിലപ്പോ മിന്നാമിന്നിയായി, ചിലപ്പോ പൂമ്പാറ്റകളായി '..... അങ്ങനെയങ്ങനെ.'

അതിനു ശേഷം അയാള്‍ ഒരിക്കലും മിന്നാമിന്നികളെ പിടിച്ചിട്ടില്ല. മാത്രമല്ല അവയെ കാണുമ്പോള്‍ ഏതോ ശക്തി തന്നെ വലയം ചെയ്യാറുള്ളതു പോലെയും അയാള്‍ക്ക് തോന്നാറുണ്ട്. 

അയാള്‍ നോക്കി നില്‍ക്കേ അടുക്കളയിലെ ജനാലയിലെ ഏതോ വിടവിലൂടെ അകത്ത് പ്രവേശിച്ച ആ മിന്നാമിന്നിക്ക് സാധാരണയിലധികം വലിപ്പമുണ്ടായിരുന്നത് അയാളെ അത്ഭുതപ്പെടുത്തി.  അമ്മയുടെ മുറിയില്‍ നിന്നു  അഭൗമമായ ഒരു പ്രകാശം പരക്കുന്നതു കണ്ട് അയാള്‍ അങ്ങോട്ട്  ചെന്നപ്പോഴേക്കും രണ്ട് മിന്നാമിന്നികള്‍ അകലെ എവിടെയോ ഉള്ള ഒരു തീര്‍ത്ഥാടന കേന്ദ്രം  ലക്ഷ്യമാക്കി പറന്നു പോയിരുന്നു. സ്വര്‍ഗ്ഗത്തില്‍ മറ്റൊരാത്മാവപ്പോള്‍ ഒരു പുന:സമാഗമത്തിനൊരുങ്ങുകയായിരുന്നു.

സമയം കടന്നു പോയത് അയാള്‍ അറിഞ്ഞില്ല. നേരം പുലര്‍ന്നപ്പോ എവിടെ നിന്നോ ഒരു ബലിക്കാക്ക തനിക്കായുള്ള  ബലിച്ചോറും പ്രതീക്ഷിച്ച്  മുറ്റത്തിനരികിലെ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ പറന്നു വന്നിരുന്നത് അയാള്‍ കണ്ടു.

Follow Us:
Download App:
  • android
  • ios