Asianet News MalayalamAsianet News Malayalam

Malayalam Short Story : ആയിഷയുടെ ജിന്ന്, സൈനുദ്ധീന്‍ ഖുറൈഷി എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സൈനുദ്ധീന്‍ ഖുറൈഷി എഴുതിയ ചെറുകഥ

chilla malayalam  short story by Saindudheen Khuraishi
Author
First Published Jan 21, 2023, 4:58 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Saindudheen Khuraishi

 

ഇന്നും കരിപ്പ് നേരത്ത് കയ്യൊമത്താടെ മോള്‍ ആയിഷാക്ക് എളക്കം വന്നിട്ടുണ്ട്. ഉച്ചത്തിലുള്ള കാറലും ഇടക്കിടെയുള്ള ചിഹ്നം വിളിയും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. 

ഉപ്പയില്ലാത്ത കുട്ടിയാണ്.  

ക്ഷയക്കൂട് പോലെ ചുമച്ചു തീരുന്ന കയ്യൊമത്ത രാവും പകലും ബീഡി തെറുത്താണ് ആയിഷയെയും അനിയത്തി ഉമ്മുകുല്‍സുവിനെയും പോറ്റുന്നത്.  അതിനിടയ്ക്കാണ് ആയിഷക്ക് പെട്ടെന്നൊരു ദിനം ദീനം കണ്ടത്.  

ആയിഷക്ക്് വയസ്സ് ഇരുപത്തി രണ്ട്  കഴിഞ്ഞു കാണും.  ഉമ്മുകുല്‍സുവിന് പതിനാറെ ആയിട്ടുള്ളൂ.  
ബീഡി തെറുപ്പില്‍ കയ്യൊമത്തയെ ഒപ്പത്തിനൊപ്പം സഹായിച്ചിരുന്ന ഒരു പെണ്‍ കൊച്ചായിരുന്നു.  അതിനിപ്പോ എന്തായീ പറ്റീക്കണത് എന്ന് നാല് പുറക്കാരൊക്കെ മൂക്കത്ത് വിരല്‍ വെച്ചു. 

കയ്യൊമത്തയുടെ തൊട്ട അയല്‍വാസി ബീരാന്‍ ഹാജിയുടെ ഇരുനില മാളികയിലെ പെണ്ണുങ്ങള്‍ ആദ്യമാദ്യം ഈ നിലവിളികളെ ഭയത്തോടെയാണ് കേട്ടിരുന്നത്.  

ബീരാന്‍ഹാജി പൂമുഖത്തെ ചാരുകസേരയില്‍ നീണ്ടു കിടന്ന് നിലവിളിയുടെ സ്വരഭേദങ്ങള്‍ വേര്‍തിരിച്ചെടുത്ത് അകത്തെ പെണ്ണുങ്ങള്‍ക്ക് തഫ്‌സീര്‍ പറഞ്ഞ് കൊടുക്കും. 
 
'ഇത് മുന്തിയ ഇനമാണ്.  കയ്യൊമാടെ മുറ്റത്തിനതിര്‍ത്തിയിലെ ഇമ്മിണി ബല്യ ആ പന ഓള്‍ക്കും കുട്ട്യോള്‍ക്കും ഫലത്തിനല്ലാന്ന്... എത്ര തവണ ഞാന്‍ പറഞ്ഞി... ഊ.. ഹും... ആര് കേക്കാന്‍....? ഓള്‍ടെ വാപ്പാന്റെ ഓര്‍മ്മേണത്രേ.. അത്. ഓരോ അന്തക്കെട്... ല്ലാ ണ്ടെന്താ.. ബയ്യീക്കൂടി പോണ സകല ജിന്നും ശെയ്ത്താനും കേറിക്കൂടണ പനേണത്.. '

മോന്ത്യായാ ബീരാനാജിയുടെ വടക്കേ പുറത്ത് ഒരു നിലവിളക്ക് കത്തിച്ചു വെക്കും.  കാറ്റില്‍ കെടുന്നത് വരെ അല്ലെങ്കില്‍ എണ്ണ തീര്‍ന്ന് കെട്ട് പോകും വരെ കോലായിലിരുന്ന് നില വിളക്ക് കത്തും.  

ബീരാനാജിയുടെ വടക്കേ അതിരിലാണ് പന. 

ആയിഷയോടൊപ്പം കളിച്ചു വളര്‍ന്ന ബീരാനാജിയുടെ മകള്‍ ആമിനക്ക് ആയിഷയുടെ ഈ പ്രത്യേക രോഗം വിശ്വസിക്കാന്‍ ആവുന്നില്ല.  തന്നെക്കാള്‍ ധൈര്യവതിയും തന്റേടവുമുള്ള ആയിഷ ഒരു മറുതയുടെയും ജിന്നിന്റെയും വാസത്തിന് നിന്ന് കൊടുക്കുന്നവള്‍ അല്ല തന്നെ. 

രണ്ടാഴ്ച മുമ്പ് കുപ്പിവളക്കാരന്‍ വന്നപ്പോള്‍ ഒരുമിച്ചാണ് വളകള്‍ വാങ്ങിയത്.  വളകളുടെ കിലുക്കവും അത്തറിന്റെ സുഗന്ധവും അന്യപുരുഷന്‍മാരെ ആകര്‍ഷിക്കുമെന്നാണ് ബാപ്പ പറയാറ്.  ബാപ്പയെ ഒളിച്ചാണ് ആമിന വളകള്‍ വാങ്ങാറുള്ളതും അണിയാറുള്ളതും.  ആയിഷാക്ക് ഇതൊന്നും ബാധകമല്ല.  അവള്‍ രണ്ടു കൈകളിലും ചുവപ്പും കറുപ്പും കുപ്പിവളകള്‍ ഇട കലര്‍ത്തി ഇടും.  വെളുത്ത കൈകളില്‍ ഭംഗിയോടെ അവ ഓടിക്കളിക്കും.  

ആയിഷയെ പെണ്ണ് കാണാന്‍ കൂട്ടുങ്ങലില്‍ നിന്ന് ചെക്കനും മൂന്നാനും വരുന്നതിന്റെ തലേന്ന് ആണ് ഒടുവില്‍ വളകള്‍ വാങ്ങിയത്.  

സുന്ദരിയാണ് ആയിഷ. വെളുത്ത ചോരരാശിയുള്ള മുഖമാണ്. ഇടത്തെ കണ്ണിന് ചെറിയൊരു കോങ്കണ്ണ് ഉണ്ട്.  അതൊരു വൃത്തികേട് അല്ല എന്നാണ് ഞങ്ങളുടെ നിലപാട്. 

കയ്യൊമത്ത പറയുന്നത് അത് ഭാഗ്യമാണെന്നാണ്. ആയിഷയെ പെറ്റതില്‍ പിന്നെയാണത്രെ ഓള്‍ടെ ഉപ്പ കൊളമ്പില്‍ പോയത്. ആയിഷക്ക് ആകെയുള്ള ഒരു കുറവ് ഇടത്തെ കാലിലെ മുടന്താണ്.  പക്ഷെ ആയിഷക്ക് അതൊരു കുറവേ അല്ലായിരുന്നു.  ആയിഷ വേലി ചാടും. അമ്മുട്ടിയുടെ പാണ്ടന്‍ നായയെ പിന്നാലെ ഓടി കല്ലെറിയും. ഞങ്ങടെ വീട്ടില്‍ വിരുന്നാര് വന്നാല്‍ പറമ്പില്‍ കൊത്തിപ്പെറുക്കി നടക്കുന്ന പൂവനെ ഓടിച്ചിട്ട് പിടിക്കും ആയിഷ. നിരത്തിലൂടെ  മുറുക്കുമായി പോകുന്ന കൊച്ചാപ്പുവിന്റെ തലയിലെ കൊട്ടയില്‍ നിന്ന്, ഉയര്‍ന്ന പറമ്പിന്റെ മാട്ടത്ത് നിന്ന് മുറുക്ക് കയ്യിട്ടെടുത്ത് ഓടി മറയും. 

ഇതിപ്പോ എന്ത് സൂക്കേടാ ഓള്ക്ക് എന്ന് ആമിന ബീരാനാജിയോട് ഒഴികെ എല്ലാവരോടും ചോദിച്ചു.  
അവരൊക്കെ പറയുന്നത് ശെയ്ത്താനിയത്ത് ആണെന്നാണ്. 

ചോരയും നീരുമുള്ള പെണ്ണുങ്ങളെ മേല്,  അതും മംഗലം കഴിയാത്തോരുടെ മേല് കേറിക്കൂടുന്ന ശെയ്ത്താനിയത്ത്. 

ആയിഷയുടെ ജനനം ഭാഗ്യം കൊണ്ട് വന്നപ്പോള്‍ ഉമ്മു കുല്‍സുവിന്റെ ജനനം ദൗര്‍ഭാഗ്യം കൊണ്ട് വന്നു എന്നുമാണ് കയ്യൊമത്ത പരിതപിക്കാറുള്ളത്.  ഉമ്മുകുല്‍സുവിനെ കണ്ട് പോയതില്‍ പിന്നെ മൂപ്പര് തിരിച്ചു വന്നിട്ടില്ല.  കത്തുമില്ല,  കാശുമില്ല.  മേലെപുരക്കലെ കുഞ്ഞമ്മുക്ക കൊളമ്പില്‍ നിന്ന് വന്നപ്പോള്‍ കയ്യോമ ഓടിക്കിതച്ച് പോയി കണ്ടു.  

'ഒരു ഒന്നൊന്നര കൊല്ലം മുന്‍പ് കണ്ടതാ ഓനെ.  ഇജ്ജ് ബേജാറാകണ്ട.  ഓന്ക്ക് ആടെ ഒരു കെട്ട്യോളൊക്കെണ്ട്.  അയിന്റെ പൊറകേ ഓനെ ഞമ്മ കണ്ടിക്കില്ല. '

പിന്നെയും രണ്ടര വര്‍ഷം കഴിഞ്ഞാണ് കയ്യോമ മൂപ്പര്‍ മരിച്ച വിവരം അറിഞ്ഞത്. 

എന്നെങ്കിലും ചുമച്ചു കുത്തിയെങ്കിലും ഈ  വേലിപ്പടി കടന്ന് മൂപ്പര് വരുമെന്ന നേരിയ പ്രതീക്ഷയിലേക്ക് ചന്ദനത്തിരിയുടെ പുക മൂടിയ ഒരു യാസീന്‍ നീട്ടി ഓതി കയ്യോമ. 

നല്ല കാലത്തിന്റെ യൗവ്വന തീക്ഷ്ണതയിലേക്ക് സ്‌നേഹത്തിന്റെ വിത്തുകള്‍ പാകിയ ബലിഷ്ഠമായ ആണ്‍ തുണയുടെ ഓര്‍മ്മകളിലൂടെ കയ്യോമ കിതച്ചോടി. വിയര്‍പ്പും കണ്ണീരും കലര്‍ന്ന മുഖം മക്കന കൊണ്ട് തുടച്ച് തൊട്ടടുത്ത് കൈതോലപ്പായയില്‍ കിടക്കുന്ന ആയിഷയെയും ഉമ്മു കുല്‍സുവിനെയും നോക്കി നെടുവീര്‍പ്പിട്ടു. 

ഇടത് കാലിലെ മുടന്തും ഇടത് കണ്ണിലെ കോങ്കണ്ണും ആയിഷയുടെ വൈകല്യങ്ങള്‍ ആണെങ്കിലും കാഴ്ചക്ക് അവള്‍ സുന്ദരിയാണ്.  എന്നിട്ടും പത്തിരുപത്തിരണ്ട്  വയസ്സായിട്ടും നിക്കാഹ് ആയില്ലല്ലോ എന്ന സങ്കടം തെല്ലൊന്നുമല്ല കയ്യൊമക്ക്. 

കൂട്ടുങ്ങലില്‍ നിന്ന് വന്ന പുതിയാപ്പള കറുത്തിട്ടായിരുന്നു.  പരുക്കന്‍. ഒറ്റ നോട്ടത്തില്‍ ആയിഷക്ക് ബോധിച്ചില്ല.  അരി മാര്‍ക്കറ്റില്‍ ചുമട്ട് തൊഴിലാളിയായിരുന്നു.  കണ്ണുകള്‍ക്ക് ചോര ചുവപ്പായിരുന്നു.  
'നിക്കൊന്നും വേണ്ട ആ ചെമ്പോത്തിനെ. കാക്കന്റെ കറുപ്പും ചെമ്പോത്തിന്റെ കണ്ണും...'

ആയിഷ പറഞ്ഞത് കേട്ട് ആമിന പൊട്ടിച്ചിരിച്ചു.  

'ഓള് അങ്ങനൊക്കെ പറേം.. ചെക്കനും കൂട്ടര്‍ക്കും പിടിച്ചാ... ഞാനതങ് നടത്തും.'

കയ്യൊമത്താക്ക് മറ്റൊരു തീരുമാനമില്ല.  

ഇതിനിടക്കാണ് കൂട്ടുങ്ങല്‍ പാട്ട് പുസ്തകം വില്‍ക്കുന്ന മമ്മത്ക്ക പറഞ്ഞ് അറിയാന്‍ കഴിഞ്ഞത്,  ആയിഷാനെ പെണ്‍കേട്ടാലോചിച്ച ചെമ്പോത്തിന് ഇത് രണ്ടാം കെട്ടാണ് പോലും.  ആദ്യ ഭാര്യ പിണങ്ങി പോയിട്ട് എട്ട് മാസം. അവളെ ഇനി ചെമ്പോത്തിന് വേണ്ടാന്ന്. 

ഇതു കൂടി കേട്ടപ്പോള്‍ ആയിഷാക്ക് ഒട്ടും നിപ്പെരിങ്ങില്ലാത്ത അവസ്ഥയായി.  ആള്‍മറയില്ലാത്ത കല്‍ക്കിണറിന്റെ കരയില്‍ കിണറ്റിലേക്ക് ചാഞ്ഞു നില്‍ക്കുന്ന കരമരത്തില്‍ ചാരി അന്തമില്ലാതെ നിന്നിട്ട് രണ്ട് തവണ കിണറ്റില്‍ വീഴേണ്ടതായിരുന്നു. ഉമ്മയോട് ആവതും പറഞ്ഞ് നോക്കുന്നുണ്ട് ആയിഷ. 

'കൂട്ടുങ്ങക്കാര്‍ക്ക് സമ്മതാച്ചാ ഈ കാര്യം നടക്കട്ടെ മോളെ....'

കയ്യോമ അത്രേം ഉറപ്പിലാണ്.  

പ്രസരിപ്പില്ലാതെ ദൈനംദിന പണികളില്‍ യാന്ത്രികമായി ചലിക്കുന്ന ആയിഷ മഴച്ചാറലില്‍ ചേമ്പില പോലും ചൂടാതെ ആമിനയെ കാണാന്‍ പോകും.  നനഞ്ഞൊട്ടിയ ജമ്പര്‍ തട്ടമിട്ട് മറയ്ക്കാതെ അലസമായി ബീരാനാജിയുടെ മുന്നിലൂടെ കൂസാതെ അകത്തോട്ട് കയറും.  ആമിനയുടെ ഉമ്മ അവളെ വഴക്ക് പറഞ്ഞ് തലമുടി തോര്‍ത്തിക്കൊടുക്കും.  'അനക്കെന്താ പറ്റിയേക്കണത് ഹിമാറെ..'

അടുക്കളപ്പുറത്തെ ആനച്ചെവി പോലുള്ള ചേമ്പിലകളിലൂടെ പിടി കൊടുക്കാതെ പായുന്ന മഴത്തുള്ളികളെ നോക്കി ആയിഷ ചിരിക്കും. ഉറക്കെയുറക്കെ ചിരിക്കും.  

'ഇതിന് നൊസ്സാ... മുഴുത്ത നൊസ്സ്.'

ആമിനയുടെ ഉമ്മ നിസ്‌കാരപ്പായയുമെടുത്ത് മണ്ടകത്തേക്ക് പോകും.  കട്ടിളക്കപ്പുറം ചാരു കസേരയില്‍ ഇരുന്ന് ബീരാനാജി ആയത്തുല്‍ ഖുര്‍സി ഉറക്കെ ഓതും. അടക്കി പിടിച്ച സ്വരത്തില്‍ ആയിഷ ആമിനയോട് പറയും.. 

'നിക്കീ... കല്ല്യാണം വേണ്ട.. ആമി.'

ഒന്നുമുരിയാടാതെ ആയിഷയുടെ മുഖത്ത് നോക്കി നിസ്സംഗയായി ഇരിക്കുമ്പോള്‍ ആയിഷ വിമ്മിഷ്ടത്തോടെ പിന്നെയും ചോദിച്ചു... 

'അന്റെ ജബ്ബാറിക്ക.... എപ്പഴാ വരാ...?'

ആമിന മാറാല തട്ടി മാറ്റി ഗോവണിപ്പടിയിലൂടെ തട്ടിന്‍ പുറത്തേക്ക് ഒച്ചയില്ലാതെ കയറി.  ഇടവപ്പാതിയുടെ ഇരുട്ട് പരന്ന നടുവകത്ത് ജബ്ബാറിക്ക കിടക്കാറുള്ള പഴയ പത്തായത്തിന്റെ മുകളില്‍ ലെനിന്റെ മുഖചിത്രമുള്ള ചുവന്ന പുസ്തകം പൊടി പിടിച്ച് കിടക്കുന്നു.  

ബാപ്പയോട് പിണങ്ങി നാല് വര്‍ഷം മുന്‍പാണ് ഇക്ക നാട് വിട്ടത്. 

കാരണം കൃത്യമായി അറിയില്ലെങ്കിലും ഇക്കയുടെ ചിന്തകളിലെ  ആകാശത്തിന് മാളികയുടെ മേല്‍ക്കൂര തടസ്സമായിരുന്നു. 

'ആ.. നമ്പൂരിശ്ശന് ഇങ്കിലാബ് വിളിക്കണ ഒരുത്തന് ബീരാനാജിടെ പെരേല്‍ ചോറില്ല.  അത്രന്നെ....'

ചൂരല്‍ പാടുകള്‍ തിണര്‍ത്തു കിടക്കുന്ന നടുപ്പുറത്ത് ഖാളിയാറോഡ് ജാറത്തിലെ വിളക്കിലെ എണ്ണ തേച്ച് ഉമ്മ തടവി കൊടുത്തു. ഉമ്മയുടെ കണ്ണീര് വീഴുന്നത് മുറിവിലെ നീറ്റലില്‍ നിന്ന് ജബ്ബാര്‍ തിരിച്ചറിഞ്ഞു.  
അന്നേക്ക് രണ്ട് ദിവസത്തിന് ശേഷമാണ്  ജബ്ബാര്‍ നാട് വിട്ടത്. 

കൂട്ടുങ്ങല്‍ക്കാരുടെ വിവരം ഒന്നും അറിഞ്ഞിട്ടില്ല.  കയ്യോമ ആകാംക്ഷയിലാണ്.  കയ്യൊമയുടെ പ്രതീക്ഷയുടെ നെടുവീര്‍പ്പുകള്‍ ആയിഷയിലേക്ക് കൂടുതല്‍ ശക്തിയോടെ ശെയ്ത്താനിയത്ത് ആയി സന്നിവേശിക്കുന്നുണ്ട്.  

ആയിഷക്ക് എളക്കം കൂടുതലാണ്.  അവളുടെ കാറല്‍ പത്ത് വീട് അപ്പുറത്തേക്ക് കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. മഗ്രിബിന്റെ മയപ്പിലേക്ക് ചിവീടുകളുടെ കൂട്ടനിലവിളികളെ ഭേദിച്ച് അത് സഞ്ചരിച്ചു. 

കേട്ടവരൊക്കെ അവളെ പത്തിരിപ്പാലയിലേക്കോ ഏര്‍വാടിയിലേക്കോ കൊണ്ട് പോകാന്‍ ഉപദേശിച്ചു.  ഒരു ആണ്‍തുണയില്ലാതെ ഇത്രയും അകലേക്ക് ഒരു വാല്യക്കാരി പെണ്ണിനേയും കൊണ്ട് പോവുക അസാധ്യമായിരുന്നു. 

ആധി മൂത്ത് തളര്‍ന്നു പോയ കയ്യോമയോട് കുറുന്തോട്ടിയുമായി വരുന്ന പതിയങ്കരയാണ് പറഞ്ഞത്.. 

'ഉമ്മാര് അയിനെ ഫത്താ മൊയ്‌ലേരെ വര്ത്തി ഒന്ന് കാണിക്ക്... മൂപ്പര് ഇപ്പൊ ഭീമാ പള്ളീന്ന് വന്നട്ട് പെരിങ്ങാട്ടെ പള്ളീല്ണ്ട്...'

'ഊം... ! ഞാന്... കൊട്ടുക്കലെ ഗുല്ലാവാനെ കാത്തിരിക്കേര്ന്നു... ബാവ.. മദിരാശീന്ന് വന്നട്ടൂല്ലാ...'

ബാവ എപ്പോ തിരിച്ചു വരുമെന്ന് ഒരു അറിവും ഇല്ല.  ഫത്താഹ് മൊയ്‌ലേരോട് കാര്യങ്ങള്‍ എല്ലാം വള്ളി പുള്ളി തെറ്റാതെ വിവരിച്ചു.  

'മുന്നം എപ്പളാ ഇജ്ജാതി എളക്കം കണ്ടത്..?'

'മതിലകത്തൂന്ന് ഒരു കല്ല്യാണക്കാര്യം വന്നിനു... ഏതാണ്ട് ഒറച്ചതായിനു...അന്നേരോം ഇതന്നെ ചേല്..'

'ഊം...'

മൊയ്‌ലേര് ഒന്ന് നീട്ടി മൂളി.  ഇടത് കയ്യിലെ മോതിര വിരലിലെ വലിയ പച്ചക്കല്ലുള്ള മോതിരത്തില്‍ വലത് കൈ കൊണ്ട് തലോടി മൗനമായി ഇരുന്നു.  

തലയിലെ തട്ടത്തിന്‍ തല കൊണ്ട് കണ്ണ് തുടച്ച് കയ്യോമ പറഞ്ഞു. 

'ഓള്‍ടെ നിക്കാഹ് വരുമ്പളാണ് ഈ ദണ്ണം മുയ്മനും ണ്ടാവണത്.  ഗന്ധര്‍വ്വന്‍ കൂടണതാന്നാ അയ്യപ്പേട്ടന്‍ പറഞ്ഞത്.'

ഫത്താഹ് മൊയ്‌ലേര് കണ്ണ് തുറന്നു.  രൂക്ഷമായി കയ്യൊമയെ നോക്കി. 

'നാളെ വെള്ള്യാഴ്ച രാവ്.  നാളെ ഞാന്‍ വരാം.  ഒരു കരിങ്കോഴിയെ  മുറിയുടെ മൂലക്ക് നട്ടുച്ച മുതല്‍ കെട്ടിയിടണം. കേട്ടാ..'

'ഓ... ചെയ്യാം.'

ജനലുള്ള മുറിയാവണം. പിന്നെ ഒരു പാവലിന്റെ നീര്,  പത്ത് കാന്താരി അരച്ചതും  എടുത്ത് വെക്കണം.. കുറച്ച് കുന്തിരിക്കോം...കേക്കണില്ലേ.. കയ്യോമ..?'

'കേട്ടു.  ഒക്കെ ഒരുക്കാം... മൊയ്‌ലേരെ..'

കയ്യോമ ആത്മ വിശ്വാസത്തോടെ കുടിലിലേക്ക് നടന്നു. 

ഇതിന് മുമ്പും മന്ത്രവാദങ്ങളുടെയും ഉച്ചാാടനങ്ങളുടെയും അതിര് വിട്ട പ്രയോഗങ്ങളില്‍ ആയിഷയുടെ ശരീരത്തില്‍ പതിഞ്ഞ പാടുകള്‍ ഇപ്പോഴും പൂര്‍ണ്ണമായി മാഞ്ഞിട്ടില്ല.  എന്താണ് തന്റെ മോള്‍ക്ക് പറ്റിയത് എന്ന് എത്ര ആലോചിച്ചിട്ടും കയ്യോമക്ക് മനസ്സിലായിട്ടില്ല.  അഞ്ച് നേരം നമസ്‌കരിക്കുന്ന മോളാണ്.  

ബിസ്മിയും ഹംദും സ്വലാത്തും നല്‍സലാമും മുന്നെ 
ബിള്ളി നഫീസത്ത്മാല ഞാന്‍ തുടങ്ങീടൂന്നേ....
ഖാദിറോന്‍ അതിന്റെ ദെണ്ണം മാറ്റിഡേയ് ക്ഷണത്തെ
അജലലദയ് അല്ലാതെയുള്ള മാരളുകള്‍ അണയ്‌ത്തെ
ആണ്ടവന്‍ ഈ ബീവിയാലേ നീക്കിടും നിജത്തെ....

നഫീസത്ത് മാല ഈണത്തില്‍ ചൊല്ലി ഇടക്കിടക്ക് മുന്നിലെ കപ്പിലെ വെള്ളത്തില്‍ ഊതിക്കൊണ്ടിരുന്നു കയ്യോമ.  ബൈത്ത് ചൊല്ലിത്തീര്‍ത്ത് കപ്പിലെ വെള്ളം ആയിഷാക്ക് കുടിക്കാന്‍ കൊടുത്തു കയ്യോമ.  
ആധി പൂണ്ട് ക്ഷീണിതയായ ഉമ്മയുടെ മുഖത്ത് നോക്കാന്‍ കെല്‍പ്പില്ലാതെ ആയിഷ വെള്ളം വാങ്ങി കുടിച്ചു. 

'നാളെ ഫത്താഹ് മൊയ്‌ലെര് വരും.  മൂപ്പര് ഷിഫാക്കി തരും.. ഒക്കെ.  ന്റെ കുട്ടി കെടന്നോ..'

രാത്രി മുഴുവന്‍ കോരിച്ചൊരിയുന്ന മഴയായിരുന്നു.  കാറ്റില്‍ വീണ വാഴ കോഴിക്കൂടിന്റെ ഓട് പൊട്ടിച്ചിരുന്നു.  മഴ നനഞ്ഞ കോഴികള്‍ കൂട് തുറന്നതും ഇറയത്തേക്ക് ചേക്കേറി.  കരിങ്കോഴിയെ കൂട്ടില്‍ തന്നെ അടച്ചിട്ടു.  

സൂര്യന്‍ തലക്ക് മുകളില്‍ എത്തിയപ്പോള്‍ കരിങ്കോഴിയെ പിടിച്ചു മണ്ടകത്തിന്റെ മൂലക്ക് കെട്ടിയിട്ടു. മൊയ്‌ലേര് പറഞ്ഞതൊക്കെ ഒരുക്കി വെച്ചു. 

മഗ്രിബ് നിസ്‌കാരം കഴിഞ്ഞിട്ടുണ്ടാകും പള്ളിയില്‍.  

ഫത്താഹ് മൊയ്‌ലേരുടെ വരവ് അറിയിച്ച് ജന്നാത്തുല്‍ ഫിര്‍ദൗസ് അത്തറിന്റെ സുഗന്ധം കാറ്റിലൂടെ ഒഴുകിയെത്തി. 

തലയില്‍ പച്ച തുര്‍ക്കി തൊപ്പിയും കയ്യില്‍ ഒരു ചൂരലും ഉണ്ട്.  ഉമ്മറത്തെ സ്റ്റൂളില്‍ ശ്രദ്ധയോടെ ഇരുന്നു കൊണ്ട് മൊയ്‌ലേര് ചോദിച്ചു.
 
'ഞമ്മ പറഞ്ഞ സാനങ്ങളൊക്കെ ഒരുക്കിയോ...? '

'ണ്ട്... മൊയ്‌ലേരെ.. ഒക്കെണ്ട്.'

അകത്ത് നിന്ന് ആയിഷയുടെ മൂളക്കം പതിയെ ഉച്ചത്തിലായി. 

'ന്റെ മോളെ വല്ലാണ്ട് ഭേദ്യം ചെയ്യാണ്ട്.. ഈ മുസീബത്ത് ഒന്ന് ഒയിവാക്കണം ട്ടോ..'

മൊയ്‌ലേര് കടുപ്പിച്ചൊന്ന് നോക്കി കയ്യൊമയെ.  ഉള്ളില്‍ നിന്ന് ആയിഷയുടെ നിലവിളിയും അലര്‍ച്ചയും കൂടുതല്‍ ഉച്ചത്തിലായി. 

'അവ്ത്തുക്ക് ആരും വരണ്ട.  ഞാനും ദീനക്കാരീം മാത്രം...'

കയ്യൊമയുടെ ഉള്ളൊന്ന് കാളി.  

മൊയ്‌ലെര്‍ക്ക് അത് മനസ്സിലായി. 

'ബേജാറാവണ്ട.  ഓളെ ഈ ജനലക്ക് പിന്നില്‍ ഇങ്ങക്ക് കാണാന്‍ പാകത്തില്‍ ഇരുത്തും.  ന്നെ.... ങ്ങള് കാണാന്‍ പാടില്ല. അത് ശര്‍ത്താണ്.'

കയ്യോമ തലയാട്ടി. 

'ഒരു പിഞ്ഞാണത്തില്‍ മൂന്ന് ഗ്ലാസ്സ് വെള്ളം എടുത്തോ..'

കയ്യോമ നല്‍കിയ പിഞ്ഞാണത്തിലെ വെള്ളവും ചൂരലുമായി ഫത്താഹ് മൊയ്‌ലേര് അകത്തേക്ക് കയറി വാതില്‍ ഓടാമ്പലിട്ടു. 

ആയിഷയുടെ ഇളക്കവും അട്ടാതിക്കലും കൂടുതല്‍ ഉച്ചത്തിലും വേഗത്തിലുമായി. 

ജനലിനപ്പുറത്ത് കയ്യൊമാക്കും ഉമ്മു കുത്സുവിനും കാണാന്‍ പാകത്തില്‍ ആയിഷ തഴപ്പായില്‍ ഇരുന്നു.  മുടിയഴിച്ചിട്ട് ഭീതിജനകമായ രൂപത്തിലായിരുന്നു ആയിഷ.  ഇടക്ക് ഈണത്തില്‍ ബദര്‍ ഖിസ്സപ്പാട്ടിലെ വരികളും പാടിക്കൊണ്ടിരുന്നു. 

ഫത്താഹ് മൊയ്‌ലേര് ചൂരല്‍ കൊണ്ട് തലങ്ങും വിലങ്ങും നിലത്തടിച്ചു.  

മണ്‍ചട്ടിയില്‍ കുന്തിരിക്കം പുകഞ്ഞു.  കുന്തിരിക്കത്തിന്റെ സുഗന്ധത്തിനും  പുകക്കുമൊപ്പം മൊയ്‌ലേരുടെ ചോദ്യങ്ങളും ആയിഷയുടെ തര്‍ക്കുത്തരങ്ങളും പുറത്തേക്ക് വമിച്ചു കൊണ്ടിരുന്നു.  

ഇലാ ഹളറത്ത് റൂഹ്....... അല്‍ ഫാത്തിഹ. 

മന്ത്രങ്ങള്‍ ഉറുക്കഴിച്ചു മൊയ്‌ലേര് കയ്യിലെ പച്ച പട്ടിന്റെ അറ്റത്ത് കെട്ടുകളാക്കി.  പുകമറയില്‍ അതാര്യമായ കാഴ്ചക്കപ്പുറം ആയിഷ നിഴല്‍ പോലെ കാണായി. 

പുകയെല്ലാം ഒതുങ്ങി. ആയിഷ മാത്രം അടങ്ങിയിട്ടില്ല.  

പുറത്ത് ഉമ്മു കുല്‍സുവിനെ ചേര്‍ത്ത് പിടിച്ച് മുഹിയുദ്ദീന്‍ മാല ഉരുവിട്ട് അക്ഷമയോടെ കയ്യോമ നിന്നു.  

മൂലയില്‍ കെട്ടിയിട്ടിരുന്ന കരിങ്കോഴി ഭയത്തോടെ ഇടക്ക് പിടയുന്നുണ്ട്.  

ഇപ്പോഴും ഇളക്കവും വരത്തവും മാറാത്ത ആയിഷക്ക് മുന്നില്‍,  ആയിഷക്ക് മാത്രം കാണാവുന്ന തരത്തില്‍ മൊയ്‌ലേരും മാന്ത്രിക കര്‍മ്മങ്ങളും ഉണ്ട്. 

പിഞ്ഞാണത്തിലെ വെള്ളത്തിലേക്ക് അരച്ച് വെച്ച കാന്താരിയിട്ട് മരക്കയില്‍ കൊണ്ട് ഇളക്കി മൊയ്‌ലേര്. 
ആയിഷ അല്പം നിശബ്ദയായി.  സാകൂതം മൊയ്‌ലേരുടെ ചെയ്തികള്‍ വീക്ഷിച്ചു.  

പിന്നെ പച്ച നിറത്തിലുള്ള കയ്പ്പക്ക നീര് ചേര്‍ത്തു പിഞ്ഞാണത്തിലേക്ക്.  ഒപ്പം ചില ദിക്‌റുകളും ഉച്ചത്തില്‍ ചൊല്ലുന്നുണ്ട്. 

ആയിഷയുടെ ഇളക്കവും കാറലും ഒക്കെ യാന്ത്രികമായി നിന്നിരിക്കുന്നു.  

ഇങ്ങനെ ഒരു മന്ത്രവാദം അല്ല  ഇതു വരെ നടന്നിരുന്നത്.  നിര്‍ദ്ദയമുള്ള ചൂരല്‍ പ്രഹരവും മുട്ടയിലും തേങ്ങയിലുമുള്ള ബാത്തിലിന്റെ പണികളും ആണ് കണ്ടിട്ടുള്ളത്. 

ആയിഷ മൊയ്‌ലേരുടെ കര്‍മ്മങ്ങള്‍ അതീവ ശ്രദ്ധയോടെ നോക്കി കൊണ്ടിരിക്കുകയാണ്. 

ഉച്ചത്തില്‍ ഔറാദുകള്‍ ചൊല്ലിക്കൊണ്ട് മൊയ്‌ലേര് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു.  അരപ്പട്ടയില്‍ നിന്ന് ചെറിയ പിച്ചാത്തി എടുത്തു.  

ആയിഷ ഭയത്തോടെ കണ്ണുകള്‍ അടച്ചു.  

കത്തി കുന്തിരിക്ക ചട്ടിക്കടുത്ത് വെച്ച് കയ്യില്‍ മരക്കയിലുമായി കരിങ്കോഴിയുടെ അടുത്തെത്തി.  
നട്ടുച്ച മുതല്‍ കെട്ടിയിട്ടിരുന്ന കരിങ്കോഴി അവിടമാകെ കാട്ടമിട്ടു നിറച്ചിരുന്നു.  മൊയ്‌ലേര് അടുത്ത് ചെന്നപ്പോള്‍ കോഴിയൊന്നു ഉയര്‍ന്ന് ചാടി ഒരു മൂലയിലേക്ക് ഒതുങ്ങി.  

ആയിഷ ജിജ്ഞാസയോടെ ഓരോ ചലനവും നോക്കി നിശബ്ദമായി ഇരുന്നു. 

മൊയ്‌ലേര് സാവധാനം മരക്കയില്‍ കൊണ്ട് കോഴിക്കാഷ്ടം കോരിയെടുത്തു പിഞ്ഞാണത്തിലെ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി.  

കരിങ്കോഴിയുടെ കറുത്ത കോഴിക്കാട്ടം പിഞ്ഞാണത്തില്‍ ഇട്ട് ഇളക്കുന്നത് കണ്ട് ആയിഷക്ക് ചര്‍ദ്ധിക്കാന്‍ വന്നു.  അവള്‍ ശക്തിയായി ഓക്കാനിച്ചു.  മൂക്ക് പൊത്തി. 
 
പുറത്ത് നിന്നിരുന്ന കയ്യോമ അറിയാതെ റബ്ബിനെ വിളിച്ചു.  ഏതോ കൂടിയ കൈവിഷമാണ്.   മൊയ്‌ലേരുടെ മന്ത്രം ഫലിച്ചിട്ടുണ്ട്.  അതാണ് ഓക്കാനിക്കുന്നത്. 

ഫത്താഹ് മൊയ്‌ലേര് കോഴിക്കാട്ടവും കാന്താരിയും കൈപ്പക്കയും ചേര്‍ത്ത് ഇളക്കി മന്ത്രിച്ചൂതിയ വെള്ളവുമായി ആയിഷക്ക് അടുത്തെത്തി.  

ഇപ്പോള്‍ കയ്യൊമക്ക് ആയിഷയെയും മൊയ്‌ലേരെയും കാണാം. 

'കയ്യോമാ.... ഒരു ഗ്ലാസ്സ് ഇങ്ങെടുക്ക്..'

കയ്യോമ വേഗം ഗ്ലാസ്സെടുത്ത് മൊയ്‌ലേര്‍ക്ക് കൊടുത്തു.  

പിഞ്ഞാണത്തിലെ വെള്ളം ഗ്ലാസ്സിലേക്ക് പകര്‍ന്ന് ആയിഷക്ക് നേരെ നീട്ടി. 

' കുടിക്ക്... '

'പടച്ചോനേ.... ഈ വെള്ളം ഞാന്‍ കുടിക്കൂലാ....'

' കുടിക്കാനാ... പറഞ്ഞത്.... കുടിക്ക്.'

'ഇല്ലാ.... നിക്കൊരു കൊയപ്പോല്ലാ... ഞാന്‍ കുടിക്കൂലാ..'

'ശെരി.  ഈ പെണ്ണിനെ വിട്ടു പൊയ്‌ക്കോളോ....?'

'പോകാം...'

'ഒറപ്പല്ലേ..'

'ഒറപ്പ്'

ഫത്താഹ് മൊയ്‌ലേര് ആയിഷയുടെ ശിരസ്സില്‍ കൈ വെച്ച് എന്തൊക്കെയോ ഓതി.  അനുസരണയോടെ ആയിഷ പായയില്‍ ഇരുന്നു. 

വാതില്‍ തുറന്ന് മൊയ്‌ലേര് പുറത്ത് വന്നു.  കിണ്ടിയിലെ വെള്ളമെടുത്ത് കൈയും മുഖവും കഴുകി. 

'ഈ വെള്ളം കളയണ്ട.  എപ്പോ സൂക്കേട് വന്നാലും ഇതീന്നൊരു ഗ്ലാസ് കൊടുക്കണം.  ഇത് കാണുമ്പയ്ക്കും ഓളെ കേട് മാറും.'

കയ്യോമ തലയാട്ടി.  കയ്യോമ കൊടുത്ത കൈമടക്ക് ജൂബ്ബയുടെ കീശയില്‍ തിരുകി ഫത്താഹ് മൊയ്‌ലേര് പടിയിറങ്ങി. 

ആയിഷയുടെ സൂക്കേട് മാറ്റാന്‍ മൊയ്‌ലേര് വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അവളെ കാണാന്‍ ആമിന വന്നിരുന്നു.  

സമാധാനിപ്പിച്ചു പിരിയുമ്പോള്‍ ഒരു തുണ്ട് കടലാസ് ആയിഷക്ക് നല്‍കി അവളുടെ ചുവപ്പ് രാശിയുള്ള വെളുത്ത കവിളില്‍ ഉമ്മ നല്‍കി ആമിന.  

'അന്നെ സമ്മയ്ച്ചിക്ക്ണ്  ട്ടാ... '

തഴപ്പായക്കടിയില്‍ നിന്ന് ആ തുണ്ട് കടലാസെടുത്ത് ആയിഷ പിന്നെയും പിന്നെയും വായിച്ചു. 

പ്രിയപ്പെട്ട ചെണ്ണക്കാലി, 
പ്രണയ നിര്‍ഭരവും യൗവ്വന തീക്ഷ്ണവുമായ ഒരു നീണ്ട കാലയളവ് ഈ ഭീരുവിന് വേണ്ടി ഹോമിച്ച നിന്നെ സകല ദുരിതങ്ങളില്‍ നിന്നും കര കയറ്റാന്‍ ഞാന്‍ വരുന്നു. രണ്ട് പകലിരവുകള്‍ക്കപ്പുറം നമ്മുടെ ലോകമാണ്.  ജബ്ബാറിന്റെയും ആയിഷയുടെയും. 

പ്രിയത്തോടെ 
ജബ്ബാര്‍. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios