ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സജിത്ത് കുമാര്‍ എന്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


അലന്റെയും റിയയുടെയും കൈകളില്‍ നിന്ന് പനിനീര്‍പ്പൂക്കള്‍ വാങ്ങി സെമിത്തേരിയുടെ മുന്‍ഭാഗത്തുള്ള ബെഞ്ചില്‍ വെച്ചിരിക്കുന്ന ട്രേയില്‍ നിക്ഷേപിച്ച് തിരിച്ചു നടക്കുമ്പോള്‍, നൂല് പൊട്ടിയ പട്ടം പോലെ മനസ്സും ശരീരവും പരസ്പരം ബന്ധമില്ലാതെ ആടിയുലഞ്ഞു

ഡോ: സൂസന്‍ റോഷന്റെയും ഡോ: റോഷന്‍ മാത്യുവിന്റെയും ശവമഞ്ചത്തിനു മുകളില്‍ വെക്കാനുള്ള പനിനീര്‍പൂക്കളാണവ. അവസാനമായി ഒരു നോക്ക് കാണാന്‍, യാത്രാമൊഴി ചൊല്ലാനാവാത്ത അവരുടെ പിഞ്ചോമനകളുടെ ഹൃദയങ്ങളുടെ തേങ്ങലുകള്‍ നിറച്ചിട്ടുണ്ട് ആ പനിനീര്‍പ്പൂക്കളില്‍.

സെമിത്തേരിയില്‍ അങ്ങിങ്ങായി കനത്തമഴയിലും കുറച്ചാളുകള്‍ ഒറ്റക്കൊറ്റക്കായി അകലം പാലിച്ച് കുട ചൂടി നില്‍ക്കുന്നുണ്ട്. ആംബുലന്‍സും പോലീസ് വണ്ടികളും സെമിത്തേരിയുടെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. 

യാന്ത്രികമായ ഒരു ശൂന്യത സെമിത്തേരിയില്‍ നിഴലിച്ചിരുന്നു.

മരവിച്ച മനസ്സോടെ സെമിത്തേരിയുടെ കല്‍പ്പടവുകള്‍ ഓടിയിറങ്ങി കാറില്‍ കയറി. പിന്‍സീറ്റില്‍ അലന്റെ മടിയില്‍ തലചായ്ച്ച് കിടന്ന് വിരലെണ്ണുകയാണ് റിയ. പുറത്തേക്ക് നോക്കിയിരിക്കുകയാണ് അലന്‍. എങ്കിലും അവന്റെ കൈകള്‍ റിയമോളുടെ തലയില്‍ സ്വാന്തനത്തിന്റെ വിരലടയാളം നല്കാന്‍ മറന്നില്ല. 

കാറോടിക്കുമ്പോള്‍, പിന്നിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാനുള്ള മനക്കരുത്ത് ഇല്ലായിരുന്നു. പെട്ടെന്നാണ്, റിയ മോള്‍ വിളിച്ചത്. 'അങ്കിള്‍, ഞാന്‍ കൊടുത്ത പനിനീര്‍പ്പൂവ് മമ്മി സ്വീകരിക്കുമോ?'

'അതെന്താ മോളെ?'

'ചെടിയില്‍ നിന്ന് പൂക്കള്‍ ഇറുത്തെടുത്താല്‍ മമ്മി വഴക്ക് പറയുമായിരുന്നു. റോസാപ്പൂവിന്റെ ഭംഗി അത് ചെടിയില്‍ നില്‍ക്കുമ്പോഴാണ് എന്ന് മമ്മി പറയും.'

'ഈ പൂവ് മമ്മിക്ക് ഏറെ ഇഷ്ടമാവും, അതില്‍ മമ്മിക്ക് ഏറ്റവും ഇഷ്ടമായ മോളുടെ മണം ഉണ്ടാവും. പിന്നെ റോസപ്പൂ പറിക്കുമോള്‍ മുള്ള് കൊണ്ട് മോള്‍ക്ക് വേദനിക്കാതിരിക്കാന്‍ നിന്നെ പറഞ്ഞ് പറ്റിച്ചതല്ലേ മമ്മീ.'

അലന്‍ റിയയെ സ്വാന്തനിപ്പിച്ചു. പത്ത് വയസ്സുകാരനില്‍ നിന്ന് വന്ന പക്വമായ വാക്കുകള്‍ കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു.

റിയ കണ്ണടച്ച് തലയാട്ടി കിടന്നു. അലന്റെ കൈകള്‍ അവളെ മുറുകെ പിടിച്ചിരുന്നു 

വാഹനങ്ങളുടെ നിരയില്‍ ഞങ്ങളും ലയിച്ചു ചേര്‍ന്നു. മനസ്സില്‍ നിരതെറ്റാതെ അടുക്കി വെച്ച ഓര്‍മ്മ ഏടുകളായി മറിഞ്ഞു തുടങ്ങി.


രണ്ട്

'മഹേഷേ, ഇത് ഞാനാടാ റോഷന്‍ മാത്യു, മനസ്സിലായോ! കീറ്റാണു റോഷന്‍. ഇപ്പോ മനസ്സിലായി കാണും അല്ലേ! ഞാനങ്ങോട്ട് വരികയാ. നിന്റെ അടുത്തേക്ക്. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകനായി ജോലി ശരിയായിട്ടുണ്ട്. താമസിക്കാനുള്ള സ്ഥലം നീ ഒരുക്കണേ.'- ജനുവരിയിലെ തണുപ്പുള്ള ഒരു സായംസന്ധ്യയില്‍ വന്ന ഫോണ്‍ കോള്‍ ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നു. 

അവനെ വരവേല്‍ക്കാന്‍, വുഹാനിലെ ടിയാന്‍ഹെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ കൂടെ നടന്നു വരുന്ന ആളെ കണ്ട് ഞാന്‍ സ്തംബ്ധനായി നിന്നു പോയി. സൂസന്‍ ആര്‍ ജോസഫ്. അവള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. വാ പൊളിച്ച് നില്‍ക്കുന്ന എന്നെ നോക്കി കണ്ണിറുക്കി റോഷന്‍ പറഞ്ഞു 'എല്ലാം പറയാം, നീ ഇങ്ങനെ അന്തം വിട്ട് നില്‍ക്കണ്ട, ഇവള്‍ക്ക് നല്ല ക്ഷീണമുണ്ട്, നമുക്ക് വേഗം പോകാം.'

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസേര്‍ച്ച് ചെയ്യുമ്പോഴാണ് റോഷനെ പരിചയപ്പെടുന്നത്. ക്ലാസ് മേറ്റും സഹമുറിയനുമായിരുന്നു അവന്‍. ഞങ്ങളുടെ ജൂനിയറായിരുന്നു സൂസന്‍ . 

ഡിപ്പാര്‍ട്ട്‌മെന്റിലെ ഏറ്റവും നല്ല ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു റോഷന്‍. റോഷന് കൂട്ടു വൈറസും വൈറസിന് കൂട്ടു റോഷനും എന്ന് പറഞ്ഞാല്‍ തീരെ അതിശയോക്തി ആവില്ല. അതുകൊണ്ട് തന്നെയായിരുന്ന റോഷന് 'കീറ്റാണു' എന്ന ഓമനപ്പേര് ക്യാമ്പസില്‍ വീണത്. . 

ഒരു റൊമാന്റിക് ഹീറോയുടെ പരിവേഷമോ വാചാലതയോ റോഷന് ഉണ്ടായിരുന്നില്ല. പള്ളിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ പഠിക്കുന്ന റോഷന്‍ ഇല്ലായ്മകളുടെ ഒരു കൂമ്പാരം ആയിരുന്നു. ആകെ സ്വന്തമെന്ന് പറയാനുള്ളത് ഒരു ചാച്ചന്‍ മാത്രം അയാളാണെങ്കില്‍ നിത്യ രോഗിയും.

സുന്ദരിയും പാലായിലെ ധനാണ്ഡ്യ കുടുംബത്തിലെ ഏക അവകാശിയുമായിരുന്നു വാതോരാതെ സംസാരിക്കന്ന സൂസന്‍ ആര്‍ ജോസഫ്. അവളുമായി ഏങ്ങിനെയാണ് റോഷന്‍ പ്രണയബദ്ധനായത് എന്ന് അന്നും ഇന്നും എനിക്കോ കാമ്പസിനോ ഉത്തരം കിട്ടാത്ത സമസ്യയാണ്. 

റോഷനെ സൂസന്റെ വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ ആവുമായിരുന്നില്ല. റോഷന് സൂസന്റെ വീട്ടുകാരുടെ മേല്‍ക്കായ്മയെ അതിജീവിക്കാനും. 


മൂന്ന്

പഠനത്തിനു ശേഷം സൂസനെ കാണുന്നത് പിന്നെ ഇപ്പോഴാണ്. ലഗേജൊക്കെ കാറില്‍ അടുക്കി വെക്കുമ്പോഴാണ് റോഷന്‍ ചോദിച്ചത്. 

'മഹേഷേ, നീയെന്താ ഒന്നും ചോദിക്കാത്തത്.'

'എന്ത് ചോദിക്കാനാ? നീ അല്ലെ വിശേഷങ്ങള്‍ പറയേണ്ടത്?'

'നിനക്ക് ഈ കാര്യം എന്നോട് പറയാമായിരുന്നു കല്യാണത്തിനു വിളിച്ചില്ലെങ്കില്‍ പോലും.'
'മഹേഷേ നീ വിചാരിക്കുന്ന പോലെ ആഘോഷവും ആര്‍ഭാടവുമൊന്നുമുണ്ടായിരുന്നില്ല., ഒരു തരം ഒളിച്ചോടല്‍. അല്ലേ സൂസന്‍'

സൂസന്‍ റോഷന്റെ കൈയില്‍ നാണത്തോടെ നുള്ളി.

'ഞാന്‍ വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ അസി. പ്രൊഫസര്‍ ആയി ജോലി ചെയ്യുന്ന കാലം, ഒരു ദിവസം രാവിലെ ഹോസ്റ്റല്‍ റൂമിന് മുന്നില്‍ സിനിമയില്‍ ഒക്കെ കാണുന്നതു പോലെ പെട്ടിയും കിടക്കയുമായി നമ്മുടെ കഥാനായിക.
പിന്നെ ഒന്നും നോക്കിയില്ല ഞങ്ങളങ്ങ് ഒന്നാവന്‍ തീരുമാനിച്ചു. സൂസന്റെ വീട്ടുകാര്‍ ഭീഷണിയും പ്രശ്‌നങ്ങളുമായി വന്നില്ല. പക്ഷേ അവര്‍ സൂസനെ പടിയടച്ച് പിണ്ഡം വെച്ചിരുന്നു. കല്യാണത്തിനു ശേഷം ഞങ്ങള്‍ അമേരിക്കയിലേക്ക് ഗവേഷണത്തിനായ് പോയി. അവിടുന്നാണ് ഈയൊരു ഓഫര്‍ കിട്ടിയത്. ലോകത്ത് ഇപ്പോള്‍ ബന്ധുക്കള്‍ എന്ന് പറയാന്‍ നീയും ഈ വരാന്‍ പോകുന്ന വിരുന്നകാരനുമല്ലാതെ ആരും ഇല്ല.'

അവന്‍ പറഞ്ഞതു പോലെ ഞാനും എന്റെ കുടുംബവും തന്നെയായിരുന്ന അവര്‍ക്ക് ബന്ധുക്കളായിട്ട് ഇന്നുവരെ. അലന്റെ ജനന സമയത്തും തുടര്‍ന്ന് റിയ വരുമ്പോഴും സഹായത്തിനും മറ്റു കാര്യങ്ങള്‍ക്കും മറ്റാരും ഉണ്ടായിരുന്നില്ല. 

റോഷനും സൂസനും വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശ്രദ്ധേയരായ ശാസ്ത്രജ്ഞരായി ഉയര്‍ന്നത് അവരുടെ കഠിനാദ്ധ്വാനവും അത്മാര്‍ത്ഥതയും തന്നെയായിരുന്നു. ചൈനീസ് അക്കാഡമി ഓഫ് സയന്‍സ്, അമേരിക്കന്‍ അക്കാഡമി ഓഫ് മൈക്രോബയോളജി തുടങ്ങി പല പ്രസിദ്ധ ശാസ്ത്രസ്ഥാപനങ്ങളുടെയും ഫെല്ലൊ. നിരവധി പുരസ്‌ക്കാരങ്ങള്‍, പ്രമുഖ ശാസ്ത്രജേണലുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍, അങ്ങനെ പോകുന്നു അവരുടെ അസൂയാവഹമായ നേട്ടങ്ങള്‍. 

വൈറല്‍ വാക്സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, എന്നിവ ആയിരുന്നു അവരുടെ പ്രധാന ഗവേഷണ വിഷയം.
പ്രശസ്തി കൂടുമ്പോള്‍ ശുതുക്കള്‍ ഉണ്ടാവും എന്ന സ്വാഭാവിക തത്വം അവിടെയും ഉണ്ടായിരുന്നു. അവന്റെ സെന്റര്‍ ഹെഡ് ചെ ലിവു ഇവരോട് ഒരു ശത്രുതാ മനോഭാവം വെച്ചു പുലര്‍ത്തിയിരുന്നു

അടുത്തിടെ റിയമോളുടെ ബര്‍ത്ത്‌ഡേ ആഘോഷത്തിനൊടുവില്‍ റോഷന്‍ എന്നെയും കൂട്ടി ബാല്‍ക്കണിയില്‍ വന്നിരുന്നു.

'മഹേഷേ, നിന്നോട് ഒരു രഹസ്യം പറയാന്‍ ഉണ്ട്. കഴിഞ്ഞ മാസം പ്രസിഡന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചപ്പോള്‍ എന്നെ പ്രത്യേകമായി വിളിപ്പിച്ചിരുന്നു. ലാബില്‍ സൂക്ഷിക്കുന്ന പല ഭീകര വൈറസുകളുടെയും ആന്റിബോഡികള്‍ നിര്‍മിക്കാനുള്ള ഗവേഷണം ത്വരിതപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. പിന്നെ ഞങ്ങളെ ഈ വര്‍ഷത്തെ ചൈനീസ് അക്കാദമി ഓഫ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യാനും തീരുമാനമായിട്ടുണ്ട്.'

റോഷന്‍ അത് പറയുമ്പോള്‍ അവന്റെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല.

'അടുത്ത വര്‍ഷം നാട്ടില്‍ പോയി സൂസന്റെ വീട്ടുകാരെ കാണണം. ചാച്ചന്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് നിനക്ക് അറിയാമല്ലോ. അതു കൊണ്ട് കുട്ടികള്‍ക്ക് ബന്ധുക്കളായി സൂസന്റെ കുടുംബക്കാര്‍ മാത്രമല്ലേ ഉള്ളൂ.
അവരെ ഒന്ന് കൊണ്ട് പോയി കാണിക്കണം.' 

ഞങ്ങള്‍ അന്ന് നേരം വെളുക്കുവോളം കഥ പറഞ്ഞിരുന്നു.

പിന്നെ കുറച്ച് ദിവസത്തേക്ക് അവനെ കണ്ടിരുന്നില്ല.

ഒരു ദിവസം രാത്രി ഏകദേശം പതിനൊന്ന് മണിക്ക്, അവനും സൂസനും വീട്ടില്‍ കയറി വന്നു. മുഖം കണ്ടപ്പോള്‍ തന്നെ എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസ്സിലായി. 

'എന്താ ദമ്പതികള്‍ രണ്ടു പേരും രാത്രിയില്‍?'

മറുപടി പറയാതെ രണ്ടു പേരും സോഫാ സെറ്റില്‍ ഇരുന്നു.

'മഹേഷേ കാര്യം ഇത്തിരി സീരിയസ് ആണ്' റോഷന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

'നീ കാര്യം പറ'

'വൈറസുകളെ മൃഗങ്ങളുടെ ശരീരത്തില്‍ കുത്തിവെച്ച് അവരില്‍ സൃഷ്ടിക്കപ്പെടുന്ന ആന്റിബോഡികളെ കുറിച്ച് പഠിക്കാന്‍ വേണ്ടി ലാബില്‍ നിന്നും വൈറസ് സ്റ്റോക്കുകള്‍ അതീവ രഹസ്യമായി അനിമല്‍ ഫാമിലേക്ക് കൊണ്ട് പോകാറുണ്ടായിരുന്നു. ഇന്ന് രാവിലെ സൂസന്‍ വൈറല്‍ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കൊറോണ വിഭാഗത്തില്‍പ്പെട്ട വൈറസ് സൂക്ഷിക്കുന്ന ടെസ്റ്റ് റ്റിയൂബില്‍ ഒരു ചെറിയ വിള്ളല്‍ ശ്രദ്ധിച്ചത്. ലാബ് അസിസ്റ്റന്റ് ഇത് ശ്രദ്ധിക്കുകയോ നിരീക്ഷണ രജിസ്റ്ററില്‍ റിപ്പോര്‍ട്ട് എഴുതുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ നടത്തിയ അന്വേഷണത്തിലും ഇത് എവിടുന്നാണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ഞങ്ങള്‍ ഉടനെ തന്നെ അനിമല്‍ ഫാമില്‍ പോയി സാനിറ്റേഷന്‍ നടത്തി ഫാമില്‍ നിന്നുള്ള മൃഗങ്ങളുടെ കച്ചവടം നിര്‍ത്തി വെക്കാന്‍ ഉത്തരവുമിട്ടു'

അല്പം പേടിയോടെ ഞാന്‍ ചോദിച്ചു.

'നീ ഈ കാര്യം സെന്റര്‍ ഹെഡിനെ അറിയിച്ചിട്ടുണ്ടോ?'

'യെസ്, പക്ഷേ അയാളുടെ പെരുമാറ്റത്തില്‍ എനിക്കെന്തോ ചില ദുരൂഹതകള്‍ മണക്കുന്നു. വളരെ ലാഘവത്തോടെയാണ് അദ്ദേഹമതിനെ കാണുന്നത്' 

'നിങ്ങള്‍ പേടിക്കാ,െ ഒന്നും സംഭവിക്കില്ല. എല്ലാം നന്നായിട്ടേ വരൂ. പോയി നന്നായി കിടന്നുറങ്ങ്. അലനും റിയയും ഉറങ്ങിയോ? അതൊക്കെ പോട്ടെ, നീ സൂസന്റെ വീട്ടില്‍ വിളിച്ചിരുന്നോ? അവര്‍ എന്ത് പറഞ്ഞു?'- ഞാന്‍ ചോദിച്ചു.

'അവളുടെ അച്ഛനായിരുന്നു ഫോണ്‍ എടുത്തത്. സൂസന്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച് പോയി എന്ന് പറഞ്ഞു.
പിന്നെ ഞാനൊന്നും പറഞ്ഞില്ല'

റോഷന്‍ സങ്കടത്തോടെ പറഞ്ഞു നിര്‍ത്തി.

'ഒന്നുമില്ലെടാ. എല്ലാം ശരിയാക്കാം. നമുക്ക് ഈ വരുന്ന നിങ്ങളുടെ വിവാഹ വാര്‍ഷികത്തിന് റിയമോളെ കൊണ്ട് വിളിപ്പിക്കാം. പേടിക്കാനൊന്നുമില്ല, സമാധനമായി പോയി കിടന്നുറങ്ങ്'

ഞാന്‍ അവരെ സമാധാനിപ്പിച്ച് വീട്ടിലേക്കയച്ചു.

ഒരാഴ്ച പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ കഴിഞ്ഞു. പിന്നൊരുനാള്‍ റോഷന്റെ ഫോണ്‍ വന്നു. 

'മഹേഷേ ഇന്ന് വുഹാന്‍ സിറ്റി ഹോസ്പിറ്റിലെ ഡോ. ലിങ്ങിന്റെ ഫോണ്‍ വന്നിരുന്നു. ഹോസ്പിറ്റലില്‍ കൊറോണ രോഗം സംശയിക്കുന്ന ഏഴ് രോഗികള്‍ അഡ്മിറ്റ് ആയിട്ടുണ്ടെന്ന്. അവന്റെ സംശയമാണ്.. എന്നാല്‍ ലക്ഷണങ്ങള്‍ കേട്ട് നോക്കുമ്പോള്‍ എനിക്ക് ഒരു പേടി. എന്തായാലും നാളെ സാമ്പിള്‍ പരിശോധനയ്ക്ക് ലാബില്‍ അയക്കുന്നുണ്ട്. സാമ്പിളുകളില്‍ പേടിക്കുന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടാല്‍, മഹേഷേ,എനിക്ക് ആലോചിക്കാന്‍ പോലും പറ്റുന്നില്ല'

'നീ ഇങ്ങിനെ വെറുതെ പേടിക്കാതെ! ഒന്നും സംഭവിക്കില്ല'- ഞാനവനെ സമാധാനിപ്പിച്ചു.

'പക്ഷേ, മഹേഷേ അതില്‍ കുഴക്കുന്ന ഒരു പ്രശ്‌നവുമുണ്ട്. അതിലെ ഒരു രോഗി ഞങ്ങളുടെ ലാബിലെ അറ്റന്‍ഡര്‍ ഴാങ് ലൂ ആണ്. അവന്‍ ഫാമില്‍ നിന്ന് ചത്തുപോയ ഒരു ഇനാംപേച്ചിയെ വീട്ടില്‍ കൊണ്ട് പോയിട്ടുണ്ട്. വൈറ്റ് സീ ഫുഡ് മാര്‍ക്കറ്റില്‍ നിന്ന് മത്സ്യവും ഇറച്ചിയൊക്കെ വാങ്ങിച്ചിട്ടുണ്ട്.'

സെന്റര്‍ ഹെഡ് എന്നെ വിളിച്ച് ഈ കാര്യം ലീക്ക് ആവരുതെന്നും വളരെയധികം സൂക്ഷിക്കണമെന്നും പറഞ്ഞിരുന്നു .
ഇതിനിടയില്‍ ഗൂഢാലോചനാസിദ്ധാന്തവും ജൈവായുധസിദ്ധാന്തവുമൊക്കെ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്റെ അമേരിക്കന്‍ ബന്ധവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇവിടെ എല്ലാറ്റിനും പിന്നില്‍ സെന്റര്‍ ഹെഡാണ്. അയാള്‍ ഈ അവസരം ശരിക്കും മുതലെടുക്കുകയാണ്. ഒരു മനസ്സമധാനവും ഇല്ല എന്തു ചെയ്യണമെന്നറിയില്ല'

അവനെന്റെ മുഖത്തു നോക്കി. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. 

'സൂസന്‍ ഇതൊക്കെ കേട്ട് വളരെയധികം ഡിപ്രസ്ഡ് ആണ്. അവളെ എനിക്ക് വിഷമിപ്പിക്കാന്‍ ആവില്ലെടാ. ഞാന്‍ തകര്‍ന്നു പോകും'

'ഒന്നും സംഭവിക്കില്ലെടാ, വൈകീട്ട് നേരിട്ട് സംസരിക്കാം' എന്ന് പറഞ്ഞ് ഫോണ്‍ വെച്ചങ്കിലും എനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ല. 

പിറ്റേ ദിവസം പത്രത്തില്‍ ആണ് ഞാന്‍ ആ വാര്‍ത്ത വായിക്കുന്നത് ഡോ. ലിങ്ങിന്റെ മരണവും 'രാജ്യം
കോവിഡ് വൈറസിന്റെ ഭീതിയില്‍' എന്ന വലിയ തലക്കെട്ടും.

എല്ലാ പത്രങ്ങളിലും ഡോ റോഷന്റെ നേതൃത്വത്തില്‍ വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണം അവസാന ഘട്ടത്തില്‍ ആണെന്ന ഒരു വലിയ കോളം വാര്‍ത്തയും ഉണ്ട് .

ഒരാഴ്ച കൊറോണ വ്യാപനത്തിന്റ വാര്‍ത്തകളില്‍ കടന്നുപോയി. റോഷനും സൂസനും തിരക്കാണെന്ന് കരുതി ഞാനും അവരെ ബുദ്ധി മുട്ടിക്കാന്‍ പോയില്ല.

വൈകുന്നേരം റിയമോള്‍ വീട്ടില്‍ വന്ന് എന്നോട് ചോദിച്ചു. 'അങ്കിള്‍ കരയാറുണ്ടോ?'

'അതെന്താ മോളങ്ങിനെ ചോദിച്ചത്? അങ്കിള് കരയാറില്ല. വലിയ ആള്‍ക്കാര്‍ കരയാറില്ല. റിയമോളല്ലേ എപ്പോഴും കരയാറ്'

ഞാന്‍ കളിയാക്കി പറഞ്ഞു.

'പിന്നെന്തിനാ പപ്പയും മമ്മിയും ഞങ്ങളെ കെട്ടിപിടിച്ച് കരഞ്ഞത്.'

'എപ്പോഴാ കരഞ്ഞത്'- ഞാന്‍ ചിരിയോടെ ചോദിച്ചു.

'ഞങ്ങള്‍ കിടക്കാന്‍ പോകുമ്പോള്‍ ചേട്ടനെയും എന്നെയും കെട്ടിപ്പിടിച്ച് ഉമ്മ തന്ന് കരഞ്ഞു. നല്ലോണം പഠിക്കണമെന്നുമൊക്കെ അങ്കിള്‍ പറയുന്നത് അനുസരിക്കണമെന്നും ഒക്കെ പറഞ്ഞു'

'ഓ അത് പപ്പയ്ക്കും മമ്മിയക്ക് സ്‌നേഹക്കൂടുതല്‍ കൊണ്ടാ' ഞാന്‍ അവളെ സമാധാനിപ്പിച്ചു.


സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു റോഷന്റെ വീട്ടിലെത്തുമ്പോള്‍.

'എന്താ മഹേഷേ ഈ രാത്രി?' റോഷന്‍ ചോദിച്ചു

'ഏയ് ഞാന്‍ വെറുതെ നിന്നെ കാണാന്‍ വന്നതാ കുറെ ദിവസമായില്ലേ നമ്മള്‍ കണ്ടിട്ട്'

ഞാന്‍ പറഞ്ഞത് വിശ്വസിക്കാതെ രണ്ടു പേരും എന്നെ നോക്കി. 

'ഞങ്ങള്‍ നിന്നെ കാണാന്‍ വരാനിരിക്കുകയായിരുന്നു'-റോഷന്‍ എന്റെ കൈപിടിച്ചു.

'മഹേഷ് നീ അലനെയും റിയയെയും കുറച്ച് ദിവസം നോക്കണം. ഞങ്ങള്‍ കുറച്ച് ദിവസം കഴിഞ്ഞേ വരൂ'-അത് പറയുമ്പോള്‍ അവന്റെ കണ്ണുകളില്‍ തിളക്കമോ വിഷമമോ എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല.


അന്ന് ലബോറട്ടറി അസിസ്റ്റന്റ് കൊണ്ട് പോയ, അണുബാധയേറ്റെന്ന സംശയിക്കുന്ന ഈനാംപേച്ചികളില്‍ നിന്നെടുത്ത വൈറസ് സാംപിളും വിള്ളലുണ്ടായ ടെസ്റ്റ് റ്റിയൂബിലെ വൈറസും രോഗബാധിതരില്‍ കണ്ടെത്തിയ വൈറസും വിഭിന്നമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അത് ഒരു സമാധാനമായിട്ടുണ്ട് സെന്റര്‍ ഹെഡ് ഇപ്പം മൗനത്തിലാ. പക്ഷേ, ആ ്വൈറസ് പുറത്തുപേയാല്‍ അപകടമാണ്. തടയണം' -അവന്‍ പറഞ്ഞു. 

കുരങ്ങിലും എലിയിലും നടത്തിയ വാക്‌സിന്‍ പരീക്ഷണം പൂര്‍ണ്ണ വിജയമായിരുന്നു. മനുഷ്യശരീരത്തിലും ഇത് വിജയിക്കും എന്നു തന്നെയാണ് ഞങ്ങളുടെ ഉത്തമ വിശ്വാസം. പക്ഷേ, മനുഷ്യരിലുള്ള പരീക്ഷണത്തിന് ആരും തയ്യാറാവില്ല. അതുകൊണ്ട് മഹേഷെ പരീക്ഷണത്തിന് ഞങ്ങളുടെ ശരീരം വിട്ടുനല്‍കാന്‍ തീരുമാനിച്ചു.'-അവന്‍ പറഞ്ഞു.

ജീവന്റെ ജീവനായ കുട്ടികളെ പോലും ഉപേക്ഷിച്ച് വാക്‌സിന്‍ പരീക്ഷണത്തിനിറങ്ങിയ അവരെ ഒരു ശക്തിക്കും പിന്‍തിരിപ്പിക്കാന്‍ പറ്റില്ല എന്നറിയാവുന്ന ഞാന്‍ ഒന്നും പറയാനാവാതെ തലതാഴ്ത്തി അവിടെ നിന്നിറങ്ങി. 

പിറ്റേ ദിവസം രാവിലെ കുട്ടികളെ എന്റെ വീട്ടിലാക്കി അവര്‍ പോയി. 

പിന്നെ 21 ദിവസമായി അവരെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഇന്നലെ രണ്ട് പേരും വീഡിയോ കോളില്‍ അലനോടും റിയയോടും സംസാരിച്ചിരുന്നു. സുരക്ഷാ കവചങ്ങളില്‍ പൊതിഞ്ഞ ശരീരത്തിലെ ശബ്ദം മാത്രമേ റിയക്കും അലനും മനസ്സിലായുള്ളൂ. വീഡിയോ കോളിനു ശേഷം റിയയുടെയും അലന്റെയും കൊച്ചു കൊച്ചു ചോദ്യങ്ങള്‍ക്ക് മറുപടി പറയാനേ എനിക്ക് സമയമുണ്ടായിരുന്നുള്ളൂ..

അതിനു ശേഷം ഇന്ന് രാവിലെ അവരുടെ മരണവിവരമാണ് അറിഞ്ഞത്. സഹഗവേഷകര്‍ പറഞ്ഞത് വാക്‌സിന്റെ പ്രാരംഭഘട്ട പരീക്ഷണം വിജയമായിരുന്നു എന്നാണ്. എന്നാല്‍ വാക്‌സിന്റെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വൈറസിനെ വീണ്ടും ശരീരത്തില്‍ കുത്തിവെച്ച് സ്വന്തം ശരീരം പരീക്ഷണ വിധേയമാക്കുകയായിരുന്നു അവര്‍.

റോഡിലൂടെ ഒഴുകുന്ന വാഹനങ്ങളുടെ ശബ്ദഘോഷം വല്ലാതെ അസ്വസ്ഥത സൃഷ്ടിച്ചു.

ഓര്‍മ്മയുടെ അവസാന ഏടും മറിഞ്ഞു തീരുമ്പോഴേക്കും കാര്‍ വീടിന്റെ മുമ്പില്‍ എത്തിയിരുന്നു. റിയയും അലനും നിശബ്ദമായി കണ്ണുകള്‍ അടച്ചിരുന്നു.

വീട്ടിലേക്ക് കയറുമ്പോള്‍ ഫോണ്‍ ബെല്‍ അടിക്കുന്നുണ്ടായിരുന്നു. റിയ ഓടി ഫോണ്‍ എടുത്തു. അമ്മൂമ്മ യാണോ എന്ന് കുഞ്ഞ് ചോദിക്കുന്നതു കേട്ടു. പിന്നെ റിയയുടെ ഹലോ വിളികള്‍ മാത്രം.

ഞാന്‍ റിയയുടെ കൈയിയില്‍ നിന്ന് ഫോണ്‍ വാങ്ങിച്ചു. അപ്പുറത്ത് നിന്ന് നേരിയ ഒരു തേങ്ങല്‍ മാത്രം. ഒന്നും പറയുന്നില്ല തെറ്റുകള്‍ക്കും അകല്‍ച്ചകള്‍ക്കും പെറ്റവയറിന്റെ പൊക്കിള്‍കൊടി ബന്ധം ഇല്ലാതാക്കാന്‍ പറ്റില്ലെന്നെനിക്ക് മനസ്സിലായി.

വാഹനങ്ങളുടെ ഹോണ്‍ ശബ്ദം കേട്ടാണ് പുറത്ത് പോയി നോക്കിയത്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ്. എന്നെയും കുട്ടികളെയും ഐസൊലേറ്റ് ചെയ്യണം എന്ന് പറഞ്ഞു.

ഞങ്ങള്‍ പെട്ടെന്ന് തന്നെ പോകാന്‍ തയ്യാറായി പുറത്തിറങ്ങി.