Asianet News MalayalamAsianet News Malayalam

Malayalam Short Story : നിവേദനം, സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

 

chilla malayalam short story by Santhosh Gangadharan
Author
Thiruvananthapuram, First Published May 2, 2022, 4:29 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Santhosh Gangadharan

 

പ്രഭാകരന്‍ മാഷ് തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ ആകമാനം നോക്കി. അവര്‍ മിടുക്കരായി അച്ചടക്കത്തോടെ കഥയെഴുതുകയാണ്.

മലയാളം പഠിപ്പിക്കുന്നതിന്റെ അവിഭാജ്യഘടകമാണ് കഥകള്‍ വായിപ്പിക്കുന്നതും എഴുതിപ്പിക്കുന്നതും എന്നായിരുന്നു മാഷിന്റെ വിശ്വാസം. എഴുതുവാനുള്ള വാസന എല്ലാവരിലുമുണ്ടെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. അതിനെ പരിപോഷിപ്പിക്കേണ്ടത് ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യമായി കരുതി. അതുകൊണ്ട് തന്നെ നാലാം ക്ലാസ്സിലെ കുട്ടികള്‍ക്കെല്ലാം പ്രഭാകരന്‍ മാഷ് ജീവനായിരുന്നു.

മാഷ് കസേരയില്‍ നിന്നും എഴുന്നേറ്റ് ബഞ്ചുകള്‍ക്കിടയിലൂടെ നടന്നു. എല്ലാവരും കഥയെഴുതുന്നതിന്റെ തിരക്കിലാണ്. മാഷ് അവരുടെ അരികിലൂടെ നടക്കുന്നതൊന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. ഓരോരുത്തര്‍ക്കും, അവരവരുടെ കഥ നന്നായിട്ടുണ്ട് എന്ന് പ്രഭാകരന്‍ മാഷില്‍ നിന്നും കേള്‍ക്കണം. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് എല്ലാവരും.

മനസ്സില്‍ ഉയര്‍ന്നു വരുന്ന സംഭവങ്ങളെ വാക്യങ്ങളാക്കി മാറ്റുമ്പോള്‍ അതേ വേഗത്തില്‍ കൈയ്യിലിരിക്കുന്ന പേനയും ചലിക്കണം. ചിന്തകള്‍ നല്ല ഭംഗിയുള്ള അക്ഷരങ്ങളായി മുന്നിലെ കടലാസില്‍ കണ്ടാലേ എഴുതിയ ആള്‍ക്ക് തൃപ്തി വരു. അതുകൊണ്ട് തന്നെ കൈയക്ഷരം നന്നാക്കാനുള്ള ഒരു ഉപായം കൂടിയായിട്ടായിരുന്നു മാഷിന്റെ ഈ കഥയെഴുത്ത് വിദ്യ.

ലോവര്‍ പ്രൈമറിയില്‍ നിന്നും അപ്പര്‍ പ്രൈമറിയിലേയ്ക്ക് പോകുന്നതിന് മുമ്പ് കുട്ടികളുടെ മനസ്സിനോടൊപ്പം കൈയക്ഷരവും നന്നായാല്‍ അതവര്‍ക്ക് വലിയ ഒരു പ്രോത്സാഹനമായി തീരും. അവരുടെ ആത്മവിശ്വാസത്തെ അത് ദൃഢമാക്കും. പ്രഭാകരന്‍ മാഷ് പഠിപ്പിക്കുന്ന രീതിയെ ഇടയ്‌ക്കെല്ലാം ഇക്കണ്ടന്‍ മാഷ് കളിയാക്കുമായിരുന്നെങ്കിലും മാഷ് തന്റെ രീതികള്‍ക്ക് മാറ്റം വരുത്തിയില്ല.

ഇക്കണ്ടന്‍ മാഷിനെ പറ്റി ഓര്‍ത്തപ്പോള്‍ പ്രഭാകരന്‍ മാഷ് അറിയാതെ വരാന്തയിലേയ്ക്ക് നോക്കി. വെള്ള ഖദര്‍ ജുബ്ബയും മുണ്ടും ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം വേഷം. നീളമുള്ള കൈകളുള്ള ജുബ്ബ നിര്‍ബ്ബന്ധമായിരുന്നു. അതിന്റെ കാരണം കുട്ടികള്‍ക്കെല്ലാം ഇപ്പോള്‍ നന്നായി അറിയാം. ജുബ്ബയുടെ കൈയ്യിനുള്ളിലായിരുന്നു അദ്ദേഹം ചൂരല്‍ ഒളിപ്പിച്ചിരുന്നത്. ടീച്ചറില്ലാത്ത സമയം ക്ലാസ്സിലിരുന്ന് ബഹളം കൂട്ടിയാല്‍ അടി വരുന്ന വഴി അറിയില്ല.

ഇക്കണ്ടന്‍ മാഷിന്റെ ജുബ്ബയില്‍ നിന്നും പുറത്തു വരുന്ന ചൂരല്‍ കുട്ടികള്‍ക്ക് പേടിസ്വപ്നം ആയിരുന്നു. പക്ഷേ, പ്രഭാകരന്‍ മാഷിന് അറിയാമായിരുന്നു, കുട്ടികളില്ലാത്ത അദ്ദേഹത്തിന്റെ മനസ്സില്‍ മുഴുവന്‍ സ്‌കൂളിലെ കുട്ടികളോടുള്ള സ്‌നേഹം മാത്രമായിരുന്നെന്ന്. 

ആനന്ദപുരം ലോവര്‍ പ്രൈമറി സ്‌കൂള്‍ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്. അതിന്റെ പോരായ്മകള്‍ അവിടത്തെ കെട്ടിടങ്ങള്‍ കണ്ടാല്‍ അറിയാം. എന്നാലും കുട്ടികള്‍ക്ക് കുറവൊന്നുമില്ലായിരുന്നു. അതിന് പ്രധാന കാരണം ഹെഡ് മാസ്റ്റര്‍ ഇക്കണ്ടന്‍ മാഷിന്റെ നിയന്ത്രണത്തില്‍ കിട്ടിയ അച്ചടക്കവും ആത്മാര്‍ത്ഥമായി കുട്ടികളെ സ്‌നേഹിച്ച് പഠിപ്പിക്കുന്ന അഞ്ചാറ് ടീച്ചര്‍മാരും മാഷുമാരും ആണ്. ആ നാട്ടിലെ കുട്ടികള്‍ക്ക് ആ സ്‌കൂളില്‍ പഠിക്കാന്‍ വലിയ ഉത്സാഹമായിരുന്നു. അതുപോലെ തന്നെ മാതാപിതാക്കള്‍ക്ക്തങ്ങളുടെ കുട്ടികളെ  അവിടേയ്ക്കയക്കാനും.

പ്രഭാകരന്‍ മാഷിന്റെ ദൃഷ്ടി വടക്കേ അറ്റത്തുള്ള ക്ലാസ്സുമുറിയില്‍ തട്ടി നിന്നു. മൂന്ന് ക്ലാസ്സുകളുള്ള ആ കെട്ടിടം മഴ വന്നാല്‍ ഒരു തടാകമായി മാറും. എന്നാണ് അതിന്റെ തട്ട് പൊളിഞ്ഞ് വീഴുക എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ആയതിനാല്‍ അവിടെ ഇപ്പോള്‍ ക്ലാസ്സുകള്‍ നടത്താറില്ല. സര്‍ക്കാറിന് നിവേദനങ്ങള്‍ പലതും പലരും അയച്ചു. പക്ഷേ, യാതൊരു ഫലവും ഇതുവരെ കണ്ടില്ല. അല്ലെങ്കിലും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കാര്യം എന്നും തഥൈവ.
കഴിഞ്ഞ മഴക്കാലത്താണ് മൂന്നാം ക്ലാസ്സിലെ പിള്ളേര്‍ക്ക് മലയാളം എടുക്കുമ്പോള്‍ അതിന്റെ മേല്‍ക്കൂര ചോരാന്‍ തുടങ്ങിയത്. പുറത്ത് മഴ പെയ്യുന്നത് കൊണ്ട് പ്രഭാകരന്‍ മാഷ് മഴയെ പറ്റിയുള്ള ഒരു പദ്യം തന്നെ പഠിപ്പിക്കാന്‍ തീരുമാനിച്ചു. മാഷ് മേശയുടെ ഒരറ്റത്ത് ചാരി നിന്ന് പദ്യം ഈണത്തില്‍ ചൊല്ലി. കുട്ടികളോട് ഏറ്റ് ചൊല്ലാന്‍ പറഞ്ഞു.

പദ്യത്തിന്റെ അവസാനത്തില്‍ കവി കുട്ടികളോട് ചോദിക്കുകയാണ്, ''മഴ പെയ്യുന്നതെങ്ങനെ?''

അത് കേട്ട് കുട്ടികള്‍ മുഖത്തോട് മുഖം നോക്കി. എന്താണ് പറയേണ്ടതെന്ന സംശയത്തില്‍. അപ്പോള്‍ ക്ലാസ്സ് മുറിയുടെ പുറകില്‍ താഴെ വച്ചിരുന്ന ഒരു സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ ഒരു മഴത്തുള്ളി വീണു. 'കിണീം'.
    
എല്ലാവരും അങ്ങോട്ട് നോക്കുന്നതിനിടയില്‍ വേറൊരു കിണ്ണത്തില്‍ ഒരു തുള്ളി വീണു. 'ക്ണാം'. 

പിന്നെയങ്ങോട്ട് പല സ്ഥലത്തും മാറി മാറി വെള്ളം വീഴുന്നതിന്റെ സംഗീതമയമായ ഒരു അന്തരീക്ഷമായി മാറി ആ ക്ലാസ്സ് മുറി. മഴയുടെ ശബ്ദത്തിനോട് സ്വാരസ്യം ചേരുമാറ് കുട്ടികളും പാടാന്‍ തുടങ്ങി. അങ്ങനെ ആ കൊല്ലത്തെ ആദ്യത്തെ മഴ പ്രഭാകരന്‍ മാഷ് കുട്ടികള്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവമാക്കിക്കൊടുത്തു.

പക്ഷേ, പിന്നീട് ചോര്‍ച്ച കൂടിയപ്പോള്‍ ഇക്കണ്ടന്‍ മാഷ് ആ മുറികള്‍ ഇനി ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചു. കുട്ടികളുടെ സുരക്ഷയാണല്ലോ മറ്റെന്തിനേക്കാള്‍ വലുത്!നിവേദനങ്ങള്‍ പലതും പോയി. പക്ഷേ, അവയെല്ലാം പോയ വഴിയെ പോയി എന്ന് മാത്രം. ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.

അപ്പോള്‍ പിന്നെ രണ്ട് ഡിവിഷനുകള്‍ കൂട്ടിച്ചേര്‍ത്ത് ക്ലാസ്സെടുക്കാന്‍ തുടങ്ങി. വേറെ പോംവഴിയൊന്നും കണ്ടില്ല.

പ്രഭാകരന്‍ മാഷ് സമയം നോക്കി. സ്‌കൂള്‍ വിടേണ്ട സമയം ആകുന്നു. മാഷ് കുട്ടികളോട് കഥയെഴുത്ത് നിര്‍ത്തി കടലാസുകള്‍ മേശപ്പുറത്ത് കൊണ്ട് വയ്ക്കാന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരായി അച്ചടക്കത്തോടെ വന്ന് അവരെഴുതിയ കഥ മേശപ്പുറത്ത് വച്ചിട്ട് തിരിച്ച് ബെഞ്ചില്‍ പോയിരുന്നു.

സ്‌കൂള്‍ വിടുന്ന കൂട്ടമണി കേട്ടതോടെ കുട്ടികളെല്ലാം പുസ്തകകെട്ടുമായി ക്ലാസ്സില്‍ നിന്നും ഇറങ്ങി ഓടി. പ്രഭാകരന്‍ മാഷ് കഥകളെല്ലാം അടുക്കിയെടുത്ത് സ്റ്റാഫ് മുറിയിലേയ്ക്ക് നടന്നു.

പ്രഭാകരന്‍ മാഷിന്റെ കൈയ്യിലിരിക്കുന്ന കടലാസ് കെട്ട് കണ്ടപ്പോള്‍ സ്വതവേ കുസൃതിയായിരുന്ന അമ്മിണി ടീച്ചര്‍ ചോദിച്ചു. ''ഭാവിയിലെ സാഹിത്യകാരന്മാര്‍ എന്തൊക്കെയാണ് ഇന്ന് എഴുതി ഫലിപ്പിച്ചിരിക്കുന്നത്?''

''വേണ്ട ടീച്ചറേ. ഇന്നിപ്പോള്‍ കളിയാക്കിയാലും എന്നെങ്കിലും ഈ ആനന്ദപുരം സ്‌കൂളില്‍ നിന്നും ഒരു എഴുത്തുകാരന്‍ ഉണ്ടാവാതെയിരിക്കില്ല. അന്ന് ഈ പറഞ്ഞതൊക്കെ മിഴുങ്ങേണ്ടി വരും.'' പ്രഭാകരന്‍ മാഷ് ചിരിച്ചുകൊണ്ട് തന്നെയാണ് ഉത്തരം നല്കിയത്. അമ്മിണി ടീച്ചറുടെ തമാശകള്‍ എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് ആരും അതൊന്നും കാര്യമാക്കി എടുക്കുമായിരുന്നില്ല.

''മാഷ് കേട്ടോ, പന്തല്ലൂര് മന്ത്രി വരുന്നുണ്ടെന്ന്.'' സ്റ്റാഫ് മുറിയിലേയ്ക്ക് കയറി വന്ന ശ്രീനിവാസന്‍ മാഷായിരുന്നു പുതിയ വിശേഷം വിളമ്പിയത്.

''നമ്മുടെ ചോരുന്ന ക്ലാസ്സ് മുറിയുടെ കാര്യം പറയാന്‍ പറ്റിയാല്‍ നന്നായിരുന്നു. പുതിയ മന്ത്രി മിടുക്കനാണെന്നാണ് പറഞ്ഞു കേട്ടത്.'' പ്രഭാകരന്‍ മാഷ് താന്‍ മുന്‍കൈ എടുത്തിട്ടും ഇതുവരെ നടക്കാതെ പോയ ഈ കാര്യത്തില്‍ തനിയ്ക്കുള്ള ആകാംക്ഷ പ്രകടിപ്പിച്ചു.

''അതിനിപ്പോള്‍ നമുക്കൊക്കെ മന്ത്രിയെ കാണാന്‍ ആര് അനുവാദം തരാനാണ്?'' അമ്മിണി ടീച്ചര്‍ തന്റെ സംശയം വെളിപ്പെടുത്തി.

''ഇപ്പോള്‍ തന്നെ ഇക്കണ്ടന്‍ മാഷോട് പറയാം എന്തെങ്കിലും വഴിയുണ്ടാക്കാന്‍.'' പറഞ്ഞ പാടെ കൈയിലുള്ള കടലാസ് കെട്ട് മേശപ്പുറത്ത് വച്ചിട്ട് പ്രഭാകരന്‍ മാഷ് ഹെഡ് മാസ്റ്ററുടെ മുറിയിലേയ്ക്ക് ധൃതിയില്‍ നടന്നു. ചെയ്യേണ്ട കാര്യങ്ങള്‍ അപ്പപ്പോള്‍ ചെയ്യണമെന്ന കണിശക്കാരനായിരുന്നു മാഷ്. 

ഇക്കണ്ടന്‍ മാഷ് ജനാലയില്‍ കൂടി കുട്ടികള്‍ പോകുന്നത് നോക്കി നില്‍ക്കുകയായിരുന്നു. എല്ലാ കുട്ടികളും ഗേറ്റ് കടന്ന് പുറത്തു കടക്കുന്ന വരെ അദ്ദേഹം അങ്ങനെ നില്‍ക്കുന്നത് ഒരു പതിവാണ്. കുട്ടികളെപ്പോഴും മാഷുമാരുടെ നിരീക്ഷണത്തിലായിരിക്കണം. പുറത്ത് ബാലന്‍ മാഷും അകത്ത് ഇക്കണ്ടന്‍ മാഷും. കുട്ടികളുടെ ഓരോ ചലനവും അവര്‍ക്കറിയാം. 

പ്രഭാകരന്‍ മാഷ് മുറിയിലേയ്ക്ക് കയറി വന്നപ്പോള്‍ ഇക്കണ്ടന്‍ മാഷ് അദ്ദേഹത്തിന് നേരെ തിരിഞ്ഞു. പുരികം മേലോട്ടാക്കി എന്താ കാര്യമെന്ന് ചോദിക്കാതെ തന്നെ ചോദിച്ചു.

''മാഷേ, പന്തല്ലൂര് മന്ത്രി വരുന്നുണ്ടെന്ന് കേട്ടു. മാഷ് ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കില്‍ നമ്മുടെ ക്ലാസ്സ് മുറികളുടെ കാര്യം പറയാമായിരുന്നു.''

''ഞാനും കേട്ടിരുന്നു മാഷേ. പക്ഷേ, നമുക്ക് അദ്ദേഹത്തെ കാണാനുള്ള ഒരവസരം കിട്ടുമോ എന്തോ?''

''വളരെ ജനകീയനായ ഒരാളാണ് എന്നാണ് കേട്ടിരിക്കുന്നത്. അപ്പോള്‍ പിന്നെ കാണാന്‍ അനുവദിക്കാതിരിക്കുമോ?''

''ഞാനൊന്ന് ശ്രമിച്ചു നോക്കട്ടേ. പരിചയമുള്ള ആരേയെങ്കിലും കൊണ്ട് പറയിച്ചാല്‍ സമ്മതിക്കുമായിരിക്കും.''

''എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ മാഷേ.'' അതും പറഞ്ഞ് പ്രഭാകരന്‍ മാഷ് അവിടെ നിന്നും ഇറങ്ങി. 

പ്രഭാകരന്‍ മാഷ് തന്റെ മേശപ്പുറത്ത് നിന്നും കഥകളുടെ കെട്ടുമായി വീട്ടിലേയ്ക്ക് പുറപ്പെട്ടു.

മാസത്തിലൊരിക്കല്‍ കുട്ടികളെഴുതിയ കഥകള്‍ വായിക്കുന്നത് പ്രഭാകരന്‍ മാഷിന് വളരെയധികം സന്തോഷം നല്‍കിയിരുന്നു. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാന്‍ ഈ കഥകള്‍ വഴി മാഷ് ശ്രമിച്ചിരുന്നു. സാധാരണ പലരും ചെയ്യുന്ന പോലെ കുട്ടികളെക്കൊണ്ട് എഴുതിച്ച് വായിച്ചു നോക്കാതെ കടലാസ് കെട്ടാക്കി വയ്ക്കുന്ന ഏര്‍പ്പാട് മാഷിന് ഇല്ലായിരുന്നു. ഓരോ കഥയും വായിച്ച് തെറ്റുകള്‍ തിരുത്തി അവ എങ്ങനെ കൂടുതല്‍ നന്നാക്കാം എന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുന്ന കര്‍ത്തവ്യംകൂടെ അദ്ദേഹം വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്തിരുന്നു.

അത്താഴം കഴിഞ്ഞ് ഭാര്യലീലയുടെ കൂടെ ടിവിയുടെ മുന്നില്‍ ഇരിക്കുമ്പോഴാണ് മാഷ് കഥകള്‍ വായിക്കാന്‍ തുടങ്ങുക. നല്ല കഥകള്‍ വായിച്ച് കേള്‍ക്കാന്‍ ലീലയ്ക്കും താല്പര്യമായിരുന്നു. മാഷ് ഓരോ കഥകളായി വായിച്ച് അഭിപ്രായങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരു പദ്യം കണ്ടപ്പോള്‍ മാഷിന് അത്ഭുതമായി. കുട്ടികളാരും പദ്യങ്ങള്‍ എഴുതാന്‍ താല്പര്യം കാണിച്ചിരുന്നില്ല. മാഷ് അതിനായി ആരേയും നിര്‍ബ്ബന്ധിക്കാറുമില്ല.

മാഷ് ആ പദ്യം വായിക്കാന്‍ കൈയ്യിലെടുത്തു. ഒരു പ്രവശ്യം വായിച്ചപ്പോള്‍ രസം തോന്നി. അപ്പോള്‍ ലീലയെ കേള്‍പ്പിക്കാന്‍ ഒന്നുകൂടി ഉറക്കെ വായിച്ചു.

ഇങ്ങനെയെന്തിനീ മന്ത്രി

ഇങ്ങനെയെന്തിനീ മന്ത്രി
ഇങ്ങനെയെന്തിനീ മന്ത്രി

ഞാന്‍ പഠിക്കും സ്‌കൂളിന്റെ ചോര്‍ച്ച മാറ്റാന്‍
പറ്റാത്ത ഒരു മന്ത്രിയാണെങ്കില്‍
ഇങ്ങനെയെന്തിനീ മന്ത്രി

താന്‍ തന്നെ പഠിച്ചിരുന്ന ഒരു സ്‌കൂളിനായ്
ഒന്നും ചെയ്യാന്‍ പറ്റുന്നില്ലെന്നാകില്‍
ഇങ്ങനെയെന്തിനീ മന്ത്രി

കാര്യങ്ങള്‍ നേരെ പറഞ്ഞു കേട്ടിട്ടും
ഒരു ചെവിയില്‍ കൂടി കേട്ട് 
മറ്റേ ചെവിയില്‍ കൂടി കളയാനെങ്കില്‍
ഇങ്ങനെയെന്തിനീ മന്ത്രി

പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി
ഇത്ര പോലും ചെയ്യാന്‍ കഴിയില്ലെങ്കില്‍
ഇങ്ങനെയെന്തിനീ മന്ത്രി

പള്ളിക്കൂടങ്ങള്‍ ചോര്‍ന്നൊലിക്കുമ്പോള്‍
ഉറക്കം നടിച്ച് മാറി നില്‍ക്കുകയാണെങ്കില്‍
ഇങ്ങനെയെന്തിനീ മന്ത്രി

വെറും കാഴ്ചക്കാരനായുള്ളൊരു മന്ത്രി 
വെറുതെയിരിക്കുന്നൊരു മന്ത്രി
ഇങ്ങനെയെന്തിനീ മന്ത്രി

ലീലയ്ക്കും ആ പദ്യം വളരെ ഇഷ്ടപ്പെട്ടു. ക്ലാസ്സിലെ മിടുക്കന്മാരില്‍ ഒരുവനായ സുഭാഷാണ് അതെഴുതിയിരിക്കുന്നത്. പിറ്റേന്ന് ക്ലാസ്സില്‍ വച്ച് അവനെ അഭിനന്ദിക്കണമെന്ന് മാഷ് മനസ്സില്‍ ഉറപ്പിച്ചു. അവന് അങ്ങനെയൊരു പദ്യം എഴുതുവാനുണ്ടായ പ്രചോദനം എന്താണെന്ന് ചോദിച്ച് മനസ്സിലാക്കണം.

പക്ഷേ, പിറ്റേന്ന് പല കാരണങ്ങള്‍ കൊണ്ടും മാഷിന് ക്ലാസ്സില്‍ തലേന്നത്തെ കഥകളെ പറ്റിയോ സുഭാഷിന്റെ പദ്യത്തിനെ പറ്റിയോ സംസാരിക്കാന്‍ അവസരം ലഭിക്കുകയുണ്ടായില്ല.

അന്നത്തെ പ്രധാന ചര്‍ച്ചാവിഷയം സ്‌കൂള്‍ ഇന്‍സ്‌പെക്റ്ററുടെ വരവായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹം സ്‌കൂള്‍ സന്ദര്‍ശിക്കുന്നു. വിദ്യാഭ്യാസ മന്ത്രി പന്തല്ലൂര് വരുന്നത് കൊണ്ട് ആ മേഖലയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഔദ്യോഗിക പരിശോധനയില്‍ പെടുത്തണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമായിരുന്നു. മന്ത്രി ഏതെങ്കിലും കാരണവശാല്‍ ഏതെങ്കിലും സ്‌കൂള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ പുകിലുകളൊന്നും ഉണ്ടാവാതിരിക്കാനുള്ള ഒരു തന്ത്രമായിരുന്നു ഈ ഇന്‍സ്‌പെക്റ്ററുടെ വരവ്.

പിന്നെയുള്ള ദിവസങ്ങള്‍ ഇന്‍സ്‌പെക്റ്ററുടെ വരവിനുള്ള തയ്യാറെടുപ്പായിരുന്നു.

ഇന്‍സ്‌പെക്റ്റര്‍ രഘുനാഥ് അത്ര വലിയ കര്‍ക്കശക്കാരനൊന്നും ആയിരുന്നില്ല. ആനന്ദപുരം സ്‌കൂളില്‍ ഇതിന് മുമ്പും പരിശോധനയ്ക്ക് വന്നിട്ടുള്ളതാണ്. അവിടത്തെ അദ്ധ്യാപകരേയും കുട്ടികളേയും പറ്റി നല്ല അഭിപ്രായമാണ് അദ്ദേഹത്തിന്. സ്‌കൂളും പരിസരവും ചുറ്റി നടന്ന് കണ്ട് ചില ചില്ലറ ഉപദേശങ്ങളൊക്കെ കൊടുത്ത് അദ്ദേഹം ഓരോരോ ക്ലാസ്സുകളിലും കയറിയിറങ്ങി. ഒടുവില്‍ പ്രഭാകരന്‍ മാഷിന്റെ ക്ലാാസ്സിലെത്തി. 

സ്‌കൂളിലെ ഏറ്റവും മുതിര്‍ന്ന കുട്ടികളാണ് നാലാം ക്ലാസ്സിലുള്ളത്. രഘുനാഥ് അവരോട് കുറച്ചു നേരം ചോദ്യങ്ങള്‍ ചോദിച്ച് അവരുടെ ഉത്തരങ്ങള്‍ കേട്ട് രസിച്ചു. പിന്നീട് അദ്ദേഹം ഓരോരുത്തരോടും ഭാവിയില്‍ അവര്‍ എന്താവാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. പലരും ഡോക്റ്ററും എഞ്ചിനീയറും വക്കീലും മറ്റും ആകാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു.

എല്ലാവരുടേയും ഉത്തരങ്ങള്‍ കേട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം അവരോടാരാഞ്ഞു, ''എന്താ നിങ്ങള്‍ക്കാര്‍ക്കും ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ ആവാന്‍ ഇഷ്ടമില്ലേ? നിങ്ങളാരും രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലെങ്കില്‍ പിന്നെ നമുക്കെവിടുന്നാണ് ഒരു മുഖ്യമന്ത്രിയേയൊ പ്രധാനമന്ത്രിയേയൊ വാര്‍ത്തെടുക്കാന്‍ സാധിക്കുക?''

ഇന്‍സ്‌പെക്റ്ററുടെ ചോദ്യം കേട്ട് കുട്ടികളെല്ലാവരും നിശ്ശബ്ദരായിരുന്നു. ആരും ഉത്തരം പറയുന്നില്ലെന്ന് കണ്ടപ്പോള്‍ പ്രഭാകരന്‍ മാഷിന് പരിഭ്രമമായി. കുട്ടികളുടെ നിശ്ശബ്ദത രഘുനാഥ് സര്‍ പോരായ്മയായി കാണുമോ എന്തോ?

''ആരെങ്കിലും ഒരാളെങ്കിലും സാറ് ചോദിച്ചതിന് ഒരു മറുപടി പറഞ്ഞില്ലെങ്കില്‍ ക്ലാസ്സിന് തന്നെ മോശമാകില്ലേ?'' മാഷ് എല്ലാ കുട്ടികളോടുമായി പറഞ്ഞു.

അത് കേട്ടപ്പോള്‍ സുഭാഷ് എഴുന്നേറ്റ് നിന്നു. ''എന്റെ പേര് സുഭാഷ്. ചെറിയ കാര്യങ്ങള്‍ പോലും ചെയ്‌തെടുക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രീയക്കാരനായിട്ട് എന്ത് ഗുണമാണ് സര്‍?''

''അതെന്താ സുഭാഷിന് അങ്ങനെ തോന്നാന്‍ കാരണം? പല എംഎല്‍എമാരും എംപിമാരും മറ്റും അവരവരുടെ മണ്ഡലങ്ങളില്‍ പല നല്ല കാര്യങ്ങളും ചെയ്യാറില്ലേ?'' രഘുനാഥ് സുഭാഷിനോടായി ചോദിച്ചു.

''ഉണ്ടാകുമായിരിക്കും. പക്ഷേ, ഞങ്ങളുടെ സ്‌കൂളില്‍ ഒരു കെട്ടിടം മുഴുവന്‍ ചോര്‍ന്നൊലിച്ച് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായിട്ട് കൊല്ലം ഒന്നാകുന്നു. ഇവിടെ നിന്നും പഠിച്ച് പോയ മന്ത്രിക്ക് പോലും ഇതൊന്ന് നേരെയാക്കാന്‍ സാധിക്കുന്നില്ല. പിന്നെന്ത് കാര്യം സാറെ?'' സുഭാഷ് വളരെ ഗൗരവത്തില്‍ തന്നെ മറുപടി നല്‍കി.

ഇന്‍സ്‌പെക്റ്റര്‍ക്ക് അത് കേട്ടപ്പോള്‍ അത്ഭുതമായി. അദ്ദേഹം പ്രഭാകരന്‍ മാഷിന്റെ മുഖത്തേയ്ക്ക് നോക്കി. 

''ശരിയാണ് സര്‍. പല നിവേദനങ്ങളും അയച്ചതാണ്. പക്ഷേ, ഫലം തഥൈവ.''

രഘുനാഥ്  കുട്ടികളുടെ നേരെ തിരിഞ്ഞു. ''മന്ത്രിയ്ക്ക് പല തിരക്കുകളും ഉണ്ടാവില്ലേ. അതായിരിക്കും. ശരിയാക്കി തരാതിരിക്കില്ല.''

''പന്തല്ലൂര് കുടുംബസംഗമത്തിന് വന്നപ്പോള്‍ ഞാന്‍ നേരിട്ട് പറഞ്ഞതാണ്. ഇപ്പോ ശരിയാക്കാം എന്ന് പറഞ്ഞ് പോയിട്ട് ഇപ്പോള്‍ മാസം മൂന്ന് കഴിഞ്ഞു.'' സുഭാഷ് കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാക്കി.

ഈ മിടുക്കന്‍ മന്ത്രിയുടെ ബന്ധുവാണെന്ന് മനസ്സിലായതോടെ ഇതിനെ പറ്റി കൂടുതല്‍ ചര്‍ച്ച നല്ലതല്ലെന്ന് രഘുനാഥിന് തോന്നി. അദ്ദേഹം എല്ലാ കുട്ടികളോടും യാത്ര പറഞ്ഞ് ഇറങ്ങി.

ഇന്‍സ്‌പെക്റ്റര്‍ പോയിക്കഴിഞ്ഞപ്പോള്‍ പ്രഭാകരന്‍ മാഷ് ഇക്കണ്ടന്‍ മാഷിനെ കാണാന്‍ ചെന്നു. മന്ത്രിയെ കാണുന്ന കാര്യത്തില്‍ എന്തെങ്കിലും തീരുമാനമായോ എന്നറിയാനായിരുന്നു. പക്ഷേ, ഇക്കണ്ടന്‍ മാഷിന്റെ മ്ലാനമായ മുഖം കണ്ടപ്പോള്‍ തന്നെ കാര്യം പന്തിയല്ലെന്ന് മനസ്സിലായി. 

പ്രഭാകരന്‍ മാഷ് സ്റ്റാഫ് മുറിയിലെ തന്റെ കസേരയില്‍ പോയിരുന്നു. കുറച്ചു നേരം ചിന്തയിലാണ്ടു. തനിയ്‌ക്കെന്താണ് ചെയ്യാന്‍ കഴിയുക എന്ന് മനസ്സില്‍ ഉറപ്പിച്ചു. ഒരു കടലാസില്‍ മന്ത്രിയ്ക്കുള്ള കത്തെഴുതാന്‍ ആരംഭിച്ചു. സുഭാഷിന്റെ പദ്യത്തിന്റെ ഒരു കോപ്പിയും എടുത്ത് വച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ ഹെഡ് മാസ്റ്റര്‍ക്ക് വിദ്യാഭ്യാസമന്ത്രിയുടെ സെക്രട്ടറിയുടെ കത്ത് ലഭിച്ചു. പന്തല്ലൂരില്‍ വരുന്ന സമയത്ത് മന്ത്രി താന്‍ പഠിച്ചിരുന്ന ആനന്ദപുരം സ്‌കൂള്‍ കൂടി സന്ദര്‍ശിക്കുന്നു. 

ഇക്കണ്ടന്‍ മാഷും പ്രഭാകരന്‍ മാഷും ഇത്രയധികം സന്തോഷിച്ച ഒരവസരം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടാകില്ല. 

പിറ്റേന്ന് അസംബ്ലിയില്‍ വച്ച് സുഭാഷിന് ഒരു പ്രത്യേക സമ്മാനം സ്‌കൂളിന്റെ വക നല്‍കി. നല്ലൊരു പദ്യം രചിച്ചതിനായിരുന്നു സമ്മാനം. എങ്കിലും പ്രഭാകരന്‍ മാഷിന്റെ മനസ്സില്‍ ഇന്‍സ്‌പെക്റ്ററോട് സുഭാഷ് പറഞ്ഞ മറുപടിയ്ക്കായിരുന്നു മുന്‍തൂക്കം. 

'തന്റെ കര്‍ത്തവ്യം കുട്ടികളെ പഠിപ്പിക്കുന്നതാണെങ്കിലും അവരില്‍ നിന്നും പലതും തനിയ്ക്ക് പഠിക്കുവാനും സാധിക്കുന്നു' എന്ന പ്രഭാകരന്‍ മാഷിന്റെ പ്രസ്താവന ബാക്കി മാഷുമാരെല്ലാം ചേര്‍ന്ന് കൈയടിച്ച് അംഗീകരിച്ചു. 

അമ്മിണി ടീച്ചര്‍ പ്രഭാകരന്‍ മാഷിന്റെ കൈ പിടിച്ച് കുലുക്കിയിട്ട് പറഞ്ഞു, ''മാഷേ, മാഷിന്റെ വഴി തന്നെ ഏറ്റവും ശ്രേഷ്ടം!'' 


 

Follow Us:
Download App:
  • android
  • ios