Asianet News MalayalamAsianet News Malayalam

Malayalam Short Story : ചാറ്റ് , സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

chilla malayalam short story by Santhosh gangadharan
Author
First Published Sep 22, 2022, 10:26 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Santhosh gangadharan

 


പിന്നേയും അതാ 'പ്ലിംഗ്' എന്നൊരു ശബ്ദം. ഈ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് സ്ഥലകാല ബോധമൊന്നുമില്ല. ഏത് സമയത്ത് വേണമെങ്കിലും അയക്കാമെന്ന് ആരോ അവര്‍ക്കെല്ലാം പട്ടയം എഴുതി കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ അര്‍ദ്ധരാത്രിയ്ക്ക് ശേഷവും ഉറക്കമൊഴിച്ചിരുന്ന് ഈ മൊബൈലില്‍ ഇങ്ങനെ കുത്തിക്കൊണ്ടിരിക്കുമോ? 

കാലത്തെണീക്കാന്‍ പാകത്തിന് അലാറം മൊബൈലില്‍ തന്നെയാണ് വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മൊബൈല്‍ കൈയ്യെത്തും ദൂരത്താണ് ഇരിക്കുന്നത്. പ്ലിംഗിന്റെ ഉത്ഭവം അറിയാന്‍ ആകാംക്ഷ തോന്നിയതില്‍ അത്ഭുതമില്ല. ഏതെങ്കിലും രസമുള്ള സന്ദേശമാണെങ്കിലോ?

കൈയെത്തിച്ച് അയാള്‍ മൊബൈല്‍ എടുത്തു. 'കലാലയമേള' തന്നെ സന്ദേശത്തിന്റെ ഉറവിടം. വീണ്ടും ഏതോ ഫേസ്ബുക്ക് പോസ്റ്റ് ചോര്‍ത്തി ഇതിലിട്ടിരിക്കുകയാണ്. അയാള്‍ക്ക് അരിശം കയറി. ഇവര്‍ക്ക് ഇതു മാത്രമേ പണിയുള്ളോ?

നൂറോളം പേര്‍ മെമ്പേഴ്‌സായിട്ടുള്ള ഒരു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ പൊതു താല്പര്യമുള്ളതാണോ എന്നു പോലും നോക്കാതെയാണ് അയക്കുന്നത്. അവരവരുടെ ഹിതമനുസരിച്ച് ഓരോ പോസ്റ്റുകള്‍ തപ്പിയെടുത്തയക്കാന്‍ എന്താ ശുഷ്‌ക്കാന്തി! എത്ര സമയം ഇങ്ങനെ ഫേസ്ബുക്കില്‍ ചെലവഴിച്ചാലായിരിക്കും ഒരു സമകാലിക പ്രസക്തിയുള്ള ലേഖനം കിട്ടുക? ചിലപ്പോള്‍ അവരെല്ലാം ഇതില്‍ പരിചയസമ്പന്നരായതിനാല്‍ അധികസമയം ഉപയോഗപ്പെടുത്തേണ്ടിവരില്ലായിരിക്കാം.

പലരും സംസാരിക്കുമ്പോള്‍ സ്വതന്ത്രചിന്തയെ പറ്റി പറയുന്നത് കേള്‍ക്കാം. അവരവരുടെ ചിന്തകള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ അപഗ്രഥിക്കുവാന്‍ പഠിക്കണമെന്ന് പറയുന്നവര്‍ തന്നെ ബാക്കിയുള്ളവര്‍ എഴുതിയുണ്ടാക്കിയ പോസ്റ്റുകള്‍ കോപ്പി-പേസ്റ്റ് ചെയ്യുന്നതില്‍ എന്താണ് ഗുണമെന്ന് അയാള്‍ എപ്പോഴും ചിന്തിക്കാറുണ്ട്. 

അയാളെപ്പോഴും സ്വയം ചിന്തിച്ച് ഓരോ കാര്യങ്ങള്‍ക്കും ഒരു തീരുമാനമെടുക്കാന്‍ ശ്രമിക്കാറുണ്ട്. ബാക്കിയുള്ളവരുടെ ഉപദേശങ്ങളെ പാടെ നിരസിക്കാറുമില്ല. നല്ലത് ഉള്‍ക്കൊള്ളുന്നതില്‍ ഒരു തെറ്റും അയാള്‍ക്ക് തോന്നാറില്ല. പക്ഷേ, ഒരു പ്രത്യയശാസ്ത്രത്തില്‍ മനസ്സുറപ്പിച്ച് അതുമായി ബന്ധപ്പെട്ടവര്‍ പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് അതുമാത്രം വിഴുങ്ങുന്നതില്‍ അയാള്‍ക്ക് താല്പര്യമില്ലായിരുന്നു. സ്വന്തം മനസ്സിനിണങ്ങിയ തീരുമാനങ്ങളായിരിക്കണം നമ്മെ നയിക്കേണ്ടത്. അതേ പാടുള്ളു.

പ്ലിംഗ് പ്ലിംഗ് പ്ലിംഗ് ...

ആരോ മത്സരിച്ച് ഫോര്‍വേര്‍ഡുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ആരുടേയോ ഉറക്കം കളഞ്ഞതിന് പകരം വീട്ടുകയാവും, അതുതന്നെ ബാക്കിയുള്ളവരുടെ ഫോണുകളിലേയ്ക്ക് അയച്ച്.

ഏതായാലും അയാളുടെ ഉറക്കം പോയി. എന്നാല്‍ പിന്നെ കൂട്ടുകാരുടെ സന്ദേശങ്ങള്‍ നോക്കാമെന്ന് അയാള്‍ ഉറപ്പിച്ചു. അടുത്ത് കിടന്നിരുന്ന ഫോണ്‍ എടുത്ത് വാട്‌സാപ്പിലേയ്ക്ക് കടന്നു.

കുറേ സന്ദേശങ്ങള്‍ക്കിടയില്‍ പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും ഒന്ന് വന്നിട്ടുണ്ട്. കലാലയമേള വായിക്കാന്‍ നോക്കിയാല്‍ നേരം വെളുക്കും. അതുകൊണ്ട് അയാള്‍ ബാക്കിയുള്ളതില്‍ ശ്രദ്ധ പതിപ്പിച്ചു. ചിലതെല്ലാം വായിക്കാതെ തന്നെ ഒഴിവാക്കി. പിന്നെ അയാളുടെ കണ്ണുകള്‍ ആ പരിചയമില്ലാത്ത നമ്പറില്‍ കുരുങ്ങി നിന്നു. 

ഒട്ടും പരിചയമില്ല എന്ന് പറയാന്‍ സാധിക്കുകയില്ല. എന്തോ ഒരു പരിചിതത്വം മനസ്സില്‍ ഉടക്കുന്നു.

'ഇപ്പോള്‍ സംസാരിക്കാമോ?'

ഇതാരായിരിക്കും ഈ രാത്രിയില്‍ സംസാരിക്കാന്‍ താല്പര്യം കാണിക്കുന്നത്? അയാള്‍ ആ നമ്പറിന്റെ 'ഡിപി' നോക്കി. വെറുതെ ശൂന്യമായി കിടക്കുന്നു. ആളെ തിരിച്ചറിയണ്ട എന്ന് കരുതിയാവും. അല്ലെങ്കില്‍ പുതുതായി വാട്‌സാപ്പ് തുടങ്ങിയവര്‍ ആരെങ്കിലും ആകും. ഉറക്കച്ചടവ് തലച്ചോറിനെ സ്തബ്ധമാക്കുന്നതിനിടയില്‍ അയാള്‍ അതിന് മറുപടി എഴുതി.

'സംസാരിക്കാമല്ലോ. ആരാ ഇത്?'

'നമ്പര്‍ കണ്ടിട്ട് മനസ്സിലായില്ലേ?'

അയാള്‍ ആ ഫോണ്‍ നമ്പരില്‍ കുറച്ച് നേരം നോക്കിയിരുന്നു. നമ്പര്‍ നോക്കി ആളെ കണ്ടുപിടിക്കാന്‍ താന്‍ ഷെര്‍ലോക്ക് ഹോംസ് ഒന്നും അല്ലല്ലോ. ചുമ്മാ രാത്രി വട്ട് പിടിപ്പിക്കാന്‍ ആരോ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്.

'ഞാന്‍ പറയാം. മമ്മതല്ലേ?'

'അല്ലല്ലോ!'

'എന്നാല്‍ പിന്നെ കറിയാച്ചനാവും.'

'ഇയാളുടെ ഒരു കാര്യം! അങ്ങനെയുള്ളവരൊന്നുമല്ല. നല്ലോണം ഒന്ന് ഓര്‍ത്ത് നോക്കിയെ.'
    
ആലോചിക്കാന്‍ എന്ന മട്ടില്‍ അയാള്‍ കുറച്ചു നേരം മൊബൈലില്‍ നോക്കിയിരുന്നു.
    
'ആ, പിടികിട്ടി. കാഞ്ഞങ്ങാട്ടെ കരുണന്‍ വലിയച്ഛന്‍. അതുതന്നെ. എന്നെ പറ്റിക്കാന്‍ നോക്കണ്ട. എന്താ ഈ രാത്രീല് വിളിച്ചത് വലിയച്ഛാ?'
    
അതോടെ അപ്പുറത്തെയാള്‍ ഫോണില്‍ നിന്നും പുറത്തുപോയി. നന്നായി. ഇനി സുഖമായിട്ടൊന്ന് ഉറങ്ങാമല്ലോ. 
    
പിന്നീടെപ്പോഴോ പ്ലിംഗ് ശബ്ദം കേട്ട് വീണ്ടും അയാള്‍ ഉണര്‍ന്നു.


കൈയ്യെത്തിച്ച് മൊബൈല്‍ എടുത്തു. അതേ പേരില്ലാത്ത നമ്പറില്‍ നിന്ന് തന്നെ പുതിയ സന്ദേശം. 

'ഇത്ര പെട്ടെന്ന് ഉറങ്ങിയോ?'

ഇത് ശല്യമായല്ലോ എന്ന് മനസ്സില്‍ ഓര്‍ത്തു. എങ്കിലും മനസ്സിലെ ആകാംക്ഷ അസ്തമിച്ചിരുന്നില്ല. അതിനാല്‍ അയാള്‍ മറുപടി അയച്ചു.

'ഇല്ല. എന്താണ് വിളിക്കാത്തെ എന്ന് ആലോചിച്ച് വ്യാകുലപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോളാണ് സമാധാനമായത്.'

'കരുണന്‍ വല്യച്ഛനെ കാണാഞ്ഞ് ഇത്ര പെട്ടെന്ന് വേവലാതിയായോ?'

തമാശക്കാരിയാണെന്ന് തോന്നുന്നു. ഒരു പക്ഷേ, തമാശക്കാരന്‍ ആണെങ്കിലോ? ആ സംശയം മനസ്സില്‍ കയറിയതോടെ അയാള്‍ മറുപടി അയക്കണമോ വേണ്ടയോ എന്ന ശങ്കയിലായി.

എന്തായാലും രണ്ടിലൊന്ന് തീരുമാനം ആകുന്ന വരെ സംഭാഷണം തുടരാമെന്നു തന്നെ അയാള്‍ തീരുമാനിച്ചു.

'ഞാനൊരു തമാശ പറഞ്ഞതല്ലേ! കരുണന്‍ വല്യച്ഛന്‍ എന്ന് കേള്‍ക്കുമ്പോഴേ ആള് സ്ഥലം വിടുമെന്ന് ഞാന്‍ ഒട്ടും കരുതിയില്ല.'

'ഞാന്‍ മനപ്പൂര്‍വ്വം പോയതല്ല. ഇവിടുത്തെ നെറ്റ് പോയതാണ്. എപ്പോഴും ഇങ്ങനെയാണ്. അത്യാവശ്യമുള്ളപ്പോള്‍ നെറ്റ് അതിന്റെ പാട്ടിന് പോകും.'

'നെറ്റ് പോലത്തെ നൈറ്റി ഇട്ടാല്‍ മതി. അല്ലെങ്കില്‍ ഒരു കൊതുകുവല. അപ്പോള്‍ നെറ്റ് എപ്പോഴും കൂടെയുണ്ടാവും.'

'ഓ, ഭയങ്കര തമാശക്കാരനാണല്ലോ!'

'ഭാഗ്യം. അത് തമാശയായിട്ട് തന്നെ എടുത്തു. തമാശക്കാരിയാണെന്ന് അറിഞ്ഞാലല്ലേ കൂടുതല്‍ തമാശകള്‍ പറയാന്‍ പറ്റു.'

'അതിനെന്താ പറഞ്ഞോളു. ഞാന്‍ കേള്‍ക്കാന്‍ തയ്യാര്‍.'

അയാള്‍ പലതും ആലോചിച്ച് അടുത്ത മെസ്സേജ് എഴുതുന്നതിനിടയില്‍ അപ്പുറത്തുള്ള ആള്‍ ഓഫ് ലൈന്‍ ആയി. 'നന്നായി' എന്ന് മനസ്സില്‍ കരുതി അയാള്‍ ഫോണ്‍ അടുത്ത് വച്ച് ഉറങ്ങുവാന്‍ ശ്രമിച്ചു.

പിന്നീട് 'പ്ലിംഗ്' ശബ്ദങ്ങളൊന്നും കേള്‍ക്കാഞ്ഞതിനാല്‍ അയാളുടെ ഉറക്കത്തിന് ഭംഗമൊന്നും സംഭവിച്ചില്ല.

വീട്ടുജോലികള്‍ക്കിടയില്‍ തലേന്ന് രാത്രിയിലെ സംഭവങ്ങളെല്ലാം അയാള്‍ മറന്നിരുന്നു.

രാത്രിയില്‍ വീണ്ടും ആ പേരില്ലാ നമ്പറുകാരി തിരിച്ചെത്തി. ഇത്തവണ സംഭാഷണം നിലവിലെ രാഷ്ട്രീയാവസ്ഥ വരെ ചെന്നെത്തി. സാധാരണ തന്റെ കൂട്ടുകാര്‍ക്കിടയില്‍ ഇത്തരം പ്രശ്‌നോത്തരങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യാറ്. പക്ഷേ, രാത്രിയില്‍ ഉറക്കമില്ലാതെ കിടക്കുമ്പോള്‍ സമയം കളയാനായി ഈ കൂട്ടുകാരിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ടേയിരുന്നു.

പിന്നെ മൂന്ന് ദിവസം തുടര്‍ച്ചയായി രാത്രിയിലെ സംവാദങ്ങള്‍ നടന്നിരുന്നു. വെള്ളിയാഴ്ച രാത്രി അയാള്‍ കാത്തിരുന്നു. പക്ഷേ, ആ കൂട്ടുകാരി വന്ന പോലെ പെട്ടെന്ന് അപ്രത്യക്ഷയായിരിക്കുന്നു. അയാള്‍ ആ പേരില്ലാ നമ്പര്‍ തപ്പിനോക്കി. ആ നമ്പര്‍ തന്നെ ഇല്ലാതായിരിക്കുന്നു. 

എന്തായിരിക്കും ആ നമ്പറുകാരിയുടെ ഉദ്ദേശ്യം? അത് ആണായിരുന്നോ പെണ്ണായിരുന്നോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. 

ശനിയാഴ്ച ആയതിനാല്‍ എല്ലാ കാര്യങ്ങളും സാവധാനത്തിലായിരുന്നു നടത്തിയിരുന്നത്. ഒന്നിനും ധൃതിപ്പെടേണ്ടല്ലോ. സമയം എടുത്ത് പതുക്കെ പതുക്കെ ചെയ്താല്‍ മതി.

വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ വായിക്കാന്‍ പറ്റിയ ദിവസമാണ് ശനി. മൊബൈല്‍ എടുത്ത് ഓരോന്നായി വായന തുടങ്ങി. ഏറ്റവും അധികം വന്ന് കിടക്കുന്നത് കലാലയമേളയില്‍ തന്നെയാണ്. വായിക്കുവാന്‍ രസമുള്ള പലതും ഉണ്ടാകും. അതുകൊണ്ട് അത് അവസാനം വായിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു.

ഒടുവില്‍ കലാലയമേളയില്‍ എത്തി. നൂറോളം അംഗങ്ങള്‍ ഉള്ളത് കൊണ്ട് എല്ലാവരുടേയും പേരുകള്‍ അറിയില്ല. ചിലരുടെ പേര് നമ്പറിനോടൊപ്പം കാണാം. കൂടുതല്‍ നമ്പരുകളും പേരില്ലാതെയാണ് കണ്ടിരുന്നത്. 

സ്ഥിരം സ്വന്തം അഭിപ്രായങ്ങള്‍ എഴുതുന്ന പലരുടേയും പേര് എഴുതിച്ചേര്‍ത്തിട്ടുള്ളതിനാല്‍ അവരെയൊക്കെ നല്ലവണ്ണം അറിയാം. അവര്‍ അയക്കുന്ന സന്ദേശങ്ങളില്‍ നിന്നുതന്നെ അവരുടെ ചായ്വ് ഏത് രാഷ്ട്രീയ ചിന്താഗതിക്കാരോടാണെന്നതും മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. നിരീശ്വരന്‍മാരേയും മതേതരന്‍മാരേയും ഇങ്ങനെയെല്ലാം അഭിനയിക്കുന്നവരേയും എല്ലാം ഇവിടെ കാണാം. ഓരോരുത്തരുടേയും മനസ്സെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വായിച്ചറിയാം. ചുരുക്കത്തില്‍ ഒരു മണിക്കൂര്‍ ഇതില്‍ ചെലവാക്കുന്നത് നല്ല രസം തന്നെയാണ്.

'സുപ്രീം കോടതിയ്ക്ക് തെറ്റു പറ്റിയാല്‍ ആര്‍ക്കാണ് അവരെ തിരുത്തുവാനുള്ള അധികാരം ഉള്ളത്?' ഈ ചോദ്യം വായിച്ച ഉടനെ തോന്നി ഇത് താന്‍ ഈയിടെ വായിച്ചതാണല്ലോ എന്ന്. 

ആരാണ് അത് അയച്ചതെന്ന് നോക്കി. പേരില്ലാത്തൊരു നമ്പര്‍ തന്നെ. 

പലരും പല അഭിപ്രായങ്ങളും എഴുതിയിട്ടുണ്ട്. കുറേ താഴെ വന്നപ്പോള്‍ ചോദ്യം ചോദിച്ചയാള്‍ തന്നെ ഒരു ഉത്തരം നല്കിയത് കണ്ടു.

'സുപ്രീം കോടതിയ്ക്ക് സാധാരണ നിലയില്‍ തെറ്റ് പറ്റുകയെന്നത് അചിന്തനീയം എന്നിരിയ്ക്കലും അതില്‍ ഇരിക്കുന്നതും മനുഷ്യരാണെന്നുള്ളതിനാല്‍ അങ്ങനേയും ഒരു അവസ്ഥ സംജാതമാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റുകയില്ല. സ്വിറ്റ്‌സര്‍ലന്റിലും മറ്റും ചെയ്യുന്നത് പോലെ എന്തുകൊണ്ട് ജനഹിതമറിയാന്‍ ഒരു പോളിംഗ് നടത്തിക്കൂടാ?'

രണ്ട് ദിവസം മുന്‍പ് താന്‍ രേഖപ്പെടുത്തിയ അതേ കാര്യങ്ങള്‍ തന്നെ ഈ നമ്പറുകാരന്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. അയാള്‍ താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ ആശയവിനിമയം നടത്തിയ നമ്പര്‍ എടുത്ത് നോക്കി. രണ്ടും ഒന്നു തന്നെ. പെരുങ്കള്ളി! തന്റെ മനസ്സിലുള്ളത് തപ്പിയെടുത്തിട്ട് സ്വന്തമെന്ന മട്ടില്‍ കൂട്ടുകാരുടെയിടയില്‍ വിലസുന്നു. ഇവളുടെ കള്ളത്തരം പൊളിക്കുക തന്നെ.

പക്ഷേ, ഇവള്‍ ആരാണെന്നറിയാതെ എന്ത് ചെയ്യാനാണ്?

അത് ആരാണെന്നുള്ള ചോദ്യത്തിന് ഒരുത്തരം കിട്ടാഞ്ഞതിനാല്‍ അയാള്‍ വീണ്ടും കലാലയമേളയിലേയ്ക്ക് തിരിച്ചെത്തി. നിര്‍ത്തി വച്ച വായന പുനരാരംഭിച്ചു.

'മതേത്വരത്വ ചിന്ത കൊണ്ട് ഉദ്ദേശിക്കുന്നത് മതമേ ഇല്ലാതാക്കുന്ന അവസ്ഥാവിശേഷമാണോ അതോ എല്ലാ മതങ്ങളേയും ഒരേ പോലെ ബഹുമാനിയ്ക്കുന്ന മാനസികാവസ്ഥയാണോ?'

ആ നമ്പറുകാരി തന്നോട് ചോദിച്ചതെല്ലാം വീണ്ടും ഇതില്‍ ഇട്ട് വലിയ ആളാവുകയാണ്. ഗ്രൂപ്പിലുള്ള എല്ലാവരുടേയും മനസ്സറിയാനുള്ള ഒരു തന്ത്രമാക്കിയിരിക്കുകയാണ്. പലരും അവരവരുടെ മനസ്സില്‍ തോന്നുന്നതു പോലെയോ അവര്‍ എന്താണ് ഉറച്ച് വിശ്വസിക്കുന്നതെന്ന് അനുസരിച്ചോ മറുപടികള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അടുത്ത കൂട്ടുകാരുടെ മനസ്സിലിരിപ്പ് ഈ ഉത്തരങ്ങളില്‍ നിന്നും അറിയുവാന്‍ സാധിക്കും. വിവിധ ചിന്താസരണിയില്‍ പെട്ട പലരേയും ഒരേ കുടക്കീഴില്‍ കൊണ്ടുവന്ന കലാലയമേളയുടെ അഡ്മിനെ നമിയ്ക്കാതെ വയ്യ.

എത്ര സന്തോഷമായിട്ടാണ് എല്ലാവരും അവരവരുടെ മനസ്സ് തുറക്കുന്നത്! ബാക്കിയുള്ളവര്‍ക്ക് അരോചകമാകാത്ത വിധത്തിലാണ് എഴുതുന്നതും. അതും ഒരു കഴിവ് തന്നെ.

'മതങ്ങളെ തീര്‍ത്തും ഒഴിവാക്കുകയെന്നത് അസാദ്ധ്യമെന്നിരിക്കെ അതിന് വേണ്ടി തുനിയുന്നത് വൃഥാ സമയം ചെലവാക്കുന്നതിന് മാത്രമേ ഉതകു. കൂടാതെ തെറ്റിദ്ധാരണയിലൂടെ വഴക്കുകളില്‍ എത്തിച്ചേരാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു പോംവഴിയായി മാറുവാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ മതങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ കഴിയുന്നതും ഒഴിവാക്കുകയാണ് വിവേകം.'

പേരില്ലാ നമ്പറുകാരി തന്റെ അഭിപ്രായം സ്വന്തമാണെന്ന ഭാവേന അവതരിപ്പിച്ചിട്ടുണ്ട്. മിടുക്കി! അതോ മിടുക്കനോ?

സാധാരണ തന്റെ അഭിപ്രായങ്ങളൊന്നും പോസ്റ്റ് ചെയ്യാത്ത അയാള്‍ക്ക് ഇപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് പിടികിട്ടിയില്ല. താന്‍ എഴുതാതെ തന്നെ തന്റെ മനസ്സിലുള്ളത് പുറത്ത് വന്നിരിക്കുന്നു.

മൊബൈലില്‍ നോക്കിയിരിക്കുമ്പോള്‍ ഭാര്യയുടെ വിളി കേട്ടു. ''എത്ര നേരമായി നിങ്ങള്‍ ഈ കുന്തവും നോക്കിയിരിക്കുന്നു. ഒരു മൊബൈല്‍ പോരാഞ്ഞ് പൊട്ടിപ്പൊളിഞ്ഞ പഴയതും റബര്‍ബാന്‍ഡ് ഇട്ട് ഉറപ്പിച്ച് എടുത്ത് വച്ചിട്ടുണ്ടല്ലോ. ഇതെന്തിനാണാവോ സാറേ രണ്ട് മൊബൈല്‍?''

പെട്ടെന്നുള്ള വിളി കേട്ട് അയാളൊന്ന് ഞെട്ടി. പഴയ മൊബൈലിന്റെ കാര്യം കേട്ടപ്പോള്‍ ഒന്നുകൂടി ഞെട്ടി. പഴയ സാധനങ്ങളുടെ കൂടെ ഉപേക്ഷിച്ചിട്ടിരുന്ന സാധനം എങ്ങനെ പുറത്ത് വന്നു? ആരായിരിക്കും അതെടുത്ത് മേശപ്പുറത്ത് വച്ചിട്ടുണ്ടാവുക? അയാള്‍ എഴുന്നേറ്റു.

സ്വീകരണമുറിയിലെ മേശപ്പുറത്തു നിന്നും പഴയ മൊബൈല്‍ എടുത്ത് ഓണ്‍ ചെയ്തു. വാട്‌സാപ്പിലേയ്ക്ക് കടന്നു.

അതിലെ സന്ദേശങ്ങള്‍ കണ്ട് അയാള്‍ അത്ഭുതപ്പെട്ടു. താനും ആ പേരില്ലാ നമ്പറുകാരിയുമായി കൈമാറിയവ തന്നെ. ഇനി തന്റെ ഭാര്യ തന്നെയായിരുന്നുവോ തന്നോട് സംസാരിച്ചിരുന്നത്? അയാള്‍ക്ക് ഒരു ചമ്മല്‍ തോന്നി. അവളെന്ത് വിചാരിച്ചിട്ടുണ്ടാകും തന്നെ പറ്റി? താനിത്ര മഠയാനാണെന്നോ?

അതേ നമ്പറില്‍ നിന്നു തന്നെ കലാലയമേളയിലേയ്ക്കും സന്ദേശങ്ങള്‍ അയച്ചിരിക്കുന്നു. അയാള്‍ പതുക്കെ അടുക്കളയിലേയ്ക്ക് നടന്നു. ഇപ്പോള്‍ തന്നെ സംശയനിവാരണം നടത്തുകയെന്നതാണ് ബുദ്ധി.

''അതേ, താന്‍ എന്തിനാണ് ഈ പഴയ മൊബൈല്‍ എടുത്ത് വാട്‌സാപ്പ് ഉപയോഗിക്കുന്നത്? തന്റെ മൊബൈലില്‍ ഉള്ളതല്ലേ ഈ സൗകര്യങ്ങളെല്ലാം.''

''പിന്നേ, എന്റെ കൈയ്യിലുള്ളത് ഉപയോഗിക്കാന്‍ തന്നെ എനിയ്ക്ക് നേരമില്ല. പിന്നെയല്ലേ ഇദ്ദേഹത്തിന്റെ പഴഞ്ചാണ്ടി സാധനം എടുത്ത് ഞെക്കാന്‍.''

''അപ്പോള്‍ പിന്നെ ഇതില്‍ നിന്നും മെസേജ് പോയതെങ്ങനെയാ?''

''അതുകൊള്ളാം. നിങ്ങള്‍ തന്നെയല്ലേ കഴിഞ്ഞ ഒരാഴ്ചയായിട്ട് അതും കൊണ്ട് നടക്കുന്നത്. രാത്രിയിലൊക്കെ അതിലിട്ട് കുത്തുന്നതും കണ്ടിരുന്നുവല്ലോ.''

''ഞാനാണ് ഇത് ഉപയോഗിച്ചതെന്നോ?''

''പിന്നല്ലാതെ! ഇപ്പോഴും പ്രവാസിയാണെന്നാണ് വിചാരം. ഒറ്റയ്ക്കല്ലാ, ഞാനും കൂടെയുണ്ടന്ന് ഇടയ്‌ക്കെങ്കിലും ആലോചിക്കുന്നത് നന്ന്.''

അത്രയുമായപ്പോള്‍ അയാള്‍ അടുക്കളയില്‍ നിന്നും പിന്‍വാങ്ങി. അപ്പോളും ഭാര്യയുടെ പ്രസംഗം നിന്നിരുന്നില്ല. ''ആ കുന്തത്തില്‍ ഞെക്കിക്കൊണ്ടിരിക്കാതെ പറമ്പിലേയ്ക്ക് ഇടയ്‌ക്കൊക്കെ ഇറങ്ങിക്കൂടേ?''

അയാള്‍ സ്വന്തം മനസ്സിനെ അപഗ്രഥിക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. 

പ്രവാസ ജീവിതത്തിലെ കൂട്ടുകാരെ നഷ്ടപ്പെടാതിരിക്കുവാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. അവരുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്താനുള്ള ഒരേയൊരു ഉപാധി വാട്‌സാപ്പ് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ അത് പലപ്പോഴും ശല്യമായി തോന്നിയിട്ട് പോലും വിടാതെ മുറുക്കി പിടിച്ചിരിക്കുന്നു.

സ്വന്തം അഭിപ്രായങ്ങള്‍ കൂട്ടുകാരില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയാലോ എന്ന ഭയത്താല്‍ വാട്‌സാപ്പില്‍ അധികം എഴുതാറില്ല. ബാക്കിയുള്ളവര്‍ എഴുതുന്നത് വായിച്ച് അവരുടെ മനസ്സറിയുകയായിരുന്നു. 

അവരില്‍ നിന്നും അകന്നപ്പോള്‍ തന്റെ മനസ്സ് താനറിയാതെ ചെയ്ത ഒരു വിക്രിയ ആയിരുന്നിരിക്കണം പഴയ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ അയക്കുകയെന്നത്. അയാള്‍ അയാളുടെ മനസ്സ് തുറന്നെങ്കിലും കൂട്ടുകാര്‍ക്ക് അത് അയാളാണെന്ന് മനസ്സിലായിട്ടുമില്ല. അപ്പോള്‍ പിന്നെ തന്നെ തെറ്റിദ്ധരിക്കാനുള്ള ഒരു അവസരം ഉണ്ടായതുമില്ല.

അയാള്‍ക്ക് അയാളോട് തന്നെ വല്ലാത്ത അമര്‍ഷം തോന്നി. ഇതെന്താണ് 'പ്രവാസി സിന്‍ഡ്രോമോ'? മറ്റുള്ളവരുടെ മനസ്സറിയുവാന്‍ മാത്രം ഈ മനസ്സറിയും യന്ത്രം ഉപയോഗിച്ചിട്ട് കാര്യമില്ല.

അല്ലെങ്കില്‍ തന്നെ റിട്ടയര്‍ ചെയ്ത് നാട്ടിലെത്തിയിട്ട് ഇനിയും ബാക്കിയുള്ളവരുടെ മനസ്സറിഞ്ഞിട്ടെന്ത് കാര്യം! 

ഭാര്യയുടെ വാക്കുകള്‍ അയാളുടെ ചെവിയില്‍ മുഴങ്ങി. ഷര്‍ട്ടും മുണ്ടും ഊരിയിട്ടിട്ട് കൈലിയുമുടുത്ത് അയാള്‍ പറമ്പിലേയ്ക്ക് ഇറങ്ങി. ഇനിയുള്ള കാലം ഈ മണ്ണിനെയാണ് അറിയേണ്ടത്! തന്റെ പെണ്ണിന്റേയും തന്റെ മണ്ണിന്റേയും മണം - ഈറനുള്ള കാറ്റേറ്റ് അയാളുടെ നാസാരന്ധ്രങ്ങള്‍ ത്രസിച്ചു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios