Asianet News MalayalamAsianet News Malayalam

Malayalam Short Story : ഒറ്റ ജനല്‍പാളിയിലെ ഭൂതകാലം, ശ്രീഷ്മ സുകുമാരന്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  ശ്രീഷ്മ സുകുമാരന്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Sreeshma Sukumaran
Author
First Published Sep 11, 2023, 5:45 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

കാക്കകള്‍ ആര്‍ക്കോ വേണ്ടി കലാപമുണ്ടാക്കുന്നു. മാസങ്ങളായി വളര്‍ച്ച തൊടാതെ വെള്ളത്തിലിരിക്കുന്ന ചെടിയെ സൂര്യനു കാണിക്കാന്‍ വേണ്ടി മാത്രം തുറന്നിട്ട ഒറ്റ ജനല്‍ പാളി, വെയിലിനൊപ്പം ചുറ്റുമുള്ള ശബ്ദ കോലാഹലങ്ങളെയെല്ലാം ആവുംവിധം മുറിയിലേക്കാനയിച്ചു. പാതിയിരുട്ട് വീണ മുറിയും നിശ്ശബ്ദതയുമപ്പോള്‍ എന്നെ വല്ലാതെ മോഹിപ്പിച്ചു. തറവാട്ടിലെ വെളിച്ചം ചെല്ലാത്ത അറകളില്‍ മൂടി പുതച്ചു കിടക്കുന്ന തുലാവര്‍ഷ വൈകുന്നേരങ്ങളോര്‍മിപ്പിച്ചു. ഇരുട്ട് മുറികളോട് അന്ന് തോന്നിയ ഇഷ്ടം. ഇടി മുഴങ്ങി തുടങ്ങുമ്പോള്‍ കേറിയാല്‍ പിന്നെ എത്ര പെരുമഴ പെയ്താലും കാറ്റ് വീശിയാലും അറിയാതെയുള്ള കിടത്തം. ഇരുട്ട്.

നിശ്ശബ്ദമായ കൂരിരുട്ടില്‍ നിന്നെണീറ്റ് പുറത്തിറങ്ങി നോക്കുമ്പോള്‍ മഴ തോര്‍ന്നു മാവില വീണു നിറഞ്ഞ മുറ്റത്ത്, പെയ്‌തൊഴിഞ്ഞ മഴക്കുശേഷം പരക്കുന്ന പൊന്‍വെളിച്ചം.

കാക്കകള്‍ എവിടേക്കോ പാറിപ്പോയി. അടുത്തത് ചിതലുകളുടെ ഊഴമാണ്. കൂടെ അടക്കാ കുരുവികളും കാരാം ചാത്തനും, മൈനയുമെല്ലാം ഏറ്റുപിടിക്കുന്നുണ്ട്. ഈ കിളികളെല്ലാം ഉള്ളിടത്തോളം നിശ്ശബ്ദതയെന്നൊരു വാക്ക് ഈ പരിസരത്തിന്റെ നിഘണ്ടുവിലില്ലെന്ന് എനിക്കുറപ്പായി. 

ലാപ്‌ടോപ്പില്‍ മരവിപ്പിച്ചു നിര്‍ത്തിയ, 'ഏതോ മനുഷ്യനും', 17ാം പേജില്‍ വായന നിലച്ച എം മുകുന്ദന്റെ 'വേശ്യകളേ നിങ്ങള്‍ക്ക് ഒരമ്പലം' നോവലും എന്നെ നോക്കിയിരുന്നു. റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ പടി പടിയായി വെളിച്ചം പറഞ്ഞയക്കുന്ന ഏറ്റവും മേലെ തട്ടില്‍ തുറസ്സായി പതിഞ്ഞു വീണു കിടക്കുന്ന സൂര്യനെ ഞാനും നോക്കിയിരുന്നു. തലേന്ന് വായിച്ചു തീര്‍ത്ത നോവലിലെ കഥാപാത്രങ്ങള്‍ വിട്ടു പോവാതെ അലട്ടുന്ന മനസിന് പുതിയ പുസ്തകത്തില്‍ തുടര്‍ച്ച കണ്ടെത്താന്‍ സമയം അനിവാര്യണെന്ന് തോന്നി. 

ഞാന്‍ കിളികളെ കേട്ടിരുന്നു. റബ്ബര്‍ മരങ്ങളുടെ തണലിനിടയിലൂടെ വെയില്‍ ചിത്രം. ചേരി മാവിന്റെ കണ്ടം, പേരക്ക കണ്ടം, ചോടല കണ്ടം, പറങ്കി മാങ്ങാ കണ്ടം. തട്ട് തട്ടായി കെടന്ന ഓരോ തൊടിക്കും പേരുണ്ടായിരുന്നു. ഇന്നോരൊറ്റ പേരേ ഉള്ളു-റബ്ബര്‍ തോട്ടം! മാവും പേരയും പറങ്കി മാവുമെല്ലാം റബ്ബര്‍ മരങ്ങള്‍ക്ക് വഴി മാറി..

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

പണ്ട് അതിലൂടെ ചാടി നടന്ന് തന്റെ സമയങ്ങളെല്ലാം സന്തോഷങ്ങളാക്കിയിരുന്ന ഒരു പെണ്‍കുട്ടിയെ  പൊടുന്നനെ ഞാനോര്‍ത്തു. കാലത്തിന്റെ അതിദൂര ഓട്ടപ്പന്തയത്തില്‍ ഞാനുമവളും തമ്മിലുള്ള അകലമിങ്ങനെ കൂടിക്കൂടി വരുന്നെന്നു തോന്നി. സത്യമായിരുന്ന സന്തോഷങ്ങളെ ഉപേക്ഷിച്ചുള്ള ഓട്ടമായിരുന്നതെന്ന് തീര്‍ച്ച!

മാറ്റത്തിനു കൂട്ടാക്കാത്തത് എന്തൊക്കയോ എന്നെ നോക്കി ചിരിച്ചു. പക്ഷെ അതും മറന്ന് പോയതാണ്-കണ്ണിന്റെ മുന്നില്‍ കണ്ടിട്ടും മറന്ന് പോയത്.

രാവന്തിയോളം കാവലിരുന്നിരുന്ന പഞ്ചാരമാവ് ഇന്നും പൂവിട്ടൊരുങ്ങി ഒരു മാമ്പഴക്കാലത്തെ കാത്ത് നില്‍ക്കുന്നു. ഇനിയൊരു കൊയ്ത്തുകാലമില്ലെന്ന് ഉറപ്പിച്ചാവാം നെല്‍പാടം വാഴത്തോട്ടങ്ങളെ പേറുന്നു
പഞ്ചാരമാവിനെ ചുറ്റിപ്പറ്റിയായിരുന്നു വേനലാവധിയുടെ രണ്ട് മാസങ്ങളില്‍ ഏറെയും കടന്നു പോയിരുന്നത്. തറവാട്ടില്‍ അന്ന് ഞങ്ങള്‍ അഞ്ച് കുട്ടികള്‍. ആദ്യം വീഴുന്ന മാങ്ങ ഏറ്റവും മൂത്തയാള്‍ക്ക്. രണ്ടാമത് വീഴുന്ന മാങ്ങക്ക് അവകാശി ഞാന്‍. ആ മാവ് ഒരിക്കലും ഞങ്ങളെ അക്ഷമരാക്കിയിട്ടില്ല, കാത്തിരുന്നു മുഷിപ്പിച്ചിട്ടുമില്ല.

ഞങ്ങള്‍ മാങ്ങ വീഴുന്നതും കാത്ത് കുത്തിയിരിക്കുമ്പോള്‍, മാവിന്റെ ചോട്ടില്‍ നാട്ടിലെ മറ്റു കുട്ടികള്‍ വരുന്നതില്‍ കനത്ത അമര്‍ഷം ഉണ്ടായിരുന്നു. അതിന്റെ പേരില്‍ കാണിച്ചു കൂട്ടിയ, അന്ന് അതി ബുദ്ധിയെന്നും ഇന്നോര്‍ക്കുമ്പോ ആനമണ്ടത്തരമെന്നും തോന്നുന്ന കാര്യങ്ങള്‍ ഒരുപാടുണ്ട്. 

മാങ്ങ ഇല്ലെങ്കില്‍ മേലെ തൊടിയിലെ പേര മരം. വലിയ രണ്ട് കൊമ്പുള്ള മരത്തിന്റെ ഒരു കൊമ്പ് എന്റേതും ഒന്ന് ചിക്കുന്റേയും. അതില്‍ വലിഞ്ഞു കേറിയിരുന്നു വാ മുറിയും വരെ പേരക്ക പറിച്ചു തിന്നു തീര്‍ത്ത ദിവസങ്ങളും കുറച്ചല്ല. എല്ലാത്തിനുമൊടുവില്‍ ഞാനും അനിയനും തമ്മില്‍ ഒരു അടികൂടല്‍ പതിവാണ്.. ഒരിക്കല്‍ കൈയില്‍ കിട്ടിയ പൗഡര്‍ ടിന്‍ എടുത്ത് അവന്റെ മുഖത്ത് അടിച്ചപ്പോള്‍ പല്ലിളകി ചോര വന്നു. സീന്‍ വഷളായതോടെ അമ്മേടെ കയ്യില്‍നിന്ന് കണക്കില്ലാത്ത അടി എനിക്കു കിട്ടി.  അന്നെല്ലാവരും വീട്ടില്‍ പോയപ്പോഴും സന്ധ്യ വരെ കരഞ്ഞ് അവിടെ തന്നെ ഇരിക്കേണ്ടി വന്നു -ഒറ്റയ്ക്ക്..

.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത

 

സാറ്റ് കളിയോട് ഹരം തോന്നിത്തുടങ്ങിയത് തറവാട്ടിലെ നിഗൂഢമായ ഇടനാഴികളിലും ഇരുട്ട് നിറഞ്ഞ മുറികളിലും കയറി ഒളിച്ചിരിക്കുമ്പോഴാണ്. ഇരുണ്ട ഇടനാഴിയിലും അറകള്‍ പോലെ ഇടുങ്ങിയ മുറികളിലും അന്നും വല്യമ്മയുടെ കണ്ണ് വെട്ടിച്ചാണ് ഒളിച്ചിരിക്കാന്‍ കയറിയിരുന്നത്. 

പുതിയ വീട് വെച്ച് മാറി പോയ ശേഷമാണ്, എനിക്ക് തറവാട് കൗതുകമാവുന്നതും ആരുമധികം ചെല്ലാത്ത മുറികളും മൂലകളും കാണണമെന്ന് തോന്നുന്നതും. മുകളിലെ നിലയില്‍ കേറി പത്തായവും പത്തായപ്പുരയും കാണാന്‍ പൂതി തോന്നി ചെന്ന് നോക്കുമ്പോള്‍ കുത്തനെയുള്ള മരക്കോണിയും പകുതി ദ്രവിച്ച പടികളും ആ പൂതിയെ പടിയിറക്കി വിടും.

ആറു വയസ്സ് വരെ അവിടെ താമസിച്ചപ്പോള്‍ ഉമ്മറക്കോലായും അടുക്കളയും ഞങ്ങടെ മുറിയും അടുക്കള കോലായില്‍ നിഷ്‌കളങ്കനായി കിടന്നുറങ്ങുന്ന ഇക്രുവും മാത്രമായിരുന്നെന്റെ ലോകം. അതിനപ്പുറത്തേക്ക് ഉള്ളതെല്ലാം കേട്ടറിവ് മാത്രം.

ഇക്രു നാട്ടിലെ വില്ലനായിരുന്നു.. അത് വഴി പോവുന്നവരുടെയൊക്കെ പേടി സ്വപ്നം. ഞങ്ങള്‍ തമ്മില്‍ ഓര്‍ക്കത്തക്ക ആത്മബന്ധമില്ലായിരുന്നെങ്കിലും അവന്റെ അവസാന രാത്രി  ഞാനെന്നുമോര്‍ക്കും. ആ രാത്രി പുലര്‍ന്നതില്‍ പിന്നെ ഞാന്‍ അവനെ കണ്ടിട്ടില്ല. അന്നവിടെ തീര്‍ത്തും ഒരു മരണ വീടായിരുന്നു. ഇന്നും നായ ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് പലരും കയറി വരുമ്പോള്‍ അവന്റെ കടി കിട്ടിയവരുടെ എണ്ണം ഇപ്പോഴും അമ്മ എണ്ണി പറയും. പത്രം നാലുപാട് എറിഞ്ഞു ഓടിയിരുന്ന പത്രക്കാരന്‍ പയ്യനെ മാത്രം ഞാനും ഓര്‍ക്കുന്നു.

സ്‌കൂളില്‍ പോവാന്‍ മടിച്ച് കള്ളപ്പനിയും വയറുവേദനയും വരുന്നത് വയലില്‍ കാള പൂട്ടാന്‍ വരുമ്പോഴായിരുന്നു. കൊമ്പ് കൂര്‍പ്പിച്ച വെളുത്ത കാളകള്‍ തീര്‍ത്തും ശാന്തരായി വയലിലൂടെ ചുറ്റി നടക്കുന്നതും കലപ്പ മണ്ണില്‍ പൂണ്ടുമറിയുന്നതും അന്നെനിക്ക് കൗതുകകാഴ്ച്ചയായിരുന്നു..
നനവും വെള്ളവും ഉള്ള പാടത്ത് ട്രാക്ടര്‍ ഉഴുതുമറിക്കുമ്പോള്‍ കിട്ടുന്ന കുഞ്ഞു മീനുകളെ പിടിച്ചു കുപ്പിയിലാക്കി വീട്ടില്‍ കൊണ്ട് വെക്കും. അമ്മ എനിക്ക് തിന്നാന്‍ തരുന്നതെല്ലാം അവര്‍ക്കു കൊടുത്താലും രണ്ട് ദിവസം കൊണ്ട് എല്ലാം ചത്തു പൊങ്ങുന്നതിന്റെ കാരണമാലോചിച്ചാവും പിന്നീടുള്ള രാത്രികളില്‍ ഉറങ്ങിപ്പോവുന്നത്.

ഞാറു മുളപ്പിച്ച് വരി തെറ്റാതെ ചെളിയില്‍ പൂഴ്ത്തി നടുന്നത് തൊട്ട്, അത് കൊയ്‌തെടുത്തു മെതിക്കുന്നത് വരെ ഞങ്ങള്‍ക്ക് ഉത്സവമായിരുന്നു. ഒടുക്കം അമ്മയും വല്യമ്മമാരും നെല്ല് ചാക്കിലാക്കി പത്തായത്തില്‍ നിറക്കുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കൊല്ലം കൂടും തോറും ഒരേ പുതുമയോടെ ഞങ്ങള്‍ നോക്കിക്കണ്ടു.

കൊയ്‌തെടുത്ത ശേഷമുള്ള വൈക്കോല്‍, ഉണക്കാനായി മുറ്റത്താകെ നിരത്തുമ്പോള്‍ അതില്‍ ചാടി മറിയുന്നതായിരുന്ന് കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടം. എത്ര ചൊറിഞ്ഞാലും വീണ്ടും പോയി ചാടാന്‍ തോന്നുന്ന എന്തോ ഒരു രസം അന്നതിലുണ്ടായിരുന്നു..

തൊടിയിലെ പണിക്കാര്‍ക്കൊപ്പം സൊറ പറഞ്ഞിരുന്നും, അവരെ ചോറിനും ചായക്കും വിളിക്കാന്‍ പാടത്തേക്കും പറമ്പിലേക്കും ചാടി നടന്നും ഒഴിവു ദിവസങ്ങളെത്ര പെട്ടന്ന് തീര്‍ന്നു പോവാറുണ്ടായിരുന്നു.

വിരസമായ സമയങ്ങളെ തള്ളി നീക്കാന്‍ പാടുപെടുമ്പോള്‍, ഇന്ന് ചുറ്റുപാടുകളില്‍ മറന്നു വച്ച എന്നെ ഞാന്‍ വീണ്ടും കണ്ടുമുട്ടാറുണ്ട്. ഇന്ന് അസാധ്യമായ പല സന്തോഷങ്ങളും ചിരികളും ഓര്‍ത്തെടുക്കാറുണ്ട്..

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios