Asianet News MalayalamAsianet News Malayalam

ഗര്‍ഭിണികളുടെ വീട്, തപസ്യ അശോക് എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് തപസ്യ അശോക് എഴുതിയ കഥ

chilla  malayalam short story by Thapasya Ashok
Author
Thiruvananthapuram, First Published Sep 20, 2021, 6:06 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla  malayalam short story by Thapasya Ashok

 

മഞ്ഞ ടാക്‌സിയുടെ പിന്‍ സീറ്റിലിരിക്കുമ്പോഴത്രയും ചെന്നു കയറുന്ന വീടിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു, അവള്‍. നിറയെ ഗര്‍ഭിണികളുളള വീട്. ഇരിക്കുന്ന, നടക്കുന്ന, കിടക്കുന്ന, ചിരിക്കുന്ന വയറുകാരികള്‍. എല്ലാ വയറ്റിലും എന്റേതു പോലെ ഒരു കുഞ്ഞായിരിക്കുമോ ?അതോ രണ്ടും മൂന്നുമൊക്കെയുള്ളവര്‍ ഉണ്ടാകുമോ? ഇവരെല്ലാം ഒരേ ദിവസം പെറ്റുകൂട്ടി, നമ്മുടെ നാടിന്റെ ജനസംഖ്യയ്ക്കു നല്‍കാനാനിരിക്കുന്ന സംഭാവനയെ കുറിച്ചോര്‍ത്ത് അവള്‍ക്ക് ചിരി വന്നു.  
  
അവള്‍ക്കിതു നാലാം മാസമാണ്. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ നാലു മാസം ഏഴ് ദിവസം. ഈ ആഴ്ച തന്നെ കൂട്ടാന്‍ വരുമെന്ന് അവര്‍ നേരത്തേ പറഞ്ഞിരുന്നു. സാധാരണഗതിയില്‍ മാസം രണ്ടു തികയുമ്പോള്‍ മറ്റൊരിടത്തേക്ക് മാറ്റാറാണ് പതിവ്. തനിക്കെന്തോ ഒരിളവ് കിട്ടിയതാണ്. ഡോക്ടറുടെ ഔദാര്യം. അല്ലെങ്കിലും ഈയിടെയായി മറ്റുള്ളവരുടെ ഔദാര്യങ്ങളുടെ പറ്റുകാരാണ് ഞാനും ദായും. 

ദായ്ക്ക് ജോലിയുണ്ടായിരുന്നപ്പോള്‍ പട്ടിണി കൂടാതെ കഴിഞ്ഞു പോകുമായിരുന്നു. അതില്ലാതായതില്‍ പിന്നെ ഇങ്ങനെയാണ്. ഒരു കണക്കിന് ഇവിടുന്നു മാറുന്നതാണ് നല്ലത്. സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മുഖം കൊടുക്കണ്ട , മറുപടി പറയണ്ട. പുതിയ ജോലി തരപ്പെട്ടെന്നോ മറ്റോ ഒരു കളളം. പൊളിഞ്ഞാല്‍ മറ്റൊരണ്ണം. പക്ഷേ ദായെ തനിച്ചാക്കി പോകുന്നതാണ്. വര്‍ഷത്തീയതി അടുത്തു വരുന്നുണ്ട്. ദായ്ക്ക് ശ്രദ്ധ വേണ്ട സമയമാണ്. കാലിലെ മുറിവ്  പിന്നെയും പഴുത്തു പൊട്ടാം. വരണ്ട, പാമ്പിന്‍ പടം പോലാകും മേലാസകലം. പാടുകള്‍ തിണത്തു കയറാന്‍ തുടങ്ങും പുണ്ണുകള്‍ പടര്‍ന്നെന്നു വരാം. അന്നേരങ്ങളിലെ വേദന അസഹ്യമാണ്. ചിലപ്പോഴോര്‍ക്കാറുണ്ട്. ഇങ്ങനെ വേദനയുടെ ജീവിക്കുന്ന സ്മാരകമായി പുണ്ണും പഴുപ്പും ചുമക്കാതെ, അന്നു കടിയേറ്റപ്പോള്‍ തന്നെ മരിച്ചു പോയിരുന്നെങ്കിലെന്ന്. 

ഇവിടെ അടുത്ത് ഒരു ശ്മശാനത്തിലെ ജോലിക്കാരനായിരുന്നു ദാ. മഞ്ചമേറി വരുന്ന ശവങ്ങളെ കുളിപ്പിച്ച് പട്ടട വയ്ക്കുന്നതും തീ കെടാതെ മുഴുവന്‍ വെന്തു ചാരമാകുന്നതു വരെ കൂട്ടിരിക്കുന്നതുമെല്ലാം ദായാണ്. ഒരിക്കല്‍ ചിത കൂട്ടാനുള്ള വിറകുമെടുത്തു മടങ്ങുമ്പോഴാണ് ദായെ പാമ്പു കടിക്കുന്നത്. കടിച്ചത് അണലിയായിരുന്നു. മുറിവ് പഴുക്കാന്‍ തുടങ്ങി. കുറേക്കാലം ചികിത്സിച്ചു. ഭേദപ്പെട്ട് തുടങ്ങിയതുമായിരുന്നു. പക്ഷേ, അടുത്ത കൊല്ലം വീണ്ടും അതേ സമയമായപ്പോള്‍ പിന്നെയും പുണ്ണു പഴുക്കാന്‍ തുടങ്ങി. ഇപ്പോള്‍ വര്‍ഷങ്ങളായി ചികിത്സയിലാണ്. ദാ യെ തനിച്ചാക്കി വരാന്‍ മനസില്ലായിരുന്നു. പക്ഷേ മറ്റൊരു വഴിയുമില്ലാഞ്ഞിട്ടാണ്. 

അവശ്യം ചില തുണിയും സാമാനങ്ങളും മാത്രമെടുത്താണിറങ്ങിയത്. ബാക്കിയൊന്നിനും കുറവു വരാതെയിവര്‍ നോക്കിക്കോളും. കൂട്ടി പോകുന്നിടത്ത് ഞാനല്ലാതെ പത്തു പേരു കൂടിയുണ്ട്. എല്ലാവരും ഇങ്ങനെ വന്നവരാണ്. മാസം തോറും നാലായിരം രൂപ കിട്ടും. വേണോ എന്നാദ്യം എന്നോടു തന്നെ പലയാവര്‍ത്തി ചോദിച്ചു. കല്യാണം കഴിയാത്തൊരു പെണ്ണിന്റെ വയറിനു വലിപ്പം വച്ചാല്‍ കഥകളെത്രയുണ്ടായേക്കാമെന്നതോര്‍ത്തു. പിന്നെ ആരുടെയും കഥയില്‍ ഒരിക്കല്‍ പോലും പ്രത്യക്ഷപ്പെടാത്ത,  എന്തിന് ജീവിക്കുന്നു എന്നൊരടയാളവും അവശേഷിപ്പിക്കാത്ത  എന്നെപ്പോലുള്ളവര്‍ എന്തിനെ പേടിക്കണം എന്നോര്‍ത്തു.

ദയാ ബായാണ് കിഷനെ പരിചയപ്പെടുത്തിത്തന്നത്. ബായ്ക്ക് ഇതേ പറ്റി നന്നായറിയാം. ഇങ്ങനെ മൂന്ന് പെറ്റതുമാണ്. ബായിയായിരുന്നു എനിക്കു ധൈര്യം. എന്റെ കുഞ്ഞിന്റെ അച്ഛനമ്മമാരെ ഞാന്‍ കണ്ടിട്ടില്ല. കണ്ടിട്ടും കാര്യമൊന്നുമില്ല. കുഞ്ഞിനെ നിര്‍ത്തിപ്പോരാനുള്ള ഒരു വാടക വീടാണവര്‍ക്കു ഞാന്‍. വാടകയ്‌ക്കെടുത്ത മുറിയൊഴിയുമ്പോള്‍ കരാറു തീരുന്നു. കുടിശ്ശിക തീര്‍ക്കുന്നു, വീടൊഴിയുന്നു. 

ടാക്‌സിയിലെന്നെ കൂട്ടാന്‍ വന്നത് കിഷനാണ്. ആദ്യം ഡോക്ടറെ കാണണം. കുഞ്ഞിന്റെ വളര്‍ച്ച നോക്കണം. എന്നിട്ടാകും പുതിയ  വീട്ടിലേക്ക് പോവുക. ആശുപത്രി കടന്നു ചെല്ലുമ്പോള്‍  ഇടനാഴിയില്‍ ഇരിക്കാനായി കസേരകള്‍ നിരത്തിയിട്ടുണ്ട്. ഞാന്‍ അവിടെയിരുന്നു. ടോക്കണ്‍ നമ്പര്‍ വിളിക്കുമ്പോള്‍  ഉള്ളിലേക്കു ചെന്നാല്‍ മതി. ചുറ്റും എന്നെപ്പോലെ കുറേ വയറുകാരികള്‍. മാസം തികഞ്ഞതും പുതുതായി വന്നവരുമെല്ലാമുണ്ട് കൂട്ടത്തില്‍. 

'ബിമലാ' , എന്റെ പേരു വിളിച്ചു. ഡോക്ടറെ എനിക്കിപ്പോള്‍ പരിചയമാണ്. കിഷനോട് സമ്മതിച്ചപ്പോള്‍ എന്നെ ആദ്യം കൊണ്ടുവന്നതിവരുടെ അടുത്തേക്കാണ്. ഞാന്‍ മതിയെന്നു തന്നെയായിരുന്നു അവര്‍ക്കും. ഇളം പ്രായം. കാണാനും തരക്കേടില്ല. പിന്നെന്തു നോക്കാനാണ്. അകത്തു കയറിയവരെ കണ്ടതും ഞാന്‍ ചിരിച്ചു. തിരികെ ചിരിക്കാറാണ് പതിവ് പക്ഷേ എന്തോ അതുണ്ടായില്ല. ഞാന്‍ അടുത്തു കണ്ട കട്ടിലില്‍ കിടന്നു. ചുടിദാറിന്റെ തുമ്പു പിടിച്ചുയര്‍ത്തി. ഇപ്പോള്‍ രോമങ്ങളില്‍ പൊതിഞ്ഞ ചുഴി പോലെന്റെ പൊക്കിള്‍കൊടി കാണാം. അതിന്റെ സ്ഥാനം കഴിഞ്ഞ മാസത്തേക്കാള്‍ മുകളിലായിരിക്കുന്നു. കഴുത്തിലെ സൂത്രം ചെവിയില്‍ ഘടിപ്പിച്ച് അതിന്റെയൊരറ്റം അവരെന്റെ വയറ്റത്തു വച്ചു. എല്ലാം ശരിയെന്ന മട്ടില്‍ പരിശോധന കഴിഞ്ഞതു തിരിച്ചെടുത്തു. അവരുടെ മുഖത്ത് പതിവില്ലാത്ത ഭാവ വ്യതിയാനങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു. 

'ഏജന്റ് വന്നിട്ടുണ്ടോ കുടെ?'

'പുറത്തുണ്ട', ഞാന്‍ പുറത്തേക്കു വിരലു ചൂണ്ടി. ഡോക്ടര്‍ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. ഞാന്‍ കട്ടിലില്‍ നിന്നു സാവധാനം എഴുന്നേറ്റു. അവരിപ്പോള്‍ പുറത്ത് കിഷനുമായി സംസാരിക്കുകയാണ്. എന്തായിരിക്കാം? അറിയില്ല.

കുറച്ചു നേരത്തെ സംസാരത്തിനൊടുവില്‍ ഡോക്ടര്‍ അകത്തേക്കു പോയി. കിഷന്‍ മടങ്ങിയെത്തി.

'നമുക്കു പോകാം'

ഒന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ അയാള്‍ക്കു പിന്നാലെ നടന്നു. ഞങ്ങള്‍ തിരികെ ടാക്‌സിയില്‍ കയറി. അതു വന്ന വഴിയേ തിരിച്ചു പോകുകയാണ്.

'നമുക്ക് വഴി തെറ്റിയോ? ഇത് വന്ന വഴിയാണ്.'

അയാള്‍ ഒന്നും മിണ്ടിയില്ല. കയറിയിടത്തു വണ്ടി ചെന്നു നിന്നു. എന്റെ ചോദ്യങ്ങള്‍ക്കു സാവകാശം തരാതെ അയാള്‍ പറഞ്ഞു.

'ഈ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ കുഞ്ഞിനെ വേണ്ടെന്ന്. അലസിപ്പിക്കാനാണ് പറഞ്ഞത്. പക്ഷേ ഈ നാലാം മാസത്തില്‍ ഇനിയതു പറ്റില്ല.'

'ഞാനെന്താണിനി ചെയ്യേണ്ടത്?' നിശ്ശബ്ദമായി എന്റെ ചോദ്യം അയാളില്‍ ചെന്നു പതിച്ചു. അയാള്‍ മിണ്ടിയില്ല.
കുടിശ്ശിക തികച്ചില്ലെങ്കിലും വാടകയിനത്തില്‍ കുറച്ചു നൂറു രൂപ നോട്ടുകള്‍ അയാളെന്റെ ഉള്ളം കൈയ്യില്‍ തിരുകി വെച്ചു. എനിക്കു കരയാന്‍ തോന്നി. 

ഉറക്കെ ഉറക്കെ നിലവിളിക്കാന്‍ തോന്നി. 

പക്ഷേ അയാളൊന്നു തിരിഞ്ഞു പോലും നോക്കാതെ ആ ടാക്‌സിയില്‍ കയറി വാതിലടച്ചു. അത് മുന്നോട്ടു നിരങ്ങി.

എല്ലാം ഒരു സ്വപ്നമായിരിക്കണേ, കണ്ണുകള്‍ മുറുക്കിയടച്ചു. ഉള്ളിലൊരു മുറി. അവിടെ, ഇരിക്കുന്ന, നടക്കുന്ന, കിടക്കുന്ന, ചിരിക്കുന്ന വയറുകാരികള്‍.

Follow Us:
Download App:
  • android
  • ios