Asianet News MalayalamAsianet News Malayalam

സ്പര്‍ശം, നിര്‍മല എഴുതിയ കഥ

വാക്കുല്‍സവത്തില്‍ ഇന്ന് നിര്‍മല എഴുതിയ കഥ. 

vaakkulsavam malayalam short story by Nirmala
Author
Thiruvananthapuram, First Published Jun 12, 2021, 7:08 PM IST

നാദിയയുടെ കൈയില്‍ കാപ്പിച്ചീനോ അല്ല, അതൊരു ഐ-ഫോണായിരുന്നു. കിടക്കയില്‍ ഇരുന്നത് നാദിയ ആയിരുന്നില്ല. ഇരുപത്തിനാലു വയസ്സുള്ള ആഡമായിരുന്നു. എന്നെ തുറിച്ചു നോക്കിക്കൊണ്ടു ആഡം പറഞ്ഞു. 

-ഹലോ ... ഹലോ.... അച്ഛാ... ഹലോ അച്ഛാ ഹലോ...

ആഡത്തിന്റെ ഉള്ളില്‍ വിലങ്ങിപ്പോയ ഹലോ അത്യുച്ചത്തിലാണ് പുറത്തേക്കു വന്നുകൊണ്ടിരുന്നത്.  

ഞാന്‍ ഞെട്ടിയുണര്‍ന്നു. ബോഡി പില്ലോയില്‍ ഞാന്‍ ഇറുകെ ഇറുകെ കെട്ടിപ്പിടിച്ചു. 

 

vaakkulsavam malayalam short story by Nirmala

 

ജോലികള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. ജോലി ചെയ്യാനുള്ള ഊര്‍ജത്തിന്റെ അവസാന തുള്ളിയും വറ്റിപ്പോയതുമാണ്.  എന്നിട്ടും ജേക്കബ് വന്നു ഷിഫ്റ്റിന്റെ സമയം കഴിഞ്ഞത് വീണ്ടും ഓര്‍മ്മിപ്പിച്ചപ്പോഴാണ് ഞാന്‍ ജോലി നിര്‍ത്തി ഇറങ്ങിയത്. ഒരു മണിക്കൂര്‍ മുന്‍പ് എന്റെ ഊഴം ഏറ്റെടുക്കുമ്പോള്‍ ജേക്കബ് ഉപദേശിച്ചതാണ് വീട്ടില്‍ പോയി നന്നായിട്ടുറങ്ങണമെന്ന്. നാഴികമണി വരക്കുന്ന കളങ്ങള്‍ക്കും ശരാശരി പ്രവര്‍ത്തനശേഷിക്കും ഇടയില്‍ നൂണ്ടു കിടക്കാനുള്ളതല്ല കാലമല്ലിത്.  
   
കാറിലിരുന്നുകൊണ്ടു ഞാന്‍ നാദിയക്ക് മെസേജ് അയച്ചു. ഞാന്‍ എത്തുന്നതിനു മുന്‍പ് അമ്മുവിനെ ഉറക്കണമെന്ന് ശട്ടംകെട്ടി. നാദിയയുടെ ഫോണിന്റെ റിങ്-ടോണ്‍ കേള്‍ക്കുമ്പോള്‍ അമ്മുവിനറിയാം അതു ഡാഡിയാണെന്ന്, അവള്‍ ഫോണില്‍ കൊഞ്ചിക്കുഴയാന്‍ വരും. പിന്നെ അമ്മുവിനെ ഉറക്കാന്‍ നാദിയക്ക് സാധിക്കില്ല.   

നാദിയയുടെ why എന്ന ഉത്തരച്ചോദ്യത്തിന് ഞാന്‍ മറുപടി അയച്ചില്ല. വണ്ടി ഹെര്‍ക്കിമര്‍ സ്ട്രീറ്റില്‍ നിന്നും വലത്തേക്ക് തിരിഞ്ഞതും ഒരു പോലീസ് കാറ് മുകളില്‍ കറങ്ങുന്ന ലൈറ്റുമായി പിന്നില്‍ പ്രത്യക്ഷപ്പെട്ടു. കാറ് നടപ്പാതയോടു ചേര്‍ത്ത് നിര്‍ത്തി ഞാന്‍ ജനല്‍ച്ചില്ലു താഴത്തി.  പോലീസ് അടുത്ത് വരുന്നതിനു മുന്‍പേ കപ്പ് ഹോള്‍ഡറില്‍ കിടന്ന മാസ്‌ക് എടുത്തു മുഖത്തുവെച്ചു.

-നിങ്ങള്‍ ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന ആളാണോ?

എന്റെ യൂണിഫോമില്‍ കുത്തിയിരുന്ന പേരിലേക്കു നോക്കി കുറച്ചൊന്നു പിന്നോക്കം മാറി പോലീസുകാരന്‍ ചോദിച്ചു. 
  
-അതേ, ഇതാ ബാഡ്ജ്.  
 
-വേണമെന്നില്ല. ഇവിടെ കര്‍ഫ്യൂ ഒന്നുമില്ല, വീട്ടിലിരിക്കാന്‍ ആഹ്വാനമേയുള്ളു. ഒറ്റക്കു പോകുന്നതില്‍ നിയമ ലംഘനമില്ല.   
ഞാന്‍ സംശയത്തോടെ പോലീസുകാരെനോക്കി. സ്പീഡ് കൂടിപ്പോയെന്നു തോന്നിയില്ല. ലൈറ്റ് ചുവപ്പായിരുന്നോ, ഓര്‍മിച്ചെടുക്കാന്‍ എനിക്കു സാധിച്ചില്ല.   

-നിങ്ങളുടെ കാറിന്റെ പിന്നിലെ വലതു ലൈറ്റ് തെളിയുന്നില്ല.  

-ഓ... ക്ഷമിക്കണം. ഞാന്‍ അറിഞ്ഞിരുന്നില്ല.  ആശുപത്രയില്‍ നിന്നും വീട്ടിലേക്കും വീട്ടില്‍ നിന്നും ആശുപത്രയിലേക്കും മാത്രം ഡ്രൈവു ചെയ്യുന്നതു കൊണ്ട് കാണാതെ പോയതാണ്.  

-അറിയാം സര്‍. നിങ്ങളുടെ സേവനത്തിനു എന്റെ ആദരവ്.

പോലീസുകാരന്‍ ഇടതു കൈപ്പത്തി ഉയര്‍ത്തി അയാളുടെ വലതു പോക്കറ്റിനു മുകളില്‍ അമര്‍ത്തിവെച്ചുകൊണ്ടു പറഞ്ഞു. ആ ആദരവ് ആസ്വദിച്ചുകൊണ്ടു ഞാന്‍ മറുപടി പറഞ്ഞു.

-നന്ദി സുഹൃത്തേ. നിങ്ങള്‍ക്കും എന്റെ ആദരവ്. വീട്ടിലടച്ചിരിക്കാന്‍ നിങ്ങള്‍ക്കും പറ്റില്ലല്ലോ!  
  
-ശരിയാണ്, പക്ഷെ ഞങ്ങള്‍ നിങ്ങളെക്കാള്‍ എത്രായോ സുരക്ഷിതരാണ്.  അപകടത്തിനു നടുവില്‍ നിന്നുകൊണ്ടല്ലേ നിങ്ങള്‍ വിശ്രമമില്ലാതെ ഈ നാടിനെയും, മനുഷ്യരെയും രക്ഷിക്കുന്നത്.  

-പോലീസിന്റെ ജോലി എല്ലാ കാലത്തും അപകടങ്ങള്‍ക്കു നടുവിലല്ലേ. ഞങ്ങളെയും ഈ നാടിനെയും സംരക്ഷിക്കാന്‍.

-ശരി.... ശരി... ഇങ്ങനെ പോയാല്‍ ഒരു പോലീസ് ഓഫീസറിനെ കരയിച്ചതിനു നിങ്ങള്‍ക്കു ഞാന്‍ പിഴ എഴുതിത്തരേണ്ടി വരും!

അയാളുടെ ഉത്തരത്തില്‍ ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു. 
 
-ലൈറ്റില്ലാതെ ഓടിക്കുന്നത് അപകടമാണ്. പിന്നിലുള്ളയാള്‍ക്ക് നിങ്ങള്‍ തിരിയാന്‍ പോകുന്നകാര്യം അറിയാന്‍ പറ്റില്ല. എത്രയും വേഗം അതു നന്നാക്കൂ.  
  
പോലീസുകാരന്‍ എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു. 

നന്ദിയും യാത്രയും പറഞ്ഞു ഞാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. എന്റെ ആശുപത്രി വേഷം കണ്ടിട്ടായിരിക്കും അയാള്‍ പിന്നലേക്ക് മാറിയതെന്നു ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഞാന്‍ നിശ്ചയിച്ചു.  
 
വീട്ടിലെത്തിയതും ഞാന്‍ ഇട്ടിരുന്നതെല്ലാം ഊരി മാറ്റി വാഷിംഗ് മിഷീനിലിട്ടു, കബോഡില്‍ നിന്നും പുതിയ ടവ്വല്‍ എടുത്തുചുറ്റി കുളിക്കാന്‍ കയറി. കുളിമുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ കുറച്ചുനേരം ഞാന്‍ ചെവിയോര്‍ത്തു. മാസ്റ്റര്‍ ബെഡ്‌റൂമില്‍ നിന്നും ടിവിയുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരു ന്നില്ല.  അമ്മുവും നാദിയയും ഉറങ്ങിയിട്ടുണ്ടാവും എന്നു ഞാന്‍ സമാധാനിച്ചു.   
  
ഞാന്‍ കിടപ്പുമുറിയിലേക്ക് നടക്കുമ്പോള്‍ നാദിയ ഊണു മേശക്കരികില്‍ ഇരിക്കുന്നതു കണ്ടു.  

-നദി ഉറങ്ങിയില്ലേ?  

ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.   

-ഇല്ല, മഹി കഴിക്കാന്‍ വരൂ. 

എന്തു പറഞ്ഞാണ് അവളെ തിരികെ കിടപ്പു മുറിയിലേക്കു വിടേണ്ടതെന്നാലോചിച്ചു ഞാന്‍ അവളെ നോക്കി നിന്നു. 
   
-നദി കഴിച്ചോ?

ഇല്ലെന്നു അവള്‍ തലയാട്ടി.  

-മഹി വന്നിട്ടു കഴിക്കാന്നു വെച്ചു. എനിക്കു വിശപ്പുണ്ടായിരുന്നില്ല. 
  
കബോഡു തുറന്നു വിസ്‌കി എടുത്തുകൊണ്ടു ഞാന്‍ ചോദിച്ചു 

-നിനക്കൊരു വൈന്‍ വേണോ?

-വേണ്ട, വൈനും കോഴിക്കോടന്‍ ബിരിയാണിയും ചേരില്ല.

മേശപ്പുറത്തു നിരത്തിവെച്ച അത്താഴം ചൂണ്ടി നാദിയ അടക്കിചിരിച്ചു.  

കസേര പിന്നിലേക്കു വലിച്ചു മാറ്റിയിട്ടു ഞാനിരുന്നു. വിസ്‌കിയുടെ ഒരിറക്കെടുത്തു വായുടെ മേല്‍ത്തട്ടില്‍ ചേര്‍ത്ത് ആദ്യത്തെ എരിച്ചിലിനെ അണ്ണാക്കിലേക്ക് ആവാഹിച്ചു. പിന്നെ ദീര്‍ഘമായ ഒരു ശ്വാസമെടുത്തപ്പോള്‍ കരിഞ്ഞ ഓക്കിന്റെ രുചിമണം എന്റെ നാഡികളില്‍ നിറഞ്ഞു.   

നാദിയയുടെ പ്രശസ്തമായ ബിരിയാണിയുടെ മണം അന്തരീക്ഷത്തില്‍ കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.   
 
-എന്തിനാ മഹീ അമ്മൂനെ നേരത്തെ ഒറക്കാന്‍ പറഞ്ഞത്.  ഞാന്‍ കൊറേ പാടുപെട്ടു.  

ഞാന്‍ വിസ്‌ക്കി ഒരിറക്കു കൂടിയെടുത്തു.   

-നിങ്ങള്‍ രണ്ടാളും കൂടി ഒരു മാസം ഷീന ആന്റിടെ വീട്ടില്‍ പോയി നില്ക്കു. അമ്മൂന് എന്തായാലും ഓണ്‍ലൈന്‍ അല്ലേ ക്ലാസ്. ആന്റിക്കും കൂട്ടാവും.  

പെട്ടന്നു ഊണു നിര്‍ത്തി നാദിയ എന്നെ തുറിച്ചു നോക്കി. പിന്നെ ശബ്ദമുയര്‍ത്തി ചോദിച്ചു.  

-എന്താ ഉണ്ടായെന്നു പറയ് 

-വേരിയന്റ് ഞങ്ങളുടെ ഹോസ്പിറ്റലിലും എത്തിയിട്ടുണ്ട്.  

-മഹി ഈ ജോലി കളഞ്ഞിട്ടു വരാമെങ്കില്‍ നമുക്കു പോകാം. എവിടെ വേണമെങ്കിലും ഞാന്‍ വരാം. 

-നദീ, ഇപ്പോഴാണ് ഈ ജോലി ചെയ്യേണ്ടതിന്റെ ആവശ്യം.   

-ഞങ്ങളെ സേഫായി പാക്ക് ചെയ്തു വിട്ടിട്ട്.... മഹിക്ക് കിട്ടില്ല എന്നുറപ്പുണ്ടോ?
 
നാദിയ പ്‌ളേറ്റുമായി എഴുന്നേറ്റു.  

-ഞങ്ങള്‍ക്ക് പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ്‌സ് എല്ലാമുണ്ട്. 

-എന്നാല്‍പ്പിന്നെ ഞങ്ങള്‍ ഇവിടെ താമസിക്കുന്നതില്‍ ഇത്ര പേടിക്കാനെന്താണ്? പൊറത്തേക്കെ എറങ്ങണില്ലല്ലോ!

നാദിയ ശബ്ദമുയര്‍ത്തിയപ്പോള്‍ അമ്മു ഉണര്‍ന്നു താഴേക്കു വരുമെന്നു ഞാന്‍ ഭയപ്പെട്ടു. എന്നെ കണ്ടാലുടന്‍ അവള്‍ മടിയില്‍ കയറിയിരിക്കും. 

 പാത്രം ശബ്ദത്തോടെ സിങ്കിലിട്ടു മാസ്റ്റര്‍ ബെഡ്‌റൂമിലേക്ക് പോകുന്നതിനിടയില്‍ നാദിയ പറഞ്ഞു 

-അച്ഛന്‍ വിളിച്ചിരുന്നു. 

നാദിയയുടെ അകന്നു പോകുന്ന ഉടലിനെ നോക്കി ഞാന്‍ ശബ്ദം കുറച്ചു പറഞ്ഞു.  

-ജിഞ്ചര്‍-ജിറാഫിനെ എടുത്തു അമ്മൂന്റെ വലതുവശത്തു വെക്കണം. അവനെ തലകുത്തി, കാലു തലയിണയിലായിട്ട്.  

ഞാന്‍ വരുന്നതിനു മുന്‍പ് അമ്മു ഉറങ്ങിയാല്‍, അവളുടെ മുറിയില്‍ പോയി ഉമ്മകൊടുത്തു, ഡാഡിയുടെ ജീവന്‍ മുഴുവന്‍ കവിഞ്ഞൊഴുകുന്ന സ്‌നേഹം ചെവിയില്‍ പറയണമെന്നുള്ളതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള കരാര്‍. അതിനു തെളിവായി അവളുടെ ഇടത്തുവശത്തു ഉറങ്ങുന്ന ജിഞ്ചര്‍-ജിറാഫിനെ വലതുവശത്തു വെക്കണം.  രാവിലെ ഉണരുമ്പോള്‍ ഡാഡി വ്യവസ്ഥ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള അടയാളമായിരുന്നു അത്.   

ഇന്നൊരു തലകുത്തി-ദിവസമായിരുന്നെന്നുള്ള അടയാളമായിട്ടാണ് ജിറാഫിന്റെ കാലുകള്‍ തലയിണയിലായി വെക്കുന്നത്. ഡാഡിക്കു നേരത്തെ വരാന്‍ സാധിക്കാഞ്ഞതിനുള്ള ക്ഷമാപണ കാരണം. മനഃശാസ്ത്രം പഠിച്ച നാദിയ ക്രേസി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് അമ്മുവിനു പറഞ്ഞു കൊടുത്തിട്ടുണ്ട്.  അതിനു പകരം topsy-turvy day എന്നാണു അമ്മു പറയുന്നത്. 

 

vaakkulsavam malayalam short story by Nirmala

 

മേശപ്പുറത്തിരുന്ന റിമോട്ടെടുത്തു ഞാന്‍ ടി.വി ഓണാക്കി. ടിവിയിലെ ചാനലുകളില്‍ വാര്‍ത്തയുടെ സമയമായിരുന്നു. പല നിറത്തിലുള്ള വരകള്‍ നെടുകെയും കുറുകെയും പോകുന്ന ഗ്രാഫുകളായിരുന്നു വാര്‍ത്തയുടെ പശ്ചാത്തലത്തിലെ സ്‌ക്രീനില്‍.  അതോരോന്നും ചൂണ്ടി ആങ്കര്‍ രോഗസ്ഥിരീകരണത്തിന്റെയും മരണങ്ങളുടെയും കണക്കുകളും നിരക്കുകളും വിശദമാക്കിക്കൊണ്ടിരുന്നു.  

വേഗത്തില്‍ ഞാന്‍ ചാനല്‍ മാറ്റി. മഞ്ഞനിറത്തിലുള്ള ഐസലേഷന്‍ ഗൗണുകളും പേഴ്‌സണല്‍ പ്രൊട്ടക്ടീവ് വസ്തുക്കളും ഇട്ടവരുടെ നിര കിടക്കക്കു ചുറ്റും നില്‍ക്കുന്നതും, വേഗത്തില്‍ ഉന്തിക്കൊണ്ടു പോകുന്ന ട്രോളി ബെഡുകളുമായിരുന്നു ആ ചാനലില്‍. ഒരു ഐ-ഫോണ്‍ അതില്‍ നിന്നും ഊര്‍ന്നു വീഴുന്നുണ്ടോ എന്ന ഞെട്ടലില്‍ ഞാന്‍ ചാനല്‍ മാറ്റി.   
  
അവിടുത്തെ വാര്‍ത്തയില്‍ ഡോക്ടര്മാരായിരുന്നു അതിഥികള്‍. അവരോടു ചോദ്യങ്ങള്‍ തിരിച്ചും മറിച്ചും ചോദിച്ചു ആങ്കര്‍ സമയം കടത്തി വിട്ടു. പുതിയ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അതിഥികളൊന്നും ഉണ്ടായിരുന്നില്ല. പുതിയ സിനിമ എന്തെങ്കിലും ഇറങ്ങിയിട്ടുണ്ടായിരുന്നോ എന്നു എനിക്കറിയില്ലായിരുന്നു. 
 
ടി.വി ഓഫാക്കിയിട്ടു ഞാന്‍ അച്ഛനെ വിളിച്ചു.   

-നീ ഹോസ്പ്പിറ്റലിന്നു വന്നോ 

-വന്നിട്ടു കുറച്ചു നേരമായതേ ഉള്ളൂ അച്ഛാ. 

-നിനക്കു ഒരു മാസം അവധി എടുക്കാന്‍ വയ്യേ? ഒരു വര്‍ഷമായില്ലേ നീ അവധി എടുത്തിട്ട്? 

-ഇപ്പോത്തന്നെ അവിടെ ആവശ്യത്തിനുള്ള ജോലിക്കാരില്ല. അവധി എടുക്കുന്നതു ശരിയല്ല.

-എന്തോന്നു ശരിയല്ല. അവനോന്റെ കാര്യം നോക്കണം. ഇതൊരു ജോലിയാണ്. അല്ലാതെ എല്ലാം നിന്റെ തലയിലല്ല 

നാദിയ അച്ഛനോടു പരാതിപ്പെട്ടിട്ടുണ്ടെന്നു എനിക്കു മനസ്സിലായി.  

-അച്ഛന്റെ ലിപ്പിറ്റോര്‍ ഈ ആഴ്ച്ചകൊണ്ടു തീരില്ലേ? ഫാര്‍മസിയില്‍ വിളിച്ചു പറയാം. അവരു ഡെലിവറി ചെയ്യും.  

-നീ അതുംകൊണ്ടു ഈ വഴി വാടാ.  എത്രനാളായി നിന്നെ കണ്ടിട്ട്.

-വേണ്ട...വേണ്ട... പ്രായമായവര്‍ കൂടുതല്‍ സൂക്ഷിക്കണം.  അച്ഛന്‍ ന്യൂസ് കാണുന്നില്ലേ? 

-നീ റോഡുവരെ വന്നാല്‍ മതി. ഞാന്‍ വരാന്തയില്‍ നിന്നും വര്‍ത്തമാനം പറയാം. ഞാന്‍ വാക്‌സിന്‍ എടുത്തതല്ലേ. പിന്നെന്താ?   

-ഹേമന്ത് എവിടെ അഛാ 

ഞാന്‍ പിന്നെയും വിഷയം മാറ്റാന്‍ നോക്കി.

-ദേ അവന്‍ പിന്നേം അടുക്കളപ്പരീക്ഷണത്തിലാണ്. ഇന്നെനിക്കു അവന്‍ ടിരമിസു ഉണ്ടാക്കിത്തന്നു.

അച്ഛന്റെ ഡയബെറ്റിസിനെപ്പറ്റി ഹേമന്തിനു വിചാരമില്ലെന്നു ഞാന്‍ മനസ്സിലോര്‍ത്തു.  
 
-ലോക്ഡൗണ്‍ കൊണ്ടു എനിക്കു സുഖമായി. ഞാന്‍ പറഞ്ഞതു കേട്ടു അവനുംകൂടി മെഡിസിനു പോയിരുന്നെങ്കി ഞാനിപ്പഴും ഒറ്റയ്ക്കായി പോയേനെ. ഒരാളൊന്നു കേറിവരാനില്ലാതെ!      
 
ഹേമന്ത് ഫോണില്‍ വന്നപ്പോള്‍ എനിക്കു കുറച്ചൊരു ആശ്വാസം തോന്നി.  

-എങ്ങനെയുണ്ട് ഹേം ജീവിതം?

-പഴയതുപോലെ തന്നെ, അപാര ബോറടി. 

-നീ അവിടെയുള്ളത് അച്ഛനു സന്തോഷമാണ്.  

-ചായ അടിക്കാന്‍ പോകുന്നെന്നു പറഞ്ഞു എന്നെ എത്ര വഴക്കു പറഞ്ഞതും പരിഹസിച്ചിട്ടുള്ളതുമാണ്. ഇപ്പോ അച്ഛനു ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി കൊടുക്കുമ്പോള്‍ അതിനു പരാതി പറയില്ല.  

മടിച്ചുകൊണ്ടു ഞാന്‍ അവനോടു ചോദിച്ചു.

-നിനക്കിന്നു ജോലി ഉണ്ടായിരുന്നോ? 

-രണ്ടു മണിക്കൂര്‍. അവര്‍ എല്ലാ ജോലിക്കാര്‍ക്കും കുറച്ചു മണിക്കൂര്‍ വീതം കൊടുക്കാന്‍ നോക്കുകയാണ്.   

-ആളുകള്‍ വരുന്നുണ്ടോ?

-പിന്നില്ലേ, ലോക്-ഡൌണ്‍ ആണെങ്കിലും കാപ്പിയും ഡോണറ്റും ഇല്ലാതെന്തു ജീവിതം! അതുകൊണ്ടു അത്രയും സമയം പോയിക്കിട്ടും.  

ഹേമന്തു ചിരിച്ചുകൊണ്ടു പറഞ്ഞു.

-എടാ സൂക്ഷിക്കണം. വേരിയന്റ് അപകടം പിടിച്ചതാണ്. എയര്‍ബോണ്‍ ആണ്. ജോലിക്കു പോകണമെന്നു നിര്‍ബ്ബന്ധമുണ്ടോ?

-ആഹ! ഇപ്പൊത്തന്നെ ഇവിടെയിരുന്ന് എനിക്കു വട്ടു പിടിക്കുന്ന അവസ്ഥയായി.  അച്ഛനു ഭക്ഷണമുണ്ടാക്കലാണ് എന്റെ ആകെ എന്റര്‍ടൈന്‍മെന്റ്!   

-അധികം വൈകാതെ പഴയപോലെയാവും. നിന്റെ സിറ്റിയിലെ റെസ്റ്റോറന്റ് തുറക്കാന്‍ പറ്റും. അതുവരെ പിടിച്ചു നില്ക്കാന്‍ നോക്ക്.

ഫോണില്‍ സംസാരിക്കുമ്പോള്‍ പത്തുസെക്കന്റ് മൗനം എത്ര ദീര്‍ഘമാണെന്നു കണക്കെടുത്തുകൊണ്ടു ഞാന്‍ ശബ്ദം നേരെയാക്കുന്ന മട്ടില്‍ ഒന്നു ചുമച്ചു. എന്നിട്ടു ആ ചോദ്യം ചോദിച്ചു.   
  
-ഹേം ഞാന്‍ കുറച്ചു പണം ഇ-ട്രാന്‍സ്ഫര്‍ ചെയ്യട്ടെ?

-വേണ്ട മഹി. ഗവണ്മെന്റിന്റെ എയ്ഡ് ഉണ്ടല്ലോ.  അച്ഛന്റെ അടുത്തു നില്‍ക്കുന്നതുകൊണ്ടു ഇപ്പോ അതു മതിയാവും. സിറ്റിയിലെ വാടകയല്ലേ പറ്റാത്തത്.   

-ആവശ്യം വന്നാല്‍ ചോദിക്കാന്‍ മടിക്കല്ലേടാ.  

-തീര്‍ച്ചയായും. 

ഫോണ്‍ വെച്ചുകഴിഞ്ഞു ഞാന്‍ വിസ്‌കിയുടെ അവസാനത്തെ സിപ്പെടുത്തു. 
 
മേശക്കരികില്‍ നിന്നുമെഴുന്നേറ്റു. ഗ്ലാസ്സും പാത്രവും സിങ്കില്‍വെച്ചിട്ടു അടുക്കളയിലെ എച്ചില്‍പ്പാട്ട പുറത്തെടുത്തു. രാവിലെ എഴുന്നേറ്റു വരുമ്പോള്‍ ബിരിയാണി അതില്‍ കിടക്കുന്നതു നാദിയ കാണാതിരിക്കാനായി ഞാനത് പുറത്തെ വലിയ വീപ്പയില്‍ കൊണ്ടുപോയി കളഞ്ഞു. പുറത്തു അപ്പോള്‍ നല്ല ഇരുട്ടായിരുന്നു.  വലിയ ചവറു വീപ്പക്കടുത്തു കുറച്ചു നേരം ഞാന്‍ ഇരുട്ടില്‍ തെളിയുന്ന രൂപങ്ങള്‍ കണ്ടു നിന്നു.  
 
അമ്മുവിന്റെ കൂടെ പുറത്തു കളിച്ചിട്ടു കുറേനാളായി. 

ഞാന്‍ ഡിസ്ഇന്‍ഫെക്ട് കൊണ്ടു കൊണ്ടു റിമോട്ട് നന്നായി തുടച്ചു മാറ്റിവെച്ചു. 
  
നാദിയ ജിറാഫിനെ മാറ്റി വെക്കാന്‍ മറന്നിരിക്കുമോ എന്നു സംശയിച്ചു ഞാന്‍ അവള്‍ക്ക് ഒരു മെസേജ് അയച്ചു.   

-ജിഞ്ചര്‍-ജിറാഫിനെ മാറ്റാന്‍ മറക്കരുത്.  

കുറച്ചു നേരംകൂടി ഞാന്‍ മറുപടി കാത്തു. കിടപ്പു മുറിയില്‍ നിന്നും ശബ്ദമൊന്നും വരുന്നുണ്ടായിരുന്നില്ല. നാദിയ ഉറങ്ങിയിട്ടുണ്ടാവും.   

രാവിലെ ഉണരുമ്പോള്‍ ജിഞ്ചര്‍-ജിറാഫ് അമ്മു കിടത്തിയിരുന്ന സ്ഥലത്തു തന്നെയാണെങ്കില്‍ അവള്‍ പിണങ്ങും. വാക്കുപാലിക്കാത്ത ഡാഡിയെ അമ്മു ഒരിക്കലും വിശ്വസിക്കില്ല.  
  
നാദിയ ചിലപ്പോള്‍ അമ്മുവിന്റെ കൂടെയാവും ഉറങ്ങുന്നത്.  ചരിഞ്ഞു കിടന്നുറങ്ങുന്ന അമ്മുവിനെ നാദിയ ഒരു കൈകൊണ്ടു ചുറ്റിപ്പിടിച്ചിട്ടുണ്ടായിരിക്കും. മാസ്റ്റര്‍ ബെഡ്‌റൂമിലേക്കൊന്നു പോകാനുള്ള ആഗ്രഹത്തെ അടക്കിവെച്ചു ഞാന്‍ എന്റെ കിടപ്പുമുറിയിലേക്കു നടന്നു. 

രാത്രിയില്‍ നാദിയ എന്റെ കിടക്കയില്‍ വന്നിരുന്നു. അവളുടെ കൈയില്‍ ആവിപറക്കുന്ന ഒരു കാപ്പച്ചീനോ ഉണ്ടായിരുന്നു.  കല്യാണ നിശ്ചയത്തിനു ഇട്ടു കൊടുത്ത മൂന്നുചുറ്റു മോതിരം കൊണ്ടു പതിവു പോലെ കപ്പില്‍ തട്ടിത്തട്ടി ശബ്ദമുണ്ടാക്കികൊണ്ടാണ് അവള്‍ സിനിമയുടെ റിവ്യൂ പറയാന്‍ തുടങ്ങിയത്.  
 
നാദിയ മാസ്‌ക് വെച്ചിരുന്നത് കുറച്ചു കഴിഞ്ഞാണ് ഞാന്‍ ശ്രദ്ധിച്ചത്. മാസ്‌ക്കിനകത്തു കൂടി പുറത്തേക്കു വരുന്ന ശബ്ദം നാദിയയുടേതല്ലാതായി. അതു ഇന്നു ഐ.സി.യു.വിലുണ്ടായിരുന്ന രോഗിയുടേതായിരുന്നു.   

-അമ്മ.. അമ്മയെ ഒന്നു വിളിക്കാമോ? 

പോക്കറ്റിലെ ഫോണില്‍ തട്ടിക്കൊണ്ടു കിട്ടാത്ത ശ്വാസത്തിനിടയിലൂടെ അയാള്‍ അവസാനമായി പറഞ്ഞ അതേ ശബ്ദമായിരുന്നു ഞാന്‍ കേട്ടത്.   നേഴ്‌സ് എന്റെ നേരെ നോക്കി. ഞാന്‍ സമ്മതത്തോടെ തലയാട്ടി. മറ്റേത്തലക്കല്‍ ഫോണടിക്കാന്‍ തുടങ്ങിയപ്പോള്‍ നേഴ്‌സ് ഫോണ്‍ അയാള്‍ക്കു കൊടുത്തു.  ഫോണില്‍ ഹലോ...ആഡം...ആഡം... എന്ന ശബ്ദം കിടക്കക്കു ചുറ്റും നിന്ന ഞങ്ങള്‍ക്കെല്ലാം കേള്‍ക്കാവുന്നത്ര ഉച്ചത്തിലായിരുന്നു. മറുപടി പറയുന്നതിനു മുന്‍പേ ഫോണ്‍ അയാളുടെ കൈയില്‍ നിന്നും ഊര്‍ന്നു നിലത്തേക്ക് വീണു. 

ആ നമ്പറില്‍നിന്നും പിന്നെ തുടരെത്തുടരെ വിളി വന്നുകൊണ്ടിരുന്നപ്പോള്‍ അത് ഓഫാക്കി വെക്കാന്‍ ഉച്ചത്തില്‍ പറഞ്ഞത് ഞാനാണ്. 

നാദിയയുടെ കൈയില്‍ കാപ്പിച്ചീനോ അല്ല, അതൊരു ഐ-ഫോണായിരുന്നു. കിടക്കയില്‍ ഇരുന്നത് നാദിയ ആയിരുന്നില്ല. ഇരുപത്തിനാലു വയസ്സുള്ള ആഡമായിരുന്നു. എന്നെ തുറിച്ചു നോക്കിക്കൊണ്ടു ആഡം പറഞ്ഞു. 

-ഹലോ ... ഹലോ.... അച്ഛാ... ഹലോ അച്ഛാ ഹലോ...

ആഡത്തിന്റെ ഉള്ളില്‍ വിലങ്ങിപ്പോയ ഹലോ അത്യുച്ചത്തിലാണ് പുറത്തേക്കു വന്നുകൊണ്ടിരുന്നത്.  

ഞാന്‍ ഞെട്ടിയുണര്‍ന്നു. ബോഡി പില്ലോയില്‍ ഞാന്‍ ഇറുകെ ഇറുകെ കെട്ടിപ്പിടിച്ചു. 

എന്റെ ക്ഷീണവും ഉറക്കവും എങ്ങോട്ടോ പോയിരുന്നു. കുറച്ചു നേരം ഞാന്‍ കിടക്കയില്‍ വെറുതെയിരുന്നു. പിന്നെ യൂണിഫോമിട്ടു ആശുപത്രിയില്‍ പോകാന്‍ തയ്യാറായി.   
   
പുറത്തേക്കിറങ്ങുന്നതിനു മുന്‍പ് ജോലികഴിഞ്ഞു വന്നപ്പോള്‍ കഴുകാനിട്ടിരുന്ന തുണികള്‍ ഞാന്‍ ഡ്രയറിലേക്ക് മാറ്റി. രാവിലെ നാദിയ ഉണര്‍ന്നു വരുമ്പോള്‍ എല്ലാം ഉണങ്ങിയിരിക്കട്ടെ. വാഷിങ് മിഷീനടുത്തിരുന്ന മുഷിഞ്ഞ തുണികളുടെ കൊട്ടയില്‍ എന്റെ കാല്‍ തട്ടി. അതിന്റെ മൂടി തുറന്നു നാദിയയുടെ ഒരു ബ്ലൗസെടുത്തു അതില്‍ ഞാന്‍ മുഖമമര്‍ത്തി. അമ്മ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പത്തു വയസ്സുകാരനായ ഹേമന്ത് അമ്മയുടെ ബ്ലൗസ് മണക്കാറുണ്ടായിരിക്കുന്നതു പോലെ.

ഹെര്‍ക്കിമര്‍ സ്ട്രീറ്റില്‍ എത്തുന്നതിനു മുന്‍പേ പോലീസുകാര്‍ ചുറ്റുന്ന ലൈറ്റുമായി എന്റെ കാറിനു പിന്നില്‍ വന്നു. കാറിനടുത്തേക്കു നടന്നു വരുന്ന പോലീസുകാരനെ പിന്‍കണ്ണാടിയില്‍ക്കൂടി ഞാന്‍ കണ്ടു. അതു പഴയ പോലീസുകാരന്‍ തന്നെയായിരുന്നു. 

പോലീസുകാരന്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ കാര്‍ ജനലിന്റെ ചില്ലു താഴ്ത്തി. ഇത്തവണ അയാള്‍ പുറകോട്ടു രണ്ടടി വെച്ചത് ഞാന്‍ തീര്‍ച്ചയായും കണ്ടു.   

-ഓ നിങ്ങള്‍ തന്നെയാണോ?

-അതെ, ലൈറ്റ് നന്നാക്കാനുള്ള സമയം കിട്ടിയില്ല.

-അത് പ്രശ്‌നമല്ല. നിങ്ങള്‍ക്ക് ഡിന്നര്‍ ബ്രെക്ക് ആയിരുന്നോ?  ഇനിയും രാത്രി ജോലിയുണ്ടോ?

അയാളുടെ പ്രശംസ വീണ്ടും കേള്‍ക്കാന്‍ എന്റെ ചെവികള്‍ തയ്യാറെടുത്തു.  കാറില്‍ നിന്നുമിറങ്ങി അയാളെ കെട്ടിപ്പിടിക്കണമെന്നു എനിക്കു തോന്നി.    
 
-അത് എനിക്ക്.... 

-ശരി, കുഴപ്പമില്ല, പോയ്‌ക്കോളൂ. 

അയാള്‍ പുറകില്‍ നിന്നും വരുന്ന മറ്റൊരു കാറിനെ ശ്രദ്ധിച്ചു കൊണ്ടു പറഞ്ഞു.  
  
റോഡിലേക്ക് തിരികെ കയറുന്നതിനു മുന്‍പ് ഞാന്‍ വീണ്ടും നാദിയയുടെ ബ്ലൗസ് മുഖത്തു ചേര്‍ത്തുവെച്ചു ശ്വാസത്തിനു പോരാടുന്ന രോഗിയെപ്പോലെ ആഞ്ഞാഞ്ഞ് വലിച്ചു.

..........................

വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ കഥകളും ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios