കഴിഞ്ഞ ഒരാഴ്ച്ചക്കകം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കോഴിക്കോട് വിമാനത്തവാളത്തിൽ നിന്നും നാല് കോടിയോളം വിലവരുന്ന സ്വർണം പിടിച്ചെടുത്തു.

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ ഞായറാഴ്ച രണ്ട് യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപ വരുന്ന 1.35 കിലോ സ്വർണം പിടികൂടി. ദുബായിൽനിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇത്രയും സ്വർണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിൻ്റെ ലഗേജിൽ എക്സോസ്റ്റ് ഫാനിന്റെ ആർമേച്ചറിനകത്തായി ഒളിപ്പിച്ച നിലയിലാണ് 578.69 ഗ്രാം സ്വർണം കണ്ടെടുത്തത്. ഭാരത്തിലുള്ള വ്യത്യാസം മൂലം സംശയം തോന്നുകയും കട്ടിങ് മെഷീന്റെ സഹായത്തോടെ പൊളിച്ചെടുക്കുകയും ചെയ്താണ് സ്വർണം കണ്ടെടുത്തത്.

യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ സ്ത്രീപീഡനത്തിന് കേസ്

 രണ്ടാമത്തെ യാത്രക്കാരനായ വടകര സ്വദേശി നാസറിൽ നിന്നും കണ്ടെടുത്ത 848.6 ഗ്രാം സ്വർണമിശ്രിതത്തിൽ നിന്നും 776.6 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കള്ളക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണവും തുടർ നടപടികളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കകം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കോഴിക്കോട് വിമാനത്തവാളത്തിൽ നിന്നും നാല് കോടിയോളം വിലവരുന്ന സ്വർണം പിടിച്ചെടുത്തു. അസി. കമ്മീഷണർ സിനോയ് കെ. മാത്യുവിന്റെ നിർദ്ദേശത്തിൽ സൂപ്രണ്ട് പ്രകാശ് എം, ഇൻസ്പെക്റ്റർ ഹർഷിത് തിവാരി, ഹെഡ് ഹവിൽദാർ ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. 

2.64 കിലോ സ്വർണം കടത്താൻ ശ്രമം, വിമാന കമ്പനി ജീവനക്കാരൻ കരിപ്പൂരിൽ പിടിയിൽ

കോഴിക്കോട് : സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് ദിവസേനെ വർധിക്കുകയാണ്. അത്തരത്തിൽ ഒരു വൻ സ്വർണ്ണ വേട്ടയാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നുണ്ടായത്. ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരനാണ് കോഴിക്കോട് കരിപ്പൂരിൽ പിടിയിലായത്. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുമ്പോൾ വിമാനത്താവളത്തിൽ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്.

2.64 കിലോ സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. വിമാനത്തിൽ സ്വർണ്ണവുമായി എത്തിയ യാത്രക്കാരൻ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വർണ്ണം, വിമാനക്കമ്പനി ജീവനക്കാരനായ മുഹമ്മദ് ഷമീമിന് കൈമാറുകയായിരുന്നു. ഇയാൾ മറ്റൊരു ഗേറ്റ് വഴി സ്വർണ്ണം പുറത്തെത്തിച്ച് പുറത്ത് കാത്തുനിൽക്കുന്നവർക്ക് കൈമാറാനായിരുന്നു പ്ലാൻ. സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കടത്ത് തിരിച്ചറിഞ്ഞത്.