പിഴത്തുക കുട്ടിക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ 3 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും. കീഴാറൂർ മൈലച്ചൽ കൈതക്കുഴി വെട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അജിത്തിനെയാണ് (ചിക്കു-27) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ 3 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2024 ഫെബ്രുവരി 13 നായിരുന്നു കേസിനാസ്പദമായ സംഭവം. ഈ ദിവസം കുട്ടിയുടെ സഹോദരി മരിച്ച ദിവസമായിരുന്നു. ബന്ധുവായ പ്രതിയും മരണ വീട്ടിലെത്തിയിരുന്നു. രാത്രിയോടെ പ്രതി കുട്ടിയെ ഉറക്കാനെന്ന വ്യാജേന അടുത്ത മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് ശരീരഭാഗങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മലയിൻകീഴ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് പീഡന വിവരമറിയുന്നത്. തുടർന്ന് ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

അന്നത്തെ മലയിൻകീഴ് സബ് ഇൻസ്പെക്ടർ പി. ആർ. രാഹുലാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി. ആർ. പ്രമോദ് ഹാജരായി.