വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളെയും സംബന്ധിച്ച അന്തിമ തീരുമാനം ഇന്നറിയാം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായപ്പോൾ, കെ മുരളീധരൻ, എപി അനിൽകുമാർ തുടങ്ങിയ പ്രമുഖർക്കും പ്രധാന വകുപ്പുകൾ ലഭിച്ചേക്കും. 

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇന്നറിയാം. മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും. കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ രാവിലെ 10 മണിക്ക് നിർണ്ണായക ചർച്ചകൾ നടക്കും. മന്ത്രിസഭയിലെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ ധനവകുപ്പും തുറമുഖ വകുപ്പും വി.ഡി. സതീശൻ കൈകാര്യം ചെയ്തേക്കും. കെ. മുരളീധരന് ആരോഗ്യവകുപ്പും എപി അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിക്കാനാണ് സാധ്യത. സണ്ണി ജോസഫിന് റവന്യൂ വകുപ്പും പിസി വിഷ്ണുനാഥിന് ഉന്നത വിദ്യാഭ്യാസ വകുപ്പും ലഭിച്ചേക്കുമെന്നാണ് വിവരം. ഇത്തവണ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് നേരിട്ട് ഏറ്റെടുത്തേക്കും. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പ് ലഭിക്കാനാണ് സാധ്യത.

മുസ്ലിം ലീഗിന് 2011-ലെ വകപ്പുകൾ തന്നെ ലഭിച്ചേക്കും. കേരള കോൺഗ്രസ് പ്രതിനിധിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പും സി.പി. ജോണിന് സഹകരണ വകുപ്പും ലഭിക്കാൻ സാധ്യതയുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേരാണ് പരിഗണനയിലുള്ളത്. ഒരു സീനിയർ അംഗം തന്നെ സ്പീക്കർ ആകണമെന്ന അഭിപ്രായമാണ് ശക്തം. വിടി ബൽറാം മന്ത്രിസഭയിലേക്ക് വരാനുള്ള സാധ്യതകൾ ഏറെയാണ്. അതേസമയം, ഷാനിമോൾ ഉസ്മാനെ മന്ത്രിസ്ഥാനത്തിനൊപ്പം ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കും സജീവമായി പരിഗണിക്കുന്നുണ്ട്.