കൃഷി മന്ത്രി പി പ്രസാദിന്റെ പ്രത്യേക ഇടപെടലിൽ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി ഉദയന്റെ ടില്ലർ കണ്ടു വിലയിരുത്തി

ചേർത്തല: തന്‍റെ ഇരുചക്ര വര്‍ക്ക് ഷോപ്പിലെ പാഴ് വസ്തുക്കൾ കൊണ്ട് ടില്ലറും ബോട്ടുമുണ്ടാക്കി നാട്ടിലെ താരമായി ഉദയൻ. തണ്ണീർമുക്കം പഞ്ചായത്ത് സുഭാഷ് കവലയിൽ ന്യൂഉദയ എന്ന ടൂവീലർ വർക്ക് ഷോപ്പ് നടത്തുകയാണ് 42 വയസ്സുള്ള മഠത്തിൽപറമ്പ് വീട്ടിൽ ഉദയൻ.

Add Asianetnews as a Preferred SourcegooglePreferred

രണ്ടു വർഷം മുമ്പ് തന്‍റെ വര്‍ക്ക് ഷോപ്പിലെത്തിയ ആക്ടീവ ഹോണ്ടയുടെ എൻജിൻ എടുത്ത് ഓടുന്ന കണ്ടീഷനാക്കി ടില്ലർ ഉണ്ടാക്കിയതോടെയാണ് ഉദയൻ പ്രശസ്തനായത്. കൃഷിക്ക് പേരുകേട്ട കഞ്ഞിക്കുഴിക്ക് സമീപമാണ് ഉദയന്റെ വർക്ക് ഷോപ്പ്. ഏക്കർ കണക്കിന് കൃഷിയിടത്തില്‍ ടില്ലർ ഉപയോഗിച്ചാണ് പാടം കൃഷിക്ക് അനുയോജ്യമാക്കുന്നത്. ടില്ലർ മറ്റ് ജില്ലകളിൽ നിന്നും എത്തിച്ചാണ് കൃഷിക്ക് കളമൊരുക്കുന്നത്. 

ഉദയന്റെ കണ്ടുപിടുത്തമായ ടില്ലർ വന്നതോടെ നാട്ടിലും പഞ്ചായത്തിലും വലിയ പേരായി. കൊച്ചുകുട്ടികൾക്ക് പോലും ഉപയോഗിക്കുന്ന രീതിയിലാണ് ടില്ലറിന്റെ നിർമാണ രീതി. നവ മാധ്യമങ്ങളിൽ ഉദയന്റെ ടില്ലർ വൈറൽ ആയി. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഫോൺ വിളി കാരണം വർക്ക് ഷോപ്പിൽ ജോലി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഉദയൻ പറയുന്നു. 

ഉദയൻ നിർമിച്ച ടില്ലറിന് 60,000 രൂപയോളം ചെലവ് വന്നപ്പോൾ ഇത് വാങ്ങാനായി ലക്ഷം രൂപയോളം നൽകാനും ആളുകൾ തയ്യാറായാണ്. എന്നാൽ ഇതുവരെ മറ്റൊന്ന് ഉണ്ടാക്കാൻ പറ്റിയിട്ടില്ല. കൃഷി മന്ത്രി പി പ്രസാദിന്റെ പ്രത്യേക ഇടപെടലിൽ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി ഉദയന്റെ ടില്ലർ കണ്ടു വിലയിരുത്തി. 

കൂടാതെ ഭിന്നശേഷിക്കാർക്ക് നൂറോളം മൂന്ന് വീലുള്ള സൈക്കിളുകൾ ഉദയൻ സൗജന്യമായി നിര്‍മിച്ച് നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി ഇനി ഇലക്ട്രിക് വീൽചെയർ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദയൻ. ഭാര്യ സിജിമോളും മക്കളായ ഗോവിന്ദും ജാനകിയും ഉദയനെ സഹായിക്കാറുണ്ട്.