സിം കാർഡ് എടുക്കാനായി നൽകിയ ആധാർ കാർഡ് ഉപയോഗിച്ച് സുഹൃത്ത് ബാങ്ക് അക്കൌണ്ട് തുടങ്ങിയതോടെയാണ് 57കാരനും ഹൃദ്രോഗിയും ആയ മുഹമ്മദ് മുസ്തഫ കുരുക്കിലായത്

മലപ്പുറം: സൗഹൃദ ബന്ധത്തിന്റെ പേരിൽ സുഹൃത്തിന് ആധാ കാർഡ് നൽകിയതോടെ കുരുക്കിൽപെട്ട അവസ്ഥയിലാണ് തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശി നീലിമാവുങ്ങൽ മുഹമ്മദ് മുസ്തഫ(57). പത്ത് ദിവസത്തിനകം ലക്‌നൗ പൊലീസ് സ്റ്റേഷനിൽ ഹാജരായി വിശദീകരണം നൽകാൻ മുസതഫക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് യുപി പൊലീസെന്നാണ് 57കാരൻ വിശദമാക്കുന്നത്. ഹാജരാവാത്തപക്ഷം അറസ്റ്റ് വാറണ്ട് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്.

Add Asianetnews as a Preferred SourcegooglePreferred

2018ൽ തിരൂരങ്ങാടിയിൽ ടൈലർ ഷോപ്പ് നടത്തിയിരുന്ന സമയത്താണ് മുഹമ്മദ് മുസ്തഫ പരിചയത്തിലായ രജീഷിനാണ് മുഹമ്മദ് മുസ്തഫ സ്വന്തം ആധാർ കാർഡ് നൽകിയത്. ഈ ആധാർ കാർഡുപയോഗിച്ച് സുഹൃത്ത് ബാങ്ക് അക്കൗണ്ട് തുടങ്ങിയതോടെയാണ് പൊല്ലാപ്പ് തുടങ്ങിയത്. എ.ആർ നഗർ താഴെകൊളപ്പുറം എരണിപ്പിലാവ് സ്വദേശിയും പുകയൂരിൽ താമസക്കാരനുമായ രജീഷ് എന്നയാളും സുഹൃത് സംഘവും 57കാരന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഒരു സിം കാർഡ് വാങ്ങുകയും ഫെഡറൽ ബാങ്ക് ചേളാരി ശാഖയിൽ അക്കൗണ്ട് തുറക്കുകയും ചെയ്തിരുന്നു. 

ഈ അക്കൗണ്ട് എടുത്തപ്പോൾ 5000 രൂപ ലഭിച്ചതായും മുഹമ്മദ് മുസ്തഫ പറയുന്നത്. ശേഷം ഇവർ അക്കൗണ്ട് ദുരുപയോഗം ചെയ്യുകയുമായിരുന്നു എന്നാണ് മുഹമ്മദ് മുസ്തഫയുടെ പരാതി. ഹൃദ്രോഗിയായ മുസ്തഫ നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. നിലവിൽ കാലുകൾക്ക് സ്വാധീനക്കുറവും കണ്ണിന് കാഴ്ചക്കുറവും ഉണ്ടെന്ന് മുഹമ്മദ് മുസ്തഫ പറയുന്നത്. ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) പ്രകാരം318(4), 319(2), ഐ. ടി ആക്ട്66(ഡി) വകുപ്പുകൾ ചേർത്ത് 012/ 2025 ക്രൈം നമ്പറിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

57കാരന് അയച്ച നോട്ടീസ് ലക്‌നൗ പൊലീസ് തിരൂരങ്ങാടി സ്റ്റേഷനിലേക്ക് അയക്കുകയും ഇത് തിരൂരങ്ങാടി പൊലീസ് മുഹമ്മദ് മുസ്തഫയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. മുസ്തഫയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി പണം നിക്ഷേപിക്കപ്പെട്ടതിനാണ് യു.പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം