ബേപ്പൂരുന്നുള്ള ഉരു, അങ്ങ് ഖത്തർ തുറമുഖത്തേക്ക്! 3 കോടിയുടെ ആഡംബരം, ആരും കണ്ടാൽ ഒന്ന് കൊതിച്ച് പോകും
നിലവില്‍ രണ്ട് ഉരുക്കളാണ് നിര്‍മ്മാണത്തിലുള്ളത്. ഖത്തറിലെ വ്യവസായികള്‍ക്കായാണ് ഇവ. നാല് വര്‍ഷം മുന്‍പ് തുടങ്ങിയ നിര്‍മ്മാണം കൊവിഡ് കാലത്ത് നിലച്ചു.
![After a break in Beypur Uru is set to take off again btb After a break in Beypur Uru is set to take off again btb](https://static-ai.asianetnews.com/images/01hq8pc6y3ay1kjympp4v7r1z6/beypore-uru_363x203xt.jpg)
കോഴിക്കോട്: ഉല്ലാസ നൗക നിര്‍മ്മാണത്തിന് പുകള്‍പെറ്റ ബേപ്പൂരില്‍ ഇടവേളക്ക് ശേഷം വീണ്ടും ഉരു നീറ്റിലിറക്കാന്‍ ഒരുങ്ങുന്നു. രണ്ട് ആഡംബര ഉല്ലാസ നൗകകളാണ് വിദേശികള്‍ക്കായി ഇവിടെ നിര്‍മ്മിക്കുന്നത്. വാസ്തു വിദ്യയുടേയും തച്ചു ശാസ്ത്രത്തിന്‍റേയും മനോഹര നിര്‍മ്മിതികളാണ് ബേപ്പൂരിലെ ഉല്ലാസ നൗകകള്‍ അഥവാ ഉരുക്കള്‍. ബേപ്പൂരിലെ ഉരു നിര്‍മ്മാണത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിര്‍മ്മാണത്തിലെ മേന്‍മയും ആഡംബരവുമാണ് ബേപ്പൂര്‍ ഉരുക്കളെ വ്യത്യസ്തമാക്കുന്നത്.
നിലവില്‍ രണ്ട് ഉരുക്കളാണ് നിര്‍മ്മാണത്തിലുള്ളത്. ഖത്തറിലെ വ്യവസായികള്‍ക്കായാണ് ഇവ. നാല് വര്‍ഷം മുന്‍പ് തുടങ്ങിയ നിര്‍മ്മാണം കൊവിഡ് കാലത്ത് നിലച്ചു. മഹാപ്രളയവും ഉരു നിര്‍മ്മാണത്തെ ബാധിച്ചു. പ്രതിസന്ധികള്‍ പിന്നിട്ട് അവസാന മിനുക്കുപണികളിലാണ് ഉരു നിര്‍മ്മാണമിപ്പോള്‍. തേക്ക്, കരിമരുത് എന്നീ മരങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. തുത്തുക്കുടിയില്‍ നിന്നും മുവാറ്റുപുഴയില്‍ നിന്നുമാണ് മരങ്ങള്‍ എത്തിച്ചത്.
നൂറ്റമ്പതടിയും നൂറ്റി നാല്‍പ്പത് അടിയും ഉയരമുള്ള നൗകകളാണ് നിര്‍മ്മാണത്തിലിരിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും ഉല്ലാസ നൗകകളില്‍ ഒരുക്കിയിട്ടുണ്ട്. മിനുക്കു പണികള്‍ പൂര്‍ത്തിയായാല്‍ മെയ് മാസത്തോടെ ഇവ ഖത്തറിലേക്ക് കൊണ്ടു പോകും. അവിടെ വെച്ചാണ് അലങ്കാരപണികള്‍. മൂന്ന് കോടിയോളം രൂപയാണ് ഇവിടെ നിര്‍മ്മാണ ചെലവ്. അലങ്കാര പണികള്‍ക്ക് പുറമെയാണിത്. 25 തൊഴിലാളികളാണ് കൈമെയ് മറന്ന് ഉരു നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നത്.
തികച്ചും സൗജന്യമായി തന്നെ ബ്ലൂ ആധാർ കാര്‍ഡ് ലഭിക്കും; എന്താണ് നീല ആധാർ കാര്‍ഡ്, എങ്ങനെ അപേക്ഷിക്കാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം