ക്വാറന്റൈൻ മുറികൾ അണുനശീകരണം ചെയ്യാൻ ആളില്ല: ഏറ്റെടുത്ത് എഐവൈഎഫ് പ്രവർത്തകർ
ക്വാറന്റൈൻ റൂമുകൾ അണുവിമുക്തമാക്കാൻ ആൾക്കാരെ കിട്ടാതിരുന്നപ്പോൾ ധൈര്യപൂർവ്വം ആ ജോലി ഏറ്റെടുത്ത് മാതൃകയായി എ.ഐ.വൈ.എഫ് പ്രവർത്തകർ
ആലപുഴ: ക്വാറന്റൈൻ റൂമുകൾ അണുവിമുക്തമാക്കാൻ ആൾക്കാരെ കിട്ടാതിരുന്നപ്പോൾ ധൈര്യപൂർവ്വം ആ ജോലി ഏറ്റെടുത്ത് മാതൃകയായി എഐവൈഎഫ് പ്രവർത്തകർ. നൂറനാട് പഞ്ചായത്തിലെ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന ക്വാറന്റെൻ മുറികളാണ് നൂറനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്.
ഇവിടെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞു പോയവരിൽ ഒരാൾക്കു കോവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് റിസൾട്ട് നെഗറ്റീവ് ആവുകയും ചെയ്തെങ്കിലും റൂമുകൾ അണുനശീകരണം ചെയ്യാൻ ഒരു സംഘടനകളും മുന്നോട്ട് വരാഞ്ഞ സാഹചര്യമായിരുന്നു. അണുനശീകരണം ചെയ്യാത്തതിനാൽ നിലവിൽ പുതിയ ആളുകൾക്ക് പഞ്ചായത്ത് തലത്തിൽ ക്വാറന്റൈൻ കേന്ദ്രംഒരുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.
ഈ പ്രശ്നമാണ് യുവജന സംഘടന പ്രവർത്തകാരുടെ സന്നദ്ധതയിലൂടെ ഒഴിവായത്. ഇന്നു മുതൽ ഒഴിഞ്ഞു കിടക്കുന്ന റൂമുകളിലേക്ക് ആളുകൾക്ക് ക്വാറന്റൈൻ ചെയ്തു തുടങ്ങും. നൂറനാട് ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ് വേണാട്, എഐവൈഎഫ് മേഖല സെക്രട്ടറി ഗോകുൽ പടനിലം, പ്രസിഡന്റ് വരുൺ ദാസ്, കമ്മിറ്റി അംഗം കണ്ണൻ, സംസ്ഥാന കമ്മിറ്റി വിപി സോണി , എഐഎസ്എഫ് ജില്ലാ സെക്രട്ടറി വിപിൻ ദാസ്, പഞ്ചായത്ത് സെക്രട്ടറി ഹരിശ്ചന്ദ്രൻ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന യുവജന സംഘടനയാണ് എഐവൈഎഫ് എന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ് അഭിപ്രായപ്പെട്ടു.