ബൈക്കിൽ എത്തിയ പ്രതികള്‍ അതുവഴി വന്ന ആംബുലൻസ് തടഞ്ഞു നിറുത്തി ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു

തിരുവനന്തപുരം: ആംബുലൻസ് തടഞ്ഞു നിറുത്തി ഡ്രൈവറെ ആക്രമിക്കുകയും ആംബുലന്‍സിന്‍റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ കടയ്ക്കാവൂർ പോലീസ് പിടികൂടി. കടയ്ക്കാവൂർ മണ്ണാത്തിമൂല വിളയിൽ പടിക്കൽ രാജ് മോഹൻ ആർ. നായർ(28), ചെക്കാലവിളാകം തേവരുനട ക്ഷേത്രത്തിന് സമീപം അംബിക ഭവനിൽ ജഗ്ഗു എന്ന് വിളിക്കുന്ന റജിൻ(19) എന്നിവരാണ് പിടിയിലായത്. 

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ വൈകിട്ടാണ് സംഭവം. ബൈക്കിൽ എത്തിയ പ്രതികള്‍ അതുവഴി വന്ന ആംബുലൻസ് തടഞ്ഞു നിറുത്തി ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. ആംബുലൻസിന്‍റെ ഗ്ലാസ് അടിച്ചു തകർത്ത പ്രതികൾ ദൃക്സാക്ഷിയായ ഒരാളെയും മർദിച്ചു. അരമണിക്കൂറോളം പ്രതികൾ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പൊലീസിനെകണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൊലപാതക ശ്രമം, തട്ടിക്കൊണ്ട് പോകൽ, ലഹരി മരുന്ന് വിൽപന കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികള്‍. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.