പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്

തൃശൂർ : എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ. എല്‍.പി. സ്‌കൂളിലെ പുതിയ കെട്ടിടത്തില്‍നിന്ന് ഫാനുകളും ലൈറ്റുകളും ഊരി കൊണ്ടു പോകാന്‍ പൊതുമരാമത്തിന്റെ ശ്രമം. വിവരമറിഞ്ഞെത്തിയ പി.ടി.എ, എസ്.ആര്‍.ജി. കമ്മിറ്റിയംഗങ്ങളാണ് ശ്രമം തടഞ്ഞത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. 

ഈ കെട്ടിടത്തില്‍നിന്നാണ് പി.ഡബ്ലിയു.ഡി. ഇലക്ട്രിക്കല്‍ എ.ഇയുടെ നിര്‍ദേശപ്രകാരം തൊഴിലാളികള്‍ ഫാനുകളും ട്യൂബ് ലൈറ്റുകളും ഊരി കൊണ്ടുപോകാന്‍ ശ്രമിച്ചത്. കെട്ടിടത്തിലെ ക്ലാസ് മുറികള്‍ക്കാവശ്യമായ ഫാനുകളും ട്യൂബ് ലൈറ്റുകളും മാത്രമേ ഇവിടെ സ്ഥാപിച്ചിട്ടുള്ളൂ. ഇതില്‍ നിന്നാണ് രണ്ട് ഫാനുകളും നാല് ട്യൂബ് ലൈറ്റുകളും എസ്റ്റിമേറ്റ് തുകയേക്കാള്‍ ഫണ്ട് കൂടുതലാണെന്ന് പറഞ്ഞാണ് ഇലക്ട്രിക്ക് വിഭാഗം കരാറുകാരന്റെ തൊഴിലാളികള്‍ ഊരി കൊണ്ടുപോകാന്‍ ശ്രമിച്ചത്. 

നിര്‍മാണം പൂര്‍ത്തിയാക്കി സ്‌കൂളിന് കൈമാറിയ കെട്ടിടത്തില്‍നിന്ന് സ്‌കൂള്‍ അധികൃതരെ അറിയിക്കാതെയാണ് കരാറുകാരന്‍ ഇതിന് ശ്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പി.ടി.എ. പ്രസിഡന്റ് ഒ.വി. ഷനോജ്, എസ്. ആര്‍.ജി. കണ്‍വീനര്‍ കെ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ഇവരുടെ ശ്രമം തടഞ്ഞ് തൊഴിലാളികളെ തിരിച്ചയച്ചു. ഇലക്ട്രിക്കല്‍ എ.ഇയുടേയും കരാറുകാരന്റേയും നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം