100 കിലോയിലേറെ കടൽവെള്ളരിയാണ് പിടികൂടിയത്. വിപണിയിൽ അരക്കോടി രൂപയിലേറെയാണ് പിടിച്ചെടുത്ത കടൽവെള്ളരിയുടെ വില.

കൊച്ചി: കൊച്ചി നഗരത്തിൽ വാടക വീട് കേന്ദ്രീകരിച്ച് കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച നാലംഗ സംഘം വനം വകുപ്പിൻ്റെ പിടിയിലായി. 100 കിലോയിലേറെ കടൽവെള്ളരിയാണ് ഇവരിൽ നിന്ന് പിടികൂടിയത്. വിപണിയിൽ അരക്കോടി (50 ലക്ഷം) രൂപയിലേറെയാണ് പിടിച്ചെടുത്ത കടൽവെള്ളരിയുടെ വില.

Add Asianetnews as a Preferred SourcegooglePreferred

ലക്ഷദ്വീപ് സ്വദേശികളായ ഹസൻ ഖണ്ഡിഗേ ബിന്ദാർഗേ, ബഷീർ എന്നിവരും മട്ടാഞ്ചേരി സ്വദേശികളായ ബാബു കുഞ്ഞാമു, നജുമുദ്ദീൻ എന്നിവരുമാണ് വനം വകുപ്പിൻ്റെ പിടിയിലായത്. റവന്യു ഇൻറലിജൻസിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് നാല് പേരെയും പിടികൂടിയത്. എറണാകുളം നഗരത്തിൽ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു കടൽവെള്ളരി കച്ചവടം. 103 കിലോ കടൽവെള്ളരി പിടിച്ചെടുത്തു. 

വന്യജീവി സംരക്ഷണ നിയമത്തിൻറെ ഷെഡ്യൂൾ ഒന്നനുസരിച്ച് സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽജീവിയാണ് കടൽവെള്ളരി അഥവാ സീ കുക്കുമ്പർ. മരുന്ന് നിർമാണത്തിനാണ് പ്രധാനമായും കടൽവെള്ളരി ഉപയോഗിക്കുന്നത്. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ അധീഷ്, പ്രൊബേഷണറി റെയ്ഞ്ച് ഓഫീസർ ഷമ്മി വി ഹൈദരാലി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ഈ മാസം 21 വരെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം