നിരോധിത പുകയില ഉത്പനങ്ങള്‍ വിറ്റു; പൊലീസിന്‍റെ സഹായത്തോടെ ഡിവൈഎഫ്ഐ രണ്ട് കടകള്‍ പൂട്ടിച്ചു
സ്കൂൾ വിദ്യാർത്ഥികള്‍ക്കുള്‍പ്പടെ ലഹരിവസ്തുക്കള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ ഇടപെട്ട് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
കോഴിക്കോട്: മാഹി കരിയാട് പുതുശ്ശേരി പള്ളിമുക്കിൽ വൻ ലഹരി വേട്ട . പുതുശ്ശേരി പള്ളിമുക്കില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന രണ്ട് കടകൾ ഡിവൈഎഫ്ഐ പ്രവർത്തകർ ഇടപെട്ട് പൊലീസിന്റെ സഹായത്തോടെ പൂട്ടിച്ചു. റിയ സ്റ്റോർ, അമൃത സ്റ്റോർ എന്നി കടകളാണ് പൊലീസ് പൂട്ടിച്ചത്. സ്കൂൾ വിദ്യാർത്ഥികള്‍ക്കുള്‍പ്പടെ ലഹരിവസ്തുക്കള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ ഇടപെട്ട് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
കടകളില്‍ നടത്തിയ പരിശോധനയില്‍ നിരോധിച്ച ലഹരി വസ്തുക്കൾ കണ്ടെടുത്തു. ആയിരത്തിലധികം പാക്കറ്റ് പാൻമസാലയാണ് കടകളില്‍ നിന്നും ലഭിച്ചത്. മറ്റ് പ്രദേശങ്ങളിൽ നിന്നടക്കം ആളുകൾ ലഹരി തേടി ടൗണിലെ ഈ കടകളില്‍ എത്തുന്നത് പതിവായിരുന്നു. എന്നാല്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. കുറ്റക്കാര്‍ക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് ആർജ്ജവം കാണിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.