സ്കൂൾ വിദ്യാർത്ഥിയായ മകനിൽ നിന്ന് വിവരം അറിഞ്ഞ അമ്മ നൽകിയ പരാതിയെ തുടർന്നാണ് നടപടി. മുൻപും സമാന കേസിൽ പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ ഷിജു (49) ആണ് പിടിയിലായത്. മുൻപും സമാന കേസിൽ പിടിയിലായിട്ടുള്ള ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും വിൽപന തുടർന്നതെന്ന് പൊലീസ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 26ന് ഇരവുകാട് സ്വദേശിനിയായ യുവതി വീട്ടിലെ ശുചിമുറിയിൽ നിരോധിത പുകയില ഉൽപ്പന്നത്തിന്റെ കവർ കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. സ്കൂൾ വിദ്യാർഥിയായ മകനോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് കൂടെ പഠിച്ചിരുന്ന കൂട്ടുകാരന്റെ പിതാവായ ഷിജുവാണ് ഇത് നൽകിയതെന്ന് വ്യക്തമായത്. തുടർന്ന് യുവതി ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ വിനീഷ് വി എസിന് പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ എസ് ഐ നവീൻ ജോർജ് ഡേവിഡ്, സിപിഒമാരായ അരുൺ ജി, ഡാരിൽ നെൽസൺ എന്നിവർ തിരുവമ്പാടി കള്ളുഷാപ്പിനു സമീപമുള്ള ഷിജുവിന്റെ പെട്ടിക്കടയിൽ പരിശോധന നടത്തി. രഹസ്യമായി വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരവധി പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇവിടെ നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.