മുങ്ങിയ ടഗ്ഗിനടിയില്‍ കുടുങ്ങിയ ബോട്ട് പുറത്തെടുത്തു
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വെള്ളം കയറി മറിഞ്ഞ കൂറ്റൻ ടഗ്ഗിൻറെ അടിയിൽപ്പെട്ട് കിടന്ന മറൈൻ എൻഫോഴ്സ്മെൻറിൻറെ പട്രോൾ ബോട്ട് പുറത്തെടുത്ത് കരയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ തുറമുഖ വകുപ്പിലെ ജീവനക്കാരെത്തിയാണ് പട്രോൾ ബോട്ട് ടഗ്ഗിനടിയിൽ നിന്നും പുറത്തെടുത്ത് കരയിലേക്ക് മാറ്റിയത്.
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വെള്ളം കയറി മറിഞ്ഞ കൂറ്റൻ ടഗ്ഗിൻറെ അടിയിൽപ്പെട്ട് കിടന്ന മറൈൻ എൻഫോഴ്സ്മെൻറിൻറെ പട്രോൾ ബോട്ട് പുറത്തെടുത്ത് കരയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ തുറമുഖ വകുപ്പിലെ ജീവനക്കാരെത്തിയാണ് പട്രോൾ ബോട്ട് ടഗ്ഗിനടിയിൽ നിന്നും പുറത്തെടുത്ത് കരയിലേക്ക് മാറ്റിയത്.
മറിഞ്ഞ ടഗ്ഗിൽ ഉള്ള 4000 ലിറ്റർ ഡീസൽ മാറ്റാനുള്ള ശ്രമം ഇന്നും വിജയിച്ചില്ല. തുറമുഖ വകുപ്പ് ഡയറക്ടറുടെ അഭ്യർത്ഥന ലഭിച്ചതനുസരിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്നെത്തിയ വിദഗ്ദർ ഇന്നലെ വിഴിഞ്ഞെത്തെത്തിയിരുന്നു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ടഗ്ഗ് വെള്ളത്തിൽ നിന്ന് ഉയർത്തിയാലേ ഡീസൽ മാറ്റാൻ കഴിയുകയുള്ളൂവെന്നാണ് വിലയിരുത്തുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ നാളെ നടക്കുമെന്ന് പോർട്ട് അധികൃതർ പറഞ്ഞു.
മൂന്ന് വർഷം മുമ്പ് ഡീസൽ തീർന്നതിനെ തുടർന്ന് സഹായം അഭ്യർത്ഥിച്ച് വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടിരുന്ന മുംബൈയിൽ നിന്നുള്ള ബ്രഹ്മാക്ഷര എന്ന കൂറ്റൻ ടഗ്ഗ് രണ്ട് ദിവസം മുമ്പ് വെള്ളം കയറി, സമീപത്ത് നിറുത്തിയിട്ടിരുന്ന മറൈൻ എൻഫോഴ്സ് മെൻറിൻറെ ബോട്ടിന് മുകളിലേക്ക് മറിഞ്ഞാണ് കടലിൽ മുങ്ങിയത്.
വേതനം ലഭിക്കാത്തിനെ തുടർന്ന് ജീവനക്കാരും വായ്പയെടുത്ത വകയിൽ ബാങ്കും കേസ് കൊടുത്തതിനെ തുടർന്ന് നിയമക്കുരുക്കിൽ പെട്ട് കിടന്ന ടഗ്ഗ് ലേലം ചെയ്ത് വിൽക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതിനിടെയാണ് ടഗ്ഗ് വെള്ളം കയറി മുങ്ങിയത്.