തിക്കോടി ലാൻഡിംഗ് സെന്ററിൽ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴസ്‌മെന്റും കോസ്റ്റൽ പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ ചെറുമീനുകളെ പിടിച്ച ഏഴു വള്ളങ്ങൾ പിടികൂടിയത്

കോഴിക്കോട്: തിക്കോടിയില്‍ അനധികൃത മത്സ്യബന്ധനത്തിനെതിരെ പരിശോധന. ചെറുമത്തിയുമായി എത്തിയ വള്ളങ്ങള്‍ പിടികൂടി. തിക്കോടി ലാൻഡിംഗ് സെന്ററിൽ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്‌മെന്റും കോസ്റ്റൽ പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ ചെറുമീനുകളെ പിടിച്ച ഏഴു വള്ളങ്ങൾ പിടികൂടിയത്. കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്നവയാണ് ഈ വള്ളങ്ങൾ.

Add Asianetnews as a Preferred SourcegooglePreferred

സർക്കാർ ഉത്തരവ് പ്രകാരം നിയമപ്രകാരമുള്ള കുറഞ്ഞ വലുപ്പം ഇല്ലാത്ത മത്സ്യങ്ങളായിരുന്നു ഈ വള്ളങ്ങളിലുണ്ടായിരുന്നത്, ആറു മുതൽ എട്ട് സെൻറി മീറ്റർ വരെ മാത്രം വലുപ്പമുള്ള മത്തിയുമായാണ് വള്ളങ്ങൾ പിടിയിലായത്. പിഴയടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. മത്സ്യസമ്പത്തിന് വെല്ലുവിളിയാകുന്ന അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടർ വി സുനീർ അറിയിച്ചു.

പരിശോധനക്ക് കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഒ ആതിര, കോസ്റ്റൽ പൊലീസ് എസ്‌സിപിഒ വിജേഷ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഫിഷറി ഗാർഡ് ജിതിൻ ദാസ്, കോസ്റ്റൽ പൊലീസ് വാർഡൻ അഖിൽ, റെസ്‌ക്യൂ ഗാർഡുമാരായ സുമേഷ്, ഹമിലേഷ് എന്നിവർ നേതൃത്വം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

നേരത്തെ ഓഗസ്റ്റ് മാസത്തില്‍ ഹാര്‍ബറുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃത മത്സ്യബന്ധനം നടത്തി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളങ്ങള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തിയിരുന്നു. അഴീക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമത്സ്യങ്ങള്‍ പിടിച്ച വള്ളങ്ങളാണ് പിടികൂടിയത്. മുന്നറിയിപ്പ് മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ കാരുണ്യനാഥന്‍, കാരുണ്യ എന്നീ വള്ളങ്ങളാണ് പിടിച്ചെടുത്തത്.