പെട്ടിമുടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ മ്യതദേഹം എംഎൽഎയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു
പെട്ടിമുടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ മ്യതദേഹം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേത്യത്വത്തിലെത്തിയ റസ്‌ക്യൂ ടീം വീണ്ടെടുത്ത് പോസ്റ്റുമാട്ടത്തിനുശേഷം സംസ്കരിച്ചു.
ഇടുക്കി: പെട്ടിമുടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ മ്യതദേഹം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേത്യത്വത്തിലെത്തിയ റസ്‌ക്യൂ ടീം വീണ്ടെടുത്ത് പോസ്റ്റുമാട്ടത്തിനുശേഷം സംസ്കരിച്ചു. പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ റാണി (44)ന്റെ മ്യതദേഹമാണ് പോസ്റ്റുമാട്ടത്തിനുശേഷം ബന്ധുക്കളുടെ സാനിധ്യത്തില്‍ സംസ്കരിച്ചത്.
സര്‍ക്കാരിന്റെ നേത്യത്വത്തില്‍ നടത്തിവന്ന തിരിച്ചില്‍ അധിക്യതര്‍ അവസാനിപ്പിച്ചെങ്കിലും നാട്ടുകാരുടെ നേത്യത്വത്തില്‍ പുഴ കേന്ദ്രീകരിച്ച് നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ മ്യതദേഹമാണ് തിരുവോണനാളില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേത്യത്വത്തിലുള്ള സംഘം കരക്കെത്തിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചത്.
ഇവരുടെ കുടുംബത്തിലെ കാര്‍ത്തികയടക്കം നാലുപെരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
മറ്റുള്ളവരെ കണ്ടെത്താന്‍ അഗ്‌നിശമന സേന, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, വാച്ചര്‍മാര്‍, തൊഴിലാളികള്‍, ഹൈറേഞ്ച് റസ്‌ക്യൂ ടീം എന്നിരടങ്ങുന്ന സംഘമാണ് നേത്യത്വം നല്‍കുന്നത്. തുടര്‍ന്നുള്ള തിരച്ചിലിന് റവന്യൂ വകുപ്പ് എല്ലാ വിധത്തിലുള്ള സഹായങ്ങള്‍ നല്‍കുമെന്ന് തഹസില്‍ദാര്‍ ജിജി എം. കുന്നപ്പള്ളി പറഞ്ഞു.