തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻ്റ് എൻജിനീയർ അജി ടി സി ആണ് പിടിയിലായത്. കൈക്കൂലി പണം വാങ്ങാൻ എത്തിയ ഇടനിലക്കാരനും വിജിലൻസിന്‍റെ പിടിയിലായി.
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് എൻജിനീയർ വിജിലൻസ് പിടിയിലായി. തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻ്റ് എൻജിനീയർ അജി സി.റ്റി ആണ് വിജിലൻസിൻ്റെ പിടിയിലായത്. കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചതിന് നഗരസഭാ ചെയർമാനെതിരെയും വിജിലൻസ് കേസെടുത്തു.
തൊടുപുഴ കുമ്പങ്കല്ലിലെ മാനേജ്മെന്റ് സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് അജി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സ്കൂളധികൃതർ വിജിലൻസിനെ സമീപിച്ചത്. സർട്ടിഫിക്കറ്റിനായി പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായിരുന്നില്ല. ഇയാൾ കൈക്കൂലി ആവശ്യപ്പെട്ട കാര്യം ഒടുവിൽ സ്കൂളധികൃതർ വിജിലൻസിനെ അറിയിക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ കൈക്കൂലി കൊടുക്കേണ്ടിവരുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞതായും പരാതിക്കാർ വിജിലൻസിനെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെയും പ്രതി ചേർത്തത്. സുഹൃത്തായ റോഷൻ വഴിയാണ് നഗരസഭ ഓഫീസ് പരിസരത്ത് വച്ച് അജി പണം കൈപ്പറ്റിയത്. ഇയാളെയും വിജിലൻസ് പിടികൂടി.
തൊടുപുഴ നഗരസഭ ചെയർമാൻ സ്ഥലത്തില്ലായിരുന്നു. വിശദാംശങ്ങറഞ്ഞശേഷം ആവശ്യമെങ്കിൽ നഗരസഭ ചെയർമാനെതിരെ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു. നഗരസഭ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
