'എന്നെ ബാധിക്കാത്ത പ്രശ്നമാണെന്ന് കരുതി പോയിരുന്നെങ്കില്‍'; ആംബുലന്‍സ് ഡ്രൈവറെക്കുറിച്ചുള്ള കുറിപ്പ്
കണ്ണൂർ കരിയാട് സ്വദേശിയായ അതുല്‍ ആനന്ദനെന്ന ആംബുലന്‍സ് ഡ്രൈവറാണ് തിരക്കിനിടയിലും മറ്റൊരാളുടെ സങ്കടം കണ്ടറിഞ്ഞ് സഹായഹസ്തവുമായെത്തിയത്
ജോലി തിരക്കുകള്‍ക്കിടയില്‍ മറ്റുള്ളവരുടെ പ്രയാസങ്ങള്‍ക്ക് ചെവികൊടുക്കാത്തവരാണ് പലരും. എത്ര തിരക്കിനിടയിലും മറ്റുള്ളവരുടെ പ്രയാസം കണ്ടില്ലെന്ന് നടക്കാത്തവര്‍ ആദ്യത്തെക്കൂട്ടര്‍ക്ക് മാതൃകയാണ്. അത്തരത്തിലുള്ളൊരു ആംബുലന്‍സ് ഡ്രൈവറെക്കുറിച്ചുള്ള സുഹൃത്തിന്‍റെ കുറിപ്പ് ശ്രദ്ധനേടുകയാണ്.
കണ്ണൂർ കരിയാട് സ്വദേശിയായ അതുല്‍ ആനന്ദനെന്ന ആംബുലന്‍സ് ഡ്രൈവറാണ് തിരക്കിനിടയിലും മറ്റൊരാളുടെ സങ്കടം കണ്ടറിഞ്ഞ് സഹായഹസ്തവുമായെത്തിയത്.
സംഭവം ഇങ്ങനെ
രോഗിയേയും കൊണ്ട് മുണ്ടത്തോട് നിന്നും കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ എത്തിയതായിരുന്നു അതുല്‍. 10മണി സമയത്ത് ഹോസ്പിറ്റലിൽ എത്തി രോഗിയേ ഇറക്കിയ ശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കവേയാണ് പ്രായം തോന്നിക്കുന്ന ഒരാള്‍ ശ്രദ്ധയില്‍ പെട്ടത്.
ഒരു ചായ കുടിക്കുകയായിരുന്ന അദ്ദേഹം ഫോൺ എടുത്ത് വിളിക്കുന്നതും മുഖം വാടുന്നതുമൊക്കെ അതുലിന്‍റെ ശ്രദ്ധയില്‍ പെട്ടു. A+ve ബ്ലഡ് ഉടൻ വേണം, പനിക്ക് ഒരു കുറവുമില്ലെന്നുമൊക്കെ ഫോണിലൂടെ പറയുമ്പോള്‍ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരു പരിചയവുമില്ലാത്ത അദ്ദേഹത്തിനടുത്തെത്തിയ അതുല്‍ ബ്ലഡ് കിട്ടിയോ എന്ന് ചോദിച്ചു. ഇല്ല മോനെ എന്ന് പറഞ്ഞപ്പോള്‍ ബ്ലഡ് വേണ്ടവര്‍ക്ക് സഹായം നല്‍കുന്ന ഒരു നമ്പര്‍ കൊടുത്തു.
വിളിച്ചപ്പോള്‍ ബ്ലഡ് കിട്ടും പക്ഷേ സമയമെടുത്തേക്കാം എന്ന പ്രശ്നം മുന്നിലെത്തി. അക്കാര്യം പുറത്തുപറയാതെ അതുല്‍ തന്നെ ബ്ലഡ് കൊടുക്കാന്‍ തയ്യാറായി. 'എന്‍റേത് A+ve ആണ്, ഞാൻ ബ്ലഡ് തരാം' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് വിടര്‍ന്ന സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. പ്രത്യുപകാരമായി എന്ത് വേണമെന്ന് ചോദിച്ചപ്പോള്‍ പ്രാര്‍ത്ഥന മാത്രം മതിയെന്ന് പറഞ്ഞ് അതുല്‍ ആംബുലന്‍സുമെടുത്ത് യാത്ര തിരിച്ചു. എന്നെ ബാധിക്കാത്ത പ്രശ്നമാണെന്ന് കരുതി ബ്ലഡ് കൊടുക്കാതെ പോയിരുന്നെങ്കിൽ ,ഞാൻ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ഇതാവുമായിരുന്നു എന്നാണ് അതുല്‍ പറയുന്നതെന്ന് സുഹൃത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
ജോലി തിരക്കുകള്‍ക്കിടയില്‍ മറ്റുള്ളവരുടെ പ്രയാസങ്ങള്‍ക്ക് ചെവികൊടുക്കാത്തവരാണ് പലരും. എത്ര തിരക്കിനിടയിലും മറ്റുള്ളവരുടെ പ്രയാസം കണ്ടില്ലെന്ന് നടക്കാത്തവര്‍ ആദ്യത്തെക്കൂട്ടര്‍ക്ക് മാതൃകയാണ്. അത്തരത്തിലുള്ളൊരു ആംബുലന്‍സ് ഡ്രൈവറെക്കുറിച്ചുള്ള സുഹൃത്തിന്‍റെ കുറിപ്പ് ശ്രദ്ധനേടുകയാണ്.