തിരുവനന്തപുരത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക കണ്ടതിനെ തുടർന്ന് ഉടമ കാർ നിർത്തി പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം തോന്നയ്ക്കൽ എ.ജെ കോളെജിന് മുന്നിലെ ദേശീയപാതയിലായിരുന്നു സംഭവം. വാഹനത്തിന്‍റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടമയായ കൊല്ലം സ്വദേശി കാർ ദേശീയപാതയോരത്തേക്ക് ഒതുക്കി നിർത്തിയതിനാൽ ആർക്കും പരുക്കുണ്ടായില്ല. കാർ നിർത്തിയതിന് പിന്നാലെ ശക്തമായി പുകയും തീയും ഉയർന്നെങ്കിലും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ദേശീയപാത നിർമാണ തൊഴിലാളികളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. 

തൊഴിലാളികൾ സമീപത്ത് നിന്നും ചെറിയ പൈപ്പ് എത്തിച്ച് കാറിലേക്ക് വെള്ളം ഒഴിച്ചും, നാട്ടുകാർ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഫയർ എസ്റ്റിഗ്യുഷർ കാറിലേക്ക് പ്രവർത്തിപ്പിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. എൻജിനിൽ നിന്നും പുക ഉയരുന്നത് തുടർന്നതോടെ ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി അരമണിക്കൂർ പ്രയത്നിച്ചാണ് തീ പൂർണമായും അണയ്ക്കാനായത്.