ടിവി കാണാൻ പോയ സഹോദരിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: അയൽവാസിക്ക് 6 വർഷം തടവ്
പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിക്ക് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയും

തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിക്ക് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയും. തിരുവനന്തപുരം സ്വദേശിയാണ് പ്രതി സുധീഷ്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ സുദർശൻ വിധിച്ചു. പിഴത്തുക കുട്ടിക്ക് നൽകണം.
2021 ജൂലൈ മുപ്പതിന് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അനുജത്തി സമീപത്തുള്ള പ്രതിയുടെ വീട്ടിൽ ടി വി കാണാൻ പോയതായിരുന്നു. ഈ സമയം വീടിന് നടയിൽ ഇരിക്കുകയായിരുന്ന പ്രതി, കുട്ടി തിരിച്ച് ഇറങ്ങിയപ്പോൾ കടന്നുപിടിച്ചു. ഈ സംഭവം നടന്നതിന് പിന്നാലെ കുട്ടി പ്രതിയുടെ അമ്മയോട് കാര്യം പറഞ്ഞു. സംഭവത്തിൽ പ്രതിയെ വിളിച്ച് സംസാരിച്ച അമ്മയോട്, ഇയാൾ അസഭ്യം പറയുകയും ചെയ്തു. ജോലിക്ക് പോയ ശേഷം തിരിച്ചെത്തിയ അമ്മ കുട്ടി വിവരം പറഞ്ഞതനുസരിച്ച ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ പൂജപ്പുര പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. ആർ വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്ക്യൂഷൻ പതിനെട്ട് സാക്ഷികളേയും രേഖകളും ഹാജരാക്കി. പൂജപ്പുര എസ്ഐ -മാരായിരുന്ന അനൂപ് ചന്ദ്രൻ, പ്രവീൺ. വി.പി എന്നിവരാണ് കേസ് അന്വെഷിച്ചത്.