കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചു; അനസ്‌തേഷ്യയുടെ ഡോസ് കൂടിയെന്ന് ആരോപണം, ആശുപത്രിയിൽ സംഘർഷം
വീട്ടിലെ കട്ടിലിൽ നിന്ന് വീണ് കൈ ഒടിഞ്ഞത് ചികിത്സിക്കാനാണ് ആലത്തിയൂരിലെ ഇമ്പിച്ചിബാവ ഹോസ്പിറ്റലിൽ കൊണ്ടുപോയതെന്ന് ബന്ധുക്കൾ...
മലപ്പുറം: കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചതിനൈ തുടർന്ന് ആശുപത്രിയിൽ സംഘർഷം. ആലത്തിയൂരിലെ സഹകരണ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അണ്ണശ്ശേരി കുട്ടമ്മാക്കൽ സ്വദേശി താഴത്തെ പീടിയക്കൽ ഖലീൽ ഇബ്രാഹിമിന്റെയും ഭാര്യ തൃപ്രങ്ങോട് ആനപ്പടിയിലെ ഉമ്മുഹബീബയുടെയും മൂന്നര വയസ്സുള്ള മിസ്‌റ ഫാത്തിമയാണ് മരണപ്പെട്ടത്.
വീട്ടിലെ കട്ടിലിൽ നിന്ന് വീണ് കൈ ഒടിഞ്ഞത് ചികിത്സിക്കാനാണ് ആലത്തിയൂരിലെ ഇമ്പിച്ചിബാവ ഹോസ്പിറ്റലിൽ കൊണ്ടുപോയതെന്ന് ബന്ധുക്കൾ അറിയിച്ചു. കൈക്ക് ബാന്റെജിട്ടെങ്കിലും കുട്ടി വേദന കൊണ്ട് കരഞ്ഞപ്പോൾ മയക്കാനുള്ള മരുന്ന് കൊടുത്ത് വീണ്ടും ബാന്റെജിടാമെന്ന് പറഞ്ഞു. അനസ്‌തേഷ്യ ചെയ്തപ്പോൾ ഡോസ് കൂടിപ്പോയതാണ് മരണകാരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കുട്ടിയുടെ മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആശുപത്രിയും ചമ്രവട്ടം - തിരൂർ റോഡും ഉപരോധിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.