മഹാരാഷ്ട്രയിലെ വസായിൽ പിതാവിനോടുള്ള പകയുടെ പേരിൽ നാലുവയസ്സുകാരനെ യുവാവ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കുട്ടിയെ കാലിൽ പിടിച്ച് നിലത്തടിക്കുകയും ഇരുമ്പ് കമ്പിയിൽ ഇടിപ്പിക്കുകയും ചെയ്ത പ്രതി സന്ദീപ് പവാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ പിഞ്ചുകുഞ്ഞിനോട് യുവാവിന്റെ ക്രൂരമായ പ്രതികാരം. നാലുവയസ്സുകാരനായ വിഗ്നേഷിനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിക്കുകയും ഇരുമ്പ് കമ്പിയിൽ ഇടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വസായ് സ്വദേശി സന്ദീപ് പന്തുറങ് പവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി വസായിലെ അനുപം ഖർ കോംപ്ലക്സിന് സമീപമാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്, പ്രതിയായ സന്ദീപ് പവാറും കുട്ടിയുടെ പിതാവും തമ്മിൽ മുൻപ് ചെറിയൊരു വാക്കുതർക്കമുണ്ടായിരുന്നു. ഈ പക മനസ്സിൽ വെച്ചാണ് സന്ദീപ് ക്രൂരത കാട്ടിയത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു വിഗ്നേഷ്. ഓട്ടോയിൽ ഇരിക്കുന്ന കുട്ടിയെ കണ്ടതും പ്രകോപിതനായ സന്ദീപ് ഓടിയെത്തി കുട്ടിയുടെ കാലിൽ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കി.
കാലിൽ പിടിച്ച് കുട്ടിയെ ഉയർത്തി തല നിലത്തടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ഇരുമ്പ് കമ്പിയിലേക്കും കുട്ടിയുടെ തല ഇടിപ്പിച്ചു. അതിനുശേഷം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തശ്ശിയെയും പ്രതി വെറുതെ വിട്ടില്ല. വിഗ്നേഷിനെ രക്ഷിക്കാൻ ശ്രമിച്ച അവരെയും സന്ദീപ് ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് സംഭവത്തിന്റെ ഭീകരത പുറംലോകം അറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വിഗ്നേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച സന്ദീപിനെ വസായ് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.


