അതിജീവനത്തിന്റെ പെടാപ്പാടിൽ കക്കകളും, അത് വാരി ജീവിക്കുന്നവരും!
ഉറപ്പുള്ള തോടിനുള്ളിൽ ഏറ്റവും സുരക്ഷിതമായാണ് കക്കകൾ ജീവിക്കുന്നത്. കക്ക വാരി കഴിഞ്ഞിരുന്നവരുടെ ജീവിതത്തിനും പണ്ട് അതേ ഉറപ്പായിരുന്നു. ഇപ്പോഴത് രണ്ടും മാറി. അതിജീവനത്തിനായി പാടുപെടുകയാണ് കക്കകളും, കക്ക വാരുന്നവരും
കൊച്ചി: ഉറപ്പുള്ള തോടിനുള്ളിൽ ഏറ്റവും സുരക്ഷിതമായാണ് കക്കകൾ ജീവിക്കുന്നത്. കക്ക വാരി കഴിഞ്ഞിരുന്നവരുടെ ജീവിതത്തിനും പണ്ട് അതേ ഉറപ്പായിരുന്നു. ഇപ്പോഴത് രണ്ടും മാറി. അതിജീവനത്തിനായി പാടുപെടുകയാണ് കക്കകളും, കക്ക വാരുന്നവരും
കയ്യിലെടുത്ത് കിലുക്കി നോക്കുമ്പോഴുള്ള കക്കയുടെയാ 'റിഥം' തെറ്റിയിട്ട് കാലം കുറച്ചായി. തൊഴിലാളികളിലധികവും ഇപ്പോൾ കക്കവാരാൻ പോകുന്നില്ലെന്ന് കേട്ടാണ് അവരുടെ വീട്ടിലെത്തിയത്. പണി നിർത്താനവർക്ക് കാരണം കൊവിഡല്ല, മറ്റൊരു വലിയ പ്രതിസന്ധിയാണ്.
കായലിവർക്ക് മതിയായി. ആ മടുപ്പിന്റെ ഉത്തരം ഓരോ തവണയും കക്ക വാരി പൊങ്ങുമ്പോൾ പറ്റുവലയിൽ കെട്ടിക്കിടപ്പുണ്ട്. ഓരോ മുങ്ങലിനും അടിത്തട്ടിലിൽ പറ്റിപ്പരന്ന് കിടക്കുന്ന പ്ലാസ്റ്റിക്കാണ് മുങ്ങിയെടുക്കുന്നത്. മീനുകളെപ്പോലെയല്ല കക്കകൾ. അനങ്ങി മാറാനാകാതെ കിടക്കുന്നവയണവ. അതിന് മുകളിലേക്കാണീ മാലിന്യക്കെട്ട് വന്ന് വീഴുന്നത്. അടിയിൽ കിടന്ന് വായടഞ്ഞ് ഉള്ളിൽ ചെളി നിറഞ്ഞ് ചത്ത് പൊട്ടിത്തീരുകയാണ് കക്കകൾ.
കിട്ടുന്ന പ്ലാസ്റ്റിക്കെല്ലാം തോണിയിൽ കൂട്ടിയിടും. മടങ്ങുമ്പോൾ കൂടെ കൊണ്ടുപോരും. എന്നും പെറുക്കും തോറുമിത് പിന്നെയും നിറയുകയാണ്. ഏറ്റവും എളുപ്പത്തിൽ മാലിന്യം വീശിയെറിയാവുന്ന, ഉടമസ്ഥർ ചോദിച്ചുവരാത്ത, വിശാല സാധ്യതയാണ് നമുക്കിപ്പോഴും പുഴകൾ.
പണ്ട് ഒരു ചെമ്പ കക്ക പുഴുങ്ങുമ്പോൾ എട്ടൊൻപത് കിലോ കക്ക തോടടർന്ന് പോരാറുള്ളതാണ്. ഇപ്പോഴത് പാതിപോലുമില്ല. എന്നോ ചത്ത് പോയത് ബാക്കിയിട്ട തോടുകൾ മാത്രമാണ് അടുപ്പത്ത് തിളയ്ക്കുന്നത്. ഇങ്ങനെയൊക്കെയാണ് ഓരോ ജീവിവംശവും. അതിനെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്നവരും ഇല്ലാതായിപ്പോകുന്നത്.