വിഴിഞ്ഞം രാജ്യാന്തര തുറമുഖ കവാടത്തിൽ സംഘർഷാവസ്ഥ. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെത്തിയവരിൽ ചിലർ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നാട്ടുകാരുടെ ജനകീയ കൂട്ടായ്മ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധം ഉയർത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായത്.
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ കവാടത്തിൽ സംഘർഷാവസ്ഥ. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെത്തിയവരിൽ ചിലർ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നാട്ടുകാരുടെ ജനകീയ കൂട്ടായ്മ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധം ഉയർത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായത്.
ഇന്ന് വൈകിട്ട് ആറു മണിയോടെ ലത്തീൻ അതിരൂപതയുടെ സമരത്തിന് എത്തി ബൈക്കിൽ മടങ്ങുകയായിരുന്ന ഒരു സംഘം സമീപത്തെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെയും പിതാവിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ആരോപണം. ബഹളം കേട്ട് സമീപത്ത് ഉണ്ടായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും അസഭ്യം വിളിച്ചവർ ബൈക്കുകളിൽ രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞ് പ്രാദേശിക ജനകീയ കൂട്ടായ്മ പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചെത്തി പ്രതിഷേധ ഉയർത്തിയതോടെ രംഗം വഷളായി. ലത്തീൻ അതിരൂപത സമരം കാരണം പ്രദേശത്തെ സ്വൈര ജീവിതം തകർന്നതിൻ്റെ ഒരു തെളിവാണ് ഇന്ന് നടന്ന സംഭവമെന്നും ലത്തീൻ അതിരൂപത സമരം മുല്ലൂരിൽ നടത്താൻ ഇനി അനുവദിക്കാനവില്ലെന്നും തടിച്ചുകൂടിയ നാട്ടുകാർ പറഞ്ഞു.
അസഭ്യം വിളിച്ച സംഘത്തെ പിടികൂടാതെ പൊലീസ് വിട്ടയച്ചു എന്ന ആരോപണം കൂടെ ഉയർന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. സംഘർഷ സാധ്യതുള്ളതിനാൽ സ്ഥലത്ത് രാത്രി വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം, വിഴിഞ്ഞം സമരം അവസാനിപ്പിക്കാനായി സമവായ ചർച്ചകളുമായി അദാനി ഗ്രൂപ്പും രംഗത്തെത്തി.തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സിഎസ്ആർ ഫണ്ടും ഉപയോഗിക്കാമെന്ന നിർദ്ദേശം. സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായുള്ള ചർച്ചയിൽ അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചു. എന്നാൽ ഈ നിർദ്ദേശത്തോട് അനുകൂലമായല്ല ലത്തീൻ അതിരൂപതയുടെ പ്രതികരണം.
സമരക്കാരുമായുള്ള സർക്കാരിന്റെ ഔദ്യോഗിക ചർച്ചകൾ വഴിമുട്ടിയതോടെയാണ് അനൗദ്യോഗിക പ്രശ്ന പരിഹാര ശ്രമങ്ങൾ സജീവമാകുന്നത്.സമരക്കാരുമായി ചർച്ച നടത്താനായി സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായാണ് അദാനി ഗ്രൂപ്പും ചർച്ച നടത്തിയത്.കെ.വി.തോമസ് അടക്കം സഭയുമായി അടുപ്പമുള്ള ചില പൊതുപ്രവർത്തകരുമായാണ് ചർച്ച നടത്തിയത്.സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
