'പൊട്ടിയ തലയുടെ ഭാഗത്ത് മുടിയും കൂട്ടി സ്റ്റാപ്ലർ പിൻ അടിച്ചു'; ആലപ്പുഴ മെഡിക്കൽ കോളേിനെതിരെ പരാതി
മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതത്തിലെത്തിച്ച കുട്ടിയുടെ പൊട്ടിയ തലയുടെ ഭാഗത്ത് മുടി ഉൾപ്പെടെ സ്റ്റാപ്ലർ പിൻ അടിച്ചു വെക്കുകയായിരുന്നു. മുറിവ് വ്യത്തിയാക്കുകയോ മുടി കളയുകയോ ചെയ്യാതെയാണ് ഇത് നടത്തിയത്.
അമ്പലപ്പുഴ: അപകടത്തിൽപ്പെട്ട് തലയ്ക്ക് പരിക്കേറ്റ കുട്ടിക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. കായംകുളം കൊറ്റുകുളങ്ങര കൊട്ടക്കാട് കെ എ നൗഷാദാണ് മകൻ മുഹമ്മദ് ഇഹ്സാന് ചികിത്സ കിട്ടിയില്ലെന്നു കാട്ടി സൂപ്രണ്ടിന് പരാതി നൽകിയത്. ഒരാഴ്ച മുൻപാണ് സൈക്കിളുകൾ കൂട്ടിമുട്ടി മുഹമ്മദ് ഇഹ്സാന് തലക്ക് പരിക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതത്തിലെത്തിച്ച കുട്ടിയുടെ പൊട്ടിയ തലയുടെ ഭാഗത്ത് മുടി ഉൾപ്പെടെ സ്റ്റാപ്ലർ പിൻ അടിച്ചു വെക്കുകയായിരുന്നു.
മുറിവ് വ്യത്തിയാക്കുകയോ മുടി കളയുകയോ ചെയ്യാതെയാണ് ഇത് നടത്തിയത്. ടി ടി പോലും എടുത്തിരുന്നില്ലെന്ന് പിതാവ് പറയുന്നു. ഇതിന് ശേഷം കുട്ടിക്ക് അസ്വസ്ഥതയും വേദനയും കൂടിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മുറിവ് വൃത്തിയാക്കുകയും. രണ്ടാമത് സ്റ്റിച്ചിടുകയുമായിരുന്നു.
സ്വാബ് എടുത്ത് കൾച്ചറിന് അയക്കുകയും ചെയ്തു. തന്‍റെ മകന് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് കാട്ടിയാണ് പിതാവ് പരാതി നൽകിയിരിക്കുന്നത്. ഇതിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകിയതായി നൗഷാദ് പറഞ്ഞു.