കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച കൌണ്‍സിലറെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി
നഗരസഭാ ആരോഗ്യ സ്റ്റാന്‍റിംങ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുർന്ന് യുഡിഎഫിലെ ബി മെഹബൂബ് കൗൺസിലർ സ്ഥാനം രാജിവെച്ചതാണ് ജില്ലാക്കോടതി വാർഡിൽ തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പുതിയ മെംബർമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായിട്ടും ആലപ്പുഴ നഗരസഭയിൽ സ്ഥാനമേൽക്കാൻ തനിക്ക് അവസരം നൽകുന്നില്ലെന്ന് ബി മെഹബൂബ്. ജില്ലാക്കോടതി വാർഡിൽ 521 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സ്വതന്ത്ര സ്ഥാനാർഥി മെഹബൂബ് വിജയിച്ചത്.
ഭരണകക്ഷി രാഷ്ട്രീയ വൈരാഗ്യം കാണിക്കുകയാണ്. സത്യപ്രതിജ്ഞയെ കുറിച്ച് അന്വേഷിക്കാൻ നഗരസഭാ സെക്രട്ടറിയെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ചെയർമാൻ ഇടപെട്ടാണ് ചടങ്ങ് നീട്ടിക്കൊണ്ടുപോകുന്നതെന്നും ബി മെഹബൂബ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച ബി മെഹബൂബ് നാഥനില്ലാത്ത ആളാണോയെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡർ വി എൻ വിജയകുമാർ നഗരസഭാ കൗൺസിൽ യോഗത്തിൽ ചോദിച്ചു.
സത്യപ്രതിജ്ഞ ചെയ്യുവാൻ അനുവദിക്കാത്തത് യുഡിഎഫ് വിമതനായി മത്സരിച്ചത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആൾക്ക് 30 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്താൽ മതി. ഇതിനായി ഉചിതമായ സമയത്ത് അദ്ദേഹത്തെ വിളിക്കുമെന്നും ചെയർമാൻ പറഞ്ഞു. നഗരസഭാ ആരോഗ്യ സ്റ്റാന്‍റിംങ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുർന്ന് യുഡിഎഫിലെ ബി മെഹബൂബ് കൗൺസിലർ സ്ഥാനം രാജിവെച്ചതാണ് ജില്ലാക്കോടതി വാർഡിൽ തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. സ്വതന്ത്രനായി മത്സരിച്ച മെഹബൂബ് 524 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.