പനി ബാധിച്ച് ചികിത്സ തേടിയ വിദ്യാർഥികളോടും അവരുടെ രക്ഷിതാക്കളോടും ഒപ്പം ചികിത്സ തേടിയ നാട്ടുകാരോടും ക്യാമ്പിൽ പങ്കെടുക്കാനാണ് നിർദ്ദേശം. കാരശേരി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച വരെ അവധി.

കോഴിക്കോട്: എച്ച്1 എന്‍1 പടര്‍ന്നുപിടിച്ച കോഴിക്കോട് കാരശേരി പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് തുടരുകയാണ്. ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്യാമ്പില്‍ പനി ലക്ഷണങ്ങളുളള നൂറിലേറെ പേര്‍ ചികിത്സ തേടിയെത്തി. കാരശേരി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച വരെ അവധി നല്‍കിയിട്ടുണ്ട്.

കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിലും തൊട്ടടുത്ത എല്‍പി സ്കൂളിലുമായി പടര്‍ന്നത് എച്ച്1 എന്‍1 വൈറസെന്ന സ്ഥിരീകരണം വന്നതോടെയാണ് ആരോഗ്യ വകുപ്പ് സ്കൂളിലും മറ്റ് ഏഴ് കേന്ദ്രങ്ങളിലുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുളള ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. നിലവില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപികയ്ക്കുമാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. ഇരുന്നൂറിലേറെ പേര്‍ സമാന രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. കാറ്റഗറി എയിലുളള എച്ച്1എന്‍1 ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഉച്ചവരെ വിവിധ ക്യാമ്പുകളിലായി പനി ലക്ഷണങ്ങളുമായി നൂറുകണക്കിനാളുകള്‍ ചികിത്സ തേടിയെത്തി. ക്യാമ്പിലെത്താന്‍ കഴിയത്തവര്‍ക്ക് വീടുകളിലെത്തി ചികിത്സ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എച്ച്1 എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാരശേരി പഞ്ചായത്തിലെ മതപഠന കേന്ദ്രങ്ങളടക്കം എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അവധി നല്‍കി.