തൃശൂരിലേക്കുള്ള അമൃത് പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിലെ മെയിന്റനന്‍സ് ജീവനക്കാരനാണ് പീച്ചി ഡാമിൽ വീണ് മരിച്ചത്

തൃശൂര്‍: പമ്പിംഗ് സ്റ്റേഷന്‍ കരാര്‍ ജീവനക്കാരന്‍ പീച്ചി ഡാമില്‍ വീണു മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അനില്‍ (40) ആണ് ഡാമില്‍ മുങ്ങി മരിച്ചത്. തൃശൂരിലേക്കുള്ള അമൃത് പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിലെ മെയിന്റനന്‍സ് ജീവനക്കാരനാണ്. അഞ്ച് ദിവസം മുമ്പാണ് ഇദ്ദേഹം പീച്ചി ഡാമില്‍ ജോലിയ്ക്ക് വന്നത് എന്നാണ് വിവരം.

വൈകിട്ട് നാലോടെയാണ് സംഭവം ഉണ്ടായത്. ഡാമിലെ പൈപ്പിന്‍റെ വാൽവുകൾ പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപസ്മാര ബാധയെ തുടര്‍ന്നാണ് ഡാമിലേക്ക് വീണതെന്നാണ് പ്രാഥമിക വിവരം. തൃശൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലില്‍ വൈകിട്ട് 7.30 ഓടെ മൃതദേഹം കണ്ടെത്തി. മന്ത്രി കെ. രാജനും ജന പ്രതിനിധികളും സംഭവ സ്ഥലത്തെത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.