Asianet News MalayalamAsianet News Malayalam

പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ക്കെതിരായ സിപിഐഎം നടപടി വിവാദത്തിലേക്ക്

പത്തനംതിട്ട ടൗൺ ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചാണ് നഗരസഭ കൗൺസിലറും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ വി ജോൺസണെതിരെ സി പി എം നടപടിയെടുത്തത്. 

cpm action against pathanamthitta municipal councillor leads to controversy
Author
Pathanamthitta, First Published Oct 10, 2021, 7:15 AM IST

പത്തനംതിട്ട: നഗരസഭ കൗൺസിലർ ( pathanamthitta municipal councillor) വി ആർ ജോൺസണെതിരായ സിപിഎം (CPIM) അച്ചടക്ക നടപടി കൂടുതൽ വിവാദത്തിലേക്ക്. സിപിഎം തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ (Social Media) പ്രതിഷേധവുമായി മറ്റ് കൗൺസിലർ മാരും പാർട്ടി പ്രവർത്തകരും രംഗത്ത്. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലത്ത നഗരസഭയിൽ കൗൺസിലർമാരുടെ രാജി ഭീഷണി സിപിഎമ്മിന് വെല്ലുവിളിയാകും.

പത്തനംതിട്ട ടൗൺ ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചാണ് നഗരസഭ കൗൺസിലറും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ വി ജോൺസണെതിരെ സി പി എം നടപടിയെടുത്തത്. പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചില ലോക്കൽ കമ്മിറ്റി അംഗങ്ങൾ തന്നെ ഉപരി കമ്മിറ്റികളെ സമീപിക്കാൻ ഒരുങ്ങുകയാണ്. 

അച്ചടക്ക നടപടി എടുത്ത വിവരം ലോക്കൽ ക്കമ്മിറ്റി അംഗങ്ങളെ പോലും അറിയിച്ചിട്ടില്ലെന്നാണ് പരാതി.പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള നേരിട്ട് പങ്കെടുത്ത് നടപടിക്ക് ശുപാർശ ചെയ്തതിനെയും ചില ലോക്കൽ കമ്മിറ്റി അംഗങ്ങൾ എതിർക്കുന്നു. ദേശാഭിമാനി വരിസംഖ്യയുടെ ചുമതല മാത്രമുള്ള ഉണ്ണികൃഷ്ണപിള്ള ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിലും ഒരു വിഭാഗത്തിന് എതിർപ്പുണ്ട്‌. 

ഇതിനിടെ നഗരസഭയിലെ സിപിഎം കൗൺസിലർ നീനു മോഹൻ , സിപിഐ അംഗം സുമേഷ് ബാബു എന്നിവർ ജോൺസണ് പിന്തുണയുമായി പരസ്യമായി രംഗത്തെത്തി. ഇരുവരും രാജി ഭീഷണിയും മുഴക്കി. കൗൺസിലർമാർ കടുത്ത തീരുമാനത്തിയേക്ക് കടന്നാൽ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയിൽ നഗരസഭ ഭരിക്കുന്ന സിപിഎമ്മിന് ഭരണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. 

നഗരസഭയിലെ എസ്ഡിപിഐ സിപിഎം കൂട്ടുകെട്ടിനെതിരെ നിരന്തരം വിമർശനം ഉന്നയിച്ചതാണ് ജോൺസണെതിരെ നടപടിയെടുക്കാൻ കാരണമെന്നാണ് അനുകലിക്കുന്നവർ പറയുന്നത്. എന്നാൽ സി പി എമ്മിലെ പൊട്ടിത്തെറികൾ മുതലെടുത്ത് ഭരണം അട്ടിമറിക്കാനാണ് കോൺഗ്രസ് നീക്കം.

Follow Us:
Download App:
  • android
  • ios