പിഎംജിയിലെ പ്രിസൈസ് കണ്ണാശുപത്രിയിലായിരുന്നു സംഭവം. കെട്ടിടം ഉടമയുമായുളള വാടകത്തർക്കമാണ് പ്രശ്നത്തിലേക്ക് നയിച്ചത്

തിരുവനന്തപുരം: പ്രാദേശിക സിപിഎം പ്രവർത്തകർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിക്രമം കാണിച്ചെന്ന് പരാതി. കെട്ടിടം ഉടമയുമായുളള വാടകത്തർക്കമാണ് പ്രശ്നത്തിലേക്ക് നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിഎംജിയിലെ പ്രിസൈസ് കണ്ണാശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ ആറ് മാസമായി വാടക നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രാദേശിക സിപിഎം പ്രവർത്തകർ ഓഫീസിന് മുന്നിൽ കുത്തിയിരുന്നത്. ആശുപത്രിയിലെ ക്യാമറയും കോഫി മെഷീനും തകർക്കുകയും സ്ത്രീ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു എന്നാണ് സിപിഎം പ്രവർത്തകര്‍ക്കെതിരായ ആരോപണം. 

ആറ് ലക്ഷം രൂപ മാസ വാടകക്കെടുത്ത കെട്ടിടത്തിൽ 6 വർഷമായി ആശുപത്രി പ്രവർത്തിക്കുന്നു. വാടകത്തുകയുടെ കൂടെ ജിഎസ്ടിയും ചേർത്താണ് മാസം തോറും ഉടമയ്ക്ക് നൽകി കൊണ്ടിരുന്നത്. എന്നാൽ ജിഎസ്ടി തുക വാടകക്കാരിൽ നിന്നും ഈടാക്കിയിട്ടും ഉടമ സർക്കാരിന് അടച്ചില്ലെന്നാണ് ആശുപത്രിയുടെ വാദം. ഇരുകൂട്ടരും തമ്മിലുളള കേസ് കോടതിയുടെ പരിഗണനയിലാണ്. കേസ് തീർപ്പാകാത്തതിനാലാണ് വാടക നൽകാത്തതെന്നും ആശുപത്രി അധികൃതർ പറയുന്നു.

എന്നാൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും നിലനിൽക്കുന്നില്ലെന്നാണ് കെട്ടിടമുടമ എൽജെ ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശുപത്രിയെത്തി പ്രതിഷേധിച്ചത് പാർട്ടി പ്രവർത്തകരല്ല, തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണെന്നും കെട്ടിടമുടമ അറിയിച്ചു.