അഖിൽ സ്ത്രീയുടെ സുഹൃത്തായ അമലിനെ മുഖത്ത് കൈകൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും, തടയാന്‍ ചെന്ന പരാതിക്കാരിയെ ലൈംഗിക ചുവയോടെ അസഭ്യങ്ങള്‍ പറയുകയുമായിരുന്നു.
തൃശൂര്‍: യുവതിയേയും സുഹൃത്തിനേയും ആക്രമിച്ച് മാനഹാനി വരുത്തിയ കേസില്‍ ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. നാട്ടിക എ.കെ.ജി. ഉന്നതിയില്‍ കാമ്പ്രത്ത് വീട്ടില്‍ അഖില്‍ (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 10ന് രാത്രി 9.30ന് നാട്ടിക സ്വദേശിനിയുടെ വീടിനു മുന്നിലെ വഴിയില്‍ വച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ വന്നിറങ്ങിയ അഖില്‍ ഒരു കാരണവും കൂടാതെ സ്ത്രീയുടെ സുഹൃത്തായ അമലിനെ മുഖത്ത് കൈകൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും, തടയാന്‍ ചെന്ന പരാതിക്കാരിയെ ലൈംഗിക ചുവയോടെ അസഭ്യങ്ങള്‍ പറയുകയുമായിരുന്നു. ഇരുവരേയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും പരാതിക്കാരിയെ ഷോള്‍ഡറിലും നെഞ്ചിലും പിടിച്ച് തള്ളി മാനഹാനി വരുത്തിയെന്നുമാണ് കേസ്.
അഖില്‍ വലപ്പാട്, കൈപ്പമംഗലം, മലപ്പുറം തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി മൂന്ന് കവര്‍ച്ചക്കേസുകളിലും ഒരു വധശ്രമക്കേസിലും ഒരു മോഷണക്കേസിലും ഒരു അടിപിടിക്കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ അറസ്റ്റ് ചെയ്ത കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. വലപ്പാട് പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. അനില്‍കുമാര്‍, ജി.എ.എസ്.ഐ. റംല, സി.പി.ഒ. സൈനുദ്ദീന്‍, സി.പി.ഒ. സിയാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുള്ളത്.


