23 കൊല്ലം മുന്‍പ് തെരുവില്‍ നിന്ന് രക്ഷിച്ചു; ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി ഒറ്റമുറി വീട്ടിലുമെത്തി
ഇരുപത്തിമൂന്നു കൊല്ലം മുമ്പ് ജനസേവ ശിശുഭവനില്‍ വച്ചാണ് അനാഥയായ ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്. ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രണ്ടു പതിറ്റാണ്ട് മുമ്പ് രക്ഷിച്ചെടുത്ത പെണ്‍കുട്ടിയെ കാണാന്‍ നടന്‍ സുരേഷ് ഗോപി വീണ്ടുമെത്തി
ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രണ്ടു പതിറ്റാണ്ട് മുമ്പ് രക്ഷിച്ചെടുത്ത പെണ്‍കുട്ടിയെ കാണാന്‍ നടന്‍ സുരേഷ് ഗോപി വീണ്ടുമെത്തി. പലഹാരങ്ങള്‍ നല്‍കി അവളുടെ വിഷമങ്ങള്‍ കേട്ടാശ്വസിപ്പിച്ചാണ് താരം മടങ്ങിയത്. പാലക്കാട് കാവിശേരിയില്‍ ഇന്നലെയായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്ച നടന്നത്. ആലത്തൂര്‍ കാവശേരിയിലെ ശിവാനി ഫാന്‍സി സ്റ്റോഴ്സിലെത്തിയാണ് സുരേഷ് ഗോപി ശ്രീദേവിയെ കണ്ടത്.
ശ്രീദേവിയുടെയും ഭര്‍ത്താവ് സതീശന്‍റെയും മൂന്നുവയസ്സസുള്ള ശിവാനിയുടെയെയും കാത്തുനില്‍പ്പ് അവസാനിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപിയെത്തിയതോടെ ശ്രീദേവി വിതുമ്പിക്കരഞ്ഞു.ഇരുപത്തിമൂന്നു കൊല്ലം മുമ്പ് ജനസേവ ശിശുഭവനില്‍ വച്ചാണ് അനാഥയായ ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്. തെരുവില്‍ അമ്മ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി. വിവാഹപ്രായമെത്തിയപ്പോള്‍ അവള്‍ക്ക് പാലക്കാടുനിന്ന് സതീശന്‍റെ ആലോചനയെത്തി.
വിവാഹശേഷം സതീശന്‍റെ വീട്ടുകാരില്‍ നിന്ന് നല്ല അനുഭവമല്ല ഇരുവര്‍ക്കുമുണ്ടായത്. മറ്റു മാര്‍ഗമില്ലാതായതോടെ ഫാന്‍സി കടയുടെ പിന്നിലെ ഒറ്റ മുറിയില്‍ ഇവര്‍ ജീവിതം തുടങ്ങി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിക്കായി സുരേഷ് ഗോപി പാലക്കാട് എത്തുന്നെന്ന് അറിഞ്ഞാണ് കാണാന്‍ ആഗ്രഹമുണ്ടെന്ന് ഇവര്‍ എംപിയെ അറിയിച്ചത്. കൈനിറയെ പലഹാരവുമായാണ് സുരേഷ് ഗോപി കാവിശേരിയിലെലത്തിയത്. സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയുണ്ട് ഇന്ന് ശ്രീദേവിക്ക്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona