സംഘര്‍ഷമൊഴിവാക്കാന്‍ കരുതല്‍ അറസ്റ്റ് ചെയ്ത പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു
ഒല്ലൂർ എരവിമംഗലം ഷഷ്ഠിയുടെ ഭാഗമായി മുൻകരുതൽ കസ്റ്റഡിയിലെടുത്ത കൊലക്കേസുകളിലുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ റബ്ബർ മനു എന്ന ഗുണ്ടയാണ് രക്ഷപ്പെട്ടത്
തൃശൂർ: ക്ഷേത്രാഘോഷത്തിനിടെ സംഘർഷമൊഴിവാക്കാൻ മുൻകരുതൽ അറസ്റ്റ് നടത്തി സ്റ്റേഷനിലെത്തിച്ച കൊലക്കേസിലുൾപ്പെട്ട പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.
സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജി ഡി തോമസ്, പാറാവിലുണ്ടായിരുന്ന പ്രീത് എന്നിവർക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. ഒല്ലൂർ എരവിമംഗലം ഷഷ്ഠിയുടെ ഭാഗമായി മുൻകരുതൽ കസ്റ്റഡിയിലെടുത്ത കൊലക്കേസുകളിലുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ റബ്ബർ മനു എന്ന ഗുണ്ടയാണ് രക്ഷപ്പെട്ടത്.
സ്ഥിരം സംഘർഷ മേഖലയായ ഇവിടെ ഷഷ്ഠിയിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കരുതൽ അറസ്റ്റ്.
അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച് പൊലീസുകാരെ ചുമതലയേല്‍പ്പിച്ചിരുന്നു. ഇത് കഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് എസ്ഐയും സംഘവും ഉൽസവ പ്രദേശത്തേക്ക് പോയത്. ഇതിന് പിന്നാലെയാണ് ഇയാൾ രക്ഷപ്പെട്ടത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.