ഓൺലൈൻ സൈറ്റുകൾ ഭക്തരെ കബളിപ്പിച്ച് പണം തട്ടുന്നതായി പോലീസ് കണ്ടെത്തി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ദേവസ്വം ബോർഡിന്റെ ഔദ്യോഗിക സൈറ്റായ 'tdb online' വഴി മാത്രം റൂമുകൾ ബുക്ക് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള താമസസൗകര്യം ലഭ്യമാക്കുന്നുവെന്ന് കാണിച്ച് ദേവസ്വം ബോർഡിന്റെ ഓൺലൈൻ സൈറ്റ് എന്ന വ്യാജേന ഓൺലൈൻ സൈറ്റുകൾ തുടങ്ങിയിട്ടുള്ളതായും ഇത്തരം സൈറ്റുകളിൽ ശബരിമലയിൽ ലഭ്യമല്ലാത്തതും ആചാരങ്ങൾക്ക് വിരുദ്ധമായതുമായ പല സംവിധാനങ്ങളും ഉള്ളതായും കാണിച്ച് ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം ഈടാക്കി തട്ടിപ്പ് നടത്തി വരുന്നതായും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ് അറിയിച്ചു.

ഇത്തരം വ്യാജ സൈറ്റുകളിൽ ഭക്തർക്ക് സ്പാ, കുട്ടികൾക്കുള്ള കളിസ്ഥലം, മൗണ്ടൻ സൈറ്റ് സീയിങ് തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതായി കാണിച്ച് 1500 രൂപ മുതൽ 25,000 രൂപ വരെ ബുക്ക് ചെയ്യുന്ന ഭക്തരിൽ നിന്നും ഈടാക്കുകയും തുടർന്ന് ശബരിമലയിൽ എത്തി റൂമിനായി ചെല്ലുമ്പോൾ മാത്രമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാകുന്നതെന്നും അറിയുന്നു. ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് താമസിക്കുന്നതിന് വേണ്ടി ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 12 ഓളം കോംപ്ലക്സുകളിൽ 400 ൽ അധികം മുറികളും 5 ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്.

ഇതിൽ 14 മുറികൾ ദേവസ്വം ബോർഡിന്റെ ഐടി ഡിവിഷന്റെ നേരിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയും മറ്റുള്ളത് ദേവസ്വം ബോർഡ് നേരിട്ടുമാണ് ഭക്തജനങ്ങൾക്ക് നൽകി വരുന്നത്. ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ' tdb online ' എന്ന സൈറ്റ് മാത്രമേ ശബരിമലയിൽ റൂം ബുക്ക് ചെയ്യുന്നതിനായി പ്രവർത്തിക്കുന്നുള്ളൂ. ഇത്തരത്തിലുള്ള തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിൽ തന്നെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ BNS 319 (2) , 318(4) , 3(5) വകുപ്പുകളും കൂടാതെ ഐടി ആക്ടിലെ 66(C) , 66(D) വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇത്തരം വ്യാജ സൈറ്റുകൾക്കെതിരെ ഭക്തന്മാർ ബോധവാന്മാരായിരിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക സൈറ്റ് വഴി മാത്രം റൂമുകൾ ബുക്ക് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.